Thursday, December 24, 2009

'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.



എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ചിത്രത്തിൽ
നിന്ന് വ്യക്തമാണല്ലോ അല്ലേ..(,കഴിഞ്ഞ പോസ്റ്റിലെ
എച് എസ് ഫോർ,രഘുനാഥ് എന്നിവരുടെ കമന്റുകൾ കൂടി
നോക്കാം..)ഇഴജന്തുവിന്റെ ഇലാസ്തികതയുള്ള ശരീരം, മരണവെപ്രാളത്തിൽ
അതിൽ പഴുതുകൾസൃഷ്ടിച്ചുകൊണ്ട് പുറത്തുവന്ന ,വിഴുങ്ങപെട്ട
ഇരയുടെ കൈകാലുകളിലുള്ള സമാനമായ ജ്യോഗ്രഫിക്കൽ പാറ്റേണിലുള്ള
പുള്ളികൾ എന്നിവയാണ് പ്രഥമമായ കാഴ്ചയിൽ മൂന്നുകാലുള്ള
പാമ്പെന്ന് കാഴ്ചക്കാരിൽ തെറ്റിദ്ധാരണയുളവാക്കിയത് .Eyes do not
see what the mind doesn't know ..എന്ന പൊതുതത്വമനുസരിച്ച്
എക്സ് റെ പരിശോധിച്ച റേഡിയോളജിസ്റ്റും മറ്റൊരു ജീവിയുടെ സാന്നിധ്യം
സംശയിച്ചില്ല...
ലോകത്തിലെ ഏതൊരു അത്ഭുതചെപ്പിന്റേയും ,നിഗൂഢതകൊണ്ടു ചിത്ര
പണിചെയ്ത മൂടി മാറ്റുമ്പോൾ വെളിപെടുന്നത്,അതീവലളിതവും അതി
സാധാ‍രണവുമായ സത്യങ്ങളായിരിക്കുമെന്നതാണ് വസ്തുത..
ബർമൂഡ ട്രയാംഗിൾ മുതൽ ,പാല് തുമ്പി കൈ കൊണ്ട് കുടിക്കുന്ന ഗണപതിയും
മുറിവുകളിൽ നിന്ന് രക്തമൊഴുകുന്ന യേശു പ്രതിമയും ,കണ്ണിൽ നിന്ന് കണ്ണീരൊ
ഴുകി കൊണ്ടിരിക്കുന്ന കന്യാമറിയവും....അങ്ങനെ അത്ഭുത വാർത്തകൾക്ക്
പഞ്ഞമൊന്നുമില്ല... അത്ഭുതമെന്ന ഉരഗത്തിന്റെ ഉദരത്തിൽ മറഞ്ഞിരിക്കുന്ന മണ്ഡൂകസത്യങ്ങളെ പുറത്തുകൊണ്ട് വരുവാൻ പലപ്പോഴും സാമാന്യബോ ധത്തിന്റെ സ്കാൽ‌പ്പൽ(scalpal) കൊണ്ടൊന്നു കീറിപരിശോധിക്കുകമാത്രമേ വേണ്ടൂ...

Monday, December 21, 2009

മൂന്നുകാലുള്ള പാമ്പ്...


(കാഴ്ചക്കപ്പുറത്തെ ചിലസത്യങ്ങൾ....)
വഴിപോക്കരാ‍രോ ആണ് അത്കണ്ടത്.
പാതയോരത്തെ ആനതൊട്ടാവാടികൾക്കിടയിൽ ഒരുപാമ്പ്.
സാധാരണ പാമ്പല്ല്ല. മൂന്നുകാലുകളുള്ള ഒരു മണ്ണൂലി..!!
ജീവനുണ്ടെങ്കിലും ഒരു ജീ‍വഛവം പോലെയാണ് പാമ്പിന്റെ
കിടപ്പ്.ചുറ്റും ആളുകൾ കൂടിയിട്ടും അത് വെറുതെ വാലും
തലയും ചലിപ്പിക്കുന്നതല്ലാതെ ഇഴഞ്ഞുപോകാൻ ശ്രമിക്കുന്നില്ല
ഇടക്ക് കാലുകളും മെല്ലെ അനങ്ങുന്നുണ്ട്.
പാമ്പുകൾക്ക് കാലുള്ളതായി ആരും കേട്ടുകാണുകയില്ല. ഒരു
സയൻസ് പുസ്തകവും അങ്ങിനെ രേഖപെടുത്തിയതായും
അറിവില്ല..പിന്നെ , ഇതെങ്ങനെ സംഭവിച്ചു ?
“എറിക്സ് കോണിക്കസ്”(eryx conicus) ‌-ചുറ്റും കൂടിയവരിൽ ,എസ് എൻ കോളേജിൽ
സുവോളജി പഠിപ്പിക്കുന്ന പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.
ശരീരത്തിലെ പുള്ളികൾ കാരണം “രക്ത അണലി “(Russel viper) യുമായി ഇതിനെ
തെറ്റിദ്ധരിക്കാറുണ്ട്.പക്ഷെ ഇതൊരു നോൺ പോയ്സണസ്(non poisonous) പാമ്പാണ്
വിഷമുള്ളതായാലും ഇല്ലാത്തതയാലും ജീവശാസ്ത്രത്തിൽ ഒരു പാമ്പിനും
കാലുകൾ ഉള്ളതായി പറയുന്നില്ല. ഒരു പക്ഷെ കാലില്ലാത്ത ഉരഗങ്ങളിൽ നിന്ന്
പല്ലിവർഗ്ഗത്തിലേക്കുള്ളപരിണാമത്തിലെ വിട്ടുപോയ
ഒരു കണ്ണിയായിരിക്കാം ഇത്..അതു മല്ലെങ്കിൽ ഒരു പോയന്റ് മ്യൂട്ടേഷൻ..“
കാഴ്ച കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു..
പാമ്പിനെ കൂടുതൽ പഠിക്കുവാനായി സമീപത്തെ സ്കൂളിലെ സയൻസ്
ലാബിലേക്ക് മാറ്റുവാനുള്ള തീരുമാനമായി. അപ്പോഴേക്കും നിരവധി
ശാസ്ത്രകുതുകികളും സ്ഥലത്തെത്തിയിരുന്നു. അനേകംക്യാമറകളിലേക്ക്
മൂന്നുകാലുള്ള പാമ്പിന്റെ ചിത്രം പകർത്തപെട്ടു. കാലുകളിലെ അസ്ഥിയുടെ
ഘടന മനസ്സിലാക്കുവാൻ സമീപത്തെ ഹോസ്പിറ്റലിൽ നിന്ന് മൊബൈൽ
എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി
കാണുന്നെണ്ടെന്നും റേഡിയോളജിസ്റ്റ് അഭിപ്രായപെട്ടു...
കൂടുതൽ നിർദ്ദേശങ്ങൾക്കായി national institute of zoology യുമായി ബന്ധപെട്ടു.
അവരുടെ നിർദ്ദേശ പ്രകാരം തുടർന്നുള്ള പഠനങ്ങൾക്കുവേണ്ടി പാമ്പിനെ
ഫൊർമലിൻ ലായനിയിൽ സൂക്ഷിച്ചുവച്ചു .
പിറ്റേന്ന് എല്ലാ പത്രങ്ങളിലും മൂന്നുകാലുള്ള പാമ്പിനെ കണ്ടെത്തിയ വിവരം
വലിയൊരു വാർത്തയായിരുന്നു..

പക്ഷെ മൂന്നാം ദിവസം മൂന്നുകാലുള്ള പാമ്പിന്റെ രഹസ്യം വെളിപെട്ടു..
അത് എന്തായിരുന്നെന്ന് ഒരു പക്ഷെ ഈ വാർത്ത വായിച്ചിട്ടുള്ള
നിങ്ങൾ ഓർക്കുന്നുണ്ടോ ??...അഥവാ
ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ ,dear friends
this is a chance to apply your common sense ...(I would like to check
the commanality of common sense)

Tuesday, December 8, 2009

അപ്രതീക്ഷിതം.....

മലയാളിയായ കുര്യൻ തോമസിനെ ഞാൻ പരിചയപെടുന്നത് ഗോവയിൽ
വച്ചാണ്.പനാജിയിലെ റെഡ് റൂഫ് റെസ്റ്റോറന്റിൽ ബർഗറും സ്ക്രാമ്പിൾഡ്
എഗ്ഗും ഓർഡർ ചെയ്ത് ഹിന്ദു പത്രത്തിലൂടെ വെറുതെയൊന്ന് കണ്ണോടി
ച്ചുകൊണ്ടിരിക്കുമ്പോഴാണ്,എതിരെ മധ്യവയസ്കനായ ഒരു മനുഷ്യൻ
വന്നിരുന്നത് .മെറ്റൽഗ്രേ കളറിലുള്ള സഫാരി സ്യൂട്ടും ബ്രിൽ ക്രീമിന്റെ
ഗന്ധം പരത്തുന്ന പുറകോട്ടു ചീകിവച്ചിരിക്കുന്ന ചെമ്പൻ മുടിയും പൂച്ച
കണ്ണുകളുമുള്ള ആ മനുഷ്യൻ ഒറ്റനോട്ടത്തിൽ ഒരു ഗോവക്കാരനെ പോലെ
തോന്നിച്ചു.അതുകൊണ്ടാണ്,എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട് അദ്ദേഹം
“നിങ്ങൾ താരാനാഥല്ലേ...“ എന്ന് ശുദ്ധ മലയാളത്തിൽ ചോദിച്ചപ്പോൾ
ഞാനൊന്നു ഞെട്ടിയത്...
ഞാൻ കുര്യൻ തോമസ്..ക്രൈസ്റ്റ് കോളെജിൽ നിങ്ങളുടെ ഒപ്പം പഠിച്ചിരുന്ന
സ്റ്റെല്ലയുടെ ഡാഡി... “ എന്റെമുഖത്തെ അമ്പരപ്പു കണ്ടാവാം അദ്ദേഹം
പെട്ടെന്നു തന്നെ സ്വയം പരിചയപെടുത്തി..
സ്റ്റെല്ല.!!..ഇല്ല! അങ്ങനെ ഒരാളെ ഞാനോർക്കുന്നില്ല....ക്രൈസ്റ്റ് കോളേജിൽ
അന്ന് എന്റെ കൂടെ ഡിഗ്രിക്ക് പതിനാറ് പെൺകുട്ടികളായിരുന്നു,ബാക്കി ഇരുപത്
ആൺകുട്ടികളും.എല്ലാവരുടെയും,
പേരും മുഖവുമൊക്കെ ഇന്നും മനസ്സിലുണ്ട്...പെൺകുട്ടികളുടെ പേരുകൾ വച്ച്
അന്ന് ഒരു ശ്ലോകം തന്നെയുണ്ടാക്കിയിരുന്നു...
“താര താഹിറ,തരുണി രമണി..
അല്ലി യംബിക ,ജലജ വനജ.. ഏയ് അതിലൊന്നും സ്റ്റെല്ല എന്ന പേര് വരു
ന്നതേയില്ല. കൂടെയുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യാനി പെൺ കുട്ടി സ്പോർട്സ്
കോട്ടയിൽ അഡ്മിഷൻ കിട്ടിയ ലിസി മാത്യു ആയിരുന്നു..yes, there is some
misunderstanding..!! അതെങ്ങനെ തിരുത്തണമെന്ന് സംശയിച്ച് നിൽക്കെ
അദ്ദേഹം തുടർന്നു..
"അന്ന് നിങ്ങൾ കോളേജ് മാഗസിനിൽ താരകൻ എന്ന പേരിൽ കവിതകൾ
എഴുതുമായിരുന്നു അല്ലേ? പലതും വായിച്ചിട്ടുണ്ട്..സ്റ്റെല്ലയെ പോലെ ഞാനും
നിങ്ങളുടെ ഒരു ആരാധകനായിരുന്നു.."
ഇത്തവണ എനിക്ക് അമ്പരപ്പും അത്ഭുതവും ഒരുമിച്ച അനുഭവപെട്ടു..
ഇദ്ദേഹത്തിനെന്നെ വളരെ വ്യക്തമായി അറിയാം..താരകൻ എന്ന എന്റെ
അപരവ്യക്തിത്വം പോലും...കോളെജിൽ പഠിക്കുമ്പോൾ കവിതയെഴുത്ത്
ഒരു നാടൻ പ്രേമം പോലെ രഹസ്യമായി കൊണ്ട്
നടന്നിരുന്ന പരിപാടിയായിരുന്നു. അന്ന് അടുത്തസുഹൃത്തിന്റെ നിർബന്ധ
പ്രകാരം ഒരു കവിത കോളേജ് മാഗസിനിലിട്ടിരുന്നു..താരകൻ എന്ന പേരിൽ.
മറ്റാരും അത് അറിഞ്ഞതുമില്ല.. തീർച്ചയായും സ്റ്റെല്ല എന്ന് പേരുള്ളസുന്ദരി
കുട്ടി അതു വായിക്കുകയും അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ യുള്ളിലെ സാഹിത്യാഭിരുചികൾ ഒരു പക്ഷെ അകാലത്തിൽ മുരടിച്ചു
പോകില്ലായിരുന്നു...പക്ഷെ ഒന്നുമുണ്ടായില്ലല്ലോ? എന്നിട്ടിപ്പോൾ..
“നിങ്ങൾക്ക് ആളെ തെറ്റിയിരിക്കുന്നു.ഞാൻ താ‍രാനാഥാണെന്നതും കവിതകൾ
എഴുതിയിട്ടുണ്ടെന്നതു മൊക്കെ സത്യം തന്നെ...പക്ഷെ സ്റ്റെല്ലയെ എനിക്കറിയില്ല...”
പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി..കണ്ണുകളിൽ അജ്ഞാതമായ ഒരു
ദു:ഖം വന്നു നിറഞ്ഞു..
“..നിങ്ങളെല്ലാവരും ഇതു തന്നെ പറയുന്നു..എന്റെ മകളെ ആർക്കുമറിയില്ല..വെളുത്തു
കൊലുന്നനെയുള്ള പെൺകുട്ടി..കൂടെ പഠിക്കുന്നവരെ സ്വന്തം കൂടപിറപ്പുകളെ
പോലെ സ്നേഹിച്ച... കോളെജിൽ നിന്നു വന്നാൽ അവരുടെ വിശേഷങ്ങൾ നാവിൽ
നിന്നു തോരാത്ത അവളെ ഇപ്പോൾ ആർക്കുമറിയില്ല..പരീക്ഷക്കിരിക്കാൻ പണമില്ലാതി
രുന്ന രാജീവിന് അവൾ മാലയുടെ ലോക്കറ്റ് പണയം വച്ചാണ് അന്ന് പണം കൊടുത്തത്..
ലോക്കറ്റ് കളഞ്ഞു പോയെന്ന് അവൾ വീട്ടിൽ കളവു പറയുകയും ചെയ്തു.എന്നിട്ട് ആ
രാജിവിനും അവളെ അറിയില്ല..വിദേശത്തു വച്ചാണ് അയ്യാളെ ഞാൻ കണ്ടത്..
ടൈഫോയ്ഡ് പിടിച്ച് ഒരു മാസം ക്ലാസ്സിൽ വരാതിരുന്ന വനജക്ക് നോട്ടുകൾ മുഴുവൻ
പകർത്തികൊടുത്തതും പാഠങ്ങൾ പറഞ്ഞു കൊടുത്തതും എന്റെ മകൾ സ്റ്റെല്ലയാണ്.
നൈനിത്തളിലെ റോസ് ഗാർഡനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അവൾക്കും ഓർമ്മയില്ല
അന്നത്തെ കൂട്ടുകാരിയെ..അവസാനത്തെ പ്രതീക്ഷനിങ്ങൾ മാത്രമായിരുന്നു..നിങ്ങളും
കൈവെടിഞ്ഞാൽ അവൾക്ക് നിസ്സഹയായി രോഗത്തിന് കീഴ് പെടുവാനെ നിവർത്തി
യുള്ളൂ...
“രോഗമോ? എന്തു രോഗം ?”
“അപ്ലാസ്റ്റിക് അനീമിയ..അസ്ഥി മജ്ജയിൽ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപെടാത്ത
അവസ്ഥ.. വെല്ലൂര് കൊണ്ട് പോയി അസ്ഥി മജ്ജ മാറ്റി വക്കണമെന്നാണ് അവളെ
ചികിത്സിക്കുന്ന ഡോക്ടർ നൈനാ‍ൻ പറഞ്ഞിരിക്കുന്നത്..മൂന്നു മാസത്തിനകം വേണം
താനും..രണ്ട് ലക്ഷം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്..ഇപ്പോൾ തന്നെ കടത്തിൽ
മുങ്ങി നിൽക്കുന്ന എനിക്ക് മറ്റ് നിവൃത്തിയൊന്നുമില്ല.. ഇവിടത്തെ പബിലെ ജോലി കൊണ്ട്
കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ളതൊക്കെയെ കിട്ടൂ..”

“ ഒരു പക്ഷെ നിങ്ങൾ പറയുന്നത് ശരിയായിരിക്കാം..ഒരു സ്കൂട്ടർ ആക്സിഡന്റിൽ കഴിഞ്ഞ
വർഷം എനിക്ക് ഒരു ഹെഡ് ഇൻ ജ്വറി സംഭവിച്ചിരുന്നു.അതിനു ശേഷം എന്റെകാര്യം
ഇങ്ങനെയാണ്.. ..ഞാൻ പലതും മറന്നു പോകുന്നു.. “ ഞാൻ ഒരു ക്ഷമാപണത്തോടെ
പറഞ്ഞു.
സ്റ്റെല്ല ഇപ്പോൾ എവിടെയാണ് ? പക്ഷെ എന്റെ ചോദ്യത്തിന് മറുപടി പറയാതെ
അദ്ദേഹം എഴുന്നേറ്റു. വെയ്റ്റർ കൊണ്ടു വച്ച ലെമൺ ടീ യും കട്ലേറ്റും അങ്ങിനെ
തന്നെയിരുന്നു..എന്തോ പിറുപിറുത്തുകൊണ്ട് പിന്നാലെ ഓടിയ വെയ്റ്ററുടെ കയ്യിൽ
അയ്യാൾ ഏതാനും നോട്ടുകൾ തിരുകി കൊടുക്കുന്നതു കണ്ടു. പിന്നെ താഴേക്കുള്ള
ഗോവണി ഇറങ്ങി പെട്ടെന്ന് അപ്രത്യക്ഷനായി...
വല്ലാത്തൊരു പ്രതിസന്ധിതന്നെ.ഒരാൾ നമ്മുടെ ഭൂതകാലത്തിലെ സംഭവ
ങ്ങൾ എണ്ണിയെണ്ണി പറയുക..അത് ഒരു സർ റിയലിസ്റ്റിക് കഥയായി നമുക്കു തോന്നുക!!
ആരാണിയാൾ? ഒന്നുകിൽ ഒരു മനോരോഗി? അല്ലെങ്കിൽ പരിചയം നടിച്ച് പണം പിടുങ്ങാൻ
ശ്രമിക്കുന്ന ഒരു മറുനാടൻ മലയാളി.!
ഒരു പക്ഷെ ഗോവയിൽ നിന്ന് മടങ്ങി പോകും മുൻപ് അയ്യാളെ വീണ്ടും കണ്ടുമുട്ടുമായിരിക്കും..
വരട്ടെ നോക്കാം....
കുറച്ച് ബിസിനസ് ദൌത്യങ്ങളുമായി ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു..
ഞങ്ങളുടെ കമ്പനി യുണ്ടാക്കുന്ന ക്രേറ്ററുകൾക്ക് ഓർഡർ പിടിക്കുകയെന്നതായിരുന്നു
ഉദ്ദേശം.. ഇവിടെ വെർണ ഇൻഡസ്ട്രിയൽ ഏരിയായിലെ “സിപ്ല” കമ്പനിയിൽ വർക്ക്
ചെയ്യുന്ന എന്റെ സുഹൃത്ത് നിർമൽ കുമാറിന്റെ കൂടെയാണ് താമസം.
അന്നുരാത്രി ലഞ്ചിന്റെ സമയത്ത് വിവരങ്ങൾ പറഞ്ഞപ്പോൾ അവനു തമാശ..
“ മോനേ താരാനാഥാ..ഇതു സ്ഥലം ഗോവയാണ് പല തരത്തിൽ പെട്ടെവരേയും കണ്ടെന്ന് വരും ..
കീപ് ഡിസ്റ്റൻസ് ഫ്രം സച്ച് ഫ്രോഡ്സ്.. ഇനിയയാളെ എവിടെ വച്ചെങ്കിലും കാണുകയാ
ണെങ്കിൽ ജസ്റ്റ് ഗിവ് മി എ റിംഗ്. വീ വിൽ ഡീൽ ഇറ്റ്..”
പക്ഷെ തിരിച്ച് പോരും വരെ അയാളെ പിന്നെ കാണുകയുണ്ടായില്ല..ഇപ്പോൾ
ഞാൻ ഗോവയിൽ നിന്ന് വന്നിട്ട് മാസം രണ്ട് കഴിഞ്ഞു. നാട്ടിൽ വന്നപ്പോൾ ഞാൻ
ആ‍ദ്യം ചെയ്തത് കോളെജിലെ പഴയ ഗ്രൂപ്പ് ഫോട്ടോ എടുത്ത് നോക്കുകയായിരുന്നു
എങ്ങാനും ഞാൻ മറന്നു പോയ ഒരു മുഖമതിലുണ്ടോ.. !!!
പിന്നെ പഴയസുഹൃത്തായ രാജീവിനേയും രാജിയേയും കോൺ ടാക്ട് ചെയ്യുവാൻ
കുറെ ശ്രമിച്ചു .രാജീവിനെ പഠിക്കുന്ന കാലത്ത് ഞാനും കുറെ സഹായിച്ചിട്ടുള്ളതാണ്
രാജിക്കെന്നും സംശയങ്ങളായിരുന്നു..ഞങ്ങളുടെയൊക്കെ ഭൂതകാലം അറിയുന്ന കുര്യൻ
തോമസ് എന്ന് പേരുള്ള , ..ഗോവയിലെ ഏതോ പബിലെ ജോലിക്കാരനായ അയ്യാൾ
ആരാണ്? ഉത്തരം കിട്ടാൻ നിവൃത്തിയില്ലാത്തത് കൊണ്ട് തത്കാലം ആവഴിക്കുള്ള
അന്വേഷണങ്ങൾ ഉപേക്ഷിക്കുകയാ‍ണ് നല്ലതെന്ന് എനിക്ക് തോന്നി.
പക്ഷെ ഇന്നലെ വീണ്ടും ഒരു സംഭവമുണ്ടായി.തട്ടിൻ പുറം വൃത്തിയാക്കുമ്പോൾ
പഴയ ഡയറിയിൽ നിന്ന് എന്റെ പേരെഴുതിയ ഒരു ആശംസാ കാർഡ്
താഴെ വീണു . നൈന്റി ടൂ വിൽ അയച്ചിട്ടുള്ള
താണ് .. ഒരു ന്യൂ ഇയർ കാർഡ്! അയച്ചിരിക്കുന്നത് ഒരു സ്റ്റെല്ലാ കുര്യൻ !!.കവറിനു പുറത്ത്
പൂർണ്ണമായ അഡ്രസ്സുമുണ്ട് .. പഴശ്ശിനഗർ ഹൌസിംഗ് കോളനിയിൽ സിക്സ്ത്ത് ലൈ
നിൽ പന്ത്രണ്ടാമത്തെ വീട്..
അങ്ങനെയാണ് ഞാൻ എന്റെ താമസസ്ഥലത്തുനിന്ന് പത്തമ്പത് കിലൊമീറ്റർ
അകലെയുള്ള ഈ ഹൌസിംഗ് കോളനിയിൽ എത്തിയത്. വീട് കണ്ട് പിടിക്കാൻ
ബുദ്ധി മുട്ടുണ്ടായില്ല.മറ്റുവീടുകളിൽ നിന്ന് വ്യത്യസ്തമായി പന്ത്രണ്ടാം നമ്പർ വീട്
പിരിയൻ ഗോവണികളും വെനീഷ്യൻ വിൻഡോകളുമൊക്കെയായി ഫെയറി ടെയിൽ സിലെ
യക്ഷികൊട്ടാരം പോലെ തോന്നിച്ചു.മുറ്റത്തെ തോട്ടത്തിൽ പലതരത്തിലുള്ള ജെറേനിയം
പൂക്കൾ... വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കോളിംഗ് ബെൽ അമർത്തിയത്..
വെളുത്ത നൈറ്റി ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ വാതിൽ തുറന്നു.
ഇത് സ്റ്റെല്ലയുടെ വീടല്ലെ..? ഞാൻ പരിഭ്രമം മറച്ചു വച്ചു കൊണ്ട് ചോദിച്ചു
“വരൂ.. ഞാൻ സ്റ്റെല്ലയുടെ അമ്മയാണ്..” അവർ എന്നെ അകത്തെക്ക് ക്ഷണി
ച്ചുകൊണ്ട് പറഞ്ഞു..” വിശാലമായ മുറിയിൽ അലങ്കാര പണികൾ ചെയ്തിട്ടുള്ള
ഒരു വലിയ മേശമേൽ ചില്ലിട്ടു വച്ചിരിക്കുന്ന ഛായ ചിത്രത്തിലാണ് എന്റെ കണ്ണുകൾ
ഉടക്കിയത്... അമ്മയുടെ അതേ മുഖഛായയുള്ള മകൾ...മുൻപിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന
മെഴുകുതിരി...
“ഇരിക്കൂ... സ്റ്റെല്ലയുടെ പഴയ ക്ലാസ്സ് മേറ്റാണല്ലേ? അവർ ഇടർച്ചയോടെ ചോദിച്ചു...
അതിനെന്താണ് മറുപടി പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു തുടങ്ങി.
“ സഹായവുമായി എത്തുന്ന മൂന്നാമത്തെ ആളാണ് നിങ്ങൾ..ആദ്യം ഒരു രാജീവ്..
പിന്നെ രാജി... പക്ഷെ എല്ലാവരും വളരെ വൈകി പോയിരുന്നു..” അവരുടെ വാക്കുകൾ
ഒരത്ഭുതത്തൊടെയാണ് ഞാൻ കേട്ടത്...എന്റെ ആഗമനോദ്ദേശം ഇവരെങ്ങനെ
അറിഞ്ഞു..!!
“പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന എന്റെ മകൾക്ക്
ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള കൂട്ടുകാർ... !! പറയൂ..ഇദ്ദേഹമല്ലെ നിങ്ങളെ
ഇങ്ങോട്ടെക്ക് അയച്ചത് “ എന്റെ പുറകിലെ ഭിത്തിയിലേക്ക് പെട്ടെന്ന്
കൈവിരൽ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു . ഞാൻ ഒരു നടുക്കത്തോടെ
തിരിഞ്ഞു നോക്കി. ഭിത്തിയിൽ ഒരു മധ്യവയസ്കന്റെ പഴയബ്ലാക്ക് ഏന്റ് വൈറ്റ്
ചിത്രം..ഡൈഡ് ഓൺ ഡിസംബർ 1990 .
പിന്നിലേക്ക് ഈരി വച്ചിരിക്കുന്ന മുടി ..ചാരനിറമുള്ള കണ്ണുകൾ..അന്ന് ഗോവയിലെ
റെസ്റ്റോറന്റിൽ വച്ചു കണ്ട അതേ മുഖം!!!

Sunday, November 29, 2009

നീലതാമര



ദേശത്തെ അമ്പലകുളവുമായി ബന്ധപെട്ട ഒരു മിത്തിലെക്കാണ് ക്യാമറ
മിഴിതുറക്കുന്നത്. കന്മതിലുകളാൽ ചുറ്റപെട്ട ഈ സ്നാനഘട്ടത്തിൽ വല്ലപ്പോ
ഴുമൊരു “നീലോല്പലം’ വിടരും.. ഇവിടത്തെ കോവിലിലെ തൃപ്പടിമേൽ പണം
വച്ചു തൊഴുത ആരുടെയോ പ്രാർഥന ദേവൻ കൈകൊണ്ടിരിക്കുന്നു എന്നാണ്
അതിനർഥം.
അഥവാആ ഭക്തന്റെ ഉള്ളുരുകിയ ചോദ്യത്തിന് ദേവൻ ഒരു നീലനീർപൂവായ് വിടർന്ന്
കൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു... നാട്ടുകാരുടെ വിശ്വാസമാണത്..
സിനിമ തുടങ്ങുമ്പോൾ ഈ വിശ്വാ‍സത്തെ അടിസ്ഥാനപെടുത്തിയുള്ള ഒരു
ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടക്കുകയാണ് ...അപ്പോൾ കുളത്തിൽ
ഒരു നീലതാമരവിരിഞ്ഞിട്ടുണ്ട്.ക്യാമറ ഭക്തരിലേക്കും അമ്പലവാസികളിലേക്കുമൊക്കെ
തിരിയുന്നു.അവർ തങ്ങളുടെ അനുഭവങ്ങൾ,അറിവുകൾ പങ്കുവക്കുന്നു.
‘’ ഇത് താമരയൊന്നുമല്ല ..ചെങ്ങഴിനീർ പൂവാണ് ..ഈ പൂവു വിടരുമ്പോൾ
ആരോ പടിയിൽ പണം വച്ചു പ്രാർഥിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം..” കുടുമയും പൂണൂലുമുള്ള
ഒരാൾ പറയുന്നു.
എത്ര മനോഹരമായ സങ്കല്പം !! അന്യഥാ സാധാരണമായ ഒരു പ്രണയകഥക്ക്
കാവ്യാത്മകമായ ഒരു തലത്തിലെക്ക് ഉയർത്തുന്നു കഥാ പാശ്ചാത്തലത്തിലിഴ
ചേർന്നു നിൽക്കുന്ന ഈ ഐതിഹ്യം.. കഥ ഫ്ലാഷബാക്കിലാണെന്നറിയാമെന്നതു
കൊണ്ട് കുറച്ചു നേരത്തെക്കെങ്കിലും നമ്മുടെ ഭാവന ചിറകു വിടർത്തുന്നു..
ഇതിലെ നായിക തന്നെയാണോ ഈ നീലതാമര.? വർഷങ്ങൾക്ക് മുൻപ് വേലക്കു
നിന്ന വീട്ടിലെ കുബേരകുമാരനെ പ്രണയിക്കുകയും ഒടുവിൽ പ്രണയ നൈരാശ്യത്താൽ
അമ്പലകുളത്തിൽ ജീവനൊടുക്കുകയും ചെയ്ത അവളുടെ ആത്മാവായിരിക്കുമോ ഇങ്ങനെ
നീർപൂവായി വിടരുന്നത്? പക്ഷെ ..ഈ സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ
പഴക്കമുണ്ട്.!!
കുടുംബത്തിലെ പ്രാരബ്ധം നിമിത്തം ഒരു പെൺകുട്ടി(കുട്ടിമാളു-അർച്ചനകവി)
വലിയ ഒരു തറവാട്ടിൽ വേലക്കു വരുന്നതും അവിടത്തെ പയ്യനുമായുള്ള
പ്രണയവും പ്രണയഭംഗവുമൊക്കെയാണ് ഏതാനുംവാക്കുകളിൽ പറഞ്ഞാൽ ഈ കഥയുടെ
ഇതിവൃത്തം .ഇങ്ങനെ, പ്രത്യക്ഷത്തിൽ സാധാരണമായ ഈ പ്ലോട്ടിന് എംടി എഴുത്തുകൊണ്ടും
ലാൽജോസ് ദൃശ്യങ്ങൾ കൊണ്ടും മറ്റുപലമാനങ്ങളും നൽകുന്നതാണ് ഈ സിനിമയെ വേറിട്ട ഒരു
അനുഭവമാക്കുന്നത്.
എഴുപതുകളും എണ്പതുകളുടെ തുടക്കവുമൊക്കെ കാല്പനികതയുടെ പൂക്കാലമായിരുന്നു..
വിപ്ലവസ്വപ്നങ്ങളും പ്രണയവുമൊക്കെ പരസ്പരം ശോഭയണച്ചുകൊണ്ട് അതിന്റെ
സകലപ്രൌഢികളോടെയും പൂത്തുനിന്നത് അന്നത്തെ ക്യാമ്പസുകളിലാണ്..
അത്തരം ഒരു ക്യാമ്പസിലെ ഹാർട്ട് ത്രോബ് ആ‍ണ് ഇതിലെ നായകൻ
എന്ന് ഏതാനും ഷോട്ടുകളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു..
കുട്ടിമാളു അയാളുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോൾ കിട്ടുന്ന
മഹാരാജാസിലെ മാഗസിൻ , പകൽ നക്ഷത്രങ്ങൾ എന്ന കവിത ,പ്രസംഗിച്ചുകൊണ്ട്
നിൽക്കുന്ന അയാ‍ളുടെ ഫോട്ടോ,(നിശ്ചയമായും ഒരു കോളെജ് യൂണിയൻ സെക്രട്ടറി
ആയിരിക്കണം കക്ഷി ) സിഗരറ്റ് പാക്കറ്റ് , ഹിന്ദി പാട്ടുകൾ ഒഴുകിവരുന്ന മർഫി സെറ്റ്,
(സിദ് ന കരോ...അബ് തോ രുകോ ..യെ രാത് നഹീ ആയെഗീ.. “ “ തും ഇതനാ ജൊ
മുസ്കുരാ രഹേ ഹൊ ക്യാ ഗം ഹെ ജിസ്കോ ചുപാ രഹെഹോ” തുടങ്ങിയ
നല്ല നല്ല റോമാന്റിക് ഗീതങ്ങൾ സന്ദർഭോചിതമായി കേൾപ്പിക്കുന്നു,
സംവിധായകൻ)..
ആ കാലഘട്ടത്തിലെ ടിപ്പിക്കൽ നായകസങ്കല്പങ്ങളെല്ലാം അടയാളപെടുത്തികൊടുക്കുക
യാണ് ഇവിടെ ഹരിദാസ് (കൈലേഷ്) എന്ന കഥാപാത്രത്തിന്..
....അയ്യാളെ നേരിട്ടുകാണും മുൻപെ അവൾ പ്രണയത്തിലേക്ക് വഴുതി വീഴുന്ന
ഈ സീനുകളെല്ലാം തന്നെ നന്നായിട്ടുണ്ട്. പിന്നീടാണ് അയ്യാൾ പരീക്ഷയെല്ലാം
കഴിഞ്ഞ് ഹോസ്റ്റലിൽനിന്ന് കെട്ടും പ്രമാണങ്ങളുമായി വിശാലമായ വയലും കടന്ന് തറവാട്ടിലേക്ക്
എത്തുന്നത് ...നേരിടുമ്പോൾ, അയ്യാളുടെ “ തിടുക്ക’ മുള്ളയൌവനതൃഷ്ണകൾക്ക്
വഴങ്ങി കൊടുക്കാതിരിക്കാൻ വല്ലാതെ പണിപെടേണ്ടി വരുന്നു അവൾക്ക് .
തെറ്റും ശരിയും തിരിച്ചറിയാൻ അവൾ അഭയം പ്രാപിക്കുന്നത് ,ഭക്തരുടെ ഭയാശങ്കകൾ
തീർക്കുവാൻ അമ്പലകുളത്തിൽ പൂവായി വിടർന്നുകൊണ്ട് അടയാളം നൽകുന്ന
ദേശത്തെ ദേവനെ തന്നെയാണ്..പണത്തിന് പകരം പടിമേൽ വക്കുവാൻ അവൾക്ക്
പ്രണയം കൊണ്ട് നൊന്ത പ്രാർഥന മാത്രമേ ഉള്ളൂ..
മനുഷ്യ ജീവിതത്തിലെക്ക് പ്രകൃതിയുടെ ഭാഷയെ സമർഥമായി വിളക്കിചേർക്കുന്ന
ഒരു മനോഹരമായ മുഹൂർത്തമാണ് ഇത്...
സിനിമയുടെ അന്ത്യം വരെ യാഥാർത്യബോധത്തോടെയാണ് ഈ മിത്ത്(myth)
കൈകാര്യം ചെയ്യപെട്ടിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ് .വിലയിരുത്തുകയോ
വിശകലനം ചെയ്യപെടുകയോ മഹത്വവത്കരിക്കപെടുകയോ ചെയ്യാതെ അത്
മിത്തായി തന്നെ തുടരുന്നു(നമ്മൾഎന്ത് വിശ്വസിക്കുന്നുവോ,അതാണ് നമ്മൾഎന്ന ഒരു
സമീപനമാണിവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു)
മിത്തുകൾ പൊളിച്ചെഴുതികൊണ്ട് മഹാഭാരത ത്തിനെ പോലും മനുഷ്യകഥയാക്കിയ
ആളാണ് എംടി.അതേ എംടി ഇവിടെ ഒരു സാധാരണകഥക്ക് ഒരു മിത്തിന്റെ പൊലി
മ നൽകി അതിനെ മറ്റൊരു മാനത്തിലേക്ക് ഉയർത്തിയിരിക്കുന്നു..
അമ്പലപരിസരത്തിൽ നിന്ന് ഒഴുകിയെത്തുന്ന അഷടപദിക്കുപോലുമുണ്ട് അയാഥാർഥ്യത്തിന്റെ
പരിവേഷം.കുട്ടി മാളു തറവാട്ടിൽ താമസത്തിനെത്തുന്ന ആദ്യരാത്രിയിൽ അടുത്തുള്ള
ഒരു ഭാഗവതർ പാടുന്നതായാണ് നമ്മൾ ഇത് ആദ്യംകേൾക്കുന്നത് .പിന്നീട് അയ്യാളുടെ
സംസാരശേഷി നഷ്ടപെടുന്നരാത്രിയിലും അയാളുടെ മരണശേഷവും ഈ പാട്ട് തുടരുന്നു....!!!
.ഹരിതാഭമായഇടവഴികളും തൊടികളുംഅമ്പലപരിസരവുമൊക്കെ കണ്കുളിർപ്പിക്കുന്നദൃശ്യങ്ങളായി
ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറമാൻവിജയ് ഉലക് നാഥ്,അതുപോലെ രഞ്ജൻ
എബ്രഹാമിന്റെ എഡിറ്റിംഗും കൊള്ളാം..
പ്രണയ ജോഡികളെ അവതരിപ്പിക്കുന്ന കൈലേഷും അർച്ചനാ കവിയും നല്ല
അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.റിമയുടെ ഷാരത്തെ അമ്മിണിയും ശ്രീദേവി
ഉണ്ണി അവതരിപ്പിച്ച തറവാട്ടമ്മയും സംവൃതാസുനിലുമൊക്കെ നല്ലവണ്ണം സപ്പോർട്ട്
ചെയ്തിട്ടുമുണ്ട്.

നവീനമായ ഗ്രാഫിക് സങ്കേതങ്ങളുപയോഗിച്ച് പഴയകാലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന
ടൈറ്റിൽ സ് സീനുകളും നന്നായിട്ടുണ്ട് . ഒരു പ്രണയലേഖനം പാശ്ചാത്തലത്തിൽ
സ്കാൻ ചെയ്യ പെട്ടുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമായി.
എഴുപതുകളിൽ എഴുതപെട്ട ഒരു ചെറുകഥയുടെ വായനാസുഖമാണ് ഈ സിനിമ
നമുക്കു തരുന്നത്. കഥ ആവശ്യപെടുന്ന മിതത്വത്തോടെയും കയ്യടക്കത്തോടെയും
കൈകാര്യം ചെയ്ത ലാൽ ജോസ് അഭിനന്ദനമർഹിക്കുന്നു.
എങ്കിലും അത് മികച്ച ഒരു സിനിമാ അനുഭവമാകാതെ പോകുന്നു.
കാരണങ്ങൾ പലതാണ്. ഇതുപോലൊരു സിനിമയിൽ പാട്ടുകൾ വളരെ പ്രധാനമെന്നിരിക്കെ
വിദ്യാസാഗറിന്റെ ചിരപരിചിതമായ ഈണങ്ങൾക്ക് വാക്കുകൾ കൊണ്ട് ഒരു
മേലങ്കി ചാർത്തുവാനെ ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ആകുന്നുള്ളൂ .അതുപോലെ
കഥാപാത്രങ്ങളുടെ നൈരന്തര്യത്തിന്റെ കാര്യത്തിൽ ലാൽ ജോസ് ഭീമാബദ്ധം തന്നെ
കാട്ടിയിരിക്കുന്നു എന്നാണ്എന്റെ അഭിപ്രായം.തിരക്കഥയുടെ ആസൂത്രണത്തിലുണ്ടായ
ചില പാളിച്ചകൾ കഥാഗതിയിലൊരിടത്തുണ്ടാകുന്ന സസ്പെൻസ് വല്ലാതെ കുറച്ചുകളയുകയും
ചെയ്തു.ഇതെല്ലാം മാറ്റി നിർത്തിയാൽ നല്ലൊരു സിനിമ തന്നെയാണ് ‘നീലതാമര’

Wednesday, November 25, 2009

ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........

സിനിമയെന്ന സ്വപ്നവ്യാപാരത്തിന് ഇന്ത്യയിൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ദാദാഫാൽകെ
1913ൽ ആദ്യത്തെ മുഴുനീള സിനിമയായ രാജാഹരിശ്ചന്ദ്ര എടുത്തതിനു ശേഷം,ഇവിടെ ഉണ്ടായിട്ടുള്ള
സിനിമകളുടെ എണ്ണം പരിശോധിച്ചാൽ നമ്മുടെ രാജ്യമായിരിക്കും ലോകത്തിൽ ഒന്നാം സ്ഥാനത്ത് എന്നത്
തർക്കമില്ലാത്ത കാര്യമാണ്.(എണ്ണത്തിൽ നമ്മൾ എന്നും ഒന്നാമതായിരുന്നു(ജനസംഖ്യയിൽ,അതിൽ തന്നെ
തൊഴിലില്ലാത്തവർ,രോഗികൾ,ദരിദ്രർ എന്നിവരുടെ എണ്ണത്തിൽ,ഭാഷയുടെ എണ്ണത്തിൽ,നഗരങ്ങളുടെ ,ഗ്രാമങ്ങളുടെ..) ഗുണത്തിൽ ഏറ്റവും
പിറകിലും....). അതാതു രാജ്യങ്ങളിൽഇന്നു വരെ ഷൂട്ട് ചെയ്തിട്ടുള്ള ഫിലിം
റോളുകൾ നിവർത്തി ചേർത്തു വച്ചാൽ ഫ്രഞ്ച് കാർക്ക്
ഈ ഭൂമിയെ ഒന്നു രണ്ട് വട്ടം വലം വക്കാം.ഇംഗ്ലീഷ്കാർക്ക് ഒന്നു ചന്ദ്രനിൽ പോയി വരാം .
പക്ഷെ നമുക്ക് സൌരയൂഥവും കടന്നു പോകാം...
ഈ നവംബർ മുപ്പതിന് ഗോവയിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്രചലചിത്ര മേളയിൽ
ഏറ്റവും മികച്ച ഇരുപത് ഇൻഡ്യൻ സിനിമകൾ- ഇരുപത് ക്ലാസ്സിക്കുകൾ, തിരഞ്ഞെടുക്കുന്നു.മറ്റുപ്രമുഖർ
ക്കൊപ്പം കേരളത്തിൽ നിന്ന് ശ്യാമപ്രസാദും, തമിഴ്നാട്ടിൽ നിന്ന് ചേരനുമുണ്ട്-ജുറിയംഗങ്ങളിൽ.
ഇൻഡ്യയിൽ കൂടുതൽ സിനിമകൾപ്രധാനമായും ഹിന്ദി ,ബംഗാളി
,മലയാളം,തമിൾ ,തെലുങ്ക് ഭാഷകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
അങ്ങനെ പല ഭാഷകളിലായി ഒരു പാ‍ടു സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും,ഭൂരിഭാഗവും
സംഗീതം നൃത്തം ഫൈറ്റ് മെലോഡ്രാമ ഇതൊക്കെ ഒരു പ്രത്യേക ചേരുവകളിൽ ചേർന്ന കെട്ടുകാഴ്ചകൾ
മാത്രമായ മസാല പടങ്ങളാണ് എന്നതാണ് വസ്തുത. കാലത്തിനെ അതിജീവിക്കുന്നതാണല്ലൊ ക്ലാസ്സിക്.
ആ അർഥത്തിൽ ഇവിടെ വളരെ കുറച്ച് ‌-വിരലിലെണ്ണാവുന്ന- പടങ്ങളെ ഉണ്ടായിട്ടുള്ളൂ.
അതുകൊണ്ടാണ് മറ്റു ലോകരാഷ്ട്രങ്ങളിലൊക്കെ ബെസ്റ്റ് ഹൻഡ്രഡ് തിരഞ്ഞെടുക്കുമ്പോൾ
നമ്മളിവിടെ ബെസ്റ്റ് ട്വന്റിയിലൊതുങ്ങി പോയത്...
.. പക്ഷെ ,ഈ ഇരുപതു സിനിമകളില് നിന്നും ക്ലാസ്സിക് ഓഫ് ദ ക്ലാസിക്സ്
തിരഞ്ഞെടുക്കാൻ, അതായത് ടോപ്പ് വൺ തിരഞ്ഞെടുക്കാൻ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന്
തോന്നുന്നില്ല...തീർച്ചയായും അത് സത്യജിത് റേ യുടെ അപുത്രയത്തിലെ ‘പഥെർ പാഞ്ചലി’ആയിരിക്കും.
(എത്രയോ വർഷങ്ങൾക്ക് മുൻപ് കണ്ടതാണെങ്കിലും അതിലെ ഓരോ സീനുകളും ഇന്നും ഓർ
മ്മയിൽ മിന്നുന്നു.നിഷ്ചിന്തിപൂരിലെ, മിഠായി വില്പനകാരനും ബയോസ്കോപ്പുമായി “ദില്ലി ദേഖോ..
ആഗ്രാ ദേഖോ..” എന്നൊക്കെ വിളിച്ചുകൊണ്ട് പോകുന്ന ചിത്രപെട്ടികാരനും കടന്നു പോകുന്നതെരുവ്,
പെരുമഴയിൽ വീണു നനഞ്ഞുകിടക്കുന്ന നാളികേരം, പാൽകടൽ
പോലെ നോക്കെത്താദൂരം പൂത്തുകിടക്കുന്ന കാശപുൽ വയലിലൂടെ കുട്ടികൾ തീവണ്ടികാണു
വാനോടുന്നത്..ഭാദ്രമാസത്തിലെ മഴകാറ്റിൽ ഗണേശവിഗ്രഹം ഇളകുന്നത്.ഒടുവിൽ
ആളൊഴിഞ്ഞവീടിന്റെ വരാന്തയിലൂടെ അകത്തേക്ക് ഒരു വലിയസർപ്പമിഴഞ്ഞുമറിയുന്നതും..
അങ്ങനെ എത്രയെത്ര ക്ലാസിക് ഷോട്ടുകൾ...!!)
പിഷിയും സർബോജയും ,നിഷ്കളങ്കരായ അപുവും ദുർഗയും ഒന്നും
ഒരിക്കൽ ആ സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ നിന്ന് മാഞ്ഞ് പോവുകയില്ല..
മലയാളത്തിൽ നിന്ന് ഒരു സിനിമയെങ്കിലും ഈ ടോപ് ട്വന്റിയിൽ ഇടം
കാ‍ണാതിരിക്കില്ല. ആദ്യത്തെ നറുക്ക് വീഴുന്നത് രാമുകാര്യാട്ടിന്റെ “ചെമ്മീനാ“യിരിക്കും
മികച്ച ഒരു സിനിമ എന്നതിലുപരി അതിന്റെ അണിയറ പ്രവർത്തകരിൽ ,സലീൽ ചൌധരി
ഋഷികേശ് മുഖർജീ എന്നി നോർത്തിഡ്യൻസിന്റെ സാന്നിധ്യം ആ സിനിമയുടെ ചാൻസ്
വർധിപ്പിക്കുന്നുണ്ട്. രാമുകാര്യാട്ട് സിനിമയെടുത്തുവെങ്കിലും എഡിറ്റിംഗ് ടേബിളിൽ ഋഷികേശ്
സിനിമ പുന:സൃഷ്ടിക്കുകയായിരുന്നല്ലോ!!
നിരവധി മികച്ച സിനിമകൾ ചെയ്തിട്ടുള്ള അടൂരിന്റെയോ അരവിന്ദന്റെയോ സിനിമകൾ
പരിഗണിക്കപെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഒരു ക്ലാസ്സിക് സിനിമയായി പരിഗണിക്കപെടാൻ
സംവിധാന മികവിനേക്കാൾ പോപുലാരിറ്റി,സംഗീതം ഉൾപെടെ മറ്റുപല ഘടകങ്ങളും കണക്കിലെടു
ക്കേണ്ടി വരുമെന്നതിനാലാണിത്..ഇനി അഥവാ പരിഗണിക്കപെടുകയാണെങ്കിൽമിക്കവാറും അത് അടൂരിന്റെ ‘
“അനന്തരം“ആയിരിക്കും.
ഭരതൻ-എം ടി ടീമിന്റെ വൈശാലി’, എംടി-അജയൻ കൂട്ടുകെട്ടിന്റെ ‘പെരും തച്ചൻ
‘,അതു പോലെ ഫാസിലിന്റെ ‘മണിചിത്രതാഴ്’ എന്നീ സിനിമകൾക്കും സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.
(പുരാണത്തിൽ ,ഒന്നോരണ്ടൊ ശ്ലോകങ്ങളിൽ വെറുതെ സൂചിപ്പിക്കുന്ന ഒരു ഉപകഥ, സർഗ്ഗവിലാസത്താൽ
ഒരു അതിസുന്ദരമായ പ്രണയ കഥയായി മാറുന്ന കാഴ്ചയാണ് വൈശാലിയിൽ.ഒരു മിത്തിനെ സിനിമയിലെ
മുത്താക്കി മാറ്റുന്നു “പെരും തച്ചൻ“.വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ,ആസൂത്രിതമായതിരക്കഥ,
എടുത്ത എല്ലാ ഭാഷാകളിലും ഹിറ്റ്...ഇതൊക്കെയാണ് മണിചിത്രതാഴിന്റെ പ്ലസ് പോയന്റ്സ്..)
പിന്നെ ഹിന്ദിയിൽ നിന്ന് സാധ്യതയുള്ള ഫിലിമുകൾ ,പ്യാസാ(ഗുരുദത്ത്) മദർ ഇൻഡ്യ(മെഹ്ബൂബഖാൻ)
,ദോ ബീഗാ സമീൻ(ബിമൽ റോയ്), മുഗൾ എ ആസാം, കാഗസ് കെ ഫൂൽ .,ഷോലെ.
എന്നീ ചിത്രങ്ങൾക്കാണെന്നു തോന്നുന്നു . മറ്റൊരു ഷുവർ ചാൻസ് ഫിലിം അശുതോഷ്
ഗവാരെക്കറുടെ മോഡേൺ ക്ലാസിക് ആയ ലഗാൻ ആണ്.,
ബെനഗൽ , ഘട്ടക്,മൃണാൾ സെൻ ഇവരുടെ ഒന്നോരണ്ടോ ഫിലിമെങ്കിലും കാണാതിരിക്കില്ല..,അതു പോലെ കർണ്ണാടകത്തിൽ നിന്ന്
തബരനകഥ.. , (തമിഴിൽ നിന്ന് ഒരുപടം പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല) പക്ഷെ ഇപ്പോഴും ഇരുപത്
ഫിലിം ആയിട്ടില്ല.. എന്റെ സിനിമാവിജ്ഞാനം പോരെന്നു തോന്നുന്നു .എങ്കിലും ഞാൻ സൂചിപ്പിച്ച സിനിമകളിൽ
എൺപത് ശതമാനവും മികച്ച ഇരു പതിൽ ഇടം കണ്ടെത്തും എന്ന് തന്നെയാണ് എന്റെവിശ്വാസം.ബൂലോഗത്ത്
നിരവധി ,ഫിലിം ബഫുകളുണ്ട്.ആരെങ്കിലും ഇതു വഴിവരികയാണെങ്കിൽ
വരുന്നതിങ്കളാഴ്ച(nov.30) പ്രഖ്യാപിക്കാൻ പോകുന്ന ഈ ഇരുപത് സിനിമകൾ മുൻ കൂട്ടി പ്രഖ്യാപിക്കാൻ( ഇരുപതു ഫിലിമുകളും
അക്കമിട്ടെഴുതണം) അവരെ ക്ഷണിക്കുന്നു.ബൂലോഗത്തെയും ഭൂലോകത്തെയും നിഗമനങ്ങൾ
എത്രമാത്രം ഒത്തുപോകുന്നു എന്നുകൂടി അറിയാനുള്ള കൌതുകം കൊണ്ടാണ്.

Friday, November 20, 2009

ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)

പഴശ്ശിരാജയിലെ ഗാന രചനയുടെ പേരിൽ ഓ എൻ വി വിമർശിക്കപെടുന്നു!
വിമർശിക്കുന്നത് അദ്ദേഹത്തിന്റെ കവിതയെ സംഗീതസുരഭിലമാക്കിയ ഇളയ
രാജ!!. കാട്ടിൽ ഒളിവിൽ കഴിയുന്നപഴശ്ശിരാജയുടെ മനസംഘർഷങ്ങളെ കൂടി
ആദിയുഷസ്സന്ധ്യ..എന്ന കവിതയിലെ
വരികൾക്ക് ഉൾക്കൊള്ളനായില്ല എന്നതാണ് ഇളയരാജയുടെ പരാതി.
സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് പണ്ടെപ്പോഴോ
സംസ്കൃതം ക്ലാസ്സിൽ പഠിച്ചത് ഓർത്തു പോകുന്നു.ഈ മുലകളുടെ സിമ്മട്രിയാണ്
ഒരു ഗാനത്തിനെ മികച്ചതാക്കുന്നത് എന്ന് പറയാം.ഒന്ന് ഒന്നിനേക്കാൾ മുഴുത്തതാവാൻ
പാടില്ല .മറ്റൊരുവിധത്തിൽ പറഞ്ഞാൽ സംഗീതവും സാഹിത്യവും പരസ്പരപൂരക
ങ്ങളായി വർത്തിക്കണം ,ഒരു ഗാനശില്പത്തിൽ.പഴയ ഗാനരചയിതാക്കളും സംഗീതസം
വിധായകരും ഈയൊരു ലാവണ്യ തന്ത്രമുൾക്കൊണ്ടാണ് പാട്ടുകൾ സൃഷ്ടിച്ചിരുന്നത്
അതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നമ്മളിഷ്ടപെടുന്നത്.
പിന്നെ പിന്നെ പാട്ടിന്റെകാര്യത്തിൽ സ്തനദ്വയങ്ങളിൽ ഒന്നായ സാഹിത്യം ശോഷി
ച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ട്യൂണിട്ടതിനു ശേഷം വരികളെഴുതുന്ന
സമ്പ്രദായം ഈ സാഹിത്യ ശോഷണത്തിന് ആക്കം കൂട്ടി. പലപാട്ടുകളിലും മ്യൂസിക്കിനനുസരിച്ച്
അക്കം പക്കം അച്ചാം പീച്ചാം എന്നിങ്ങനെയൊക്കെ എന്തെങ്കിലും വാക്കുകൾ
കുത്തിതിരുകുന്ന ഒരു ടെക്നീഷ്യൻ മാത്രമായി ഗാനരചയിതാവ്. പക്ഷെ ഇങ്ങനെയൊക്കെ
യാണെങ്കിലും കൈതപ്രം, ഗിരിഷ്,റഫീക് ,അനിൽ പനച്ചൂരാൻ എന്നിവരുടെ
തൂലികയിൽനിന്നും ഇന്നും നല്ല നല്ലഗാനങ്ങളുണ്ടാവുന്നുണ്ട്.വല്ലപ്പോഴും ,“എന്തിനേ കൊട്ടി
യടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ ..”(പാടുക സൈഗാൾ ...ആൽബം)
എന്നെഴുതിയതിനുശേഷവും ഓ എൻ വിയും സിനിമക്കുവേണ്ടി ഗാനങ്ങൾ രചിക്കുന്നുണ്ട്
.അങ്ങനെ വർഷങ്ങൾക്കുശേഷം വന്നെത്തിയ ഒരു നീലകുറിഞ്ഞിവസന്തമായിരുന്നു
പഴശ്ശിരാജയിലെ “ആദിയുഷ:സന്ധ്യ പൂത്തതിവിടെ..” എന്ന ഗാനം.
ആ ഗാനമാണിവിടെ വിമർശിക്കപെട്ടിരിക്കുന്നത്.ഗാനം സന്ദർഭത്തിന്റെയോ കഥാ പാത്ര
ത്തിന്റെയോ സംഗീതത്തിന്റെയോ പോലും വികാരം ഉൾക്കൊള്ളുന്നില്ലെന്നാണ്
ഇളയ രാജയുടെ ആരോപണം. ഇതു ശരിയല്ലെന്നാണ് ഒരു പ്രേക്ഷകനെന്ന
നിലയിൽ എനിക്കുതോന്നുന്നത്. ഒരു പക്ഷെ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുവാന്നതു
കൂടിയാണ് ഈ ഗാനം ..
കഥാ സന്ദർഭം ഉൾക്കൊണ്ടും കഥാപാത്രങ്ങളോട് താ‍ദാത്മ്യം പ്രാപിച്ചും സംഗീതത്തിനോട് നീതിപുലർത്തിയും
സിനിമാഗാനങ്ങൾ രചിക്കുവാൻ ഓൻ വി യോളം കഴിവുള്ളവർ സിനിമാഗാനരചനാ രംഗത്ത്
വളരെ കുറവാണ്.“പ്രിയസഖി ഗംഗേ പറയൂ..പ്രിയമാനസനെവിടെ............
മാനസസരസ്സിനക്കരയോ ഒരു മായായവനികയ്ക്കപ്പുറമോ
താരകൾ തൊഴുതുവലം വക്കുന്നൊരു താണ്ഡവനർത്തനമേടയിലോ“
എന്ന് കുമാരസംഭവത്തിൽ പാർവ്വതിയെ കൊണ്ട് പാടിക്കുന്നതു മുതൽ
“കേവല മർത്യഭാഷകേൾക്കാത്ത ദേവദൂതികയാണു നീ ‘എന്നും
നിന്റെ ശാലീന മൌനമാകുമീ പൊൻ മണിചെപ്പിനുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ...എന്നുമൊക്കെ ‘നഖക്ഷതങ്ങളിലെ
ബധിരമൂകയായ നായികയെ കുറിച്ച് പാടുന്നതും..വൈശാലിയിൽ
തന്റെ ഇന്ദ്രനീലകണ്ണുകളിൽ മുഖം നോക്കിനിൽക്കുന്ന മുനികുമാരനോട്
കുന്നത്തെ കോകിലത്തിൻ ആലാപശ്രുതികേൾക്കെ പെണ്കുയിൽ ചിറകടിച്ചതിന്റെയും
ഹംസങ്ങളിണചേരുന്നമാലിനീ തടങ്ങളിൽ കൺചിമ്മിവനജ്യോത്സന മറഞ്ഞതിന്റേയും
പൊരുളൊന്നും നിനക്കറിയില്ലല്ലോ എന്നു വൈശാലി അനുതപിക്കുന്നതുപോലെയുള്ള ഒരു പാടു സന്ദർഭങ്ങൾ
പരിശോധിച്ചാൽ ആർക്കും ഇതു ബോധ്യമാകുന്നതാണ്.
ഓൻ വി -ദേവരാജൻ(കല്ലോലിനീ വനകല്ലോലിനീ,എന്തീനീചിലങ്കകൾ) ,ജോൺസൺ(ആടിവാ കാറ്റേ
പാടിവാകാറ്റേ,എന്റെമൺ വീണയിൽകൂടണയാനൊരു മൌനം പറന്നുവന്നു),ഇളയരാജ (തുമ്പീ വാ
തുമ്പകുടത്തിൻ തുഞ്ചത്തായ്, വേഴാമ്പൽ കേഴും വേനൽ കുടീരം നീ) ..ഈ കൂട്ടുകെട്ടുകളിൽ പിറന്ന
നിസ്തുല സുന്ദരമായ ഗാനങ്ങൾ എത്രവേണമെങ്കിലുമുണ്ട്...പക്ഷെ, ഓൻ വിയുടെ കവിതയിലന്തർലീന
മായ സംഗീത ചാരുതയെ ഒരു മഴവില്ലുപോലെ വിടർത്തികാണിച്ചുതന്ന സംഗീതസംവിധായകനാണ്
എം ബി ശ്രീനിവാസൻ. ഉൾ കടലിലെ ‘ശരതിന്ദു മലർദീപനാളം മീട്ടി ..” കൃഷ്ണതുളസീകതിരുകൾ
ചൂടിയ അശ്രുകുടീരം ഞാൻ.. ‘ ചില്ലിലെ “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘’,പോക്കുവെയിൽ
പൊന്നുരുകി പുഴയിൽ വീണു..“ എന്നീ ഗാനങ്ങൾ ഉദാഹരണം.ട്യൂണിട്ടശേഷം പാട്ടെഴുതുന്നതായാലും
നേരെ തിരിച്ചായാലും ഓ എൻ വിയുടെ ഗീതികൾ,സിനിമാ ഗാനമെന്നതുപോലെ മികച്ചകവിതയായും
സ്വതന്ത്രമായ നിലനില്പുള്ളവയാണ്.
വിമർശനവിധേയമായ പ്രസ്തുതഗാനമാകട്ടെ ഓഎൻ വിയുടെ മറ്റൊരു മനോഹര സൃഷ്ടിയാ
ണെന്നതിൽ സംശയമൊന്നും വേണ്ട. ആ കവിതയിതാ:
ആദിയുഷ:സ്സന്ധ്യപൂത്തതിവിടെ..ആഹാ
..ആദിസർഗ്ഗതാളമാർന്നതിവിടെ..
ബോധനിലാ പാൽകറന്നും മാമുനിമാർ തപം ചെയ്തും
നാദഗംഗയൊഴുകിവന്നതിവിടെ ...
ആരിവിടെ കൂരിരുളിൻ മടകൾ തീർത്തൂ..
ആരിവിടെ തേൻ കടന്നൽകൂടുതകർത്തൂ..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാമാമലതൻ മൌനമുടച്ചൂ..
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
ഏതുകൈകൾ അരണികോൽ കടഞ്ഞിരുന്നൂ..
ചേതനയിൽ അറിവിന്റെ അഗ്നിയുണർന്നൂ..
സൂരതേജസ്സാർന്നവർ തൻ ജീവതാളം പോൽ..
നൂറുമലർ വാകകളിൽ ജ്വാലയുണർന്നൂ
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
പഴശ്ശിരാജാ കാട്ടിൽ ഒളിവിൽ പാർത്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധത്തിനുള്ളതയ്യാറെടുപ്പുകൾ
കാണിക്കുന്നതാണ് പാട്ടിന്റെ സംന്ദർഭം.കാടിവിടെ ഒരു കഥാപാത്രം കൂടിയാണ്
ആരണ്യകത്തിനെ അഭിസംബോധന ചെയ്തുതുടങ്ങുന്ന ഗാനം,കഥാസന്ദർഭത്തിന്റെ
സങ്കുചിതത്വം കൈവെടിച്ച് ആർഷഭാരതസംസ്കൃതിയെ തന്നെ പുൽകിപടരുകയാണിവിടെ.
പോരാട്ടവീര്യവും ദേശഭക്തിയും വിപ്ലവവും ഒക്കെ ഈ ഗാനത്തിലുണ്ട്.
നല്ലകഥ, സംവിധാനം,അഭിനയം ,സംഗീതം അങ്ങനെ പലപലഘടകങ്ങൾ ഒത്തുവരുമ്പോഴാണ്
ഒരു സിനിമ സൂപ്പർ ഹിറ്റാവുന്നത്. പഴശ്ശിരാജായെ പോലൊരു സിനിമായിൽ ഗാനത്തിന് വലിയ
പ്രസക്തിയൊന്നുമില്ലെങ്കിലും വളരെ മികച്ചസംഗീതം ജനങ്ങളെ തിയ്യറ്ററിലേക്ക് ആകർഷിക്കുന്ന
ഒരു പരസ്യമെങ്കിലും ആകുമായിരുന്നു.പക്ഷെ അതിവിടെ ഉണ്ടായില്ല. ഇളയരാജയുടെ സംഗീതം
കൊള്ളാം എന്നല്ല്ലാതെ എക്സെപ്ഷണൽ എന്നു പറയാൻ പറ്റില്ല. ആ കുറ്റബോധം കൊണ്ടായിരിക്കാം
അദ്ദേഹം പാവം ഓ എൻ വിക്കു നേരെ തിരിഞ്ഞത്..
പിന്നെ ഈയിടെയാണ് സൌണ്ട് ഓഫ് മ്യൂസിക് എന്ന പഴയ ക്ലാസ്സിക്ചിത്രം വീണ്ടുംകണ്ടത്.സിനിമതുടങ്ങുമ്പോഴുണ്ട് വളരെ
പരിചിതമായ ഒരു ട്യൂൺ... തന്നന്നം താളത്തിൽ...അതെ യാത്ര എന്നസിനിമയിലെ ഇളയരാജയുടെ വളരെ പ്ര
ശസ്തമായ ഗാനം .sound of music-ലെ ''roses with dewdrops,brown copper kettles ..these are
a few of my favorite things .'' എന്ന ഗാനത്തിന്റെ തന്നെട്യൂണാണിത് ..എന്തു മനോഹരമായ പകൽ കൊള്ള!!!

Friday, November 13, 2009

“അർദ്ധവിരാമത്തിനു ശേഷം.......”

( കഴിഞ്ഞ പോസ്റ്റിൽ ഒരു അർദ്ധവിരാമത്തിൽ
അപൂർണ്ണമാവുക വഴി അവാസ്തവികതയുടെ തലത്തിലേക്ക് തെന്നി തെറിച്ച
“അസമയത്തെ അതിഥി” എന്ന കഥയിതാ മുഴുവനും...)
വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കറണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,രാഘവൻ നായർ എന്നീ
മുൻ കാല പാർട്ടി പ്രവർത്തകരുടെ അനന്തരവനും ചിറ്റേഴത്ത് രാമൻ നായരുടെ
സീമന്തപുത്രനും ഇപ്പോഴത്തെ കരയോഗം പ്രസിഡണ്ടുമായ എന്റെ സ്വന്തം അ
മ്മായച് ഛൻ ഗോവിന്ദൻ നായർ .അദ്ദേഹം എന്തിനുള്ള പുറപ്പാടാണ്?അന്നു രാവിലെ
തന്റെ സ്വന്തം മകളെ കരണത്തടിച്ച് ഇറക്കിവിട്ട കശ്മലനെ ഒരു ദ്വന്ദ യുദ്ധത്തിന്
വെല്ലുവിളിക്കുകയാണോ അതോ....
പഴയ ഗുസ്തികാരനാണ് .ഈ പ്രായത്തിലും എന്നെ നിമിഷനേരം കൊണ്ട്
മലർത്തിയടിക്കാൻ അദ്ദേഹത്തിന് പ്രയാസവുമുണ്ടെന്ന് തോന്നുന്നില്ല..ഒരു കോം പ്രമൈസ്
ആണ് ബുദ്ധി..അല്ലെങ്കിലും ഇന്നു രാവിലത്തെ കലഹം എന്തിനുവേണ്ടിയായിരുന്നു.കലഹത്തിനൊടുവിൽ
കൈ നീട്ടി അവളെ കരണത്തടിച്ചത് ഓർമ്മയുണ്ട്.ഉടനെ അവൾ ബാഗും പെട്ടിയും പായ്ക്ക് ചെയ്ത്
ഇറങ്ങി പോവുകയും ചെയ്തു...
.......അമ്മാവാ ..ഞാൻ ...ഞാൻ അവളെ വെറുതെ ദേ ..ദിങ്ങനെയൊന്നു തൊട്ടതെയുള്ളൂ‍...അതിനാ
അവള്...”
“ നീ തൊട്ടതും പിടിച്ചതുമൊന്നും അവളു പറഞ്ഞില്ല... ഇരുട്ടായാ നിനക്കു വല്ല്യ പേടിയാണെന്നും
പറഞ്ഞ് എന്റെ സ്വൈര്യംകെടുത്തിയതു കൊണ്ടാ ഞാനിപ്പോ വന്നേ...”
അതും പറഞ്ഞ് അമ്മാവൻ കയ്യിലിരിക്കുന്ന കുട ഒരൊറ്റവീശ്.. ശൂ...........
കസേരയിൽ സുഖസുഷുപ്തിയിലായിരുന്ന വഴിപോക്കൻപൂച്ച
പ്രതിഷേധസ്വരം പുറപെടുവിച്ചുകൊണ്ട് ഇറങ്ങിയോടി...
“ അപ്പോ.. അവള് ?“ സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു..
“എന്തായാലും പിണക്കിവിട്ടതല്ലെ ..ഇനി നീചെന്നു വിളിക്കാതെ വരില്ല“
“ ഓ ..അതു ശരി ..എന്നാ ഇപ്പോ തന്നെ പോയി വിളിച്ചേക്കാം ..അമ്മാവനിരിക്കുന്നോ
അതോ പോരുന്നോ...” ഉടുത്തിരിക്കുന്ന മുണ്ട് മാറ്റി പാന്റ്സ് ഇടാൻ തുടങ്ങുമ്പോൾ
ഞാൻ ചോദിച്ചു..
“ അതിന് നീ അണിഞ്ഞൊരു കുകേം മറ്റും വേണ്ട അവളാ മതിലിനപ്പുറത്ത് ഓട്ടോറിക്ഷയിലിരിപ്പുണ്ട്
പോയി എതിരേറ്റോ..“
രാത്രി കിടക്കുമ്പോൾ അവൾ ചോദിച്ചു.
“ഞാനിന്നു വന്നില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു..?
“ ഒന്നു രണ്ട് സിനിമകളുടെ .സിഡി എടുത്തിരുന്നു ..അതൊക്കെ കാണാനുള്ള പരിപാടിയായിരുന്നു..“
“ഏത് പടങ്ങൾ..?”
“രാം ഗോപാൽ വർമ്മയുടെ “tarna zaroori ഹെ..” പിന്നെ ..exorcist....

Monday, November 9, 2009

അസമയത്തെ അതിഥി...

വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കരണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,............(തുടരും)
സുഹൃത്തുക്കളെ ഇതൊരു കഥയല്ല അപസർപ്പകം തീരെയുമല്ല.എന്റെ ജീവിത
ത്തിലുണ്ടായ സത്യ സന്ധമായ ഒരനുഭവമാണ്.പക്ഷെ വാതിൽ തുറക്കുന്ന ആ നിമിഷം
വരെ ഞാനനുഭവിച്ച ഭയമുണ്ടല്ലോ,അതു വല്ലാത്തതാണ്..
എനിക്കു തോന്നുന്നു ഇത്തരം ഭയങ്ങളാണ് അപസർപ്പക കഥകളുടെ ബീജം.
ഞാനൊരു കോനൻ ഡോയലോ കോട്ടയം പുഷ്പ നാഥോ എന്തിന് ഒരു തോട്ടുങ്ങൽ അദ്രമാനോ
ഒന്നുമല്ല.. പക്ഷെ ഒരു അപസർപ്പകൻ എന്റെ ഉള്ളിലും ഉണ്ട്.എനിക്ക് തോന്നുന്നു
കഥകൾ ഇഷ്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഇത്തരമൊരാളുണ്ടാകുമെന്ന്.
ഈ കഥ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത്തരം
ഒരനുഭവമുണ്ടായതായി പറഞ്ഞു.പക്ഷെ അതിന്റെ കഥാഗതി തികച്ചും വ്യത്യസ്തമായിരുന്നു
ആ കഥയും ഈ കഥയും ഒക്കെ വിശദമായി തന്നെ പോസ്റ്റുന്നുണ്ട്.ആ അപസർപ്പകങ്ങളുടെ
ഒരു ട്രെയ്ലർ മാത്രമാണ് ഈ പോസ്റ്റ്.പിന്നെ ഇതു വായിക്കുന്ന ആർക്കെങ്കിലും ഇത്തരം
അനുഭവങ്ങളുണ്ടെങ്കിൽ അഥവാ നിങ്ങൾ അനുഭവസമാനമായ ഭാവനാസൃഷ്ടികൾ
മെനെഞ്ഞെടുക്കാൻ കഴിവുള്ളവരാണെങ്കിൽ ഇതിന്റെ ബാക്കി നിങ്ങൾക്കൊന്ന് ശ്രമിച്ച്
നോക്കാവുന്നതാണ്.such comments are most welcome. അതു സമാനമായ
അനുഭവം തന്നെയാവാം.(അപ്പോൾ തുടർന്നൊരു പോസ്റ്റിടുന്നതിന്റെ സമയം ലാഭിക്കാമല്ലോ)
ചിലപ്പോൾ അതുവ്യത്യസ്തവും സുന്ദരവും ആയിരിക്കാം (എങ്കിൽ ഒരു കഥക്കുള്ള പ്ലോട്ട്
അതിൽ നിന്നടിച്ചെടുക്കാമല്ലോ) എങ്ങനെയായാലും സന്തോഷം..........
പിന്നെ ,നേരത്തെ പറഞ്ഞ നോവലിസ്റ്റുകളിൽ ആദ്യത്തെ രണ്ടുപേരെ നിങ്ങൾക്ക്
പരിചയംകാണും.മുന്നാമത്തെ പേരു കേട്ടിരിക്കാൻ വഴിയില്ല.അർഹിക്കുന്ന അംഗീകാരം
കിട്ടാതെ ചരിത്രതാ‍ളുകളിൽ മറഞ്ഞു പോയ ‘തോട്ടുങ്ങൽ അദ്രമാൻ’എന്ന അപസർപ്പക
സ്പെഷ്യലിസ്റ്റിനെകുറിച്ച് ‘കഥബാക്കി’ ക്കൊപ്പം അടുത്ത പോസ്റ്റിൽ .....

Wednesday, November 4, 2009

ദൃക്‌സാക്ഷി.........

‘ഒരപകടത്തിനു ദൃക്‌സാക്ഷിയാവുക...അതും തൊട്ടുമുന്നിൽ
സംഭവിച്ച ഒരു ടൂവീലർ-റ്റെമ്പോ ഹെഡ് ഓൺ കൊള്ളിഷൻ..
പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ നിന്ന്
വൈകി മടങ്ങുമ്പോഴാണ് സംഭവം.. ടൂവീ‍ലർ ഓടിച്ചിരുന്നയാൾ നല്ലസ്പീഡിലായിരുന്നു
എന്തായിരുന്നു അയ്യാൾക്കിത്ര ധൃതി ? എന്തായാലും കാതടപ്പിക്കുന്ന ശബ്ദത്തോടെ
സഡൺ ബ്രേക്കിട്ട് അയ്യാൾ വെട്ടിച്ചു മാറാൻ ഒരു അവസാന ശ്രമം നടത്തി.പക്ഷേ നേരേ
പോയത് ടെമ്പോയുടെ അടിയിലേക്കാണ്..അപ്പോൾ ചെറിയസ്പാർക്കുകൾ
ഉണ്ടായത് ഞാൻ നേരിട്ടുകണ്ടു.ആ തീപ്പൊരികളുടെ ചൂടുമറിഞ്ഞു.ഞാൻ തൊട്ടടുത്തായിരുന്നു..
.ഞെരിഞ്ഞൊടിഞ്ഞ വാഹനത്തിനൊപ്പം അയ്യാളുടെ
ശരീരത്തിന്റെ പകുതിഭാഗവും ടെമ്പോക്കടിയിൽ .. ഒരു നിലവിളി പോലും കേട്ടില്ല
പക്ഷെ പുറത്തുകാണുന്ന കാലുകൾ പിടച്ചുകൊണ്ടിരുന്നു..ആദ്യം പെട്രോളിന്റെ
മണം അന്തരീക്ഷത്തിലുയർന്നു പിന്നെ യതു രക്തത്തിന്റെ ഗന്ധവുമായി കൂടികലർന്നു..
അടുത്തകടകളിൽ നിന്നും വഴിയോരത്തു നിന്നും ആളുകൾ വലിയ
ഒച്ചയിട്ടുകൊണ്ട് ഓടിയടുക്കുന്നുണ്ട് . കുറച്ചു
നേരത്തേക്ക് എന്റെ ഓർമ്മയൊന്നു മറഞ്ഞിരിക്കണം.. പിന്നെ ഞാൻ കാണുന്നത്
ശ്വാസമടക്കിപിടിച്ചുനിൽക്കുന്ന വലിയ ഒരാൾകൂട്ടമാണ്..ടെമ്പോയുടെ മുൻഭാഗം വെട്ടിപൊളിച്ച് മരിച്ചയാളെ
പുറത്തെടുത്തു കഴിഞ്ഞു..പോലീസും എത്തിയിട്ടുണ്ട്
ശരീരത്തിനുമുകൾ ഭാഗം ഒരു റക്സിൻ ഷീറ്റുകൊണ്ട് മൂടിയിരിക്കുന്നു.
അപ്പോഴും കാലുകൾ പുറത്തുകാണം. സ്റ്റോൺ വാഷ് ജീൻസ്..കറുത്തുമിന്നുന്ന ആക്ഷൻ ഷൂസ്..
ഷൂവിൽ ഉച്ചസൂര്യന്റെ പ്രതിജ്വലനം...
.എനിക്കു വീണ്ടും ഒരു വല്ലായ്ക....
കാരണം അയ്യാൾക്ക് മിക്കവാറും എന്റെപ്രായമേ കാണൂ ...ഞാൻ ധരിച്ചിരിക്കുന്നതുപോലെ
അയ്യാളും ഇരുണ്ട വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്...അയ്യാ‍ളുടെ പ്രിയപെട്ടവർ
എങ്ങനെയായിരിക്കും ഈ ദുരന്തം ഉൾക്കൊള്ളുക. അല്പസമയത്തിനുള്ളിൽ അടുത്തെവിടെയോ ഒരു
വീട്ടിൽ നിലവിളികളുയരും ..ഒരു ചിത എരിയും..
ഞാൻ നേരത്തെ പറഞ്ഞല്ലോ ആശുപത്രിയിൽ ഇന്ന് പതിവിൽ കൂടുതൽ തിരക്കായി
രുന്നു.ദൂരദേശങ്ങളിൽ നിന്നുപോലും രോഗികൾ കാൽ നടയായും പെട്ടിവണ്ടികളിലും
മൊക്കെയായി എത്തിയിരുന്നു. അനുസരണയില്ലാത്തവർ.. വിശപ്പില്ലാത്തവർ..
വേണ്ടവിധത്തിൽ പാലില്ലാത്തവർ...മറ്റൊരു കൂട്ടരാണെങ്കിൽ
പലതവണബന്ധപെട്ടിട്ടും ഗർഭം ധരിക്കാത്ത മച്ചികൾ..
അങ്ങനെ മൂന്നാലു castrations(യെസ്, റിമൂവൽ ഓഫ് ടെസ്റ്റിസ്)
അത്രയും തന്നെ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ(artificial insemination)
ഇതൊക്കെ ചെയ്തുകഴിയുമ്പോഴേക്കും നേരം
വളരെ വൈകി..അതിനിടയിലാണ് ഒരു ഹൌസ് കോൾ..ഒരു കോം പ്ലികേറ്റഡ് പ്രസവകേസ്
.നേരത്തോടു നേരമെത്തിയിട്ടും കിടാവിന്റെ കാലുകൾ മാത്രമേ പുറത്ത് കാണാനുള്ളൂ
അവസാനം രണ്ടുകയ്യും കടത്തി കഴുത്തിൽ ചുറ്റികിടക്കുന്ന കൊടുവള്ളി മാറ്റി പുറത്തെ
ടുക്കുകയായിരുന്നു.ഭാഗ്യം തള്ളയും പിള്ളയും തികച്ചും സുരക്ഷിതർ
..തിരിച്ചു പോരുംവഴി മറ്റൊരു കെയ്സും അറ്റൻഡ് ചെയ്യേണ്ടിവന്നു.
പഴയരോഗിയാണ്.ഒരു ഹെഡ് ഇൻ ജ്വറി കേസ്. ഒരു മാസം മുൻപ് ചമ്പതെങ്ങിനു
ചുവട്ടിൽ നിൽക്കുമ്പോൾ തലയിൽ നാളികേരം വീണതാണ്.അന്നു തൊട്ടിന്നേവരെ
ഒരു കിടപ്പ് .വല്ലതും വായ്പൊളിച്ചു കൊടുത്താൽ കഴിച്ച് അതെല്ലാം അപ്പിയും
മൂത്രവുമാക്കുമെന്നല്ലാതെ ജീവിച്ചിരിക്കുന്നതിനു യാതൊരു തെളിവുമില്ല. ഇപ്പോഴവരുടെ
ആവശ്യം ഒരു സുഖമരണമാണ്.ഒരു ദയാവധം.യൂതനേഷ്യ...
തികച്ചും ന്യായമായ ആവശ്യം. ജീവൻ രക്ഷിക്കുകമാത്രമല്ല ചിലപ്പോൾ ജീവനെ നല്ല
രീതിയിൽ യാത്രയാക്കുന്നതും വൈദ്യ ധർമ്മത്തിൽ പെടുന്നു. ഒരല്പം വെള്ളം .ഒരു പിടി
മഗ്നീഷ്യം സൾഫേറ്റ്.ഒരു ഇരു പത് സിസി സിറിഞ്ച്. സുഖമരണത്തിനുള്ള സാമഗ്രികൾ
റെഡിയായി.കാഴ്ചകാണാൻ വീട്ടുകാരേ കൂടാതെ അയൽക്കാരും എത്തിയിട്ടുണ്ട്.
മഗനീഷ്യം സൾഫേറ്റ് ഇളം ചൂടുവെള്ളത്തിൽ കലക്കി. പിന്നെയതു മുഴുവനും സിറിഞ്ചിലാക്കി
കഴുത്തിൽ തടിച്ചുകിടക്കുന്ന സിരയിലേക്ക് ഇഞ്ചക്റ്റ് ചെയ്യുമ്പോൾ രോഗിയൊന്നു പിടഞ്ഞുവോ?
പക്ഷെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം അല്പനേരത്തെക്ക് പ്രത്യക്ഷപെട്ടു.നന്ദിയുടെ ബഹിർ
സ്ഫുരണം ..!! അല്പ സമയത്തിനുള്ളിൽ എല്ലാം ശാന്തമായി.വീട്ടുകാർ നീട്ടിയ ഫീസ് ഞാൻ
വാങ്ങിയില്ല .ഇത്തരം ദയാവധങ്ങൾക്ക് ഒരിക്കലും ഞാൻ ഫീസ് വാങ്ങാറില്ല.
അങ്ങനെ,ആ‍ശുപത്രിയിലായാലും ഹൌസ് കോൾ ആയാലും നൂറുകൂട്ടം കം പ്ലയിന്റുകളു
മായാണ് ആളുകൾ വരിക..പക്ഷെ വിരോധാഭാസമെന്തെന്നാൽ രോഗികൾ ഒരിക്കലും
സ്വയം പരാതി പറയാറില്ലെന്നതാണ്..കംപ്ലയിന്റ്സ് മുഴുവൻ ഉടമസ്ഥർക്കാണ്..
ബൈ ദ ബൈ I am doctor saththees ..a vet ...I mean a vetenary surgeon..
.. ടൌണിനോട് ചേർന്നുകിടക്കുന്ന മൃഗാശുപത്രിയിൽ
തന്നെയാണ് വർഷങ്ങളായി ജോലിചെയ്യുന്നത്..
എത്ര തിരക്കുണ്ടായാലും സാധാരണയായി ഞാൻ രണ്ട് മണിക്കുമുമ്പായി
ആശുപത്രിയിൽ നിന്നിറങ്ങാറുണ്ട്..ചിലപ്പോൾ അല്പം നേരത്തെയും
ഇറങ്ങാൻ ശ്രമിക്കും. പക്ഷെ നേരത്തെ ഇറങ്ങി എന്തെങ്കിലും അത്യാവശ്യമുള്ള
സമയങ്ങളിലാണ് ആശുപത്രിയിൽ തിരക്കുകൂടുക .അന്നു മിക്കവാറും വൈകും .അല്ലെങ്കിൽ നോക്കൂ
ഇന്ന് വീട്ടിൽ കുറച്ചു വിരുന്നുകാർ വരുന്നദിവസമാണ് .എനിക്ക് രണ്ട് മണിക്കെങ്കിലും വീട്ടിലെ
ത്തെണ്ടിയിരുന്നതാണ് .ഇതാ സമയം ഇപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു
ഇതിനിടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു തവണവിളിച്ചിരിക്കുന്നു. അവരെല്ലാം എത്തിയിരിക്കുന്നെന്ന്
ഓ,ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. എന്റെ വിവാഹം അടുത്തെത്തിയിരിക്കുന്നു.ഒന്നു രണ്ട്
വർഷമായി കൊണ്ട് നടക്കുന്ന പ്രണയമാണ്.പെൺകുട്ടി ബി എസ്സി നഴ്സിംഗ് കഴിഞ്ഞ്
മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു. അവിടെ വച്ചു തന്നെയാണ് ഞങ്ങൾ ആദ്യമായി
പരിചയപെടുന്നതും.ഞാൻ ഇടത്തുകാലിൽ ഒരു കോമ്പൌണ്ട് ഫ്രാക്ചറായി(compound fracture)
കെ എച് ആർ വാർഡിൽഅഡ്മിറ്റായിരിക്കുന്നു.

സത്യത്തിൽ ഞങ്ങൾ അടുക്കുന്നതിനു മുൻപ് ഒന്നു ഉടക്കുകകയായിരുന്നു. ഒരിഞ്ചക്ഷനെ ചൊല്ലിയായി
രുന്നു തർക്കം. എളിക്കെടുക്കെണ്ട ഇഞ്ചക്ഷൻ കയ്യിലെടുത്താൽ മതിയെന്ന് പറഞ്ഞത് അവൾക്കിഷ്ട
പെട്ടില്ല. അത് തീരുമാനിക്കേണ്ടത് ഡോക്ടറും നഴ്സുമാരുമാണെന്നായി അവൾ.ഞാനും വിട്ടുകൊടുത്തില്ല
മൃഗങ്ങളെയാണ് ചികിത്സിക്കുന്നതെങ്കിലും ഞാനും ഒരു ഡോക്ടർ ആണല്ലോ...തർക്കത്തിൽ
അവൾ തോറ്റു,മൂന്നു ദിവസം അവൾ സ്വന്തം ഡ്യൂട്ടികൾ ഭംഗിയായി ചെയ്തുകൊണ്ടുതന്നെ
,എന്നോട് പിണങ്ങിനടന്നു.മൂന്നാം ദിവസം ഹോട്ട്സ്പഞ്ച് ബാത്തിനിടയിലാണ്
പിണക്കം അവസാനിച്ചതും പ്രണയം തുടങ്ങിയതും..ഇതാ അതിപ്പോൾ ഒരു വിരുന്നിലെത്തി നില്ക്കുകകയാണ്.
വിരുന്നു വെറും ഫോർമാലിറ്റി .വിവാഹം അടുത്തമാസാദ്യം ഏതെങ്കിലുമൊരുശുഭ മുഹൂർത്തത്തിൽ.
അവളൊട് പോലും പറയാത്ത ഒരു സർപ്രയിസ് ഞാനിപ്പോൾ നിങ്ങളുമായി പങ്കുവക്കുകകയാണ് .
മറ്റൊന്നുമല്ല .എന്റെ വിവാഹത്തിന് അഞ്ച് ഗജവീരന്മാരെ അണിനിരത്തും..അതിലൊന്ന് പാറമേക്കാവ്
ശിവരാജനായിരിക്കും..സത്യം പറയട്ടെ ഇതെന്റെ സുഹൃത്ത് താരകന്റെ ഐഡിയ ആണ്.ചെറുപ്പത്തിലെ
മുതൽ ചെണ്ടപുറത്ത് കോലു വക്കുന്നിടങ്ങളിലെല്ലാം ഒരു മിച്ച് പോയി ആനച്ചൂരും മണത്ത് പഞ്ചാരി മേളങ്ങൾക്ക്
തലയാട്ടി നിന്നിരുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ..അതെല്ലാം മനസ്സിൽ കണ്ട് കൊണ്ട്
അല്പം മുൻപ് വരെ ഞാനെത്ര ആഹ്ലാദത്തിലായിരുന്നു. പക്ഷെ ആ അപകടത്തിനു ദൃക്‌സാക്ഷിയായതിനു
ശേഷം നിമിഷനേരം കൊണ്ട് ജീവിതത്തെകുറിച്ചുള്ള കാഴ്ചപാടുതന്നെ മാറിയിരിക്കുന്നു..എത്രക്ഷണിക
മാ‍ണെല്ലാം!!..മാത്രമല്ല ഞാൻ വല്ല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോൾ ..ഒരു സ്ഥലകാല ഭ്രമം
പോലെ ..വഴികൾ തെറ്റുന്നു ..ഞാൻ ആരെന്നും ..എങ്ങോട്ടാണ് പോകുന്നതെന്നും ഇടക്കിടെ മറന്നു പോകുന്നു
അങ്ങനെ കുറെ നേരമായി പിന്നിട്ട വഴിയിലൂടെ വീണ്ടും വീണ്ടും ഞാൻ അലയുന്നു.ഇതിനിടെ ആക്സിഡന്റ്
നടന്ന സ്പോട്ടിലൂടെ ഞാൻ രണ്ട് തവണ കടന്നുപോയിരുന്നു.ബോഡി അവിടെനിന്നും നീക്കം ചെയ്യപെട്ടിരുന്നു
ആളുകളും ഗതാഗത കുരുക്കും ഒഴിഞ്ഞിരുന്നു. റോഡിൽ ചോരപാടുകൾ കറുത്തുകിടക്കുന്നുണ്ടെന്നതെഴിച്ചാൽ
അവിടെ അല്പം മുൻപ് ഒരാക്സിഡന്റ് നടന്ന ഒരു ലക്ഷണവുമില്ല..ജീവിതം പഴയപടി.തലങ്ങും വിലങ്ങും
തിരക്കിട്ട് പായുന്ന വാഹനങ്ങൾ..കാൽ നടക്കാർ. കച്ചവടം പൊടി പൊടിക്കുന്ന ഷോപ്പുകൾ...ഷോപ്പിംഗ്
കോം പ്ലക്സുകൾ...ഇതിലൊന്ന് ഞങ്ങളുടെ വകയാണ് .അഛനും ചെറിയഛനും ഉടമസ്ഥരായ
കരിമ്പിൻ കണ്ടത്തിൽ കോം പ്ലക്സ്...
പക്ഷെ ,അവിടെ ഇപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ് .എൻ ട്രസ് ഹാളിനുമുകളിൽ ഒരു കറുത്ത
കൊടി തൂങ്ങുന്നു ..ആരാണ് മരിച്ച ത്..അവിടത്തെ ഏതെങ്കിലും ജീവനക്കാരനോ ..അതോ.. ഓർത്തപ്പോൾ
എനിക്ക് വല്ലാത്ത അങ്കലാപ്പുതോന്നി..അഛൻ ബൈ പാസ് ഓപ്പറെഷൻ കഴിഞ്ഞിരിക്കുന്ന ഒരു ഹാർട്ട്
പേഷ്യന്റാണ്..എത്രയും പെട്ടെന്ന് വീട്ടിലെത്തണം..പക്ഷെ എത്രയോകാലം ഞാൻ ചുറ്റി നടന്ന ഈവഴികൾ
ഇപ്പോൾ എന്നെ ഒരു കെണിയിലെന്നപോലെ കുടുക്കിയിരിക്കുന്നു.ഞാൻ വീണ്ടും വീണ്ടും എത്തിപെടുന്നത്
ഈ സ്പോട്ടിൽ തന്നെ ..സന്ധ്യയായതോടെ ,വീട്ടിൽ തിരിച്ചെത്താമെന്ന
എന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചിരുന്നു.മാത്രമല്ല എന്താണ് സംഭവിച്ചിരിക്കുന്നതെന്നും എനിക്കു മനസ്സിലായി
കഴിഞ്ഞു.ഇപ്പോൾ വിസയുടെ കാലാവധി തീർന്നൊരാൾ അറബി പോലീസിനു മുന്നിൽ ചെന്നു
പെട്ടതുപോലെ ഒരു പരിഭ്രമം എന്നെ പിടികൂടിയിരിക്കുകയാണ്.അതെ ഇനിയിവിടെ അധികം സമയമില്ല..
അതിനു മുൻപ് ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്റെ അനുഭവങ്ങൾ എവിടെയെങ്കിലും ഒന്നെഴുതി
വക്കണം. അടുത്തുള്ള ഇന്റർ നെറ്റ് കഫെ കണ്ടപ്പോഴാണ് ഒരു ആശയം എനിക്ക് തോന്നിയത്..അതെ
ഇതൊക്കെ എഴുതി ഒന്നു പോസ്റ്റുക..എന്റെ സുഹൃത്ത് ,താരകൻ ബ്ലോഗിൽ ഒരു പോസ്റ്റ് ഇടുന്ന വിദ്യയൊക്കെ
നേരത്തെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് ..അവന്റെ ത്രിസന്ധ്യ എന്ന ബ്ലോഗ് ഞാൻ ഇടക്ക് വായിക്കാറുമുണ്ട്.
അതിന്റെ പാസ് വേഡും എനിക്കറിയാം. അങ്ങനെയാണ് ത്രിസന്ധ്യനേരത്ത് ഞാൻ എന്റെ അനുഭവം
എഴുതിതുടങ്ങുന്നത്. ഇപ്പോൾ സമയം പാതിരയായിരിക്കുന്നു .ഉടമസ്ഥനാണെങ്കിൽ യാതൊരു
ധൃതി യുമില്ല .ഞാൻ ഒരു ക്ഷമാപണത്തോടെ നോക്കുമ്പോഴെല്ലാം അയ്യാൾ ടേക്ക് യുവർ ടൈം എന്ന
അർഥത്തിൽ ചിരിക്കുന്നു...അങ്ങനെ ഇതാ ഈ പോസ്റ്റ് ഞാൻ പബ്ലിഷ് ചെയ്യുകയാണ്.പോസ്റ്റ് ചെയ്യും
മുൻപാ‍ണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്..ഞാൻ എഴുതിയ അക്ഷരങ്ങൾക്ക് ചുറ്റും ഒരു പരിവേഷം.
അതെ, ഞാൻ ഈ എഴുതിയിരിക്കുന്നത് താരകനെന്നല്ല ജീവിച്ചിരിക്കുന്ന ഒരാൾ പോലും വായിക്കാൻ പോകുന്നില്ല..
പക്ഷെ അതുപോലെ എനിക്കുറപ്പുള്ള മറ്റൊരു കാര്യമാണ് ഈ ബ്ലൊഗും ബ്ലോഗിംഗുമൊന്നും ജീവിച്ചിരിക്കുന്നവർ
ക്കിടയിൽ മാത്രമല്ല ഉള്ളത്..അതുകൊണ്ട് ഞാനീ എഴുതുന്നതൊന്നും വായിക്കപെടാതെ പോകില്ലെന്ന് തീർച്ച.
ഇനി സത്യം പറയൂ !!നിങ്ങൾ ഇവിടം വരെ വായിച്ചുവോ? എങ്കിൽ...........................................................

Sunday, November 1, 2009

‘തത്വമസീ...”

തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറതാഴിന്റെ താക്കോലു തിരയുന്നൂ...
അറിയുകീയഴികളും തടവിലെ പുള്ളിയും
താക്കോലുകാക്കുന്ന പാ‍റാവുകാരനും
നീതന്നെയാണു മറ്റാരുമല്ല..
നിറവെളിച്ചം നിന്റെ ചുറ്റിലുമെങ്കിലും
കണ്ണടച്ചെപ്പൊഴും ഇരുളിൽനീയിടറുന്നൂ..
സത്യ , മീ ദീപവും ദിവ്യപ്രകാശവും
കൺകുളിർക്കേയതുകാണേണ്ട കൺകളും
നീതന്നെയാണൊന്നും വേറെയല്ലാ..
അഭയം തിരഞ്ഞു നീവാതിലിൽ മുട്ടുമ്പോൾ
അറിയണം മൃഗവും മൃഗയാവിനോദിയും
മാറോടണക്കുമീ അഭയസങ്കേതവും
നീതന്നെ! നീതന്നെ! നീതന്നെ...!!

(ഈ സത്യം “ഉൾക്കൊള്ളുവാൻ’ ആയാൽ പിന്നെ
കവി സ്വയം കവിതയാകുന്നു...
കവിതയിൽ വാക്കുകളില്ല;അർഥം മാത്രം
അനുഭവങ്ങളില്ല; അനുഭൂതികൾ മാത്രം...‌)

Thursday, October 29, 2009

'ഹതാശം...”

ജീവിതമേ,
വസന്തങ്ങളെത്രയോ വാറ്റി
നീയെന്നും എന്റെ വീഞ്ഞു ഭരണികൾ നിറച്ചു..
സുന്ദരശില്പങ്ങൾ കൊത്തിയ ഗുഹാക്ഷേത്രത്തിലൂടെ
കൈ പിടിച്ചു നടത്തി,
എന്റെ രാത്രികളെ നീ
ഫാന്റ്സിയുടെ നീലപുൽ‌പ്പാടങ്ങളിലേക്ക്
അഴിച്ചു വിട്ടു....
പക്ഷെ എന്റെ പകലുകളെ നീ
സദാചാരത്തിന്റെ കൂരക്കുള്ളിൽ തന്നെ തൊഴുത്തണച്ചു..
ഞാൻ കവിത കൊണ്ട് കലഹിച്ചപ്പോൾ
നൃത്തം തുടങ്ങും മുൻപ്
നീയവളിൽ നിന്ന്കാല്പനികതയുടെ
കാൽ ചിലമ്പുകളൂ‍രി വാങ്ങി...
ആടകളും അലങ്കാരങ്ങളും അഴിച്ചെടുത്തു..
പിന്നെ നിർദയം വേദിയിൽ നിന്ന്
വേദനയുടെ വഴികളിലേക്കിറക്കിവിട്ടു...
നിന്റെ നഖപാടുകൾ എന്റെ ഹൃദയത്തിൽ
മുറിവിന്റെ അമ്പിളികലകളായി..
നീ നിലവിളക്കൂതിയിട്ടും
ഇവിടെ ശേഷിച്ച നേർത്ത വെളിച്ചം
ഒഴുകി പടർന്ന നിലാവല്ല,
എന്റെ നീലിച്ച രക്തമാണ്..
ഇതു തന്നെയാണ് ഇനി യെന്റെ തൂലികയിലെ മഷി..
ഇതുകൊണ്ടാണ് ഞാൻ നിനക്കിനി
പ്രേമലേഖനങ്ങളെഴുതാൻ പോകുന്നത്..
ഇതിൽ ,തുകലുപൊട്ടിയ ഒരു തബലയുടെ
ശിഥിലമായ അകമ്പടിതാളം നീ കേൾക്കും..
സിരകൾ മുറിഞ്ഞ സാരംഗിയുടെ
നോവുന്നൊരീണം നീയറിയും..
കണ്ണീർ കയത്തിൽ നിന്ന്
വലവീശിപിടിച്ച പരൽ മീനുകളെ പോലെ
നിന്റെ കാൽ കീഴിൽ കിടന്നുപിടക്കും ഇതിലെ
വാ‍ക്കുകളോരോന്നും...

Tuesday, October 20, 2009

“നിന്റെയൊരുകാര്യം...“

ലൈം കോർഡിലും ലണ്ടൻബൂത്ത്സ് ജിന്നും
സമാസമം ചേർത്ത്
നീയൊരു ജിം ലറ്റുണ്ടാക്കി
ആശയങ്ങളും ലാവണ്യതന്ത്രങ്ങളും
വേണ്ടവിധത്തിൽ ചേർത്ത്
ഞാനൊരു കവിതയുമുണ്ടാക്കി
മഞ്ഞുകട്ടകൾ പൊടിച്ചിട്ടും
ചെറിപഴം പകുത്തുചേർത്തും
നീയതിന്റെ സ്വാദും സൌന്ദര്യവും
ലഹരിയൊരല്പം ബലികഴിച്ചും
ഒന്നുപൊലിപ്പിച്ചപ്പോൾ
ചമത്കാരങ്ങൾ ചാലിച്ചും
ഉപമകൾവിളക്കിയും
ഞാനെന്റെകവിതയുടെ
പ്രൌഢമായ പ്രാസഭംഗികൾ
അർഥമൊരല്പം ബലികഴിച്ചും
അലങ്കരിച്ചൊരുക്കി..
വടിവൊത്തപാനപാത്രങ്ങളിൽ നീയതുപകർന്നപ്പോൾ
നിന്റെ മദ്യം മോന്തിയതു ഞാൻ
അഴകുറ്റ അക്ഷരങ്ങളിൽ ഞാനിതു പകർന്നപ്പോൾ
എന്റെ കവിതവായിച്ചതു നീ
പിന്നെ നമ്മൾ ഒരുമിച്ചു പാടിയതിങ്ങനെ:
കവിതക്കും കള്ളിനും
കയ്പും ചവർപ്പും ഒരുപോലെ...
വീര്യവും ലഹരിയും ഒരു പോലെ
* * *
കവിത കള്ളിനോട് തുടർന്നു:
എന്റെ വാങ്മയ വർണ്ണങ്ങളെല്ലാം നീയെടുത്തു
പകരം ഒരു വാർമഴവില്ലെനിക്കുതന്നു..
ഒപ്പം എന്റെ വാചാലതയും നീയെടുത്തു.
പകരം തന്നത് കന്മതിലുകളുടെ കനത്ത മൌനം....
എന്റെ സൂര്യനെയും നീയെടുത്തു..
പകരം തന്നത് ഒരാകാശം നിറയെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങളുടെ നീലവെളിച്ചവും നീതിരിച്ചെടുത്തു
പകരം തന്നത് അന്ധകാരത്തിന്റെ വിസ്മൃതി.

എന്റെ ഉറക്കവും നീ പാട്ടത്തിനെടുത്തു
അവിടെ സ്വപ്നങ്ങളുടെ കൃഷിയിറക്കി
ഇനിയീ സ്വപ്നങ്ങളെല്ലാം നിനക്കെടുക്കാം..
എനിക്കുവേണ്ടത് തികഞ്ഞ സ്വസ്ഥത..

Tuesday, October 13, 2009

അർബുദ രാവ്...

പകലിന്റെ പ്രഭാനിർഭരമായ നിമിഷങ്ങളെ
പ്രോജ്വലമായ ഒരു സിന്ദൂരപൊട്ടിന്റെ
വിരാമ ചിഹ്നത്താൽ തടുത്തുനിർത്തി
രാവിന്റെ ഖണ്ഡികയിലേക്ക് സമയമതിക്രമിക്കുമ്പോൾ
ഇരുളിന്റെ മറപറ്റി ഒരിക്കലും വാക്കുതെറ്റിക്കാത്ത
വിശ്വസ്തയായ പെൺകുട്ടിയെപോലെ
അവളിന്നുംവന്നു;.....
വന്നെന്റെ വാതിലിൽമുട്ടി.
കണ്ണിർകല്ലുപതിച്ചമോതിരവിരലാൽ
വീണ്ടും വീണ്ടും മുട്ടി..
അനുവാദത്തിനുകാത്തുനിൽക്കാതെ അകത്തുകടന്നു....
അവളുടെ ഓരോ കാൽ വയ്പിലും
ജീർണ്ണജഡിലമായ എന്റെ അകത്തളങ്ങൾ പ്രകമ്പനം കൊണ്ടു..
ജീവതന്തുക്കൾ നിലവിളിയുടെ വൃന്ദവാദ്യം തീർത്തു..
അവൾക്കറിയാം അവളാണിനി ഇവിടത്തെ റാണി
അവളെ രാജ്യഭ്രഷ്ടയാക്കുവാനുള്ള
ഗൂഡ തന്ത്രം മോർഫിൻ ഗുളികകളായി
എന്റെ മേശവലിപ്പിലിരിക്കുന്നു..
കഴിവതും കഴിക്കാതെ നാളുകളായി കൂട്ടിവച്ച്
സംഘ ബലമാർജിച്ചവ..
മാറാരോഗങ്ങളെ ,മനോദു:ഖങ്ങളെ
ഒരു ഞൊടിയിൽ സുഖപെടുത്തുന്നവ
മരണമെന്ന മഹാവൈദ്യന് ഫീസുകൊടുക്കുവാനായി
ഞാൻ കൂട്ടി വച്ചവ..
ഒന്നിനു പകരം ഒരു പിടിയെടുത്ത്
വായിലേക്കിടാൻ തുടങ്ങുമ്പോൾ
ജാലകത്തിലൂടെ എത്തിനോക്കുന്ന കുഞ്ഞു നക്ഷത്രത്തിന്
പതിവുപോലെ കൺ നിറഞ്ഞു...
ആ കണ്ണീരു തുടക്കുവാനിനി വിരലുകൾ നിവർത്താതെ വയ്യ....
* * * *
(കവിതയല്ലെന്റെയീ കുത്തികുറിപ്പുകൾ
അവിടേക്ക് വെറുതെയൊരു വഴിതിരക്കൽ..
അവളെത്രയകലെയോ,വഴിയെത്ര ദുർഘടം!
എങ്കിലും തുടരുന്ന തീർഥ യാത്ര....)

Thursday, October 8, 2009

ആത്മരതി

വജ്രസൂചികൊണ്ട് ഗ്ലാസ്സ് മുറിക്കുന്നപോലെ
കത്തുന്ന തൃഷ്ണയുടെ മൂർച്ചയാൽ
ആകാശനീലിമ സമചതുരകഷണങ്ങളായി
മുറിച്ചെടുത്ത്,
വിലകൂടിയ ടൈൽസ് എന്ന
വ്യാജേന നിന്റെ നീരാട്ടു മുറിയിലെ
മച്ചിലും മസൃണമായ ഭിത്തിയിലും
പതിച്ചലങ്കരിച്ച്
നിരാർദ്രനീലമായ ഒരു കോണിൽ
നീർമുകിലായ് പതുങ്ങിനിന്ന്.
താഴെ ഉടയാടകളൂർന്ന നീയാം
നഗ്ന ഭൂവിൻ ഉർവ്വരതയിലേക്ക് പെയ്ത് വീണ്,
കുന്നിന്നുച്ചിയിൽചിന്നി ചിതറി,
ചരുവിലൂടെ കൂലം കുത്തി,
താഴ്വാരങ്ങളിലൂടെ ഒഴുകിയൊലിച്ച്
ചുഴിയിൽ തടാകമായ് തളം കെട്ടി,പിന്നെ തുളുമ്പി..
തരള തപ്തമാം , മേനിതൻ ഊഷ്മാവും കടം വാങ്ങി
ഉഷ്ണ ജല പ്രവാഹമായ് ...
നിന്നുപസ്ഥകേദാരങ്ങളിൽ വിലയിച്ചസ്തമിക്കവെ,
മുകളിലാകാ‍ശം പാതിരാതാരങ്ങളുടെ
പഞ്ചസാരത്തരികൾ വിതറിയ
ഒരു പ്ലം കേക്ക് പോലെ ഇരുണ്ടു...
താഴെ, കരുത്തുറ്റ കലപ്പകൊണ്ടുഴുതു മറിക്കപെട്ട
*ക്ഷേത്ര മണ്ണിന്റെ ഗന്ധം ഉയർന്നു....
* * * *
.ചിന്തകളജന്താ ശില്പങ്ങളായ് തുടിക്കുമീ
ഏകാന്തരാവിന്നിരുൾകോവിലിൽ
സ്വന്തം തന്ത്രികൾ സ്വയം മീട്ടിനിൽക്കും
സിരാവാദ്യമാവുകയാണ് ഞാൻ..
ഒടുവിലെന്റെ ആത്മഗാനം
തിരുനടയിലൊരു കുമ്പിൾ നൈവേദ്യമായർപ്പിച്ച്
സുഷുപ്തിയുടെ പടവുകളിറങ്ങട്ടെ....

Monday, October 5, 2009

ആദ്യരാത്രിയിൽ....

(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂ‍ടെ പ്രകൃതിയുടെ വിദൂ‍രദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാ‍ന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)

ആദ്യരാത്രി...

(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂ‍ടെ പ്രകൃതിയുടെ വിദൂ‍രദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാ‍ന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)

Saturday, September 26, 2009

പ്രണയ ലേഖനം...

ദൂരെ പട്ടണത്തിൽ നിന്നും നാട്ടിൻ പുറത്തെ
ബന്ധു വീട്ടിൽ വിരുന്നു പാർക്കാൻ വന്നകുട്ടീ,
പുസ്തകങ്ങൾ പുരാവസ്തുക്കളെ പോലെ
ഉറക്കം തൂങ്ങുന്ന,
നിശ്ശബ്ദതതയിൽ അക്ഷരങ്ങളുടെ കൂർക്കംവലി മുഴങ്ങുന്ന
ആളൊഴിഞ്ഞവായനശാലയിൽ വച്ചാണല്ലൊ
നമ്മളാദ്യം തമ്മിൽ കണ്ടത്...
ഒരു ടാഗോർ കവിതയിൽ നിന്ന്
ദേശാടനത്തിനു വന്ന കടൽ പക്ഷിയായിരുന്നു നീ
ഞാനോ, തിരകളാർക്കുന്ന തീരവും....
അലസം പിന്നിയിട്ട മുടിയും നിറപകിട്ടില്ലാത്ത
വേഷവുമാ‍യി സ്വന്തം സൌന്ദര്യത്തോട്
ഒരു ചിറ്റമ്മ നയവുമായി നടക്കുന്ന നിന്റെ
പേര് പക്ഷെ ലക്ഷ്മി എന്നായിരിക്കുമെന്ന് എനിക്ക് തോന്നി....
ആദ്യമായി നിന്റെ സ്വരം കേട്ടപ്പോൾ അത്
“സൌമ്യ “എന്നും ആവാമെന്ന് ഞാൻ കരുതി...
ലൈബ്രററി സൂക്ഷിപ്പുകാരനൊട് നീയെപ്പോഴും കവിതകൾ
ആവശ്യപെട്ടു..
അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ
പോലെ വിളർത്തു കാണപെട്ടത്...
നമ്മൾ തമ്മിൽ തമ്മിൽ ഒന്നും മിണ്ടിയില്ല ,പക്ഷെ
പരസ്പര പ്രണയം പറയാതിരുന്നുമില്ല..
നിന്റെ കണ്ണിൽ പ്രത്യക്ഷപെടാൻ തുടങ്ങിയകരി മഷികറുപ്പിലും
മുടിയിൽ പുതുതായി വിടരാൻ തുടങ്ങിയ മുല്ലപൂവിൻ ഗന്ധത്തിലും
നിന്ന് ഞാനത് വായിച്ചെടുത്തു.. പക്ഷെ ഇടക്കുവച്ച്
നീ തീരമുപേക്ഷിച്ച് തിരികേപറക്കുകയായിരുന്നു...
അന്നു മുറിഞ്ഞ് പോയ വായന നാളുകൾക്ക് ശേഷം
ഒരു ലൈബ്രറി പുസ്തകത്തിൽ നിന്നും
ഇന്നു ഞാൻ കണ്ടെടുത്ത
നാലായി മടക്കി വച്ചിരിക്കുന്ന
ഒരു തുണ്ട് കടലാസിലെ
വരികളിലൂടെ പൂർണ്ണമാവുകയാണ്..
* * * ** * *** ***
“ താരകാ , താങ്കളൊരു തടവറയാണ് ..തടവു പുള്ളി ഞാനും
ഇന്നലെയുറക്കം വരാതെ അഴികൾക്കപ്പുറമിപ്പുറം
മിഴികളിൽ നോക്കിയിരുന്നൂ ഞങ്ങൾ;
അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എവിടെയെന്ന് ഞങ്ങൾ ക്കറിയില്ലായിരുന്നു....“

Wednesday, September 23, 2009

'ജുഗുപ്സ'

"മോന്റെ മോന്തെക്കെന്താ ‘തേജോ’ പുഛം?”
ഉച്ചത്തിലീ ചോദ്യമിതാരുടെതെന്ന്
മുഖമുയർത്തി നോക്കവെ-
മുന്നിലായ് വകയിലൊരു മാതുലൻ
-മധ്യവയസ്കൻ ,ഭാഷാപടു(അതോ,പീഡകനോ).
നെറ്റിയിൽ ചന്ദനം,ചുണ്ടിലോ പുഞ്ചിരി.
ചെവികളിൽ ചെത്തിപൂ,കല്ലിൻ കടുക്കനും.
കൺകളിൽ കള്ളിന്റെ ക്രാന്തഭാവം
വാക്കിലാ കള്ളിന്റെ കുഴയുമീണം...
“മകരം പിറക്കുമ്പോ മംഗലമാണങ്കിൾ
പെണ്ണ്, മാരാത്തെ മാമുവിൻ മൂത്തമോള്..”
മോദ നിദാനം മറച്ചില്ല ഞാനെന്റെ
നാണ ചിരിയും മുഖത്തണിഞ്ഞു
അതോ നിന്റെ “കദന കാരണം”
എങ്കിലൊരു കുപ്പിചിലവിന്നു തന്നെ...
പകലുമുഴുവൻ കുടിച്ചതു പോരാഞ്ഞ്
അന്തിക്കുറങ്ങുവാൻ വേറെ കള്ള്!!!.
എങ്കിലുമെന്റെ വകയിലമ്മാവാ ,
അന്നെന്റെയാഹ്ലാദ “ലജ്ജാ രസ‘ത്തിനെ
വിവരദോഷത്താൽ ‘വ്യസന‘മെന്നോതിയ
താങ്കൾ വലിയൊരു ദീർഘ ദർശി..
ഞാനിന്നെത്ര “ജുഗുപ്സാ തുന്ദിലൻ”

Tuesday, September 15, 2009

മഞ്ഞുവീട്ടിൽ...

പനി നീരിതളിന്റെ താഴ്വരയിൽ
സുതാര്യമായ ചില്ലുഭിത്തികളുള്ള
ഒരു തുഷാര ഗൃഹം....
അവിടുത്തെ പളുങ്കലമാരികളിൽ
ലോകത്തിന്നുവരെ എഴുതപെട്ട
സുന്ദരമായ കവിതകളെല്ലാം
ഒരു ശലഭോദ്യാനത്തിലെന്നപോലെ
സംരക്ഷിക്കപെട്ടിരുന്നു....
ഷെല്ലി ,ടാഗോർ,ബൈറൺ മുതൽ
ചില ബ്ലോഗ് കവിതകളും അവിടെയുണ്ടായിരുന്നു...
ആകാ‍ശം മുഖം മിനുക്കുന്ന അവിടത്തെ
കണ്ണാടികളിൽ ഏതാനും നക്ഷത്രങ്ങളും
ഒളിച്ചു പാർത്തിരുന്നു.
സന്ധ്യ പോക്കുവെയിലിന്റെ പൊന്നുളികൊണ്ട്
മേഘങ്ങളിൽ ശില്പവേല ചെയ്തു ചെയ്തൊടുവിൽ
ഒരു “പിയാത്തെ” ശില്പമുണ്ടാകുന്നതും
അതേ മേഘ ശൃംഗങ്ങളുടെ അടിവാരത്തിലൂടെ
മീവൽ പക്ഷികളുടെ സംഘം മഴവില്ലു ചമച്ചുകൊണ്ട്
ദേശാടനത്തിനുപോകുന്നതും ഞാനിവിടെയിരുന്നു
നോക്കി കണ്ടിട്ടുണ്ട്..
ഇവിടെ സദാ പ്രസരിക്കുന്ന സംഗീതമല്ലാതെ
മറ്റു ശബ്ദങ്ങളൊന്നും കേൾക്കുകയില്ല..
വെള്ളി പാത്രത്തിൽ വച്ചിരിക്കുന്ന തേനിന്റെ
നിറമുള്ള മുന്തിരികളല്ലാതെ ഭക്ഷിക്കാൻ
മറ്റൊന്നും കിട്ടുകയില്ല..
ചിന്തകളുടെ ഉഷ്ണം സഹിക്കവയ്യാതാകുമ്പോൾ
ശീതികരിച്ച ഈ വേനൽകാല വസതിയായിരുന്നു
എനിക്കഭയം...എന്നും..
ഞാനിവിടെ മൌനിയായി താമസിക്കുമ്പോൾ
ഒരു ഉന്മാദഗൃഹത്തിന്റെ ജാലകത്തിലൂടെയെന്നപോലെ
ലോകം എന്നെ എത്തി നോക്കി...

Thursday, September 10, 2009

ദുരന്ത ജീവിത തിരക്കഥചുരുൾ

“എണ്ണ വറ്റിയിട്ടല്ല..
തിരി തീർന്നിട്ടല്ല..
കാറ്റും മഴയും വന്നു തൊട്ടിട്ടല്ല..
സ്വയമെരിഞ്ഞും തിരളുന്ന വെളിച്ചം
ഒരു മിഴിയും തെളിച്ചില്ലെന്ന തിരിച്ചറിവിൽ..
തനിയെവിറച്ചുംവിതറുന്ന ചൂട്..
ഒരാളെയുംപുണർന്ന് തണുപ്പാറ്റിയില്ലെന്ന നിരാശയാൽ
ഞാനിതാ അണഞ്ഞസ്തമിക്കുന്നു..”
അത്രനേരവും പൊരുതിനിന്ന
ഇരുളിന്റെ ശത്രു സൈന്യത്തോട്
അടിയറവു പറഞ്ഞുകൊണ്ട്
ഒരു ദീപനാളം മൊഴിഞ്ഞു.
“ഒന്നുനിൽക്കണേ ഞാനിതാവന്നു
കഴിഞ്ഞു..” സാന്തനോക്തിയുമായി
എങ്ങു നിന്നോ പറന്നു വന്ന
ശലഭം വെളിച്ചത്തിനെ പുണർന്നു ...
ഇപ്പോൾ തിരശ്ശീലയിൽ ഇരുൾ
ഇരുൾ മാത്രം...

Tuesday, September 1, 2009

തിയറി ഓഫ് എവരിതിംഗ്..

ഈ പ്രപഞ്ചത്തെ നമ്മൾ കണ്ടിട്ടില്ലെന്നു തന്നെ വിചാരിക്കുക.അതിനെ കുറിച്ച്
മറ്റു അറിവുകളുമില്ല.അപ്പോഴാണ് വെറുതെ ബോറടിച്ചിരിക്കുന്ന നമ്മുടെ കയ്യിൽ
ഒരാൾ ഒരു പുസ്തകം..അല്ല ...പുസ്തകത്തിന്റെകേവലം ഒരു താൾ..കൊണ്ട്
തരുന്നത് ..അതിൽഏതാനും വാക്കുകളിൽ ഒരു നിയമസംഹിത..വളരെ ലളിതം.

ആ നിയമം വായിച്ചു മനസ്സിലാക്കി നമ്മൾ ഇതുവരെ കാണാത്ത പ്രപഞ്ചത്തെ
കണ്ടത്തുന്നു.പ്രത്യക്ഷത്തിൽ സങ്കീർണ്ണമെന്നു തോന്നുന്ന അതിലെ ഓരോ ചലനങ്ങ
ളെയും ബലങ്ങളേയും കരതലാമലകം പോലെ മനസ്സിലാക്കുന്നു!!പ്രപഞ്ചത്തിൽ
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും ഉൾകൊള്ളുന്ന ഒരു ലളിതമായ നിയമം..!!
തിയറി ഒഫ് എവരിതിങ്ങ്.!! അതു നമ്മുടെ കയ്യകലത്താണെന്നാണ് സ്റ്റീഫൻ ഹോകിംങ്ങ്സിനെ
പോലുള്ള ശാസ്ത്രഞ്ജരുടെ അഭിപ്രായം.
ഓരോകളിക്കും ഓരൊ നിയമമുണ്ട്.അനിയമങ്ങളെല്ലാം നമുക്കറിയാം.പക്ഷെ നിയമങ്ങൾ
പൂർണ്ണമായി പിടികിട്ടിയിട്ടില്ലാത്ത നിഗൂഢവും മഹത്തുമായ ഒരു ഗെയിം ആണ് ഈ പ്രപഞ്ചം..
അവിരാമം തുടർന്നുകൊണ്ടിരിക്കുന്ന ഒരു ഗെയിം.നമ്മൾ ആകളിയുടെ നിയമങ്ങൾ മനസ്സിലാക്കാൻ
ശ്രമിക്കുന്നത് ആനിയമത്തിന്റെ ഒരു ഭാഗമായികൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ...
എല്ലാം പ്രദിപാദിക്കുന്ന നിയമമുണ്ടെങ്കിൽ അത് എഴുതിസൂക്ഷിക്കുവാൻ ഒരു ലൈബ്രറിതന്നെ
വേണ്ടി വരുമെന്നാകും നമ്മൾ പ്രതീക്ഷിക്കുന്നത്.ജ്യോതിർ ഗോളങ്ങൾ ജന്മമെടുക്കുന്നത് ഭ്രമണപഥ
ങ്ങളിൽ ചലിക്കുന്നത്,ജന്തു ശരീരത്തിന്റെപ്രവർത്തനങ്ങൾ,ജീവജാലങ്ങൾ ത മ്മിലുള്ള ഇടപഴകൽ,
ആറ്റൊമികകണങ്ങൾ തമ്മിലുള്ള ആകർഷണവികർഷണങ്ങൾ..പിന്നെ,ജലം ഉറഞ്ഞ് ഐസ് ആകുന്നത്.
വിത്ത് വളർന്ന് മരമാകുന്നത്, ഒരു നായകുട്ടി കുരക്കുന്നത്..നിയമങ്ങൾക്കുള്ളിൽ നിയമങ്ങൾ വിവരിക്കുക
യാണെങ്കിൽ ഒരു ലൈബ്രറി പോരാ..ഇത്രയും സങ്കീർണ്ണമായ നിയമങ്ങളെ ലളിതസുന്ദരമായ നിയമത്തിലൊ
തുക്കുക എന്നത് പ്രായൊഗികം തന്നെയൊ?
പക്ഷെ നമ്മൾ പ്രപഞ്ചത്തെ ശാസ്ത്രീയമായി പഠിക്കാൻ തുടങ്ങിയ നാൾ നമ്മുക്ക് ബോധ്യപെട്ട ഒരു സംഗതിയുണ്ട്
പ്രത്യക്ഷത്തിൽ കാണുന്നത്രസങ്കീർണ്ണമല്ല പ്രപഞ്ചം.
ഉദാഹരണത്തിന് ആദ്യകാലത്ത് ,നമ്മൾ വേറെ വേറെ മനസ്സിലാക്കിയിരുന്ന ചലനം,താപം,ശബ്ദം..ഐസക്
ന്യൂട്ടൺ ചലനനിയമങ്ങൾ ആവിഷകരിച്ചതോടെ ഒന്നിന്റെ തന്നെ വ്യത്യസ്തഭാവങ്ങൾ മാത്രമാണെന്ന് വ്യക്ത
മാവുകയുണ്ടായി..പിന്നെ പ്രപഞ്ചത്തിലെ എല്ലാം നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ എന്ന അടിസ്ഥാനകണങ്ങളെ
കൊണ്ടാണെന്ന് മനസ്സിലാക്കി.(അന്നുനമ്മൾ അറിയാതെ പാടിപോയി..ഒന്നായ നിന്നെയിഹ..) വൈകാതെ
ആ കണങ്ങൾക്കിടയിലുള്ള ശൂന്യതയെകുറിച്ചും ശൂന്യതയാണീ പ്രപഞ്ചത്തിന്റെ മുഖമുദ്ര എന്നും നമ്മൾ മനസ്സിലാക്കി
കണങ്ങളെ കൂടെ കീറിമുറിച്ച് അവസാനം ഉള്ളിക്കുള്ളിൽ വിത്തുകണ്ടെത്താൻ ശ്രമിച്ച് പരാജയപെട്ടതുപോലെ
കണങ്ങളും ശൂന്യതയുടെ മറ്റൊരു ഭാവമെന്ന് നമ്മൾ മനസ്സിലാക്കി..അതെ നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്
പ്രപഞ്ചത്തിലെ എല്ലാം എല്ലാം വിശദീകരിക്കുന്ന ഒരൊറ്റ നിയമത്തിലേക്ക് ...തിയറി ഓഫ് എവരിതിംഗ് യാഥാർത്യ
മാകുവാൻ ഏതാനും ചുവടുകൾ മാത്രം..

Friday, August 28, 2009

ഓർ...സം

സ്വേദകണങ്ങളാർദ്രമാക്കിയ ഉടലുരസി തളർന്നു
കിടക്കുമ്പോൾ ,ഇടക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം
ഞങ്ങൾ വീണ്ടും തുടർന്നു...
“മഴമുകിലും പോക്കുവെയിലും മാനത്തിണചേരുമ്പോൾ
മഴവില്ലുദിക്കുന്നതു കണ്ടിട്ടില്ലെ...
അതുപോലെയാണത്,പെട്ടെന്ന് നിറങ്ങളേഴും തെളിഞ്ഞു മിന്നി
പിന്നെ മെല്ലെ മങ്ങി മാഞ്ഞ്....
പ്രണയസിംഹാസനത്തിൽ പ്രതിഷ്ഠിക്കുമ്പോൾ അത്
അനുഭൂതികളുടെ പ്രജാപതി...
പൂക്കളിലാവുമ്പോൾ പൂന്തേനിന്റെ മധുരിമ..
പുൽക്കൊടി തുമ്പിൽ മഞ്ഞിൻ കുളിർമ്മ..”
അവൾ പറഞ്ഞു; ഞാൻ തുടർന്നു:
അമാവാസിയുടെ കരി നീല പട്ടിൽ
വൈശാഖം വിലകൂടിയ വൈഡൂര്യങ്ങൾ കൊണ്ട്
അലങ്കാരതുന്നൽ നടത്തുമ്പോൾ
അവക്കിടയിലൂടെ നാഗമാണിക്യവുമേന്തി
എയ്ത്തു നക്ഷത്രങ്ങൾ പാഞ്ഞ് മറയുന്നതു കണ്ടിട്ടില്ലേ
അത്രയും ക്ഷണികമാണത്..
തുലാമാസത്തിലെ തണുത്ത സന്ധ്യകളിൽ അത്
ഊഷ്മളതയോടെ പുളഞ്ഞൊടുങ്ങുന്ന ഒരു തൂമിന്നൽ..
സദാചാരത്തിന്റെ തൊഴുത്തിൽ നിന്ന് കൂച്ചുവിലങ്ങ്
പൊട്ടിച്ച് കുതിക്കുന്ന ഒരു കൂറ്റൻ രിഷഭം..
തടസ്സങ്ങളുടെ അണകെട്ടുകൾ തല്ലിതകർത്ത്
കൂലം കുത്തിയൊഴുകുന്ന ഒരു പ്രവാഹം...
അനുഭൂതികളുടെ ഗിരിശൃംഗങ്ങളിൽ നിന്ന്
പുഴയായി അത് ഒഴുകിമറയുന്നത് ആത്മാവിലേക്കാണ്..
ഇനിയും നിനക്ക് പിടികിട്ടിയില്ലെ ഞങ്ങളുടെ
സംഭാഷണവിഷയം..!
എങ്കിൽ ടൈറ്റിൽ സോങ്ങിലെ രണ്ട് പദങ്ങൾക്കിടയിലെ
വിടവിനെ ഒരു “ഗാന്ധാര” സ്വരം കൊണ്ട് പൂരിപ്പിക്കുക....

Wednesday, August 26, 2009

ചോർന്നൊലിക്കുന്ന ഒരു ഹൃദയം....


പിറന്നുവീണപ്പോൾ എന്റെ ഹൃദയത്തിൽ
ഒരു വിടവുണ്ടെന്ന് കുട്ടികളുടെ ഡോക്ടർ
ഇട്ടിമാണി സാക്ഷ്യം പറഞ്ഞു
അടുത്തടുത്ത രണ്ടറകളുടെ സ്വകാര്യതയാണ്
അത് നഷ്ടപെടുത്തിയത്,
എന്റെ ഉറ്റവരുടെ സ്വസ്ഥതയും.
“വെറുതെ വിട്ടാൽ തനിയെ മാറുന്നതാണ്,
പക്ഷെ ഇടക്ക് ചെക്കപ്പു വേണം..”
ഡോക്ടറുടെ സാന്ത്വനവും അവർക്കാശ്വാസം പകർന്നില്ല..
എന്റെ ഹൃദയഭിത്തിയിലെ ദ്വാരം പരലോകത്തേക്ക്
തുറന്നു കിടക്കുന്ന ഒരു കവാടമാണെന്ന് അവർ വെറുതെ ഭയപെട്ടു..
അതടച്ചു തഴുതിടാതെ അവർക്കുറങ്ങാനാവില്ല...
അങ്ങനെ ,വർഷാ വർഷം വൈദ്യസന്നിധിയിലേക്ക് തീർഥാടനം..
ഒടുവിൽ എനിക്കഞ്ചു വയസ്സു തികഞ്ഞപ്പോൾ
ഒരു പിറന്നാൾ സമ്മാനം പോലെ എന്റെതോളിൽ തട്ടി
ഇട്ടിമാണി പറഞ്ഞു..”നൌ യു ആർ ഓൾ റൈറ്റ്
ദ്വാരമടഞ്ഞിരിക്കുന്നു..”
അതിനു ശേഷം കാലം പലകുറി പൌർണ്ണമി താളുകൾ മറിച്ചിട്ടു..
അത്രയും അമാവാസി താളുകളും..
എന്റെ നിദ്രയുടെ നീല ചില്ലു പാത്രത്തിൽ രതിസ്വപ്നങ്ങളുടെ
സോമരസം പകർന്നുകൊണ്ട് കൌമാരവും പിറകെ യൌവനവും വന്നു..
പക്ഷെ....
ഈയിടെയായി എന്റെ നിഖില ഹർഷങ്ങളിൽ നിഴലു വീഴ്ത്തുകയാണ്
ഏതൊക്കെയോ ദു:ഖങ്ങൾ...
ഞാനറിയുന്നു; ഹൃദയഭിത്തിയിലെ പഴയദ്വാരം അടഞ്ഞു പോയിട്ടില്ല!
അതു സ്ഥാനം മാറുക മാത്രമേ ചെയ്തിട്ടുള്ളൂ...
ഹൃദയത്തിന്റെ ഇടഭിത്തിയിൽ നിന്ന് മേൽക്കൂരയിലേക്ക്..
ഒരു സ്കാനിംഗിലും അതു തെളിയുകയില്ല
ഒരു ഡോക്ടർക്കും അതു കണ്ട് പിടിക്കാനാവില്ല.!
പുറത്ത് കണ്ണീർ മഴപെയ്യുമ്പോഴെല്ലാം ഇവിടെ ചോർന്നൊലിക്കുന്നു
അറകളിൽ എന്റേതല്ലാത്ത സങ്കടം തളം കെട്ടുന്നു..!
അതുകൊണ്ട് ഞാനെന്നും പ്രാർഥിക്കുകയാണ് :
“ലോകാ സമസ്താ സുഖിനോ ഭവന്തു..”

Monday, August 24, 2009

സോഫ്റ്റ് വെയർ..

ഒരു കവിതയെഴുതണം, കുറച്ചു നാളായി വിചാരിക്കുന്നു.
അതിനോ നല്ലവാക്കുകൾ വേണം..
ബാല്യത്തിന്റെ വാടിയിൽ വിരിഞ്ഞുനിന്നിരുന്ന
നന്ത്യാർവട്ടങ്ങൾ പോലെ നിഷ്കളങ്കമായ ചിലവാക്കുകൾ....
പ്രണയത്തിന്റെ പഞ്ചസാരപാനിയിൽ
ചെറിപഴം പോലെ ശോണിമയാർന്നു നീന്തി തുടിച്ച ചിലവാക്കുകൾ....
ഒരു സ്വപ്നത്തിന്റെ മലരിൽ പൂന്തേനായി കിനിഞ്ഞ ചിലവാക്കുകൾ...
നിരാർദ്രമൊരു നീണ്ട പകലൊടുവിൽ
ആകാശത്തിന്റെ ജലനീലിമയിൽ അസ്തമയ സിന്ദൂരമായി പടർന്ന
അമൂർത്തമായ വാക്കുകൾ...
ഇരുളിൽ ആരോ ഒഴുക്കിവിട്ട ആരതീദീപങ്ങൾ പോലെയുള്ള
നക്ഷത്രവാക്കുകൾ...
അപ്പോൾ വാക്കുകൾക്കു ക്ഷാമമില്ല
പക്ഷെ കവിതയെഴുതും മുൻപൊരാളെ കാണണം;പ്രപഞ്ചശില്പിയെ....
കേവലമൊരു മണിവിത്തിനുള്ളിൽ മന്വന്തരങ്ങൾക്ക് മുൻപ്
ഒരു മഹാവനത്തിന്റെ പ്രോഗ്രാം എഴുതിവച്ച
ആ വിദ്യകൂടി മനസ്സിലാക്കണം...
എന്നിട്ടു വേണം ഒരൊറ്റ വാക്കുമാത്രമുള്ള ഒരു കവിതരചിക്കുവാൻ
അതു വീണ്ടും വീണ്ടും വായിക്കപെടുമ്പോൾ ഒരു വികാരപ്രപഞ്ചം
ഇതൾ വിടർത്തി കൊണ്ടിരിക്കണം....

Friday, July 31, 2009

പനിക്കിനാവുകൾ.....

ജാലകത്തിലൂടെ നോക്കുമ്പോൾ, പാടല വർണ്ണമുള്ളവെയിലിൽ സ്വർണ്ണകോളാമ്പികൾ
പൂത്തു നില്ക്കുന്നതു കാണുന്നു. നോക്കെത്താദൂരം പരന്നുകിടക്കുകയാണ് മഞ്ഞ നക്ഷത്ര
ങ്ങൾ പോലെയുള്ള ആപൂക്കൾ...ഇന്നലെയല്ലെ ഷൈലജയുടെ വീട്ടിൽ നിന്നും
കോളാമ്പി ചെടിയുടെ ഒരു കമ്പ് കൊണ്ട് കുഴിച്ചിട്ടത്.ഇന്നതെങ്ങിനെ പൂത്തുമറിഞ്ഞ ഒരു
കാടായി.? എ ഫോറസ്റ്റ് ഓഫ് അല്ലമാൻഡ!!
പൂക്കളിൽ ഘനീഭവിച്ച മഴതുള്ളികൾ പോക്കുവെയിലേറ്റ്
വൈഡൂര്യ മണികളായി തിളങ്ങി നില്ക്കുന്നതും കാണാം.മാനത്ത് അറബിക്കഥയിലെ
മലക്കുകളെപോലെ പറന്നു പോകുന്നവെണ് മേഘങ്ങൾ..അതോ മേഘങ്ങളെപോലെ
യുള്ളമലക്കുകളോ...നോക്കിനില്ക്കെ ചക്രവാളത്തിൽ നിന്നും പറന്നുവരികയാണ് ഒരു വലി
യ ചിത്രശലഭം.അത് മുറ്റത്ത് വന്നിറങ്ങിയതും ഒരു സുന്ദരി പെൺകുട്ടിയായി മാറി...താനെന്താ
സ്വപ്നം കാണുകയാണോ? താരകൻ സ്വന്തം കയ്യിൽ നുള്ളി നോക്കി..ഒട്ടും വേദനിക്കുന്നില്ല
ഒന്നുകിൽ ഇതൊരു സ്വപ്നം അല്ലെങ്കിൽ......ഏയ് അതാവാൻ വഴിയില്ല..
ഇതവളാണ് .ലൈബ്രററിയിൽ ഇടക്ക് നെരൂദയുടെയും മാർക്കേസിന്റെയും പുസ്തകങ്ങൾ
അന്വേഷിച്ച് വരാറുള്ള പെൺകുട്ടി.!
പെൺകുട്ടി തന്റെ നേരെ നോക്കുന്നു. വെറും നോട്ടമല്ല.പ്രണയത്തിന്റെ ഇന്ദ്രധനുസ്സിൽനിന്നും
തൊടുത്തുവിട്ട കുളിരമ്പു പോലെയുള്ള ഒരു കടാക്ഷം..അതിനല്പം പരിഭവത്തിന്റെ നനവുമുണ്ട്.
കണ്ടിട്ടെത്ര നാളായി..? അവൾ മിഴികൊണ്ട് മൊഴിയുന്നു..
എന്താപേര്? താരകൻ ചോദിക്കുന്നു..അവൾ കേൾക്കുന്നില്ല..താരകൻ ഉറക്കെ വീണ്ടും ചോ
ദിക്കുന്നു. എന്താ പേര്?? അവൾ കേട്ടാലും മിണ്ടുന്നില്ല..താരകനു ദേഷ്യം വരുന്നു.അവളെ
എന്തെക്കൊയോ ചീത്തവിളിക്കുന്നു..അപ്പോൾ പേടിച്ച് അരണ്ട് അങ്ങേയറ്റം പരുഷമായ
ശബ്ദത്തിൽ അവൾ വിളിക്കുന്നു..ചേട്ടാ...ചേട്ടാ‍...ശരിക്കും പാറപുറത്ത് ചിരട്ടയുരക്കുന്ന
ശബ്ദം.! എന്തൊരു ആന്റി ക്ലൈ മാക്സ് ..മാൻ പേടപോലെയിരിക്കുന്ന് പെൺകുട്ടിക്ക് മരത്തവളയുടെ
സ്വരം..താരകൻ പിന്നെയും എന്തൊ പറയുന്നു. അവൾ വീണ്ടും പരുഷസ്വരത്തിൽ ചേട്ടാ‍...ചേട്ടാ
എന്ന് വിളിച്ചുകൊണ്ട് താരകന്റെ കഴുത്തിന് കുത്തി പിടിക്കുവാനായി ജനലിലൂടേ കൈ നീട്ടുകയാ
ണ്.താരകൻ ഒരു നിലവിളിയോടെ ഉറക്കം ഞെട്ടിയുണർന്നു..അപ്പോഴും പരിഭ്രമത്തോടെ
ചേട്ടാ.. ചേട്ടാ..എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ് രമേശൻ.. മഞ്ഞകോളാമ്പി പൂക്കളും
ശലഭ പെൺകൊടിയും അപ്രത്യക്ഷമായിരിക്കുന്നു...
“കുറെ നേരമായി ചേട്ടൻ ഉറക്കത്തിൽ കിടന്നു പുലമ്പുന്നു. ഉണർത്താൻ നോക്കിയപ്പോൾ
വയലന്റാവാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി ,ഇനി പനിയെങ്ങാൻ തലക്കടിച്ചോന്ന്...”
രണ്ട് ദിവസമായി പനി കൂടുതലാണ്.തീർത്തും കിടപ്പിൽ.മയങ്ങിയും ഉണർന്നും സ്വപ്നങ്ങൾ
കണ്ടും സമയം അങ്ങിനെ സ്ലോ മോഷനിൽ പൊയ്ക്കൊണ്ടിരിക്കുന്നു. വീണ്ടും ഒരു പാരസി
റ്റമോൾ എടുത്ത് കഴിച്ച് കൂജയിൽ നിന്ന് വെള്ളം കുടിച്ച് മൂടി പുതച്ച് കിടന്നു. കുറച്ച് കഴിഞ്ഞ്പ്പോൾ
അമ്മ വന്നു .പുറത്ത് ഒരു പഴയ സ്റ്റുഡന്റ് കാണാൻ വന്നിരിക്കുന്നെന്ന്.
“ഇങ്ങോട്ട് വരാൻ പറയട്ടെ..”
“ശരി”
താരകൻ ക്രൈസ്റ്റ് കോളജിൽ നിന്ന് ഡിഗ്രി പാസായതിനു ശേഷം ഒരു പ്രൈവറ്റ് കോ
ളേജിൽ ഒന്നു രണ്ട് വർഷം ട്യൂഷൻ എടുത്തിരുന്നു.വർഷങ്ങൾക്ക് മുൻപാണ് .വിദ്യാർഥിക
ളുമൊക്കെയായി നല്ല അടുപ്പമായിരുന്നു.ഇപ്പോഴും അവരിൽ പലരുടെയും ഗ്രീറ്റിംഗ് കാർഡ്സ്
ഒക്കെ കിട്ടാറുണ്ട്.അപൂർവ്വമായി ചിലർ ഇതു വഴി വരാറുമുണ്ട്.കല്ല്യാണം ക്ഷണിക്കാനൊ
വെറുതെ ഒന്നു കുശലം പറയാനോ. അവരിൽ സുന്ദരികളായ പെൺകുട്ടികളുടെയൊക്കെ
മുഖം താരകന്റെ മനസ്സിലൂടെ കടന്നു പോയി..മുട്ടറ്റം മുടിയുള്ള മൈത്രി.?നിണ്ട കണ്ണുള്ള
നീലിമ, അതോ സദാ പച്ച തട്ടമിട്ടു വരുന്ന ,എല്ലാവരും പച്ചകിളി എന്നുവിളിക്കുന്ന താഹി
റയോ? ആരാണ് രോഗ ശയ്യയിൽ തന്നെ കാണാനെത്തിയിരിക്കുന്ന പൂർവ്വവിദ്യാർഥി?
നേർത്ത ഒരു ചുമകേട്ട് വാതിൽ ക്കലേക്കു നോക്കി.മറ്റൊരു ആന്റിക്ലൈമാക്സ്!
വെളുത്തു വെൺചാമരം പോലെ മുടി നരച്ച ഒരു വൃദ്ധ. ഐശ്വര്യമുള്ള മുഖം .വാത്സല്യം
തുളുമ്പുന്ന പുഞ്ചിരി.... ഇവരാ‍ണൊ തന്റെ പഴയ സ്റ്റുഡന്റ് ! ശരിയാണല്ലൊ ദേവകിയമ്മ
അല്ലെ ഇത്.ഫൈനൽ പരീക്ഷക്ക് പത്ത് വാക്കുകൾ കേട്ടെഴുത്തെടുത്തപ്പോൾ പത്തിൽ
പത്തും മാർക്കുവാങ്ങി ക്ലാസ്സിന്റെ മുഴുവൻ അഭിനന്ദനവും ഏറ്റുവാങ്ങിയ ദേവകിയമ്മ!
രണ്ടാം സ്ഥാനം കോന്തുണ്ണിനായർക്കായിരുന്നു.പത്തിൽ ഒൻപത് മാർക്ക്.അദ്ദേഹം
തെറ്റിച്ചതോ എളുപ്പമുള്ള ഒരു വാക്കും. കാക്ക ‘ക്ക് പകരം ആളെഴുതി വച്ചത് കക്ക.
ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പറന്ന് വായന ശാലയിൽതകൃതിയായി
നടക്കുന്ന സായാഹ്ന ക്ലാസ്സിൽ ലാൻഡ് ചെയ്തു.. സമ്പൂർണ്ണസാക്ഷരതാ യജ്ഞത്തിന്റെ
ഭാഗ മായി വയോജനങ്ങൾ ക്ക് വേണ്ടി നടത്തുന്ന ക്ലാസ്സാണ്..ഒരു മാസത്തെ ക്രാഷ് കോ
ഴ്സ്.പത്തോളം വിദ്യാർഥികൾ.പലർക്കും പ്രായം അമ്പതിനും അറുപതിനും ഇടയിൽ..
അവരുടെ പേരകുട്ടിയുടെ പ്രായമുള്ള ,പൊടി മീശയുള്ള ഗൌരവക്കാരനായ അധ്യാപകൻ
താൻ തന്നെ ...താരകൻ മാഷ്..
“....അപ്പോൾ ഞാൻ എവിടെയാണ് നിർത്തിയത്.. അതെ, അക്ഷരം അഗ്നിയാണ്....
സ്വാതന്ത്ര്യത്തിലേക്കുള്ള വെളിച്ചമാ‍ണ്. ശരി ഇനി നിങ്ങൾ പറയൂ വായിക്കാൻ പഠിച്ചാൽ
നിങ്ങളെന്തായിരിക്കും ചെയ്യുക...ആദ്യം ആമിനുമ്മ പറയൂ .
“ പേർഷ്യയിലുള്ള ഞമ്മടെ മോൻ ജബ്ബാറിനൊരു കത്തെഴുതും..സൊന്തം കയ്യോണ്ട്..സ്വന്തം പേനോണ്ട്..”
തലയിൽ നിന്ന് ഇഴുകിവീഴുന്ന തട്ടം നേരെയാക്കി കൊണ്ട് ആമിനുമ്മ പറഞ്ഞു.
“എനിക്കൊരു മോഹേ ഉള്ളൂ എഴുത്തഛന്റെ രാമായണം ഏഴുതാളു പകുത്ത് ഏഴുവരിതള്ളി ദിവസോം
വായിക്കാ .. “ ക്ലാസീലെ മിടുക്കിയായ ദേവകിയമ്മ പറഞ്ഞു.ഇപ്പോൾ തന്നെ അവർ തപ്പി പിടി
ച്ചുള്ള വായന തുടങ്ങിയിരുന്നു.

“ മനോരമയിലേയും മംഗളത്തിലേയും ഓരോരോ കഥകളൊക്കെ വായിക്കാനാ ഞാന്
അക്ഷരം പഠിക്കണത്..” മേനോത്തെ അമ്മിണിയമ്മപറഞ്ഞു.. ‘’മരുമോളാ എല്ലാം വായിച്ച്’
കഥ പറഞ്ഞ തരാറ്..ഇപ്പോ അവള് പ്രസവിക്കാൻ പോയിരിക്കാ..അതോണ്ടാ. അറുപത്
വയസ്സ് കഴിഞ്ഞോരെ ക്ലാസ്സിലെടുക്കണില്ലാന്ന പറഞ്ഞിട്ടും മെമ്പറ് പ്രസാദനെ കണ്ട്
ഞാന് ഈ ക്ലാസ്സില് അഡ്മിഷൻ വാങ്ങിയത്..” അമ്മിണിയമ്മയുടെ വർത്തമാനം കേൾക്കാൻ
നല്ല രസമുണ്ട്.. അങ്ങനെ ചിരിയും തമാ‍ശയുമായി കാര്യങ്ങൾ നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ
ഒരു പരാതി..
“സാർ ഈ കുട്ടി എന്നെ നോക്കി കോക്രി കാണിക്കുന്നു...” പരാതിക്കാരി സാക്ഷാൽ ചക്കാംതൊടി
ദേവകിയമ്മ... പ്രതി അടുത്ത ബഞ്ചിലിരിക്കുന്ന കോന്തുണ്ണി നായരും..
“സ്റ്റാൻഡ് അപ്പ് ദേർ ‘’ താരകൻ രണ്ട് പേരോടുമായി പറഞ്ഞു..ങേ ഹേ ..രണ്ട് പേരും അനങ്ങുന്നില്ല.
അപ്പോഴാണ് അതൊരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്ന് മനസ്സിലായത്.. ഉടനെ തിരുത്തി
“ഉത്തിഷ്ഠത...ജാഗ്രത...” ഇല്ല. എന്നിട്ടുമില്ല അനക്കം .അവസാ‍നം പച്ച മലയാളത്തിൽ പറഞ്ഞു.
“രണ്ടാളും ഏന് റ്റ് നിക്കൂ...“ ന്യായാധിപന്റെ മുന്നിൽ വിറച്ച് നില്ക്കുന്ന വാദിയേയും പ്രതിയേയും
താരകൻ വിസ്തരിക്കാൻ തുടങ്ങി.’
ഞാനീ കേട്ടത് സത്യമാണോ മിസ്റ്റർ കോന്തുണ്ണിനായർ?
“അല്ല മാഷെ ഞാനങ്ങിനെ ചെയ്തിട്ടെയില്ല..“ നായർ കുറ്റം നിഷേധിക്കുകയാണ്.
ഉവ്വ് സാർ കോക്രികാണിക്കുക മാത്രമല്ല കണ്ണിറുക്കിയും കാണിച്ചു..
ദേവകിയമ്മ ഒരു കരച്ചിലിന്റെ വക്കത്താണ്..
അപ്പോഴാതാ..കോന്തുണ്ണി നായർ വീണ്ടും കോക്രി കാണിക്കുന്നു..ഇടക്കിടെ
കണ്ണടക്കുന്നുമുണ്ട്..കക്ഷി എന്തോ പറയാൻ വിമ്മിട്ടപെടുകയാണെന്നു തോന്നുന്നു.പക്ഷെ
വാക്കുകൾ പുറത്ത് വരുന്നില്ല...
“ റിലാക്സ് ..നായർ ..റിലാക്സ്..“
താരകൻ കോന്തുണ്ണിനായരെ ആശ്വസിപ്പിച്ചു..
അപ്പോൾ അദ്ദേഹം വിക്കി വിക്കി പറയാൻ തുടങ്ങി..
“ ..അഞ്ചുപത്ത് കൊല്ലായി എനിക്ക് കോട്ടുവാതത്തിന്റെ..അസുഖോണ്ട്...ദിവസോം മരുന്നു
കഴിക്കണം ..നമ്മടേ ശങ്കരൻ ഡോക്ടറുടെ ചികിത്സയാ..ജീവിതകാലം മുഴുവൻ മരുന്നു കഴിക്ക
ണംന്നാ അങ്ങേര് പറേണത്.. മരുന്ന് ഇന്ന് കഴിക്കാൻ വിട്ടുപോയി..ഒരു നേരം കഴിച്ചില്ലെങ്കി
ഇങ്ങനെയാ... “ അദ്ദേഹം മുഖം കോട്ടികൊണ്ട് പറഞ്ഞു...
ദേവകിയമ്മയെ കുറേനാളുകൾക്ക്ശേഷംവീണ്ടും കണ്ടപ്പോൾ താരകൻ അതൊക്കെ ഓർത്ത്പോയി.
“ഇരിക്കു ദേവകിയമ്മേ...” താരകൻ കസേരനീക്കിയിട്ടുകൊണ്ട് പറഞ്ഞു.
‘ഇരിക്കാനൊന്നും സമയമില്ല ..മോനസുഖമായി കിടക്ക്വാന്ന് കേട്ടിട്ട് വന്നതാ...ദൂരെ ഒരു
അമ്പലത്തിലേക്ക് പോകുന്നവഴിയാ.. ഇതു രാമായണമസമല്ലെ..നടയിലിരുന്ന് ഏഴുനാൾ
രാമായണം വായിക്കണം ..ദിവസോം ഏഴു താളു പകുത്ത് ഏഴുവരിതള്ളി...“
“അതിരിക്കട്ടെ താരകൻ പനിച്ചു കിടക്കാണെന്ന് ദേവകിയമ്മ എങ്ങിനെ അറിഞ്ഞു?”
ഓ ജയന്തൻ പറഞ്ഞിട്ടുണ്ടാകും അല്ലെ..“? ജയന്തൻ ദേവകിയമ്മയുടെ ഇളയമകനാണ്
രമേശന്റെ കൂട്ടുകാരൻ... അവർ പക്ഷെ അതിനു മറുപടിപറയാതെ താരകന്റെ നെറ്റിയിൽ
കൈ വച്ചു .അവരുടെ കൈതലത്തിന് വല്ലാത്തതണുപ്പ്...
“ നല്ല പനിയുണ്ടല്ലോ..”
ഒരു കാര്യം ചെയ്യാം അല്പസമയം ഞാനിവിടെയിരുന്നു രാമായണം ഉറക്കെ വായിക്കാം..
പനികുറയും..’ അവർകയ്യിലിരിക്കുന്ന പുസ്തകം തുറന്ന് വായനതുടങ്ങി..
അവരുടെ പെരുമാറ്റം വിചിത്രമായി തോന്നി താരകന്.. വായനതുടരവെ മുറിയിൽ ഇരുളു
പരക്കാൻ തുടങ്ങുന്നു...ഇരുളിൽ അവർഒരു നിഴലുപോലെ മായുന്നു.. പക്ഷെ ആശബ്ദം
കേൾക്കുന്നുണ്ട്..താളത്തിൽ..ഈണത്തിൽ..വല്ലാത്തൊരു മുഴക്കത്തിൽ...പിന്നെ
ആ ശബ്ദവും ഇല്ലാതായി...കാണുന്നില്ലെങ്കിലുംമുറിയിൽ അവരെവിടെയോ ഉണ്ട്..
.താരകന് എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപെടുകയാണ്.. ..തൊണ്ട വരളുന്നു..
ഞെട്ടിയുണരുമ്പോൾ ശരീരമാകെ വിയർത്തു കുളിച്ച് പനിവിട്ടിരിക്കുന്നു. മുറിയിൽ
വിട പറയാനൊരുങ്ങി നിൽക്കുകയാണ് അന്തിവെളിച്ചവും..ഇനി കിടന്നാൽ ശരിയാവില്ല..
കണ്ണടച്ചാൽ സ്വപ്നങ്ങളാണ്.. താരകൻ ഷർട്ടെടുത്തിട്ട് താഴേക്ക് നടന്നു.
താഴെ രമേശൻ എങ്ങോട്ടൊ ധൃതിയിൽ പോകുവാനായി വണ്ടി സ്റ്റാർട്ടാക്കുന്നു.വരാന്ത
യിൽ പരിഭ്രമിച്ച മുഖവുമായി അമ്മയും നില്ക്കുന്നുണ്ട്.
“എവിടെക്കാ രമേശാ..? താരകൻ ചോദിച്ചു.
“ ജയന്തൻ വിളിച്ചിരുന്നു...ഉച്ചക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അമ്മ ഇപ്പോൾ
വിളിച്ചിട്ടെഴുന്നേൽക്കുന്നില്ലെന്ന്...മുൻപ് രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ്.ഡോക്റ്റർ
ശങ്കരനേയും കൂട്ടി ഒന്നവിടം വരെ പോയിട്ടു വരട്ടെ.. കേട്ടിട്ട് ..എല്ലാം കഴിഞ്ഞ ലക്ഷ
ണമുണ്ട്...എന്തായാലും ദേവകിയമ്മക്ക് ഭാഗ്യമുണ്ട് ..ഇന്നവരുടെ സപ്തതി പ്രമാണിച്ച്
കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയായിരുന്നു..”‘
ഓ..ഗോഡ് ..എന്തൊക്കെയാണീ കേൾക്കുന്നത്..ഇനി ഇതുംസ്വപ്നമാണോ? താരകൻ
വീണ്ടും സ്വന്തം ശരീരത്തിൽ നുള്ളി നോക്കി...ഉവ്വ് ..വേദനിക്കുന്നുണ്ട്..





Wednesday, July 22, 2009

ഡോക്ടർ ശങ്കരന്റെ ഓ.പിയിൽ...

മഴയുടെ പൂരം കൊടികയറിയദിവസങ്ങളായിരുന്നല്ലൊ കടന്ന് പോയത്.
മഴകാറ്റിന്റെ തലോടലിൽ ആലവട്ടം വീശിനിൽക്കുന്ന വൃക്ഷതലപ്പുകൾ
നോക്കി കമ്പിളിയും പുതച്ച് തീയും കാഞ്ഞ് കയ്യിലൊരുപുസ്തകവുമായി ചടഞ്ഞു കൂടാൻ
ഇന്നലെ താരകന് പെട്ടൊന്നൊരു മോഹം.അതായിരുന്നു ആദ്യ ലക്ഷണം . പക്ഷെ
പറമ്പിൽ ചെയ്തു തീ‍ർക്കാൻ കുറച്ച് പണികളുണ്ടായിരുന്നു.കൃഷി ഭവനിൽ നിന്ന്
കഴിഞ്ഞ തിരുവാതിരയിൽ കൊണ്ട് വച്ച നേന്ത്രവാഴകളെല്ലാം കുലച്ച് നിൽക്കുകയാണ്.
ചിങ്ങം പിറക്കുമ്പോൾ വെട്ടി പഴുക്കാൻ വക്കേണ്ടഓണകുലകളാ‍ണ്.മഴയും കാറ്റും നീണ്ട് പിടിച്ചാൽ
എല്ലാം നിലം പൊത്തും.അങ്ങനെ വാഴകൾക്ക് ശീമകൊന്നതറിവെട്ടി താങ്ങു കൊടു
ക്കലായിരുന്നു ഇന്നലത്തെ പ്രധാനജോലി. ഇടക്കിടെ ചിണുങ്ങി പെയ്യുന്ന
മഴകൂട്ടാ‍ക്കാതെ തോമാച്ചനു മൊത്ത് ചാരപടുത്തി,കർപ്പൂരകദളി ,പാളേങ്കോടൻ തുടങ്ങിയവ ഉൾപെടെ
പത്തറുപത് വാഴകൾക്ക് വേണ്ട സപ്പോർട്ട് കൊടുത്ത് കഴിയുമ്പോഴേക്കും സമയം സന്ധ്യയായി.
അപ്പോഴേക്കും വല്ലാതെ കുളിരും ശരീരവേദനയും തുടങ്ങിയിരുന്നു. വൈറൽ പനിയുടെ ആരംഭം!
“വല്ലാതെ പൊള്ളുന്നുണ്ടല്ലോ“! അമ്മ നെറ്റിയിൽ പുറംകൈ വച്ചുകൊണ്ട് വേവലാതി പെട്ടു.
“സാരമില്ല നീർദോഷ പനിയുടെ ആരംഭമാണെന്നു തോന്നുന്നു” .താരകൻ പറഞ്ഞു.
“അങ്ങനെ നിസ്സാരമാക്കെണ്ട..നീർദോഷ പനിയാണ് ഇപ്പോൾ ചിക്കൻ ഗുനിയയും,ഡെങ്കി പനിയു
മൊക്കെയായി മാറുന്നത്“അതുകേട്ടുകൊണ്ട്, ട്രഷറിയിൽ നിന്ന് വരുന്ന വരവിൽ രമേശൻ പറഞ്ഞു.
‘’ ചേട്ടൻ നാളെതന്നെ ശങ്കരൻ ഡോക്ടറെ കണ്ടോളൂ. “
അങ്ങനെയാണ് താ‍രകൻ ശങ്കരൻ ഡോക്ടറുടെ വിദഗ്ദ
ചികിത്സക്കായി ഗവേണ്മെന്റ് ആശുപത്രിയിൽ എത്തിയത്.ഇവിടെ യാണെങ്കിൽ ഒരു സൂപ്പർസ്റ്റാർ
പടം റിലീസ് ചെയ്ത തിയ്യറ്ററിലെ പോലത്തെ തിരക്കാണ്.പനിയും ചുമയുമായി ആബാലവൃദ്ധം
ജനങ്ങളുടെ ഒരു നീണ്ട നിര...നേരത്തെ വന്നതുകൊണ്ട് വളരെ പിന്നിലല്ലാതെ വരിയിൽ ഒരു
സ്ഥാനം കിട്ടി.കൃത്യം പത്ത് മണിയായപ്പോൾ ശങ്കരൻ ഡൊക്ടർ റൌൻഡ്സ് കഴിഞ്ഞ് ഓ.പിയിലെത്തി.
തിയ്യറ്ററിൽ ടിക്കറ്റ് കൊടുക്കാൻ ബെല്ലടിക്കുമ്പോൾ പെട്ടെന്ന് ഒരു തിരക്കുണ്ടാകുന്നതുപോലെ വരിയിൽ
ഒരു ഉന്തുംതള്ളും അനുഭവപെട്ടു.‘സൈലൻസ്, സൈലൻസ് ‘എന്ന്ആക്രോശിച്ചുകൊണ്ട് ഡോക്ടർ
കസേരയിൽ ഇരുപ്പുറപ്പിച്ചു. അദ്ദേഹം മേശപുറത്ത് വച്ചിരിക്കുന്ന ഓപി ടിക്കറ്റുകൾ എടുത്ത് പേരു വിളി
ച്ച് തുടങ്ങി.” വേലു ചാമി, അറുപതുവയസ്സ്” വരിയിൽ നിന്ന് വടിയുംകുത്തിപിടിച്ച് ഒരു അണ്ണാച്ചി, ഡോക്ടർ
ക്കെതിരേയുള്ള സ്റ്റൂളിൽ വന്നിരുന്നു. “എന്നാസാമി?” കഴുത്തിൽ കിടക്കുന്ന കുഴലിൽ തെരുപിടിപ്പിച്ച്
ഡോക്ടർ അക്ഷമനായി. ‘’ തലസുത്തു,വയറു വലി,മൂക്ക് ഒളുകിറതു...സൂചിപോടുങ്കോ” രോഗവും
അവസാനം അതിനുള്ള ചികിത്സയും അണ്ണാച്ചി പറഞ്ഞു കളഞ്ഞു. ഇഞ്ചക്ഷൻ വേണമെന്ന് .
“മൂച്ച് വലിച്ച് വിട് സാമി.”ഡോക്ടർ കഴുത്തിലെ കുഴലിന്റെ അറ്റം രോഗിയുടെ നെഞ്ചിൽ ചേർത്ത്കൊണ്ട് പറഞ്ഞു.
“ആദ്യം ഞാനൊന്നു നോക്കട്ടെ .എന്നിട്ടു നിശ്ചയിക്കാം ഇഞ്ചക്ഷൻ വേണോ ഓപ്പറെഷൻ വേണൊന്ന്..”
അടുത്തതായി ഇരുന്നത് ഒരു അമ്മയും കുട്ടിയുമാണ്. “ഇവന് രണ്ട് ദിവസമായി പനി .ഇന്നലെ മുതൽ
ഒരു വസ്തുകഴിക്കുന്നില്ല.ഇന്ന് നോക്കുമ്പോൾ വായിൽ നിറച്ച് പൊളങ്ങൾ. കയ്യിന്റെ അടിയിലും
കാലിന്റെ അടിയിലും പൊന്തിയിട്ടുണ്ട്. “
പേടിക്കാനൊന്നു മില്ല ..ഇത് വൈറസ് മൂലമുണ്ടാകുന്ന പുതിയ ഒരു അസുഖമാണ്.ഹാൻഡ് ഫൂട് മൌത്ത് ഡിസീസ് ..
മരുന്നുകഴിച്ചാൽ ഒരൊറ്റ ആഴ്ചകൊണ്ട് മാറും,അല്ലെങ്കിൽ ഏഴുദിവസം വരെ പിടിക്കും...
“ സർ, തക്കാളി പനിയാണൊ?“ യുവതി സംശയം ചോദിച്ചു...
“ചില വിവരദോഷികൾ അങ്ങനെ യും വിളിക്കുന്നുണ്ട്..തക്കാളിയെന്നോ ഉരുളകിഴങ്ങെന്നോ എന്ത്
വേണെലും വിളിച്ചോളൂ. പക്ഷെ മൂന്നുദിവസംകുട്ടിക്ക് ദ്രവരൂപത്തിലുള്ള ആഹാരംകൊടുത്താൽ മതി..’
ഡോക്ടർ പ്രിസ്ക്രിപ്ഷൻ എഴുതുന്നതിനിടയിൽ പറഞ്ഞു.
പീറ്റർ ,ഇരുപത്തഞ്ച് വയസ്സ്..” ഡോകടർ അടുത്ത പേരു വിളിച്ചു.ജീൻസും ടീഷർട്ടും ധരിച്ച ചെറുപ്പ
ക്കാരൻ വരിയിൽ നിന്ന് മുന്നോട്ട് വന്നു.അയ്യാൾ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്.എന്തൊ
രഹസ്യമാണ്.”കല്ല്യാണം കഴിഞ്ഞതാണൊ?” ഡോക്ടർ ഉറക്കെ തന്നെ ചോദിച്ചു.
“അല്ല..”
“എത്രകുട്ടികളുണ്ട്..?
.ചെറുപ്പക്കാരൻ ഒന്ന് കണ്ണടച്ചുതുറന്നു.പിന്നെ പറഞ്ഞു :‘’സർ ,എന്റെ കല്ല്യാണം കഴിഞ്ഞതല്ല”
“അത് ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ്.എത്രകുട്ടികളുണ്ടെന്നതാണ്ഇപ്പോഴത്തെ ചോദ്യം .“
ഡൊക്ടർ ശങ്കരൻ ഫോമിലാവുകയാണ്.അദ്ദേഹത്തിന്റെ ഓപിയിൽ ഇത്തരം തമാശകൾ പതിവാ
ണെന്ന് ആളെ മുന് പരിചയമുള്ളത് കൊണ്ട് താരകന് നല്ലവണ്ണം അറിയാം..വട്ടൻ വൈദ്യൻ എന്നാണ്
അദ്ദേഹത്തിന്റെ നാട്ടിലുള്ളവിളിപേരുതന്നെ.എന്താ ഏതാ പറയാന്ന് ഒരു ലൈസൻസുമില്ല.പക്ഷെ
ആള് കൈപുണ്ണ്യമുള്ളവനായതു
കൊണ്ട് നാട്ടുകാർ അദ്ദേഹത്തെ സ്നേഹപൂർവ്വംസഹിക്കുന്നു.
“എന്റെ അറിവിൽ എനിക്ക് കുട്ടികളൊന്നു മില്ല “ ചെറുപ്പക്കാരൻ ഒന്ന് ചിന്തിച്ചതിനു ശേഷം പറഞ്ഞു.
നല്ല ഉത്തരം താരകനു മനസ്സിൽ തോന്നി. “വെരി ഗുഡ്” ഡോക്ടർ ശങ്കരനും ആ മറുപടി ഇഷ്ടപെട്ടു.
അല്ലെങ്കിലും കുട്ടികളുണ്ടാകാൻ കല്ല്യാണം കഴിക്കണമെന്ന് നിർബന്ധമില്ലെന്ന് അറിയാൻ വൈദ്യ
ശാസ്ത്രം പഠിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.
അടുത്തരോഗി ഒരു ചെറുപ്പക്കാരിയായിരുന്നു.ഡോക്ടറുടെ രീതികൾ കണ്ട് അവൾ അല്പം
പരിഭ്രമിച്ച മട്ടുണ്ട്. അതു കൊണ്ട് ഡോക്ടർ അസുഖവിവരം ചോദിച്ചിട്ടും അവൾ മിണ്ടാതിരിക്കുകയാണ്.
ഡോക്ടർ ദേഷ്യപെടാൻ തുടങ്ങിയപ്പോൾ അവൾ അറച്ചറച്ച് പറഞ്ഞു.“ചൊറിച്ചിൽ..”
“എവിടെ ?” ഉത്തരം വീണ്ടും മൌനം .നോട്ടം മേശപുറത്ത് വച്ചിരിക്കുന്നസ്വന്തംകൈതലത്തിൽ.
“ വിരലിടയിലാണൊ.നോക്കട്ടെ .ഒന്നുംകാണുന്നില്ലല്ലോ..” രോഗിയുടെ നോട്ടം ഇപ്പോൾ സ്വന്തം കാൽ വിരലിൽ
“ഓ..കാൽ വിരലുകൾക്കിടയിലാണോ.എവിടെ,നോക്കട്ടെ.. ഇല്ലല്ലോ ഒന്നുമില്ലല്ലോ..നിങ്ങൾ
എന്തെങ്കിലും ഒന്നു പറയൂ .ഇവിടെ സമയം പോകുന്നു.” രോഗി മൌനം തന്നെ .ഇപ്പോൾ നോട്ടം ഭൂമിയും
തുളച്ച് താഴോട്ട് പോകുന്നു....പെട്ടെന്ന് ഡോക്ടർ ശങ്കരന്റെ മുഖം തെളിഞ്ഞു .അദ്ദേഹത്തിന്
കാര്യം പിടികിട്ടിയിരിക്കുന്നു. ‘“ തള്ളവിരലുകൾക്കിടയിലാണല്ലെ...” അദ്ദേഹം വളരെ ശബ്ദം താഴ്ത്തി
ചോദിക്കുന്നു. പക്ഷെ താരകൻ കേട്ടു.”അതെ..” രോഗിയുടെ മുഖത്ത് ആശ്വാസം. അദ്ദേഹം ചില
മരുന്നുകൾ എഴുതികൊടുത്തു.കുറവില്ലെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനും ഉപദേശിച്ചു.
“താരകൻ മുപ്പത് വയസ്സ്..“ അടുത്തത് താരകന്റെ ഊഴമായിരുന്നു. താരകൻ സ്റ്റൂളിൽ ഇരുന്നു.
“പനി,തൊണ്ടവേദന,ശരീരം വേദന..ഇടക്കിടെ കുളിരും” താരകൻ പറഞ്ഞു.
“ഇതു വെറും വൈറൽ പനിയാണെടോ..”കുഴലുവെച്ച് പരിശോധി ച്ചതിനു ശേഷം ഡോക്ടർ
പറഞ്ഞു. “പനിക്കും വേദനക്കും പാരസിറ്റമോൾ
മൂന്നു നേരം വച്ച് കഴിക്ക് ,ടൊൺസിലൈറ്റിസിന്റെ ആരംഭവുമുണ്ട് ..അതിന് ഈ ആന്റി ബയോട്ടിക്കും
കഴിക്ക് .പിന്നെ തലക്കനം കുറയാൻ പേരയില ഇട്ട് തിളപ്പിച്ചവെള്ളത്തിൽ ആവികൊള്ള്.രണ്ട് നേരം
കുടിക്കാൻ അല്പം ചുക്കുകാപ്പിയും അമ്മയോട് അടുപ്പത്തിടാ‍ൻ പറയ്.. (പിന്നെ ശബ്ദംതാഴ്ത്തി) താൻ
അവസാനമെന്താപറഞ്ഞത്...കുളിരെന്നോ ...അത് മാറ്റാനുള്ള വഴി താൻ തന്നെ കണ്ട് പിടിക്കെടോ
താരകൻ ചമ്മലോടെ മറ്റുള്ളവരെ നോക്കി ഇല്ല ആരും കേട്ടില്ലെന്നു തോന്നുന്നു...
എന്തായാലും ഒരു കാര്യം ചെയ്യ് ആശുപത്രി വരെ വന്നതല്ലെ..ആ ലാബിൽ പോയി രക്തവും മൂത്രവും
ഒന്നു പരിശോധിച്ചിട്ട് കാണിച്ചോളൂ.. ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്ത് തിരികെ വരുമ്പോഴേക്കും
രോഗികളുടെ തിരക്ക് ഒഴിഞ്ഞിരുന്നു. പക്ഷെ മരുന്നു കമ്പനിക്കാർ കുറച്ച് പേർ അദ്ദേഹത്തെ
കണ്ട് കൊണ്ടിരിക്കുകയാണ് .ഒന്നു രണ്ട് മെഡിക്കൽ റെപ്സ് പുറത്തും വെയ്റ്റ് ചെയ്യുന്നുണ്ട്.
അവരിലൊരാളെ നല്ല മുഖ പരിചയം..അതെ ഒരു ബ്ലോഗ് പുലി. ഓ കക്ഷി മെഡിക്കൽ റെപ്പാണോ!
ബ്ലോഗിലെ...കത്തിചേട്ടനല്ലെ..സുഗുണൻ” ഞാൻ കേറിയങ്ങ് പരിചയപെട്ടു. “ഞാനൊരു പുതിയ ബ്ലോഗറാണ്
പേര് താരകൻ...കക്ഷിക്കു വലിയസന്തോഷം .പിന്നെ ബ്ലോഗ് വിശേഷങ്ങളായി ഞങ്ങളുടെ
സംസാരവിഷയം.“ചേട്ടന്റെ കമന്റുകൾ എല്ലാ ബ്ലോഗുകളിലും കാണാലോ. .ജോലിതിരക്കിനിടയിൽ
വായിക്കാനും കമന്റ്ടിക്കാനുമൊക്കെ എവിടന്ന് സമയം കിട്ടുന്നു..!
അതിനൊന്നും അധികം സമയം വേണ്ടടോ..പിന്നെ മറ്റു ബ്ലോഗുകളൊന്നും ഞാൻ വായിക്കാറില്ല
ഏതാനുംസെക്കന്റുകൾ വെറുതെ കണ്ണുകൊണ്ട് സ്കാൻ ചെയ്യുകയേ ഉള്ളൂ.. മിക്കവാറും ഒരേകദേശ
രൂപം അപ്പോഴേക്കും കിട്ടും അതുവെച്ചങ്ങ് ഒരു കമന്റിടും. അഥവാ പിടികിട്ടിയില്ലെങ്കിൽ
എവിടെയും തൊടാതെ ..”കൊള്ളാം..തുടരൂ..”എന്നൊക്കെ അങ്ങു കാച്ചൂം. ങാഹാ..കൊള്ളാമല്ലൊ
ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ താനൊരു ന്യൂകമറാണെന്നല്ലേ പറഞ്ഞത്. തന്റെ ബ്ലോഗ്
വിജ്ഞാ‍നം പരിശോധിക്കാൻ ഞാനൊരു ക്വിസ് നടത്തിയാലോ..നമുക്കു നേരവും പോയികിട്ടും.
ഡോക്ടറെ കാണാൻ കുറച്ച് സമയമെടുക്കും ..ആ സിപ്ലാക്കാരൻ റെപ്പാണ് ഉള്ളിൽ കയറിയിരിക്കുന്നത്.
ഒരു മണിക്കൂറെങ്കിലും കഴിയാതെ അവൻ പുറത്തിറങ്ങില്ല..അപ്പോ തുടങ്ങല്ലെ..
“ശരി ഞാൻ റെഡി..” വൈറൽ പനിയുടെ ക്ഷീണം മറന്നുകൊണ്ട് താരകൻ പറഞ്ഞു.
ഫസ്റ്റ് ക്വസ്റ്റിയൻ ..ബൂലോകത്തെ ഓമ്നി പ്രസന്റ്..അതായത് സർവ്വവ്യാപി.?
‘’ അരുൺ കായം കുളം..”
“അല്ല”
ഈസ് ഇറ്റ് ശ്രീ.?” “കറക്റ്റ് ഏൻസർ. വൺപോയന്റ്.“
“ആസ്ഥാനകവിപുംഗവൻ..?“
നാക്കില അനീഷ്..
“നോ”
“ദെൻ,വെട്ട്യാടൻ.രാമേട്ടൻ.” “കറക്ട്.അടുത്തത് റാപ്പിഡ് ഫയർ റൌണ്ടാണ് .നൊ സെക്കന്റ് ചാൻസ്”
“ പാവങ്ങളുടെ വാനമ്പാടി ? “
‌‌-‘സെറീന..”
ബ്ലോഗിലെ വിടുവായത്തം?
- ബി.ടി.(പേരിന്റെ ആദ്യാക്ഷരങ്ങൾ)
“ദ് അനാർക്കിസ്റ്റ്?”
-മിസ്റ്റർസൂരജ്.
ബുദ്ധിയില്ലാത്ത ബുദ്ധിജീവി,അതായത് സ്വന്തം പേരിന്റെ വിരോധാഭാസം?
-പാസ്സ്
"ബൂലോകത്തെ പോത്തൻ ഗാന്ധി?”
-പാസ്സ് .....
അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് അറിഞ്ഞിട്ടും ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിലും എന്റെ മൊത്തത്തിലു
ള്ള പ്രകടനത്തിൽ “സുഗുണൻ” (പേര് യഥാർഥമല്ല) വളരെ ഇമ്പ്രസ്ഡ് ആവുകയും മരുന്നു കമ്പനിയുടെ
വക ഒരു പേപ്പർ വെയ്റ്റ് എനിക്കു സമ്മാനിക്കുകയും ചെയ്തു.അതിപ്പോഴും എന്റെ മേശപുറത്തിരിക്കുന്നു.
ഉള്ളിൽ അരയന്നങ്ങളും നീലതാമരകളും നീർകുമികളുമുള്ള സ്ഫടികനിർമ്മിതമായ മനോഹരമായ ഒരു പേപ്പർ
വെയ്റ്റ്.....

Thursday, July 16, 2009

താരകന്റെ ഒരു ദിവസം...

തലേന്ന്,എത്രവൈകികിടന്നാലും താരകൻ ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ എണീക്കും.
അതിനു ശേഷമേ കോഴി കൂവൂ.കിളികള് ചിലക്കൂ.അടുത്ത അമ്പലത്തില് നിന്നൊഴുകി
വരുന്ന പ്രഭാതകീർത്തനങ്ങൾ കേട്ടുകൊണ്ട് അമ്മ ഉണരുന്നതുപോലും അതിന്
ശേഷമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പ്രാർഥിച്ചു കൊണ്ടാണ് കിട
ക്കയില്നിന്നും എഴുന്നേല്ക്കുക.പ്രാഥമികകർമ്മങ്ങള് നിർവ്വഹിച്ച
തിനു ശേഷം നേരെ ടെറസ്സിലേക്കു പോകും.അരമണിക്കൂ‍ർ നേരം യോഗയാണ്.ശല
ഭാസനം ,പതമാ‍സനം മുതലായ ചില ലളിതമായ അഭ്യാസങ്ങള്. അപ്പോഴേക്കും താഴെ
നിന്ന് ഇടം വലം മുട്ടിചിരിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ ശബ്ദമുയരും.അമ്മ പശുവിനെ
കറക്കുവാനുള്ള പാത്രങ്ങൾ കഴുകി എടുത്തുവക്കുകയാണ്. മൂന്നു ജഴ്സിപശുക്കളേയും
ഒറ്റയിരുപ്പിന്ന് കറക്കുന്നത് താരകനാണ്.പത്തിരുപത്തഞ്ച് ലിറ്റർ പാലുകിട്ടും നാ‍ലോ
അഞ്ചോ ലിറ്റർ പാല് അമ്മയെ ഏൽ‌പ്പിച്ചതിന്നു ശേഷം ബാ‍ക്കി പാല്പാത്രത്തിലാക്കി
തന്റെ LMLവെസ്പയിൽ കയറി നേരെ മാർക്കറ്റിലേക്കുവിടും .അവിടെ രണ്ട്
ഹോട്ടലുകൾ,ടയർ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വോർട്ടേഴ്സ്,ആശുപത്രി
കാന്റീൻ എന്നിവിടങ്ങളിൽ പാലു കൊണ്ട് കൊടുത്തതിന് ശേഷം വീട്ടിൽ തിരിച്ചെ
ത്തും. തോട്ടത്തിലൂടെ അല്പനേരം ഉലാത്തും. ചെടികൾക്ക് വെള്ളമൊഴിക്കും. ഒരു ഹോബി
യായി തുടങ്ങിയ ഗാർഡനിങ്ങ് ഇപ്പോൾ താരകന് ഒരു വരുമാന മാർഗ്ഗം കൂടിയാണ്.
ഒരു ആധുനികനഴ്സറിയില് കാണുന്ന ചെടിയിനങ്ങളെല്ലാം ഇവിടെ ഉണ്ട്.സ്പൈഡർ,
ടൈഗർ എന്നൊക്കെ പേരുള്ള പത്തിരുപത്തിഞ്ചിനം ഓർക്കിഡുകൾ, അമ്പതിൽ പരം
റോസ് ഇനങ്ങൾ.. സീസൺസമയത്ത് ദിവസവും ആയിരക്കണക്കിന് രൂപക്ക് പൂവ്
ഇവിടെ നിന്നു കിട്ടും.
ടെറസ്സിലും അടുക്കളമുറ്റത്തു മായി ഒരു പച്ചക്കറി തോട്ടവുമുണ്ട്.അതിന്റെ ചാർജ് അമ്മക്കാണ്.
അത്യാവശ്യം തോട്ട പണിയൊക്കെ കഴിഞ്ഞതിന്ന് ശേഷമാണ് വിസ്തരിച്ചുള്ളകുളി.
കുളിമുറിയിൽ ബാത്ത്ടബിൽ പനിനീ‍രുപോലെ തണുത്തവെള്ളം. നീലഭൃംഗാദിഎണ്ണ.
ചന്ദനസോപ്പ്..കുളികഴിയുമ്പോഴേക്കും നേരം പരപരാവെളുത്തിട്ടുണ്ടായിരിക്കും.
.ഏഴുമണിയോടെ പ്രാതൽ കഴിച്ച് അന്നത്തെ പത്രവുമെടുത്ത് പിന്നെ ഒരു ഇരിപ്പാണ്
ഒരു മണിക്കൂർ പത്ര വായന.അങ്ങനെ പത്രപാരാ‍യണത്തിൽ മുഴുകി ഇരിക്കുമ്പോഴാണ് ഒരു
കോളിംഗ്ബെൽ.പുറത്ത് വരാന്തയിൽ രണ്ട് ചെറുപ്പക്കാർ.
“ഗുഡ് മോണിംഗ് സേർ,ഞങ്ങൾ എം ബി എ ക്കു പഠിക്കുന്നസ്റ്റുഡൻസ് ആണ്.ഫീൽഡ് ട്രെയി
നിംഗിന്റെ ഭാഗമായി ഞങ്ങൾ പാ‍ലക്കാട്ടെ ടീവീയെം കമ്പനിയുടെ ഒരു പ്രോഡക്റ്റ് ഇൻ ട്രോ
ഡ്യൂസ് ചെയ്യാൻ വന്നതാണ്..“ രണ്ട് പേരും നീറ്റ്ലി ഡ്രെസ്സ്ഡ് ആണ്.
“സേർ, ഇതാണ് ബയോഡിസ്ക്..’‘ ഒരാൾ കറുത്തബാഗിൽ നിന്ന് പപ്പടവട്ടത്തിലുള്ള ഒരു
സ്ഫടിക ചെപ്പ് പുറത്തെടുത്തുകൊണ്ട് പറഞ്ഞു. സേർ,വളരെ അത്ഭുതകരമായ മെഡിസിനൽ
പ്രോപ്പർട്ടിയുള്ളതാണ് ഈ ബയോഡിസ്ക്. ഈ ഗ്ലാസ്സ് ഈജിപ്തിലെ നൈൽ നദിയുടെ തീരത്തെ
മാഗനറ്റിക് പ്രോപ്പർട്ടിയുള്ള മണലിൽനിന്ന്സിന്തസൈസ് ചെയ്ത് എടുക്കുന്നതാണ്
ഇതിൽ ഒഴിച്ചുവെക്കുന്ന ജലം അന്തരീക്ഷത്തിലെ ഊർജ്ജകണങ്ങളെ അബ്സോർബ് ചെയ്ത്
ഒരറ്റ രാത്രി കൊണ്ട് ഔഷധഗുണമുള്ള ‘കാന്തിക ജലം ‘ആയി മാറും.പ്രശസ്തരായ പലരും ഉപയോ
ഗിച്ച് ബോധ്യം വന്നിട്ടുള്ളതാണ് സേർ, വിശ്വസമില്ലെങ്കിൽ ഈ സിഡി പരിശോധിക്കാം..
ഈ ഔഷധ ജലം രോഗമുള്ളവർക്ക് രോഗം മാറാനും രോഗമില്ലാത്തവർക്ക് രോഗം വരാതിരിക്കാനും
ഉപയോഗിക്കാം .ഒരു പ്രത്യേകതയെന്താണെന്നു വച്ചാൽ പ്രമേഹത്തിനോ പ്രഷറിനോ മരുന്നു
കഴിച്ചു കൊണ്ടിരിക്കുന്നവർ അതു പെട്ടെന്നു നിർത്തേണ്ടകാര്യമില്ല .പക്ഷെ ഈ ജലം സേവി
ച്ചു തുടങ്ങിയാൽ മരുന്നിന്റെ അളവ് കുറച്ചുകൊണ്ട് വന്ന് ഒരു മാസിനുള്ളിൽ പൂർണ്ണമായും നിറുത്താൻ
കഴിയുന്നതാണ് സേർ. ഇതല്പം വിലകൂടിയതായതിനാൽ അഫോർഡബിൾ ആയവരെ ഞങ്ങൾ
ഇപ്പോൾ അപ്രോച്ച് ചെയ്യുന്നുള്ളൂ. അപ്പോ ഒരെണ്ണമെടുക്കുകയല്ലെസേ...ർ? വാഗ്ധോരണിക്ക് വിരാമ
മിട്ടുകൊണ്ട് ചെറുപ്പക്കാരൻ ചോദിച്ചു.
നിങ്ങളീ പറയുന്നതൊക്കെ കണ്ണുമടച്ചു ഞാൻ വിശ്വസിക്കണം,അല്ലേ? താരകൻ ചോദിച്ചു.
വേണമെന്നില്ല സേർ, ഇപ്പോൾ ഇതിന്റെ പകുതി വിലതന്നാൽ മതി.ഉപയോഗിച്ച് ബോധ്യ പെട്ടതിനു
ശേഷം ,ഞങ്ങൾ അടുത്തമാസം ഇതിലെ വരുമ്പോൾ ബാക്കിവില തന്നാൽ മതി..
കൊള്ളാം പളുങ്ക് പാത്രം കാണാനൊരു കൌതുകമുണ്ട് .അമ്മക്ക് പൊട്ടിയ കുടുക്കുകളും ചില്ലറ പൈസയും
ഇട്ടുവക്കാൻ കൊടുക്കാം.. പത്തമ്പതുരൂപാ പറയുമായിരിക്കും .പകുതിവിലക്കുപേശാം.’
എന്താ ഇതിന്റെ വില?
“സേർ,ഞങ്ങൾ പറഞ്ഞല്ലോ, ഇപ്പോൾ എഞ്ചിനീയേഴ്സിനും ഡോക്ടേഴ്സിനുമൊക്കെയാണ് ഞങ്ങൾ
ഇത് സപ്ലൈ ചെയ്യുന്നത്. മാർക്കറ്റില് ഇതിന്റെ വില ഇരുപത്തായ്യായിരം രൂപയാണ്.സാറിനായതുകൊണ്ട്
ഞങ്ങൾ ഇരുപതിനായിരം രൂപക്ക് തരാം.ഇതിന്റെ ഉപയോഗം വച്ചു നോക്കുമ്പോൾ അതൊട്ടുംകൂടുതലല്ല
സേർ.”
ഓഹോ അങ്ങിനെയാണോ. എഞ്ചിനിയേഴ്സിനും ഡോക്ടെഴ്സിനും കൂടാതെ നിങ്ങൾ ഇത് പോലീസുകാർക്ക്
കൊടുക്കുമോ ,അനിയൻ സ്ഥലം ഡി വൈ എസ്പിയാണ് .അദ്ദേഹത്തിന് പ്രഷറിന്റെ ശല്ല്യമുണ്ട്.എപ്പോഴും
മൂക്കത്താണ് ദേഷ്യം.നിങ്ങളിരിക്ക് ,ഞാനദ്ദേഹത്തെ വിളിക്കട്ടെ, ഇത്തരക്കാരെ ഡീലുചെയ്യാൻ രമേശൻ
വളരെ മിടുക്കനാണ്. രമേശനേയും വിളിച്ച് പുറത്തേക്ക് വരുമ്പോൾ പക്ഷെ, അവരുടെ പൊടിപോലുമുണ്ടായി
രുന്നില്ല കണ്ട് പിടിക്കാൻ...
“ആ കമ്പനിയുടെ പേരെന്താന്നാ പറഞ്ഞത്..? രമെശൻ ചോദിച്ചു.
“ടീവിയെം..എന്നാന്നാ തോന്നുന്നെ ...“
“ഓ..അതു ശരി അപ്പോ അതുതന്നെ..”
ഏതുതന്നെ?
“തട്ടിപ്പ് വെട്ടിപ്പ് മത്തങ്ങ...“
അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി.ഇന്ന് മാർക്കറ്റ് ദിവസമാണ് .ചന്തയിൽ നിന്ന് ഒരു മാസത്തേക്കു
ള്ള സാധനങ്ങൾ വാങ്ങണം. മാർക്കറ്റിൽ നിന്ന് പെട്ടി ഓട്ടൊയിൽ സാധനങ്ങളുമായി തിരിച്ചെത്തുമ്പോൾ സമയം
പത്തര."പരിപ്പിനൊക്കെ ഇപ്പ എന്താവില!“ പലചരക്കുകടയിൽ നിന്നുള്ള ബില്ലുനോക്കി അമ്മ ആശ്ചര്യപെടും.
അപ്പോഴേക്കും താരകന്റെ മാൻ ഫ്രൈഡേ(നിങ്ങളൊക്കെ റോബിൻസൻ ക്രൂസൊ വായിച്ചിട്ടുണ്ടാകുമെന്ന്
കരുതുന്നു) ആയ തോമാച്ചൻ തോർത്തും തലയിൽ കെട്ടി തൊടിയിലേക്ക്
ഇറങ്ങിയിട്ടുണ്ടാവും.തറവാട്ടിലെ സ്ഥിരം പണിക്കാ‍രനാണ് തോമാച്ചൻ.രണ്ടേക്കർ വരുന്ന തെങ്ങിൻ തോട്ടത്തിൽ
ഇടവിളയായി,കപ്പ,മരച്ചീനി,കൂർക്ക,കൂവ ,പയർ തുടങ്ങിയ കൃഷിയുമുണ്ട്..തോമാച്ചന്റെ കൂടെകൂടി ഇതിനൊക്കെ കി
ളച്ചും കള പറിച്ചും വളമിട്ടും നേരം ഉച്ചയാകും .പിന്നെ മോരും കടുമാങ്ങയും മറ്റു വിഭവങ്ങളും,കൂട്ടി സമൃദ്ധമായ ഉച്ച
യൂണ്. അതിനു ശേഷം അരംണിക്കൂർ പൂച്ചമയക്കം.
.രണ്ട് രണ്ടരയോടെ ഉച്ചകറവ്.പാലുകൊണ്ട് കൊടുക്കൽ .അത്യാവശ്യം കറ
ങ്ങാനുള്ളസ്ഥലത്തൊക്കെ കറങ്ങൽ .വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം അഞ്ചുമണി .വീണ്ടും ഒരു കുളി കഴിഞ്ഞ്.
അല്പമൊന്ന് അണിഞ്ഞൊരുങ്ങി ഒരു ഈവനിംഗ് വാക്ക്. ചിലപ്പോൾ അടുത്തുള്ള ലൈ ബ്രററിയിലും ഒന്നു കയറും.
ഇറങ്ങാൻ നിക്കുമ്പോൾ രണ്ട് ദിവസം മുമ്പ് ലൈബ്രററിയിൽ നിന്ന് എടുത്തു കൊടുത്ത ഇന്ദുവിന്റെ ‘മൌന നൊ
മ്പരങ്ങളുമായി അടുത്ത വീട്ടിലെ ദേവികചേച്ചി എത്തി. ‘’താരക..ഇന്ദുവിന്റെ വേറെ പുസ്തകങ്ങൾ ഉണ്ടാവില്ലെ
ലൈബ്രറിയിൽ.നല്ല പുസ്തകം .വായിച്ചിട്ട് ഞാൻ ഇന്നലെ രാത്രി മുഴുവൻ കരഞ്ഞു.’‘രണ്ടുദിവസം മുൻപ് തിരിച്ചു
വാങ്ങിയ കാർഡ് നീട്ടി കൊണ്ട് ചേച്ചി പറഞ്ഞു. ഓ..അപ്പോൾ പിണക്കം അവസാനിച്ചു. താരകൻ വിചാരിച്ചു.
“നോക്കാം ചേച്ചി..പുസ്തകവും ലൈബ്രററി ടിക്കറ്റുംവാങ്ങുമ്പോൾ താരകൻ പറഞ്ഞു.ദേവിക ചേച്ചി അടുത്ത ഒരു
ബന്ധുവും അയൽക്കാ‍രിയുമാണ്.പ്ലസ് ടൂവിലും ,പത്താം തരത്തിലും പഠിക്കുന്നരണ്ട് കുട്ടികളുണ്ട് .ഭർത്താവ് ഗൾഫി
ലാണ്.കണ്ണിർ സീരിയലുകളുടെ പ്രളയകാ‍ലത്തും പൈങ്കിളിവായന ഉപേക്ഷിച്ചിട്ടില്ലാത്ത ഒരു വീട്ടമ്മയാണ്
ദേവികചേച്ചി.ജേസി ,ജോയ്സി,കാ‍നം,കമലാഗോവിന്ദ്..ഇവരൊക്കെയാണ് ചേച്ചിയുടെ ഇഷ്ടപെട്ട
എഴുത്തുകാർ.പൈങ്കിളിവായനയുടെ അധ:കൃതാവസ്ഥയിൽ നിന്ന് നിലവാരമുള്ള വായനയുടെ ഉന്നതകുലത്തിലേക്ക്.
ഒരു മതം മാറ്റത്തിന് താരകൻ ഒരിക്കൽ ആതമാർഥമായ ശ്രമം നടത്തിയതാണ്.ഇതിന്റെ ഭാഗമായി പതിവിൽ നിന്ന് വ്യത്യസ്ഥമായി
താരകൻ ഒരു ദിവസം ദേവികചേച്ചിക്ക് എസ്.കെ പൊറ്റേക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ യാണ് ലൈബ്രററിയിൽ നിന്നും
കൊണ്ട് കൊടുത്തത്.‘ജ്ഞാന പീഠം അവാർഡ് കിട്ടിയ പുസ്തകമാണ് ചേച്ചി .ഇതൊന്ന് വായിച്ച് നോക്ക്’
മുഖത്ത് വലിയ താത്പര്യം കണ്ടില്ല.മൂന്നാലു ദിവസം കഴിഞ്ഞ് അതുപോലെ മടക്കി കൊണ്ട് വരികയും ചെയ്തു.
എങ്ങിനെയുണ്ട് പുസ്തകം ചേച്ചി? താരകൻ ചോദിച്ചു. നല്ലൊതൊക്കെ തന്നെയാണ് പക്ഷെ വായിക്കാൻ സമയം
കിട്ടിയില്ല. വല്ലാത്ത പണിതിരക്കായിരുന്നു. പിന്നെ എടുത്ത് കൊടുത്തത് മാധവികുട്ടിയുടെ ‘ബാല്യകാലസ്മരണകൾ’
ആണ് .താരകന് പൂർണ്ണമായവിശ്വാസമുണ്ടായിരുന്നു ‘ഇത് ചേച്ചിക്ക് ഇഷ്ടപെടാതിരിക്കില്ല...
പക്ഷെ പിറ്റെന്ന് തന്നെ ചേച്ചി പുസ്തകവുമായി തിരിച്ചെത്തി.അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞു .“അങ്ങട്ട് പോര..
ചില അധ്യായങ്ങളെ വായിച്ചുള്ളൂ..ഇനി ഇത്തരം പുസ്തകങ്ങളൊന്നും വേണ്ടാട്ടൊ.നമ്മുടെ സ്ഥിരം ബ്രാൻഡ് മതി.’
അതുകേട്ടപ്പോൾ താരകനല്പം നൊന്തു.ങാ ഹാ..അത്രക്കായോ..അത്തവണ താരകൻ ദേവികചേച്ചിക്ക് ആനന്ദിന്റെ
‘മരുഭൂമികൾ ഉണ്ടാകുന്നത്.. ‘ എന്ന പുസ്തകമാ‍ണ് എടുത്തു കൊടുത്തത്. പിറ്റെ ദിവസം ചേച്ചി വന്നത് സ്വന്തം ലൈ
ബ്രറി കാർഡ് തിരിച്ചുവാങ്ങുവാനാണ്.ആദ്യമായി താരകനോട് കടുത്തഭാഷയിൽ സംസാരിക്കുകയും ചെയ്തു.
ചെറിയൊരു പീണക്കം .അന്നുതന്നെ താ‍രകൻ തന്റെ സ്വന്തം കാർഡിൽ ചേച്ചിക്ക് ‘മൌന നൊമ്പരങ്ങൾ’
സംഘടിപ്പിച്ചു...
ഭർത്താവ് ഗൾഫിൽ കഴിയുന്ന ഒരു ഭാര്യയുടെ കദന കഥ എന്ന് പുറം ചട്ടയിൽ വായിച്ചതുകൊണ്ടാണ് ഈ പുസ്തകം
തന്നെ സെലക്റ്റ് ചെയ്തത്. എന്തായാലും ചേച്ചിക്കതിഷ്ട പെട്ടിരിക്കുന്നു.പിണക്കവും മാറിയിരിക്കുന്നു..ഇന്ദൂ നന്ദി..
രാത്രി അത്താഴം (കഞ്ഞി പയറ് ചമ്മന്തി) കഴിച്ച് കിടക്കാൻ നേരം ലൈബ്രറിയിൽ വെച്ച് കണ്ട ചാരുതയാർന്ന ഒരു മുഖം
മനസ്സിലോക്കോടി വന്നു.ആ ചോദ്യവും : ‘നെരൂദയുടെ കവിതകളുണ്ടോ”.
ആ മുഖവും ആ ചോദ്യവും വർഷങ്ങൾക്ക് ശേഷം താരകനു കവിതയെഴുതാനൊരു പ്രചോദനമാവുകയാണോ?
വരവു ചിലവു കണക്കുകൾ എഴുതുന്ന പുസ്തകത്തിലെ പുറംതാളിൽ താരകൻ കവിതയുടെ ടൈറ്റിൽ എഴുതി: പ്രണയ ദുന്ദുഭി.
പിന്നെ ഉറക്കത്തിലേക്ക് വഴുതി.അങ്ങനെ ഒരു ദിവസം കൂടി അവസാനിച്ചു.

Thursday, July 9, 2009

ജോലിയില്ലാത്തവന്റെ സിക്ക് ലീവ്...


ഈ ..ഈസി ചെയറില്..തലവേദനയും വയറ്റില് സുഖമില്ലായ്മയും
അഭിനയിച്ച് ഇങ്ങനെ അലസമായി കിടക്കാന് .എന്തുസുഖം. ..
ഇടക്ക് അമ്മവന്ന് അസുഖവിവരം അന്വേഷിച്ചു പോയി..അനിയന്റെ നിഴല്
കണ്ടപ്പോള് താരകന് കണ്ണുമടച്ചൊന്നു ഞ്ഞെരങ്ങി..“ഹാവൂ ...അമ്മേ”
ചേട്ടാ അനാ‍സിന് വല്ലതും വേണോ?അല്ലെങ്കിൽ ശങ്കരൻ ഡോക്ടറെ കാണിക്കണോ?
വേണ്ടാ ...നിങ്ങളെല്ലാവരും എന്നെ ഒന്നു വെറുതെ വിട്ടാല് മതി..പ്ലീസ്’
ഒരു തലവേദനക്കാരന്റെ ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു.
രാവിലെ തന്നെ പാലുകൊണ്ടകൊടുക്കാന് പറഞ്ഞതിന് അവന് അമ്മയുമായി .
ഒരങ്കം കഴിഞ്ഞിരിക്കുകയാണ്.അവന് തലയും ചൊറിഞ്ഞുകൊണ്ട് അവിടെ നിന്ന്
വലിഞ്ഞു...(ഈ ഡോക്ടർ ശങ്കരൻ എന്ന് പറഞ്ഞത് അടുത്തസർക്കാരാശുപത്രിയിലെ
ഡോക്ടറാണ്.കാര്യം വിദഗ്ദനൊക്കെയാണ്.പക്ഷെ ഭയങ്കര ഏബ്സന്റ് മൈൻഡഡ് ആണ്.
ഒരിക്കൽ പാസ്പോർട്ടിന്റെ മൂന്നാലു കോപ്പി അറ്റസ്റ്റ് ചെയ്യിക്കാന് ചെന്നപ്പോള്.കക്ഷി
എല്ലാത്തിലും ഒരു പുഞ്ചിരിയോടെ വേഗം ട്രൂകോപ്പി എന്നെഴുതി ഒപ്പിട്ടുതന്നു.എന്നിട്ട്
അവസനം പറയാ. ഇതൊക്കെ ഭക്ഷണത്തിനു ശേഷം കഴിക്കണംന്ന്.ഞാന് എന്താ..എന്താ
എന്ന് പരിഭ്രമിച്ചപ്പോള് ഒരു ചമ്മിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. സോറി,എല്ലാം ഓഫീസില്
കൊണ്ട് സീലുവക്കു..)
അങ്ങനെ രംഗം ശാന്തമായപ്പോള്താരകന് ഈസി ചെയറില്ഒന്നുകൂടെ അമർന്ന്
വഴിയെ പോകുന്നസുന്ദരികളെയും,മാനത്തുകൂടെ പോകുന്ന പക്ഷികളെയും നോക്കി
ചില വാസര സ്വപ്നങ്ങളും കണ്ട് അങ്ങനെ ഇരിപ്പായി.
സ്വതവേ ഒരു ബിസി ബീ ആ‍യ താരകനിന്ന് എല്ലാത്തില് നിന്നും ഒരവധി..
ഭാവിയില്നല്ലൊരു ജോലി കിട്ടുമ്പോള് വേണം ഒരവധിയുമെടുത്ത് ഇതു പോലെ ആഘോഷിക്കാന്..
,ഇന്നലെ വരെ ഒരു പോത്തിനെ പോലെ പണിയെടുത്ത് ഓടി നടന്നിരുന്ന
താരകന് ഇന്നിങ്ങനെ പെട്ടെന്ന് സിക്ക് ലീവെടുക്കാന് ഒരു കാരണമുണ്ട്..
തറവാട്ടിലെ രണ്ടാണ്തരികളില് മൂത്തവനാ‍ണ് താരകന്.ഇളയവന് രമേശന്.ഇതുകൂടാതെ ഇടക്കൊക്കെ വന്നു
പോകുന്ന കെട്ടിച്ചുവിട്ട ഒരു പെങ്ങളും ഉണ്ട് .രമേശന് അടുത്ത ഒരു എയിഡഡ് സ്കൂളിലെ പിയൂണാണ്.പിയൂണാ
ണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്കൂള് മാനേജരെക്കാള് ഗമയിലാണ് അവന്റെ നടപ്പ്.സോറി ,അവന് നടക്കാറില്ല.
അമ്മൂമ്മ പറയുന്നതുപോലെ തൂറാന് പോണെങ്കിലും അവന് കൂട്ടറ് വേണം.അതിന്മേലാണ് എപ്പഴും പറക്കല്.
പിന്നെ സ്വന്തമായി ഒരു ഗ്ലാമറസ് മുഖവും,അതിനൊക്കെ ഇണങ്ങുന്ന വേഷഭൂഷാദികളും അവനുണ്ട്..ഒരു നോക്കിയ
മോബൈലും.സർക്കാരിന്റെ എണ്ണിചുട്ട അപ്പം കൂടാതെ ചിലസൈഡ് ബിസിനസ്സുകളുമുണ്ട് അവന്.അതൊക്കെ പിന്നെ
പറയാം..
താരകന് ഇങ്ങനെയൊന്നുമല്ല ഒരു പാവമാണ്.അനിയനെ ക്കാള് പഠിപ്പുണ്ടെങ്കിലും ഒരു നല്ല ജോലി കയ്യിലില്ല.
പക്ഷെ,മെയ്യെനങ്ങി പണിയെടുക്കാന് ഒരു മടിയുമില്ല താരകന്..രണ്ടേക്കർ പറമ്പും അമ്പതു പറനിലവുമുള്ള
തറവാട്ടിലെ മൂത്തസന്താനമായ താരകന് ഒരു വൈറ്റ് കോളാറ് ജോബിന്റെ ആവശ്യം ഇന്നലെ വരെ തോന്നിയിരുന്നില്ല
എന്നതാണ് സത്തിയം..ഇന്നലെ വരെ..
കാഴ്ച്ചക്കും,നാലാ‍ളോടിടപഴകാനും രമേശന്റെ അത്ര പോര താരകന് .എന്ന് വച്ച് ഒരു തളത്തിൽ ദിനേശനൊന്നുമല്ല താരകന്.
എന്നാലും വീട്ടുകാർക്കും നാട്ടുകാർക്കും പകലന്തി പണിയെടുക്കുന്ന താരകനെ കഴിഞ്ഞുള്ളൂ‍ മറ്റാരും.,, എന്നായിരുന്നു തന്റെ
ഇന്നെലെ വരെയുള്ള ധാരണ...അതെ,ഇന്നലെ വരെ..
ഇന്നലെ ഉണക്കയടക്ക തല്ലിയതും വിറ്റ് ചന്തയില്നിന്ന് വരുമ്പോള് നേരം വളരെ വൈകിയിരുന്നു.
പോരും വഴിക്ക് അപ്സര ബാറില് കയറി.ചെറുതായൊന്നു മിനുങ്ങി.ഹേയ്...കാര്യമായിട്ടൊന്നുല്ല്യാന്നെ..ഒരു ടംബ്ലർ നിറയെ
ഗോൾഡൻ ബിയറ്..സന്ധ്യക്ക് വീട്ടില്കയറി വരുമ്പോള് അമ്മ വടക്കാപുറത്ത് നിന്ന് അമ്പുനായരുമായി എന്തൊ കുശുകുശുക്കുന്നു.
മെലിഞുണങി കാണാൻ ഒരു മെനയുമില്ലാത്ത മനിശനാണ് അമ്പുനായര്..എന്നിട്ടും ആളെകണ്ടപ്പോള്എനിക്ക് സഹിക്കാനാവാത്ത
സന്തോഷം തോന്നിയത് മറ്റൊന്നും കൊണ്ടല്ല..നാട്ടിലെ പ്രമുഖനായ ബ്രൊക്കറാണ് അയ്യാള്.
ഈ കർക്കിടകത്തില് മുപ്പതു തികഞ്ഞപ്പോള് അമ്മക്ക് ഞാനൊരു സൂചനകൊടുത്തിരുന്നു.“.മുപ്പതു തികഞ്ഞാ മൂക്കില് പല്ലുമുളക്കാൻ
അധികം താമസമില്ല” ഒരു പുതിയാ പഴഞ്ചൊല്ലും അമ്മക്ക് കേൾപ്പിച്ച് കൊടുത്തു..പണ്ടും അതൊക്കെ പറയുമ്പോ
അമ്മക്കുണ്ട് ഒരു ഉരുണ്ട് കളി... ഇപ്രവശ്യമെന്തായാലും അമ്മക്ക് സംഗതികളുടെ കാര്യഗൌരവം മനസ്സിലായിട്ടുണ്ട്.
അതിന്റെ ആഫ്ടർ ഇഫക്റ്റായി ഇതാ അമ്പു നായര് അടുക്കളമുറ്റത്തെത്തിയിരിക്കുന്നു.
താരകന് അവരുടെ സംഭഷണം അടുക്കള കിണറിന്റെ തൂണുമറഞ്ഞു നിന്ന് കാതോർത്തു.
“അപ്പോ മൂത്തവനിപ്പോ ആലോചിക്കാണ്ടാന്നാണൊ ..മാധവിയ്മ്മ പറയണത്.. “
“ അതേന്നെയ്..അവന് സമയാവുമ്പോ ഞാന് പറയാം നായരെ...ഒരു നല്ലജോലിയൊക്കെ ആവട്ടെന്ന്.
നിങ്ങളിപ്പോ രമേശന് ഞാന് പറഞ്ഞ കുട്ടിയെ ഒന്ന് ആലോചിക്ക്.. അമ്പാടി മാഷ്ടെ ആ ടി.ടി.സി
കഴിഞ്ഞിരിക്കുന്ന കുട്ടില്ല്യേ..” അമ്മേ..കുന്തീ ദേവീ ...ഇത്രയും ദുഷ്ടത്തരമാകാമൊ..“
താരകൻ നേരെ ചെന്നു കുർളോൺ കിടക്കയിൽ വീണു.പിന്നെ
തലവഴി പുതപ്പു മൂടി ഒരു നാടകത്തിന്റെ തിരശ്ശീലക്കുള്ളിൽ മിണ്ടാതെകിടന്നു.
‘ജോലിയില്ലാത്തവനെത്രെ...ഹും...കാണിച്ചുകൊടുക്കുന്നുണ്ട്..”
കുറച്ചു കഴിഞ്ഞ് അമ്മവന്ന് രംഗദീപം തെളിച്ചു:
ങ്ങാഹാ... ഇവിടെ വന്നു കിടപ്പാണോ..അടക്കവിറ്റി ട്ടെത്രകിട്ടിയെടാ...
“ഒന്നു പോകുന്നുണ്ടോ അവിടന്ന്..മനുഷ്യനിവിടെ തലവേദനയെടുത്ത് കിടക്കുമ്പോഴാ ഒരു പായാരം..”
നാടകത്തിലെ പ്രഥമ ഡയലോഗ് കേട്ട് അമ്മവിരണ്ടു... ബീ‍റിന്റെ ലഹരിയിൽ ചുവന്ന കണ്ണുകൾ
അമ്മ ആശങ്കയോടെ നോക്കി. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താരകൻ വേണ്ടെന്നു പറഞ്ഞു.വിശപ്പില്ല.
ആനയെ വിഴുങ്ങാനുള്ളവിശപ്പുണ്ടായിരുന്ന നേരത്താണ് ആനുണ പറഞ്ഞത്.. അതിനുള്ളത് രാത്രി വൈകിയപ്പോൾ
അനുഭവിക്കുകയും ചെയ്തു. എരിപൊരി സഞ്ചാ‍രം നിൽക്കകള്ളിയില്ലാതായി നേരെ അടുക്കളയിലേക്ക് നടന്നു.
അവിടെ ഒരു കലത്തിൽ വെള്ളത്തിലൊഴിച്ചിട്ടിരുന്ന തന്റെ ചോറ് ഊറ്റിയെടുത്ത് വാരിവാരി തിന്നു.
പിന്നെ ഒരു സ്വാഭാവികതക്കുവേണ്ടി ചോറ്റുകലം തട്ടി മറച്ചിട്ടു. വയറു നിറഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോ ഒരുറച്ച തീരു
മാനം എടുത്തിരുന്നു.. നാളെ സിക്ക് ലീവ്..
പിറ്റെന്നു,
അമ്പലത്തില് നിന്നുള്ള പ്രഭാത കീർത്തനങ്ങൾക്കൊപ്പം അമ്മയുടെ പ്രാക്കും അടുക്കളയില് നിന്ന് കേട്ടു.
അയലോക്കത്തെ കണ്ടൻ പൂച്ചക്കിട്ടാണ് അമ്മ പ്രാകുന്നത്..സംഭവിച്ചതെന്താണെന്ന് നേരത്തെ അറിയാമായിരുന്നതു
കൊണ്ട് താരകനിടപെടാ‍ൻ പോയില്ല...ചുമ്മാതെ,മിണ്ടാതെ,അനങ്ങാതെ കണ്ണുമടച്ച് കിടന്നു. തൊഴുത്തിൽ നിന്ന് അകിടു
കഴച്ച ജഴ്സി പശുക്കൾ നല്ല ഐശ്വര്യത്തോടെ സൈറൺ മുഴക്കി കൊണ്ടിരുന്നു.
അമ്മവന്നു വാതിലിൽ മുട്ടി.. മോനെ താരകാ എഴുന്നേല്ക്കുന്നില്ലേ ...പശുവിനെ കറക്കേണ്ടെ..’
ഹൊ ..എന്തൊരു സ്നേഹം.. പക്ഷെ ഈ മകന് അതിലൊന്നും വീഴുമെന്നു കരുതേണ്ട..
ഇല്ലമ്മേ ...നല്ലസുഖമില്ല.. ആ വാസുകൈമളെയെങ്ങാ‍നും വിളിക്ക്..
‘എന്നാ മോൻ കിടന്നൊ...ഞാന് രമേശനെ വിളിക്കട്ടെ..’ കുറച്ച് കഴിഞ്ഞ്പ്പോ പ്രതീക്ഷതെറ്റിക്കാതെ രമേശന്റെ മുറീന്ന് പൊട്ടലും ചീറ്റലും കേട്ടു.
മുതലാളിയുടെ നിദ്രാഭംഗം വരുത്തിയതിന്റെ ദേഷ്യം.. എന്തായാലും പത്തുമിനിറ്റിനകം വാസുകൈമള് അവന്റെ സ്പ്ലെൻഡറിന്റെ
പുറകിലിരുന്ന് മുറ്റത്ത് ലാൻഡ് ചെയ്തു. . കറന്നു കൊണ്ടിരിക്കുമ്പോ അമ്മ വാസുകൈമളെ ഒരു പത്തു ദിവസത്തെക്ക്
ഏർപ്പാടാക്കുന്നതു കേട്ടു.ദിവസം അമ്പതു രൂപകൂലി..പത്ത് ദിവസത്തിന് അഞ്ഞൂറ്..അമ്മേ ,തുടങ്ങീട്ടെയുള്ളൂ ...
കൂട്ടി തുടങ്ങീക്കോളൂ. .. ഒരു മാസിന് കറവിനത്തില് തന്നെ രൂ പാ ആ‍യിരത്തഞ്ഞൂ‍റ്.. ഞാന് മനസ്സിൽ ഒരു
പ്രതികാരസുഖത്തോടെ പറഞ്ഞു. ‘’ പറ്റില്ല..പറ്റില്ല ..ലീവെടുക്കാനും പാലുകൊണ്ടകൊടുക്കാനുമൊന്നും എന്നെകിട്ടില്ല...ഇന്നെനിക്ക്
ട്രഷറിയിൽ പോകേണ്ട ദിവസാ...” രമേശനാണ്.
‘എന്ത് പറഞ്ഞാലുമുണ്ട് അവനൊരു ട്രഷറീ പോക്ക്..എല്ലാദിവസോം ശംബളല്ലെ..നീയെന്താദിവസകൂലിക്കാരനാ..’ അമ്മയും വിട്ടുകൊടുക്കുന്നില്ല.
പക്ഷെ കാര്യമില്ലമ്മേ..അമ്മരമേശനെ ഇന്നും ഇന്നലെയുമൊന്ന്വല്ലല്ലോ കാണാന് തുടങ്ങ്യയത്...
അങ്ങനെ പാലുകൊണ്ട കൊടുക്കാന് അടുത്ത വീട്ടിലെ പോക്കറിന്റെമകൻ ജബ്ബാറിനെയും ഏർപ്പാടാക്കി
അതിനവനു കൂലി..പത്ത്ദിവസത്തിന്.ദിവസം ഇരുപത്തഞ്ച് വച്ച് രുപാ ഇരുനൂറ്റമ്പത്... നേരത്തെ എഴുതിയ ആയിരത്തഞ്ഞൂറിന്നടിയിൽ
ഇതും എഴുതിവക്കമ്മെ... മാസിന് രുപാ എഴുന്നൂറ്റമ്പത്..
വെയില് നല്ലോണമുദിച്ചപ്പോള്താരകൻ മെല്ലെ എഴുന്നേറ്റ് വിറച്ച് വിറച്ച് ഒരു പുതപ്പും കഴുത്തിലൂടെ ചുറ്റി വരാന്തയിലെ
ഈസി ചെയറില് വന്നിരുന്നു.. പടികടന്ന് സരോജിനി വരുന്നതു കണ്ടു.ആവരവിന്റ് ഉദ്ദേശം താരകനുമനസ്സിലായി..
കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മക്ക് തണ്ടലുവേദനയായതിനാല് അത്യാവശ്യം വീട്ടു പണികളിലും അമ്മയെ സഹായിച്ചിരുന്നത്
താരകനായിരുന്നു..ഇനിയിപ്പോ ഒരാളെ നിർത്താതെ നിവൃത്തിയില്ല...ആ ഇനത്തിൽ മാസം മൂവായിരം..
കുറച്ച് കഴിഞ്ഞ് പൊടിയരി കഞ്ഞി സ്റ്റൂളിന്മെല്കൊണ്ട് വക്കുമ്പോൾ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
“ ഇന്ന് കരണ്ട് ബില്ലും ഫോൺ ബില്ലുമൊക്കെ അടക്കേണ്ട അവസാന ദിവസമായിരുന്നു.അവധി തെറ്റിയാ രണ്ടുംകൂടി നൂറ് രൂപയോളം
ഫൈൻ വരും..”
“അമ്മ രമേശനോട് പറഞ്ഞില്ലേ ...ട്രഷറിയില് പോകുന്നവഴിയാണല്ലൊ ഈ ഓഫീസുകളൊക്കെ..”
“അവനിന്ന് ആവഴിക്കല്ല പോകുന്നേന്ന്..”
അപ്പോ ബില്ലവിടെ ഇരിക്കട്ടേ ...ഞാൻ അസുഖമൊക്കെ മാറി സൌകര്യമ്പോലെ ഒരുദിവസം പോയി അടച്ചോളം.അതിനിടക്ക്
അവര് ഫോണും കരന്റും കട്ടു ചെയ്ത അതു മായി” ഞാൻ അമ്മയുടെ മുഖത്ത് ഇടം കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.സ്വാഭാവികതക്കു
വേണ്ടി ഇതൊക്കെ മൂളിയും ഞരങ്ങിയുമാണ് പറഞൊപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലൊ.താരകന്റെ തലവേദനകൊണ്ടുള്ള
യാതനകള് അധികനേരം കണ്ട് നില്ക്കാനാവാതെ അമ്മവീട്ടുപണികളിലേക്ക് തിരിഞ്ഞു..താരകന് വീണ്ടും ഒറ്റക്കായി..
ഇങ്ങനെ ഒറ്റക്കിരുന്നു ഓരോന്നു ചിന്തിക്കാനും കിനാവു കാണാനും എന്തൊരു സുഖം.താൻ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന
ത് കാണാന് അമ്മക്കു മീ‍ല്ലെ ആ‍ഗ്രഹം.. ജോലിയില്ല പോലും..ഹും..അതുകൊണ്ട് കല്ല്ല്യാണം ഇപ്പോവേണ്ടെന്ന്...’‘
എന്തായാലും വെറുതെയിരിക്കുന്നത് താ‍രകനിഷ്ടമല്ല .താരകൻ വെറുതെ ഇരുന്നാലും അവന്റെ തലവെറുതെയിരിക്കില്ല.
പൈങ്കിളി കിനാവുകൾ ഉപേക്ഷിച്ച് താരകനിപ്പോൾ കുറെ ഗൌരവമുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നത്...
ഈ പ്രപഞ്ചത്തില് തന്റെസ്ഥാനമെന്ത്..തന്റെ നിയോഗമെന്ത്.. ചിന്തകള് അങ്ങിനെ പോകുന്നു.(ഈ ചിന്തകള് അധികം വൈകാതെ
പോസ്റ്റുന്ന ‘അലസതാ വിരചിതം ‘ എന്ന പോസ്റ്റില് വായിക്കാവുന്നതാണ്)
അതിനിടക്ക് വീട്ടില് തിരുവാതിരയില് തെങ്ങിൻ തടമെടുക്കാൻ പുറം പണിക്കാരുമെത്തി.സാധാരണ താരകനും അവരുടെ കൂടെകൂടി
ഒരു വല്ലി ലാഭിക്കാറുണ്ട്. പക്ഷെ ഇന്ന് താരകന് ഒന്നിനും വയ്യാതെ ഇരിപ്പാണല്ലൊ..’
അങ്ങനെ ഇരുന്നും ചിന്തിച്ചും നേരം ഉച്ചയായി .പിന്നെ സന്ധ്യയായി.ഉച്ചക്ക് അമ്മകാണ്കെ രണ്ടുരുളചോറും കാണാതെ അടുത്ത കടയില്
നിന്ന് ആളെ വിട്ട് വാങ്ങിപ്പിച്ച് ഒരു കൂടു ബ്രെഡും തിന്നു.സന്ധ്യയായതോടെ മൂത്തമകന്റെ
നിനച്ചിരിക്കാത്തരോഗം കൊണ്ട് വന്ന സാമ്പത്തിക ബാധ്യ
തകളെ പറ്റിയാലോചിച്ച് അമ്മ വിഷാദ വതിയായി ഇരിക്കുകയാണ്. അപ്പോൾ അതുവരെയാടിയ നാടകത്തിന്
പര്യവസാനംകുറിക്കാൻ താരകൻ നീണ്ട ഒരു ലിസ്റ്റുമായി അമ്മയെ സമീപിച്ചു.
അമ്മ ഇതൊന്ന് വായിക്ക് ..ഉറക്കെ വേണം.. അമ്മ കണ്ണടയെടുത്ത് വച്ച് ആലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു.പിന്നെ സംശയപൂ‍ർവ്വം
മകനെ നോക്കി. ഇവനെന്താ തലവേദന മൂത്ത് വാട്ടായോ എന്റെ ഈശ്വരാ..എന്നമട്ടില്.
‘ വായിക്കമ്മെ ‘ ഞാൻ വീണ്ടും പറഞ്ഞു.എന്നെ ഇറിറ്റേറ്റു ചെയ്യേണ്ടെന്ന് വച്ചാവം അമ്മ പെട്ടെന്ന് ഉറക്കനെ വായനതുടങ്ങി.
പാല് കറവിന് ...1500
പാല് കൊണ്ട് കൊടുക്കാന്750
വീട്ട് പണിക്ക്...3000
പുറം പണിക്ക്..4000
സാധനങ്ങള് വാങ്ങാന് ആളെവിട്ടതിന്...250
...തീറ്റപുല്ല്...... .............................1000
...അല്ലറചില്ലറ........ ...................500
ഇനിയൊന്നു കൂട്ടിക്കേ...കറക്ട് . 12,000 രൂപാ..അതേ ഞാന് ഒരു മാ‍സം മിണ്ടാതിരുന്നാ...ഈ കുടുംബത്ത് ആ മാസം
ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതതകളാണിതൊക്കെ..വേറൊരു വിധത്തില് പറഞ്ഞാ ഞാന്ജോലിയെടുത്ത് മാസം സമ്പാദിക്കുന്ന
ശംബളത്തിന്റെ കണക്കാണിത്.. ഇതു കൂടാതെയാണ് പാടത്തും പറമ്പിലും അദ്ധ്വാനിച്ചുണ്ടാക്കുന്നത്.പയറും പാവലും
കഴിഞ്ഞ മാർച്ചില് ക്വിന്റലു കണക്കിനല്ലെ വിറ്റത് .പിന്നെ എന്റെ കുറ്റി മുല്ല കൃഷി..രുപാ പതിനായിരമായിരുന്നു ഈ വർഷത്തെ ലാഭം.
കേക്കുന്നുണ്ടോ അമ്മ കൈകേയി...(ഞാനമ്മയെ സമയവുംസന്ദർഭവും അനുസരിച്ച് ഇങ്ങനെ ഓരോ പേരു വിളിക്കും
എന്നൊട് സ്നേഹം കാണിക്കുമ്പോ-കൌസല്യ, സ്നേഹം രമേശനോടാണെന്ന് എനിക്കു തോന്ന്യാ‌-കൈകേയി,
ഞാന് അടുക്കളയില് നിന്ന് വല്ലതും കട്ടുതിന്നുന്നതു കയ്യോടെ പിടിച്ചാ-യശോധ..അങ്ങനെ അങ്ങനെ)
അമ്മയുടെ മുഖത്ത് കുറ്റബോധത്തിന്റെ ലാഞ്ചനവല്ലതുമുണ്ടോന്നറിയാന് ഞാന് ഒളി കണ്ണിട്ടു
നോക്കി.ങേഹേ....അതിനിപ്പോ ഞാനെന്തു വേണം എന്ന മട്ടിലൊരു ഭാവമേ അവിടെ കാണാനുള്ളൂ..
“എന്നിട്ടല്ലെ അമ്മേ നിങ്ങള് താരകന് ജോലിയില്ലാത്തവനാണെന്നും അവനിപ്പോള് കല്ല്ല്യാണം ആലോചിക്കാണ്ടാന്നും ആ
എമ്പോക്കി നായരോട് പറഞ്ഞത്..” .ഞാന് നാടകത്തിലെ ക്ലൈമാക്സ് ഡൈലോഗ് ഉരുവിട്ടുണ്ട്കൊണ്ട് അമ്മയെ നോക്കി.
പാശ്ചാത്താപവിവശയായി ഇപ്പോൾ പൊട്ടികരയുമെന്നും അങ്ങനെ അത്രനേരവും ഞാന് കളിച്ച നടകം ശുഭപര്യവസാനിയാകുമെന്നും
ഞാന് വെറുതെ വിചാരിച്ചു. പക്ഷെ അമ്മ പൊട്ടി ചിരിക്കുകയാണ്.പൊട്ടി പൊട്ടി ചിരിക്കുകയാണ്..
പിന്നെ അമ്മ എന്നോട് ചിലകാര്യങ്ങൾ പറഞ്ഞു..ചിലകുടുംബരഹസ്യങ്ങളായതുകൊണ്ട് അതു മുഴുവനുംഞാനിവിടെ വിളമ്പുന്നില്ല്ല..
ചുരുക്കത്തില് അമ്മ തന്റെഭാവിക്കുവേണ്ടി കരുക്കള് നീക്കുകയാണെന്ന് താരകനു നൂറുശതമാനം ബോധ്യപെട്ടു.
എടാ പൊട്ടാ ,ഞാന് പറയണത് കേട്ടു നടന്നാ‍..നിനക്ക് നല്ലൊരു ജോലീം ..തറവാട്ടീന്ന് നല്ല തങ്കകുടമ്പോലത്തെ പെൺകുട്ടീനേം
എപ്പ കിട്ടീന്നു ചോദിച്ചാ മതി. അങ്ങനെ അമ്മയുടെ ഡയലൊഗോടെ നാടകമവസാനിക്കുമ്പോള് “അമ്മേ ഗാന്ധാ‍രി ഈ മകനോട്
പൊറുത്താലും ‘’ എന്ന നാടകത്തിന്റെ തിരക്കഥയിലില്ലാത്ത താരകന്റെ ഒരു ഡയലോഗോടെ രംഗത്തിനു തിരശ്ശീലവീണു.