Sunday, November 29, 2009

നീലതാമര



ദേശത്തെ അമ്പലകുളവുമായി ബന്ധപെട്ട ഒരു മിത്തിലെക്കാണ് ക്യാമറ
മിഴിതുറക്കുന്നത്. കന്മതിലുകളാൽ ചുറ്റപെട്ട ഈ സ്നാനഘട്ടത്തിൽ വല്ലപ്പോ
ഴുമൊരു “നീലോല്പലം’ വിടരും.. ഇവിടത്തെ കോവിലിലെ തൃപ്പടിമേൽ പണം
വച്ചു തൊഴുത ആരുടെയോ പ്രാർഥന ദേവൻ കൈകൊണ്ടിരിക്കുന്നു എന്നാണ്
അതിനർഥം.
അഥവാആ ഭക്തന്റെ ഉള്ളുരുകിയ ചോദ്യത്തിന് ദേവൻ ഒരു നീലനീർപൂവായ് വിടർന്ന്
കൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു... നാട്ടുകാരുടെ വിശ്വാസമാണത്..
സിനിമ തുടങ്ങുമ്പോൾ ഈ വിശ്വാ‍സത്തെ അടിസ്ഥാനപെടുത്തിയുള്ള ഒരു
ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടക്കുകയാണ് ...അപ്പോൾ കുളത്തിൽ
ഒരു നീലതാമരവിരിഞ്ഞിട്ടുണ്ട്.ക്യാമറ ഭക്തരിലേക്കും അമ്പലവാസികളിലേക്കുമൊക്കെ
തിരിയുന്നു.അവർ തങ്ങളുടെ അനുഭവങ്ങൾ,അറിവുകൾ പങ്കുവക്കുന്നു.
‘’ ഇത് താമരയൊന്നുമല്ല ..ചെങ്ങഴിനീർ പൂവാണ് ..ഈ പൂവു വിടരുമ്പോൾ
ആരോ പടിയിൽ പണം വച്ചു പ്രാർഥിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം..” കുടുമയും പൂണൂലുമുള്ള
ഒരാൾ പറയുന്നു.
എത്ര മനോഹരമായ സങ്കല്പം !! അന്യഥാ സാധാരണമായ ഒരു പ്രണയകഥക്ക്
കാവ്യാത്മകമായ ഒരു തലത്തിലെക്ക് ഉയർത്തുന്നു കഥാ പാശ്ചാത്തലത്തിലിഴ
ചേർന്നു നിൽക്കുന്ന ഈ ഐതിഹ്യം.. കഥ ഫ്ലാഷബാക്കിലാണെന്നറിയാമെന്നതു
കൊണ്ട് കുറച്ചു നേരത്തെക്കെങ്കിലും നമ്മുടെ ഭാവന ചിറകു വിടർത്തുന്നു..
ഇതിലെ നായിക തന്നെയാണോ ഈ നീലതാമര.? വർഷങ്ങൾക്ക് മുൻപ് വേലക്കു
നിന്ന വീട്ടിലെ കുബേരകുമാരനെ പ്രണയിക്കുകയും ഒടുവിൽ പ്രണയ നൈരാശ്യത്താൽ
അമ്പലകുളത്തിൽ ജീവനൊടുക്കുകയും ചെയ്ത അവളുടെ ആത്മാവായിരിക്കുമോ ഇങ്ങനെ
നീർപൂവായി വിടരുന്നത്? പക്ഷെ ..ഈ സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ
പഴക്കമുണ്ട്.!!
കുടുംബത്തിലെ പ്രാരബ്ധം നിമിത്തം ഒരു പെൺകുട്ടി(കുട്ടിമാളു-അർച്ചനകവി)
വലിയ ഒരു തറവാട്ടിൽ വേലക്കു വരുന്നതും അവിടത്തെ പയ്യനുമായുള്ള
പ്രണയവും പ്രണയഭംഗവുമൊക്കെയാണ് ഏതാനുംവാക്കുകളിൽ പറഞ്ഞാൽ ഈ കഥയുടെ
ഇതിവൃത്തം .ഇങ്ങനെ, പ്രത്യക്ഷത്തിൽ സാധാരണമായ ഈ പ്ലോട്ടിന് എംടി എഴുത്തുകൊണ്ടും
ലാൽജോസ് ദൃശ്യങ്ങൾ കൊണ്ടും മറ്റുപലമാനങ്ങളും നൽകുന്നതാണ് ഈ സിനിമയെ വേറിട്ട ഒരു
അനുഭവമാക്കുന്നത്.
എഴുപതുകളും എണ്പതുകളുടെ തുടക്കവുമൊക്കെ കാല്പനികതയുടെ പൂക്കാലമായിരുന്നു..
വിപ്ലവസ്വപ്നങ്ങളും പ്രണയവുമൊക്കെ പരസ്പരം ശോഭയണച്ചുകൊണ്ട് അതിന്റെ
സകലപ്രൌഢികളോടെയും പൂത്തുനിന്നത് അന്നത്തെ ക്യാമ്പസുകളിലാണ്..
അത്തരം ഒരു ക്യാമ്പസിലെ ഹാർട്ട് ത്രോബ് ആ‍ണ് ഇതിലെ നായകൻ
എന്ന് ഏതാനും ഷോട്ടുകളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു..
കുട്ടിമാളു അയാളുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോൾ കിട്ടുന്ന
മഹാരാജാസിലെ മാഗസിൻ , പകൽ നക്ഷത്രങ്ങൾ എന്ന കവിത ,പ്രസംഗിച്ചുകൊണ്ട്
നിൽക്കുന്ന അയാ‍ളുടെ ഫോട്ടോ,(നിശ്ചയമായും ഒരു കോളെജ് യൂണിയൻ സെക്രട്ടറി
ആയിരിക്കണം കക്ഷി ) സിഗരറ്റ് പാക്കറ്റ് , ഹിന്ദി പാട്ടുകൾ ഒഴുകിവരുന്ന മർഫി സെറ്റ്,
(സിദ് ന കരോ...അബ് തോ രുകോ ..യെ രാത് നഹീ ആയെഗീ.. “ “ തും ഇതനാ ജൊ
മുസ്കുരാ രഹേ ഹൊ ക്യാ ഗം ഹെ ജിസ്കോ ചുപാ രഹെഹോ” തുടങ്ങിയ
നല്ല നല്ല റോമാന്റിക് ഗീതങ്ങൾ സന്ദർഭോചിതമായി കേൾപ്പിക്കുന്നു,
സംവിധായകൻ)..
ആ കാലഘട്ടത്തിലെ ടിപ്പിക്കൽ നായകസങ്കല്പങ്ങളെല്ലാം അടയാളപെടുത്തികൊടുക്കുക
യാണ് ഇവിടെ ഹരിദാസ് (കൈലേഷ്) എന്ന കഥാപാത്രത്തിന്..
....അയ്യാളെ നേരിട്ടുകാണും മുൻപെ അവൾ പ്രണയത്തിലേക്ക് വഴുതി വീഴുന്ന
ഈ സീനുകളെല്ലാം തന്നെ നന്നായിട്ടുണ്ട്. പിന്നീടാണ് അയ്യാൾ പരീക്ഷയെല്ലാം
കഴിഞ്ഞ് ഹോസ്റ്റലിൽനിന്ന് കെട്ടും പ്രമാണങ്ങളുമായി വിശാലമായ വയലും കടന്ന് തറവാട്ടിലേക്ക്
എത്തുന്നത് ...നേരിടുമ്പോൾ, അയ്യാളുടെ “ തിടുക്ക’ മുള്ളയൌവനതൃഷ്ണകൾക്ക്
വഴങ്ങി കൊടുക്കാതിരിക്കാൻ വല്ലാതെ പണിപെടേണ്ടി വരുന്നു അവൾക്ക് .
തെറ്റും ശരിയും തിരിച്ചറിയാൻ അവൾ അഭയം പ്രാപിക്കുന്നത് ,ഭക്തരുടെ ഭയാശങ്കകൾ
തീർക്കുവാൻ അമ്പലകുളത്തിൽ പൂവായി വിടർന്നുകൊണ്ട് അടയാളം നൽകുന്ന
ദേശത്തെ ദേവനെ തന്നെയാണ്..പണത്തിന് പകരം പടിമേൽ വക്കുവാൻ അവൾക്ക്
പ്രണയം കൊണ്ട് നൊന്ത പ്രാർഥന മാത്രമേ ഉള്ളൂ..
മനുഷ്യ ജീവിതത്തിലെക്ക് പ്രകൃതിയുടെ ഭാഷയെ സമർഥമായി വിളക്കിചേർക്കുന്ന
ഒരു മനോഹരമായ മുഹൂർത്തമാണ് ഇത്...
സിനിമയുടെ അന്ത്യം വരെ യാഥാർത്യബോധത്തോടെയാണ് ഈ മിത്ത്(myth)
കൈകാര്യം ചെയ്യപെട്ടിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ് .വിലയിരുത്തുകയോ
വിശകലനം ചെയ്യപെടുകയോ മഹത്വവത്കരിക്കപെടുകയോ ചെയ്യാതെ അത്
മിത്തായി തന്നെ തുടരുന്നു(നമ്മൾഎന്ത് വിശ്വസിക്കുന്നുവോ,അതാണ് നമ്മൾഎന്ന ഒരു
സമീപനമാണിവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു)
മിത്തുകൾ പൊളിച്ചെഴുതികൊണ്ട് മഹാഭാരത ത്തിനെ പോലും മനുഷ്യകഥയാക്കിയ
ആളാണ് എംടി.അതേ എംടി ഇവിടെ ഒരു സാധാരണകഥക്ക് ഒരു മിത്തിന്റെ പൊലി
മ നൽകി അതിനെ മറ്റൊരു മാനത്തിലേക്ക് ഉയർത്തിയിരിക്കുന്നു..
അമ്പലപരിസരത്തിൽ നിന്ന് ഒഴുകിയെത്തുന്ന അഷടപദിക്കുപോലുമുണ്ട് അയാഥാർഥ്യത്തിന്റെ
പരിവേഷം.കുട്ടി മാളു തറവാട്ടിൽ താമസത്തിനെത്തുന്ന ആദ്യരാത്രിയിൽ അടുത്തുള്ള
ഒരു ഭാഗവതർ പാടുന്നതായാണ് നമ്മൾ ഇത് ആദ്യംകേൾക്കുന്നത് .പിന്നീട് അയ്യാളുടെ
സംസാരശേഷി നഷ്ടപെടുന്നരാത്രിയിലും അയാളുടെ മരണശേഷവും ഈ പാട്ട് തുടരുന്നു....!!!
.ഹരിതാഭമായഇടവഴികളും തൊടികളുംഅമ്പലപരിസരവുമൊക്കെ കണ്കുളിർപ്പിക്കുന്നദൃശ്യങ്ങളായി
ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറമാൻവിജയ് ഉലക് നാഥ്,അതുപോലെ രഞ്ജൻ
എബ്രഹാമിന്റെ എഡിറ്റിംഗും കൊള്ളാം..
പ്രണയ ജോഡികളെ അവതരിപ്പിക്കുന്ന കൈലേഷും അർച്ചനാ കവിയും നല്ല
അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.റിമയുടെ ഷാരത്തെ അമ്മിണിയും ശ്രീദേവി
ഉണ്ണി അവതരിപ്പിച്ച തറവാട്ടമ്മയും സംവൃതാസുനിലുമൊക്കെ നല്ലവണ്ണം സപ്പോർട്ട്
ചെയ്തിട്ടുമുണ്ട്.

നവീനമായ ഗ്രാഫിക് സങ്കേതങ്ങളുപയോഗിച്ച് പഴയകാലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന
ടൈറ്റിൽ സ് സീനുകളും നന്നായിട്ടുണ്ട് . ഒരു പ്രണയലേഖനം പാശ്ചാത്തലത്തിൽ
സ്കാൻ ചെയ്യ പെട്ടുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമായി.
എഴുപതുകളിൽ എഴുതപെട്ട ഒരു ചെറുകഥയുടെ വായനാസുഖമാണ് ഈ സിനിമ
നമുക്കു തരുന്നത്. കഥ ആവശ്യപെടുന്ന മിതത്വത്തോടെയും കയ്യടക്കത്തോടെയും
കൈകാര്യം ചെയ്ത ലാൽ ജോസ് അഭിനന്ദനമർഹിക്കുന്നു.
എങ്കിലും അത് മികച്ച ഒരു സിനിമാ അനുഭവമാകാതെ പോകുന്നു.
കാരണങ്ങൾ പലതാണ്. ഇതുപോലൊരു സിനിമയിൽ പാട്ടുകൾ വളരെ പ്രധാനമെന്നിരിക്കെ
വിദ്യാസാഗറിന്റെ ചിരപരിചിതമായ ഈണങ്ങൾക്ക് വാക്കുകൾ കൊണ്ട് ഒരു
മേലങ്കി ചാർത്തുവാനെ ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ആകുന്നുള്ളൂ .അതുപോലെ
കഥാപാത്രങ്ങളുടെ നൈരന്തര്യത്തിന്റെ കാര്യത്തിൽ ലാൽ ജോസ് ഭീമാബദ്ധം തന്നെ
കാട്ടിയിരിക്കുന്നു എന്നാണ്എന്റെ അഭിപ്രായം.തിരക്കഥയുടെ ആസൂത്രണത്തിലുണ്ടായ
ചില പാളിച്ചകൾ കഥാഗതിയിലൊരിടത്തുണ്ടാകുന്ന സസ്പെൻസ് വല്ലാതെ കുറച്ചുകളയുകയും
ചെയ്തു.ഇതെല്ലാം മാറ്റി നിർത്തിയാൽ നല്ലൊരു സിനിമ തന്നെയാണ് ‘നീലതാമര’

Wednesday, November 25, 2009

ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........

സിനിമയെന്ന സ്വപ്നവ്യാപാരത്തിന് ഇന്ത്യയിൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ദാദാഫാൽകെ
1913ൽ ആദ്യത്തെ മുഴുനീള സിനിമയായ രാജാഹരിശ്ചന്ദ്ര എടുത്തതിനു ശേഷം,ഇവിടെ ഉണ്ടായിട്ടുള്ള
സിനിമകളുടെ എണ്ണം പരിശോധിച്ചാൽ നമ്മുടെ രാജ്യമായിരിക്കും ലോകത്തിൽ ഒന്നാം സ്ഥാനത്ത് എന്നത്
തർക്കമില്ലാത്ത കാര്യമാണ്.(എണ്ണത്തിൽ നമ്മൾ എന്നും ഒന്നാമതായിരുന്നു(ജനസംഖ്യയിൽ,അതിൽ തന്നെ
തൊഴിലില്ലാത്തവർ,രോഗികൾ,ദരിദ്രർ എന്നിവരുടെ എണ്ണത്തിൽ,ഭാഷയുടെ എണ്ണത്തിൽ,നഗരങ്ങളുടെ ,ഗ്രാമങ്ങളുടെ..) ഗുണത്തിൽ ഏറ്റവും
പിറകിലും....). അതാതു രാജ്യങ്ങളിൽഇന്നു വരെ ഷൂട്ട് ചെയ്തിട്ടുള്ള ഫിലിം
റോളുകൾ നിവർത്തി ചേർത്തു വച്ചാൽ ഫ്രഞ്ച് കാർക്ക്
ഈ ഭൂമിയെ ഒന്നു രണ്ട് വട്ടം വലം വക്കാം.ഇംഗ്ലീഷ്കാർക്ക് ഒന്നു ചന്ദ്രനിൽ പോയി വരാം .
പക്ഷെ നമുക്ക് സൌരയൂഥവും കടന്നു പോകാം...
ഈ നവംബർ മുപ്പതിന് ഗോവയിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്രചലചിത്ര മേളയിൽ
ഏറ്റവും മികച്ച ഇരുപത് ഇൻഡ്യൻ സിനിമകൾ- ഇരുപത് ക്ലാസ്സിക്കുകൾ, തിരഞ്ഞെടുക്കുന്നു.മറ്റുപ്രമുഖർ
ക്കൊപ്പം കേരളത്തിൽ നിന്ന് ശ്യാമപ്രസാദും, തമിഴ്നാട്ടിൽ നിന്ന് ചേരനുമുണ്ട്-ജുറിയംഗങ്ങളിൽ.
ഇൻഡ്യയിൽ കൂടുതൽ സിനിമകൾപ്രധാനമായും ഹിന്ദി ,ബംഗാളി
,മലയാളം,തമിൾ ,തെലുങ്ക് ഭാഷകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
അങ്ങനെ പല ഭാഷകളിലായി ഒരു പാ‍ടു സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും,ഭൂരിഭാഗവും
സംഗീതം നൃത്തം ഫൈറ്റ് മെലോഡ്രാമ ഇതൊക്കെ ഒരു പ്രത്യേക ചേരുവകളിൽ ചേർന്ന കെട്ടുകാഴ്ചകൾ
മാത്രമായ മസാല പടങ്ങളാണ് എന്നതാണ് വസ്തുത. കാലത്തിനെ അതിജീവിക്കുന്നതാണല്ലൊ ക്ലാസ്സിക്.
ആ അർഥത്തിൽ ഇവിടെ വളരെ കുറച്ച് ‌-വിരലിലെണ്ണാവുന്ന- പടങ്ങളെ ഉണ്ടായിട്ടുള്ളൂ.
അതുകൊണ്ടാണ് മറ്റു ലോകരാഷ്ട്രങ്ങളിലൊക്കെ ബെസ്റ്റ് ഹൻഡ്രഡ് തിരഞ്ഞെടുക്കുമ്പോൾ
നമ്മളിവിടെ ബെസ്റ്റ് ട്വന്റിയിലൊതുങ്ങി പോയത്...
.. പക്ഷെ ,ഈ ഇരുപതു സിനിമകളില് നിന്നും ക്ലാസ്സിക് ഓഫ് ദ ക്ലാസിക്സ്
തിരഞ്ഞെടുക്കാൻ, അതായത് ടോപ്പ് വൺ തിരഞ്ഞെടുക്കാൻ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന്
തോന്നുന്നില്ല...തീർച്ചയായും അത് സത്യജിത് റേ യുടെ അപുത്രയത്തിലെ ‘പഥെർ പാഞ്ചലി’ആയിരിക്കും.
(എത്രയോ വർഷങ്ങൾക്ക് മുൻപ് കണ്ടതാണെങ്കിലും അതിലെ ഓരോ സീനുകളും ഇന്നും ഓർ
മ്മയിൽ മിന്നുന്നു.നിഷ്ചിന്തിപൂരിലെ, മിഠായി വില്പനകാരനും ബയോസ്കോപ്പുമായി “ദില്ലി ദേഖോ..
ആഗ്രാ ദേഖോ..” എന്നൊക്കെ വിളിച്ചുകൊണ്ട് പോകുന്ന ചിത്രപെട്ടികാരനും കടന്നു പോകുന്നതെരുവ്,
പെരുമഴയിൽ വീണു നനഞ്ഞുകിടക്കുന്ന നാളികേരം, പാൽകടൽ
പോലെ നോക്കെത്താദൂരം പൂത്തുകിടക്കുന്ന കാശപുൽ വയലിലൂടെ കുട്ടികൾ തീവണ്ടികാണു
വാനോടുന്നത്..ഭാദ്രമാസത്തിലെ മഴകാറ്റിൽ ഗണേശവിഗ്രഹം ഇളകുന്നത്.ഒടുവിൽ
ആളൊഴിഞ്ഞവീടിന്റെ വരാന്തയിലൂടെ അകത്തേക്ക് ഒരു വലിയസർപ്പമിഴഞ്ഞുമറിയുന്നതും..
അങ്ങനെ എത്രയെത്ര ക്ലാസിക് ഷോട്ടുകൾ...!!)
പിഷിയും സർബോജയും ,നിഷ്കളങ്കരായ അപുവും ദുർഗയും ഒന്നും
ഒരിക്കൽ ആ സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ നിന്ന് മാഞ്ഞ് പോവുകയില്ല..
മലയാളത്തിൽ നിന്ന് ഒരു സിനിമയെങ്കിലും ഈ ടോപ് ട്വന്റിയിൽ ഇടം
കാ‍ണാതിരിക്കില്ല. ആദ്യത്തെ നറുക്ക് വീഴുന്നത് രാമുകാര്യാട്ടിന്റെ “ചെമ്മീനാ“യിരിക്കും
മികച്ച ഒരു സിനിമ എന്നതിലുപരി അതിന്റെ അണിയറ പ്രവർത്തകരിൽ ,സലീൽ ചൌധരി
ഋഷികേശ് മുഖർജീ എന്നി നോർത്തിഡ്യൻസിന്റെ സാന്നിധ്യം ആ സിനിമയുടെ ചാൻസ്
വർധിപ്പിക്കുന്നുണ്ട്. രാമുകാര്യാട്ട് സിനിമയെടുത്തുവെങ്കിലും എഡിറ്റിംഗ് ടേബിളിൽ ഋഷികേശ്
സിനിമ പുന:സൃഷ്ടിക്കുകയായിരുന്നല്ലോ!!
നിരവധി മികച്ച സിനിമകൾ ചെയ്തിട്ടുള്ള അടൂരിന്റെയോ അരവിന്ദന്റെയോ സിനിമകൾ
പരിഗണിക്കപെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഒരു ക്ലാസ്സിക് സിനിമയായി പരിഗണിക്കപെടാൻ
സംവിധാന മികവിനേക്കാൾ പോപുലാരിറ്റി,സംഗീതം ഉൾപെടെ മറ്റുപല ഘടകങ്ങളും കണക്കിലെടു
ക്കേണ്ടി വരുമെന്നതിനാലാണിത്..ഇനി അഥവാ പരിഗണിക്കപെടുകയാണെങ്കിൽമിക്കവാറും അത് അടൂരിന്റെ ‘
“അനന്തരം“ആയിരിക്കും.
ഭരതൻ-എം ടി ടീമിന്റെ വൈശാലി’, എംടി-അജയൻ കൂട്ടുകെട്ടിന്റെ ‘പെരും തച്ചൻ
‘,അതു പോലെ ഫാസിലിന്റെ ‘മണിചിത്രതാഴ്’ എന്നീ സിനിമകൾക്കും സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.
(പുരാണത്തിൽ ,ഒന്നോരണ്ടൊ ശ്ലോകങ്ങളിൽ വെറുതെ സൂചിപ്പിക്കുന്ന ഒരു ഉപകഥ, സർഗ്ഗവിലാസത്താൽ
ഒരു അതിസുന്ദരമായ പ്രണയ കഥയായി മാറുന്ന കാഴ്ചയാണ് വൈശാലിയിൽ.ഒരു മിത്തിനെ സിനിമയിലെ
മുത്താക്കി മാറ്റുന്നു “പെരും തച്ചൻ“.വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ,ആസൂത്രിതമായതിരക്കഥ,
എടുത്ത എല്ലാ ഭാഷാകളിലും ഹിറ്റ്...ഇതൊക്കെയാണ് മണിചിത്രതാഴിന്റെ പ്ലസ് പോയന്റ്സ്..)
പിന്നെ ഹിന്ദിയിൽ നിന്ന് സാധ്യതയുള്ള ഫിലിമുകൾ ,പ്യാസാ(ഗുരുദത്ത്) മദർ ഇൻഡ്യ(മെഹ്ബൂബഖാൻ)
,ദോ ബീഗാ സമീൻ(ബിമൽ റോയ്), മുഗൾ എ ആസാം, കാഗസ് കെ ഫൂൽ .,ഷോലെ.
എന്നീ ചിത്രങ്ങൾക്കാണെന്നു തോന്നുന്നു . മറ്റൊരു ഷുവർ ചാൻസ് ഫിലിം അശുതോഷ്
ഗവാരെക്കറുടെ മോഡേൺ ക്ലാസിക് ആയ ലഗാൻ ആണ്.,
ബെനഗൽ , ഘട്ടക്,മൃണാൾ സെൻ ഇവരുടെ ഒന്നോരണ്ടോ ഫിലിമെങ്കിലും കാണാതിരിക്കില്ല..,അതു പോലെ കർണ്ണാടകത്തിൽ നിന്ന്
തബരനകഥ.. , (തമിഴിൽ നിന്ന് ഒരുപടം പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല) പക്ഷെ ഇപ്പോഴും ഇരുപത്
ഫിലിം ആയിട്ടില്ല.. എന്റെ സിനിമാവിജ്ഞാനം പോരെന്നു തോന്നുന്നു .എങ്കിലും ഞാൻ സൂചിപ്പിച്ച സിനിമകളിൽ
എൺപത് ശതമാനവും മികച്ച ഇരു പതിൽ ഇടം കണ്ടെത്തും എന്ന് തന്നെയാണ് എന്റെവിശ്വാസം.ബൂലോഗത്ത്
നിരവധി ,ഫിലിം ബഫുകളുണ്ട്.ആരെങ്കിലും ഇതു വഴിവരികയാണെങ്കിൽ
വരുന്നതിങ്കളാഴ്ച(nov.30) പ്രഖ്യാപിക്കാൻ പോകുന്ന ഈ ഇരുപത് സിനിമകൾ മുൻ കൂട്ടി പ്രഖ്യാപിക്കാൻ( ഇരുപതു ഫിലിമുകളും
അക്കമിട്ടെഴുതണം) അവരെ ക്ഷണിക്കുന്നു.ബൂലോഗത്തെയും ഭൂലോകത്തെയും നിഗമനങ്ങൾ
എത്രമാത്രം ഒത്തുപോകുന്നു എന്നുകൂടി അറിയാനുള്ള കൌതുകം കൊണ്ടാണ്.

Friday, November 20, 2009

ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)

പഴശ്ശിരാജയിലെ ഗാന രചനയുടെ പേരിൽ ഓ എൻ വി വിമർശിക്കപെടുന്നു!
വിമർശിക്കുന്നത് അദ്ദേഹത്തിന്റെ കവിതയെ സംഗീതസുരഭിലമാക്കിയ ഇളയ
രാജ!!. കാട്ടിൽ ഒളിവിൽ കഴിയുന്നപഴശ്ശിരാജയുടെ മനസംഘർഷങ്ങളെ കൂടി
ആദിയുഷസ്സന്ധ്യ..എന്ന കവിതയിലെ
വരികൾക്ക് ഉൾക്കൊള്ളനായില്ല എന്നതാണ് ഇളയരാജയുടെ പരാതി.
സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് പണ്ടെപ്പോഴോ
സംസ്കൃതം ക്ലാസ്സിൽ പഠിച്ചത് ഓർത്തു പോകുന്നു.ഈ മുലകളുടെ സിമ്മട്രിയാണ്
ഒരു ഗാനത്തിനെ മികച്ചതാക്കുന്നത് എന്ന് പറയാം.ഒന്ന് ഒന്നിനേക്കാൾ മുഴുത്തതാവാൻ
പാടില്ല .മറ്റൊരുവിധത്തിൽ പറഞ്ഞാൽ സംഗീതവും സാഹിത്യവും പരസ്പരപൂരക
ങ്ങളായി വർത്തിക്കണം ,ഒരു ഗാനശില്പത്തിൽ.പഴയ ഗാനരചയിതാക്കളും സംഗീതസം
വിധായകരും ഈയൊരു ലാവണ്യ തന്ത്രമുൾക്കൊണ്ടാണ് പാട്ടുകൾ സൃഷ്ടിച്ചിരുന്നത്
അതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നമ്മളിഷ്ടപെടുന്നത്.
പിന്നെ പിന്നെ പാട്ടിന്റെകാര്യത്തിൽ സ്തനദ്വയങ്ങളിൽ ഒന്നായ സാഹിത്യം ശോഷി
ച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ട്യൂണിട്ടതിനു ശേഷം വരികളെഴുതുന്ന
സമ്പ്രദായം ഈ സാഹിത്യ ശോഷണത്തിന് ആക്കം കൂട്ടി. പലപാട്ടുകളിലും മ്യൂസിക്കിനനുസരിച്ച്
അക്കം പക്കം അച്ചാം പീച്ചാം എന്നിങ്ങനെയൊക്കെ എന്തെങ്കിലും വാക്കുകൾ
കുത്തിതിരുകുന്ന ഒരു ടെക്നീഷ്യൻ മാത്രമായി ഗാനരചയിതാവ്. പക്ഷെ ഇങ്ങനെയൊക്കെ
യാണെങ്കിലും കൈതപ്രം, ഗിരിഷ്,റഫീക് ,അനിൽ പനച്ചൂരാൻ എന്നിവരുടെ
തൂലികയിൽനിന്നും ഇന്നും നല്ല നല്ലഗാനങ്ങളുണ്ടാവുന്നുണ്ട്.വല്ലപ്പോഴും ,“എന്തിനേ കൊട്ടി
യടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ ..”(പാടുക സൈഗാൾ ...ആൽബം)
എന്നെഴുതിയതിനുശേഷവും ഓ എൻ വിയും സിനിമക്കുവേണ്ടി ഗാനങ്ങൾ രചിക്കുന്നുണ്ട്
.അങ്ങനെ വർഷങ്ങൾക്കുശേഷം വന്നെത്തിയ ഒരു നീലകുറിഞ്ഞിവസന്തമായിരുന്നു
പഴശ്ശിരാജയിലെ “ആദിയുഷ:സന്ധ്യ പൂത്തതിവിടെ..” എന്ന ഗാനം.
ആ ഗാനമാണിവിടെ വിമർശിക്കപെട്ടിരിക്കുന്നത്.ഗാനം സന്ദർഭത്തിന്റെയോ കഥാ പാത്ര
ത്തിന്റെയോ സംഗീതത്തിന്റെയോ പോലും വികാരം ഉൾക്കൊള്ളുന്നില്ലെന്നാണ്
ഇളയ രാജയുടെ ആരോപണം. ഇതു ശരിയല്ലെന്നാണ് ഒരു പ്രേക്ഷകനെന്ന
നിലയിൽ എനിക്കുതോന്നുന്നത്. ഒരു പക്ഷെ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുവാന്നതു
കൂടിയാണ് ഈ ഗാനം ..
കഥാ സന്ദർഭം ഉൾക്കൊണ്ടും കഥാപാത്രങ്ങളോട് താ‍ദാത്മ്യം പ്രാപിച്ചും സംഗീതത്തിനോട് നീതിപുലർത്തിയും
സിനിമാഗാനങ്ങൾ രചിക്കുവാൻ ഓൻ വി യോളം കഴിവുള്ളവർ സിനിമാഗാനരചനാ രംഗത്ത്
വളരെ കുറവാണ്.“പ്രിയസഖി ഗംഗേ പറയൂ..പ്രിയമാനസനെവിടെ............
മാനസസരസ്സിനക്കരയോ ഒരു മായായവനികയ്ക്കപ്പുറമോ
താരകൾ തൊഴുതുവലം വക്കുന്നൊരു താണ്ഡവനർത്തനമേടയിലോ“
എന്ന് കുമാരസംഭവത്തിൽ പാർവ്വതിയെ കൊണ്ട് പാടിക്കുന്നതു മുതൽ
“കേവല മർത്യഭാഷകേൾക്കാത്ത ദേവദൂതികയാണു നീ ‘എന്നും
നിന്റെ ശാലീന മൌനമാകുമീ പൊൻ മണിചെപ്പിനുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ...എന്നുമൊക്കെ ‘നഖക്ഷതങ്ങളിലെ
ബധിരമൂകയായ നായികയെ കുറിച്ച് പാടുന്നതും..വൈശാലിയിൽ
തന്റെ ഇന്ദ്രനീലകണ്ണുകളിൽ മുഖം നോക്കിനിൽക്കുന്ന മുനികുമാരനോട്
കുന്നത്തെ കോകിലത്തിൻ ആലാപശ്രുതികേൾക്കെ പെണ്കുയിൽ ചിറകടിച്ചതിന്റെയും
ഹംസങ്ങളിണചേരുന്നമാലിനീ തടങ്ങളിൽ കൺചിമ്മിവനജ്യോത്സന മറഞ്ഞതിന്റേയും
പൊരുളൊന്നും നിനക്കറിയില്ലല്ലോ എന്നു വൈശാലി അനുതപിക്കുന്നതുപോലെയുള്ള ഒരു പാടു സന്ദർഭങ്ങൾ
പരിശോധിച്ചാൽ ആർക്കും ഇതു ബോധ്യമാകുന്നതാണ്.
ഓൻ വി -ദേവരാജൻ(കല്ലോലിനീ വനകല്ലോലിനീ,എന്തീനീചിലങ്കകൾ) ,ജോൺസൺ(ആടിവാ കാറ്റേ
പാടിവാകാറ്റേ,എന്റെമൺ വീണയിൽകൂടണയാനൊരു മൌനം പറന്നുവന്നു),ഇളയരാജ (തുമ്പീ വാ
തുമ്പകുടത്തിൻ തുഞ്ചത്തായ്, വേഴാമ്പൽ കേഴും വേനൽ കുടീരം നീ) ..ഈ കൂട്ടുകെട്ടുകളിൽ പിറന്ന
നിസ്തുല സുന്ദരമായ ഗാനങ്ങൾ എത്രവേണമെങ്കിലുമുണ്ട്...പക്ഷെ, ഓൻ വിയുടെ കവിതയിലന്തർലീന
മായ സംഗീത ചാരുതയെ ഒരു മഴവില്ലുപോലെ വിടർത്തികാണിച്ചുതന്ന സംഗീതസംവിധായകനാണ്
എം ബി ശ്രീനിവാസൻ. ഉൾ കടലിലെ ‘ശരതിന്ദു മലർദീപനാളം മീട്ടി ..” കൃഷ്ണതുളസീകതിരുകൾ
ചൂടിയ അശ്രുകുടീരം ഞാൻ.. ‘ ചില്ലിലെ “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘’,പോക്കുവെയിൽ
പൊന്നുരുകി പുഴയിൽ വീണു..“ എന്നീ ഗാനങ്ങൾ ഉദാഹരണം.ട്യൂണിട്ടശേഷം പാട്ടെഴുതുന്നതായാലും
നേരെ തിരിച്ചായാലും ഓ എൻ വിയുടെ ഗീതികൾ,സിനിമാ ഗാനമെന്നതുപോലെ മികച്ചകവിതയായും
സ്വതന്ത്രമായ നിലനില്പുള്ളവയാണ്.
വിമർശനവിധേയമായ പ്രസ്തുതഗാനമാകട്ടെ ഓഎൻ വിയുടെ മറ്റൊരു മനോഹര സൃഷ്ടിയാ
ണെന്നതിൽ സംശയമൊന്നും വേണ്ട. ആ കവിതയിതാ:
ആദിയുഷ:സ്സന്ധ്യപൂത്തതിവിടെ..ആഹാ
..ആദിസർഗ്ഗതാളമാർന്നതിവിടെ..
ബോധനിലാ പാൽകറന്നും മാമുനിമാർ തപം ചെയ്തും
നാദഗംഗയൊഴുകിവന്നതിവിടെ ...
ആരിവിടെ കൂരിരുളിൻ മടകൾ തീർത്തൂ..
ആരിവിടെ തേൻ കടന്നൽകൂടുതകർത്തൂ..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാമാമലതൻ മൌനമുടച്ചൂ..
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
ഏതുകൈകൾ അരണികോൽ കടഞ്ഞിരുന്നൂ..
ചേതനയിൽ അറിവിന്റെ അഗ്നിയുണർന്നൂ..
സൂരതേജസ്സാർന്നവർ തൻ ജീവതാളം പോൽ..
നൂറുമലർ വാകകളിൽ ജ്വാലയുണർന്നൂ
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
പഴശ്ശിരാജാ കാട്ടിൽ ഒളിവിൽ പാർത്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധത്തിനുള്ളതയ്യാറെടുപ്പുകൾ
കാണിക്കുന്നതാണ് പാട്ടിന്റെ സംന്ദർഭം.കാടിവിടെ ഒരു കഥാപാത്രം കൂടിയാണ്
ആരണ്യകത്തിനെ അഭിസംബോധന ചെയ്തുതുടങ്ങുന്ന ഗാനം,കഥാസന്ദർഭത്തിന്റെ
സങ്കുചിതത്വം കൈവെടിച്ച് ആർഷഭാരതസംസ്കൃതിയെ തന്നെ പുൽകിപടരുകയാണിവിടെ.
പോരാട്ടവീര്യവും ദേശഭക്തിയും വിപ്ലവവും ഒക്കെ ഈ ഗാനത്തിലുണ്ട്.
നല്ലകഥ, സംവിധാനം,അഭിനയം ,സംഗീതം അങ്ങനെ പലപലഘടകങ്ങൾ ഒത്തുവരുമ്പോഴാണ്
ഒരു സിനിമ സൂപ്പർ ഹിറ്റാവുന്നത്. പഴശ്ശിരാജായെ പോലൊരു സിനിമായിൽ ഗാനത്തിന് വലിയ
പ്രസക്തിയൊന്നുമില്ലെങ്കിലും വളരെ മികച്ചസംഗീതം ജനങ്ങളെ തിയ്യറ്ററിലേക്ക് ആകർഷിക്കുന്ന
ഒരു പരസ്യമെങ്കിലും ആകുമായിരുന്നു.പക്ഷെ അതിവിടെ ഉണ്ടായില്ല. ഇളയരാജയുടെ സംഗീതം
കൊള്ളാം എന്നല്ല്ലാതെ എക്സെപ്ഷണൽ എന്നു പറയാൻ പറ്റില്ല. ആ കുറ്റബോധം കൊണ്ടായിരിക്കാം
അദ്ദേഹം പാവം ഓ എൻ വിക്കു നേരെ തിരിഞ്ഞത്..
പിന്നെ ഈയിടെയാണ് സൌണ്ട് ഓഫ് മ്യൂസിക് എന്ന പഴയ ക്ലാസ്സിക്ചിത്രം വീണ്ടുംകണ്ടത്.സിനിമതുടങ്ങുമ്പോഴുണ്ട് വളരെ
പരിചിതമായ ഒരു ട്യൂൺ... തന്നന്നം താളത്തിൽ...അതെ യാത്ര എന്നസിനിമയിലെ ഇളയരാജയുടെ വളരെ പ്ര
ശസ്തമായ ഗാനം .sound of music-ലെ ''roses with dewdrops,brown copper kettles ..these are
a few of my favorite things .'' എന്ന ഗാനത്തിന്റെ തന്നെട്യൂണാണിത് ..എന്തു മനോഹരമായ പകൽ കൊള്ള!!!

Friday, November 13, 2009

“അർദ്ധവിരാമത്തിനു ശേഷം.......”

( കഴിഞ്ഞ പോസ്റ്റിൽ ഒരു അർദ്ധവിരാമത്തിൽ
അപൂർണ്ണമാവുക വഴി അവാസ്തവികതയുടെ തലത്തിലേക്ക് തെന്നി തെറിച്ച
“അസമയത്തെ അതിഥി” എന്ന കഥയിതാ മുഴുവനും...)
വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കറണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,രാഘവൻ നായർ എന്നീ
മുൻ കാല പാർട്ടി പ്രവർത്തകരുടെ അനന്തരവനും ചിറ്റേഴത്ത് രാമൻ നായരുടെ
സീമന്തപുത്രനും ഇപ്പോഴത്തെ കരയോഗം പ്രസിഡണ്ടുമായ എന്റെ സ്വന്തം അ
മ്മായച് ഛൻ ഗോവിന്ദൻ നായർ .അദ്ദേഹം എന്തിനുള്ള പുറപ്പാടാണ്?അന്നു രാവിലെ
തന്റെ സ്വന്തം മകളെ കരണത്തടിച്ച് ഇറക്കിവിട്ട കശ്മലനെ ഒരു ദ്വന്ദ യുദ്ധത്തിന്
വെല്ലുവിളിക്കുകയാണോ അതോ....
പഴയ ഗുസ്തികാരനാണ് .ഈ പ്രായത്തിലും എന്നെ നിമിഷനേരം കൊണ്ട്
മലർത്തിയടിക്കാൻ അദ്ദേഹത്തിന് പ്രയാസവുമുണ്ടെന്ന് തോന്നുന്നില്ല..ഒരു കോം പ്രമൈസ്
ആണ് ബുദ്ധി..അല്ലെങ്കിലും ഇന്നു രാവിലത്തെ കലഹം എന്തിനുവേണ്ടിയായിരുന്നു.കലഹത്തിനൊടുവിൽ
കൈ നീട്ടി അവളെ കരണത്തടിച്ചത് ഓർമ്മയുണ്ട്.ഉടനെ അവൾ ബാഗും പെട്ടിയും പായ്ക്ക് ചെയ്ത്
ഇറങ്ങി പോവുകയും ചെയ്തു...
.......അമ്മാവാ ..ഞാൻ ...ഞാൻ അവളെ വെറുതെ ദേ ..ദിങ്ങനെയൊന്നു തൊട്ടതെയുള്ളൂ‍...അതിനാ
അവള്...”
“ നീ തൊട്ടതും പിടിച്ചതുമൊന്നും അവളു പറഞ്ഞില്ല... ഇരുട്ടായാ നിനക്കു വല്ല്യ പേടിയാണെന്നും
പറഞ്ഞ് എന്റെ സ്വൈര്യംകെടുത്തിയതു കൊണ്ടാ ഞാനിപ്പോ വന്നേ...”
അതും പറഞ്ഞ് അമ്മാവൻ കയ്യിലിരിക്കുന്ന കുട ഒരൊറ്റവീശ്.. ശൂ...........
കസേരയിൽ സുഖസുഷുപ്തിയിലായിരുന്ന വഴിപോക്കൻപൂച്ച
പ്രതിഷേധസ്വരം പുറപെടുവിച്ചുകൊണ്ട് ഇറങ്ങിയോടി...
“ അപ്പോ.. അവള് ?“ സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു..
“എന്തായാലും പിണക്കിവിട്ടതല്ലെ ..ഇനി നീചെന്നു വിളിക്കാതെ വരില്ല“
“ ഓ ..അതു ശരി ..എന്നാ ഇപ്പോ തന്നെ പോയി വിളിച്ചേക്കാം ..അമ്മാവനിരിക്കുന്നോ
അതോ പോരുന്നോ...” ഉടുത്തിരിക്കുന്ന മുണ്ട് മാറ്റി പാന്റ്സ് ഇടാൻ തുടങ്ങുമ്പോൾ
ഞാൻ ചോദിച്ചു..
“ അതിന് നീ അണിഞ്ഞൊരു കുകേം മറ്റും വേണ്ട അവളാ മതിലിനപ്പുറത്ത് ഓട്ടോറിക്ഷയിലിരിപ്പുണ്ട്
പോയി എതിരേറ്റോ..“
രാത്രി കിടക്കുമ്പോൾ അവൾ ചോദിച്ചു.
“ഞാനിന്നു വന്നില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു..?
“ ഒന്നു രണ്ട് സിനിമകളുടെ .സിഡി എടുത്തിരുന്നു ..അതൊക്കെ കാണാനുള്ള പരിപാടിയായിരുന്നു..“
“ഏത് പടങ്ങൾ..?”
“രാം ഗോപാൽ വർമ്മയുടെ “tarna zaroori ഹെ..” പിന്നെ ..exorcist....

Monday, November 9, 2009

അസമയത്തെ അതിഥി...

വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കരണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,............(തുടരും)
സുഹൃത്തുക്കളെ ഇതൊരു കഥയല്ല അപസർപ്പകം തീരെയുമല്ല.എന്റെ ജീവിത
ത്തിലുണ്ടായ സത്യ സന്ധമായ ഒരനുഭവമാണ്.പക്ഷെ വാതിൽ തുറക്കുന്ന ആ നിമിഷം
വരെ ഞാനനുഭവിച്ച ഭയമുണ്ടല്ലോ,അതു വല്ലാത്തതാണ്..
എനിക്കു തോന്നുന്നു ഇത്തരം ഭയങ്ങളാണ് അപസർപ്പക കഥകളുടെ ബീജം.
ഞാനൊരു കോനൻ ഡോയലോ കോട്ടയം പുഷ്പ നാഥോ എന്തിന് ഒരു തോട്ടുങ്ങൽ അദ്രമാനോ
ഒന്നുമല്ല.. പക്ഷെ ഒരു അപസർപ്പകൻ എന്റെ ഉള്ളിലും ഉണ്ട്.എനിക്ക് തോന്നുന്നു
കഥകൾ ഇഷ്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഇത്തരമൊരാളുണ്ടാകുമെന്ന്.
ഈ കഥ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത്തരം
ഒരനുഭവമുണ്ടായതായി പറഞ്ഞു.പക്ഷെ അതിന്റെ കഥാഗതി തികച്ചും വ്യത്യസ്തമായിരുന്നു
ആ കഥയും ഈ കഥയും ഒക്കെ വിശദമായി തന്നെ പോസ്റ്റുന്നുണ്ട്.ആ അപസർപ്പകങ്ങളുടെ
ഒരു ട്രെയ്ലർ മാത്രമാണ് ഈ പോസ്റ്റ്.പിന്നെ ഇതു വായിക്കുന്ന ആർക്കെങ്കിലും ഇത്തരം
അനുഭവങ്ങളുണ്ടെങ്കിൽ അഥവാ നിങ്ങൾ അനുഭവസമാനമായ ഭാവനാസൃഷ്ടികൾ
മെനെഞ്ഞെടുക്കാൻ കഴിവുള്ളവരാണെങ്കിൽ ഇതിന്റെ ബാക്കി നിങ്ങൾക്കൊന്ന് ശ്രമിച്ച്
നോക്കാവുന്നതാണ്.such comments are most welcome. അതു സമാനമായ
അനുഭവം തന്നെയാവാം.(അപ്പോൾ തുടർന്നൊരു പോസ്റ്റിടുന്നതിന്റെ സമയം ലാഭിക്കാമല്ലോ)
ചിലപ്പോൾ അതുവ്യത്യസ്തവും സുന്ദരവും ആയിരിക്കാം (എങ്കിൽ ഒരു കഥക്കുള്ള പ്ലോട്ട്
അതിൽ നിന്നടിച്ചെടുക്കാമല്ലോ) എങ്ങനെയായാലും സന്തോഷം..........
പിന്നെ ,നേരത്തെ പറഞ്ഞ നോവലിസ്റ്റുകളിൽ ആദ്യത്തെ രണ്ടുപേരെ നിങ്ങൾക്ക്
പരിചയംകാണും.മുന്നാമത്തെ പേരു കേട്ടിരിക്കാൻ വഴിയില്ല.അർഹിക്കുന്ന അംഗീകാരം
കിട്ടാതെ ചരിത്രതാ‍ളുകളിൽ മറഞ്ഞു പോയ ‘തോട്ടുങ്ങൽ അദ്രമാൻ’എന്ന അപസർപ്പക
സ്പെഷ്യലിസ്റ്റിനെകുറിച്ച് ‘കഥബാക്കി’ ക്കൊപ്പം അടുത്ത പോസ്റ്റിൽ .....

Wednesday, November 4, 2009

ദൃക്‌സാക്ഷി.........

‘ഒരപകടത്തിനു ദൃക്‌സാക്ഷിയാവുക...അതും തൊട്ടുമുന്നിൽ
സംഭവിച്ച ഒരു ടൂവീലർ-റ്റെമ്പോ ഹെഡ് ഓൺ കൊള്ളിഷൻ..
പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ നിന്ന്
വൈകി മടങ്ങുമ്പോഴാണ് സംഭവം.. ടൂവീ‍ലർ ഓടിച്ചിരുന്നയാൾ നല്ലസ്പീഡിലായിരുന്നു
എന്തായിരുന്നു അയ്യാൾക്കിത്ര ധൃതി ? എന്തായാലും കാതടപ്പിക്കുന്ന ശബ്ദത്തോടെ
സഡൺ ബ്രേക്കിട്ട് അയ്യാൾ വെട്ടിച്ചു മാറാൻ ഒരു അവസാന ശ്രമം നടത്തി.പക്ഷേ നേരേ
പോയത് ടെമ്പോയുടെ അടിയിലേക്കാണ്..അപ്പോൾ ചെറിയസ്പാർക്കുകൾ
ഉണ്ടായത് ഞാൻ നേരിട്ടുകണ്ടു.ആ തീപ്പൊരികളുടെ ചൂടുമറിഞ്ഞു.ഞാൻ തൊട്ടടുത്തായിരുന്നു..
.ഞെരിഞ്ഞൊടിഞ്ഞ വാഹനത്തിനൊപ്പം അയ്യാളുടെ
ശരീരത്തിന്റെ പകുതിഭാഗവും ടെമ്പോക്കടിയിൽ .. ഒരു നിലവിളി പോലും കേട്ടില്ല
പക്ഷെ പുറത്തുകാണുന്ന കാലുകൾ പിടച്ചുകൊണ്ടിരുന്നു..ആദ്യം പെട്രോളിന്റെ
മണം അന്തരീക്ഷത്തിലുയർന്നു പിന്നെ യതു രക്തത്തിന്റെ ഗന്ധവുമായി കൂടികലർന്നു..
അടുത്തകടകളിൽ നിന്നും വഴിയോരത്തു നിന്നും ആളുകൾ വലിയ
ഒച്ചയിട്ടുകൊണ്ട് ഓടിയടുക്കുന്നുണ്ട് . കുറച്ചു
നേരത്തേക്ക് എന്റെ ഓർമ്മയൊന്നു മറഞ്ഞിരിക്കണം.. പിന്നെ ഞാൻ കാണുന്നത്
ശ്വാസമടക്കിപിടിച്ചുനിൽക്കുന്ന വലിയ ഒരാൾകൂട്ടമാണ്..ടെമ്പോയുടെ മുൻഭാഗം വെട്ടിപൊളിച്ച് മരിച്ചയാളെ
പുറത്തെടുത്തു കഴിഞ്ഞു..പോലീസും എത്തിയിട്ടുണ്ട്
ശരീരത്തിനുമുകൾ ഭാഗം ഒരു റക്സിൻ ഷീറ്റുകൊണ്ട് മൂടിയിരിക്കുന്നു.
അപ്പോഴും കാലുകൾ പുറത്തുകാണം. സ്റ്റോൺ വാഷ് ജീൻസ്..കറുത്തുമിന്നുന്ന ആക്ഷൻ ഷൂസ്..
ഷൂവിൽ ഉച്ചസൂര്യന്റെ പ്രതിജ്വലനം...
.എനിക്കു വീണ്ടും ഒരു വല്ലായ്ക....
കാരണം അയ്യാൾക്ക് മിക്കവാറും എന്റെപ്രായമേ കാണൂ ...ഞാൻ ധരിച്ചിരിക്കുന്നതുപോലെ
അയ്യാളും ഇരുണ്ട വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്...അയ്യാ‍ളുടെ പ്രിയപെട്ടവർ
എങ്ങനെയായിരിക്കും ഈ ദുരന്തം ഉൾക്കൊള്ളുക. അല്പസമയത്തിനുള്ളിൽ അടുത്തെവിടെയോ ഒരു
വീട്ടിൽ നിലവിളികളുയരും ..ഒരു ചിത എരിയും..
ഞാൻ നേരത്തെ പറഞ്ഞല്ലോ ആശുപത്രിയിൽ ഇന്ന് പതിവിൽ കൂടുതൽ തിരക്കായി
രുന്നു.ദൂരദേശങ്ങളിൽ നിന്നുപോലും രോഗികൾ കാൽ നടയായും പെട്ടിവണ്ടികളിലും
മൊക്കെയായി എത്തിയിരുന്നു. അനുസരണയില്ലാത്തവർ.. വിശപ്പില്ലാത്തവർ..
വേണ്ടവിധത്തിൽ പാലില്ലാത്തവർ...മറ്റൊരു കൂട്ടരാണെങ്കിൽ
പലതവണബന്ധപെട്ടിട്ടും ഗർഭം ധരിക്കാത്ത മച്ചികൾ..
അങ്ങനെ മൂന്നാലു castrations(യെസ്, റിമൂവൽ ഓഫ് ടെസ്റ്റിസ്)
അത്രയും തന്നെ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ(artificial insemination)
ഇതൊക്കെ ചെയ്തുകഴിയുമ്പോഴേക്കും നേരം
വളരെ വൈകി..അതിനിടയിലാണ് ഒരു ഹൌസ് കോൾ..ഒരു കോം പ്ലികേറ്റഡ് പ്രസവകേസ്
.നേരത്തോടു നേരമെത്തിയിട്ടും കിടാവിന്റെ കാലുകൾ മാത്രമേ പുറത്ത് കാണാനുള്ളൂ
അവസാനം രണ്ടുകയ്യും കടത്തി കഴുത്തിൽ ചുറ്റികിടക്കുന്ന കൊടുവള്ളി മാറ്റി പുറത്തെ
ടുക്കുകയായിരുന്നു.ഭാഗ്യം തള്ളയും പിള്ളയും തികച്ചും സുരക്ഷിതർ
..തിരിച്ചു പോരുംവഴി മറ്റൊരു കെയ്സും അറ്റൻഡ് ചെയ്യേണ്ടിവന്നു.
പഴയരോഗിയാണ്.ഒരു ഹെഡ് ഇൻ ജ്വറി കേസ്. ഒരു മാസം മുൻപ് ചമ്പതെങ്ങിനു
ചുവട്ടിൽ നിൽക്കുമ്പോൾ തലയിൽ നാളികേരം വീണതാണ്.അന്നു തൊട്ടിന്നേവരെ
ഒരു കിടപ്പ് .വല്ലതും വായ്പൊളിച്ചു കൊടുത്താൽ കഴിച്ച് അതെല്ലാം അപ്പിയും
മൂത്രവുമാക്കുമെന്നല്ലാതെ ജീവിച്ചിരിക്കുന്നതിനു യാതൊരു തെളിവുമില്ല. ഇപ്പോഴവരുടെ
ആവശ്യം ഒരു സുഖമരണമാണ്.ഒരു ദയാവധം.യൂതനേഷ്യ...
തികച്ചും ന്യായമായ ആവശ്യം. ജീവൻ രക്ഷിക്കുകമാത്രമല്ല ചിലപ്പോൾ ജീവനെ നല്ല
രീതിയിൽ യാത്രയാക്കുന്നതും വൈദ്യ ധർമ്മത്തിൽ പെടുന്നു. ഒരല്പം വെള്ളം .ഒരു പിടി
മഗ്നീഷ്യം സൾഫേറ്റ്.ഒരു ഇരു പത് സിസി സിറിഞ്ച്. സുഖമരണത്തിനുള്ള സാമഗ്രികൾ
റെഡിയായി.കാഴ്ചകാണാൻ വീട്ടുകാരേ കൂടാതെ അയൽക്കാരും എത്തിയിട്ടുണ്ട്.
മഗനീഷ്യം സൾഫേറ്റ് ഇളം ചൂടുവെള്ളത്തിൽ കലക്കി. പിന്നെയതു മുഴുവനും സിറിഞ്ചിലാക്കി
കഴുത്തിൽ തടിച്ചുകിടക്കുന്ന സിരയിലേക്ക് ഇഞ്ചക്റ്റ് ചെയ്യുമ്പോൾ രോഗിയൊന്നു പിടഞ്ഞുവോ?
പക്ഷെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം അല്പനേരത്തെക്ക് പ്രത്യക്ഷപെട്ടു.നന്ദിയുടെ ബഹിർ
സ്ഫുരണം ..!! അല്പ സമയത്തിനുള്ളിൽ എല്ലാം ശാന്തമായി.വീട്ടുകാർ നീട്ടിയ ഫീസ് ഞാൻ
വാങ്ങിയില്ല .ഇത്തരം ദയാവധങ്ങൾക്ക് ഒരിക്കലും ഞാൻ ഫീസ് വാങ്ങാറില്ല.
അങ്ങനെ,ആ‍ശുപത്രിയിലായാലും ഹൌസ് കോൾ ആയാലും നൂറുകൂട്ടം കം പ്ലയിന്റുകളു
മായാണ് ആളുകൾ വരിക..പക്ഷെ വിരോധാഭാസമെന്തെന്നാൽ രോഗികൾ ഒരിക്കലും
സ്വയം പരാതി പറയാറില്ലെന്നതാണ്..കംപ്ലയിന്റ്സ് മുഴുവൻ ഉടമസ്ഥർക്കാണ്..
ബൈ ദ ബൈ I am doctor saththees ..a vet ...I mean a vetenary surgeon..
.. ടൌണിനോട് ചേർന്നുകിടക്കുന്ന മൃഗാശുപത്രിയിൽ
തന്നെയാണ് വർഷങ്ങളായി ജോലിചെയ്യുന്നത്..
എത്ര തിരക്കുണ്ടായാലും സാധാരണയായി ഞാൻ രണ്ട് മണിക്കുമുമ്പായി
ആശുപത്രിയിൽ നിന്നിറങ്ങാറുണ്ട്..ചിലപ്പോൾ അല്പം നേരത്തെയും
ഇറങ്ങാൻ ശ്രമിക്കും. പക്ഷെ നേരത്തെ ഇറങ്ങി എന്തെങ്കിലും അത്യാവശ്യമുള്ള
സമയങ്ങളിലാണ് ആശുപത്രിയിൽ തിരക്കുകൂടുക .അന്നു മിക്കവാറും വൈകും .അല്ലെങ്കിൽ നോക്കൂ
ഇന്ന് വീട്ടിൽ കുറച്ചു വിരുന്നുകാർ വരുന്നദിവസമാണ് .എനിക്ക് രണ്ട് മണിക്കെങ്കിലും വീട്ടിലെ
ത്തെണ്ടിയിരുന്നതാണ് .ഇതാ സമയം ഇപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു
ഇതിനിടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു തവണവിളിച്ചിരിക്കുന്നു. അവരെല്ലാം എത്തിയിരിക്കുന്നെന്ന്
ഓ,ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. എന്റെ വിവാഹം അടുത്തെത്തിയിരിക്കുന്നു.ഒന്നു രണ്ട്
വർഷമായി കൊണ്ട് നടക്കുന്ന പ്രണയമാണ്.പെൺകുട്ടി ബി എസ്സി നഴ്സിംഗ് കഴിഞ്ഞ്
മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു. അവിടെ വച്ചു തന്നെയാണ് ഞങ്ങൾ ആദ്യമായി
പരിചയപെടുന്നതും.ഞാൻ ഇടത്തുകാലിൽ ഒരു കോമ്പൌണ്ട് ഫ്രാക്ചറായി(compound fracture)
കെ എച് ആർ വാർഡിൽഅഡ്മിറ്റായിരിക്കുന്നു.

സത്യത്തിൽ ഞങ്ങൾ അടുക്കുന്നതിനു മുൻപ് ഒന്നു ഉടക്കുകകയായിരുന്നു. ഒരിഞ്ചക്ഷനെ ചൊല്ലിയായി
രുന്നു തർക്കം. എളിക്കെടുക്കെണ്ട ഇഞ്ചക്ഷൻ കയ്യിലെടുത്താൽ മതിയെന്ന് പറഞ്ഞത് അവൾക്കിഷ്ട
പെട്ടില്ല. അത് തീരുമാനിക്കേണ്ടത് ഡോക്ടറും നഴ്സുമാരുമാണെന്നായി അവൾ.ഞാനും വിട്ടുകൊടുത്തില്ല
മൃഗങ്ങളെയാണ് ചികിത്സിക്കുന്നതെങ്കിലും ഞാനും ഒരു ഡോക്ടർ ആണല്ലോ...തർക്കത്തിൽ
അവൾ തോറ്റു,മൂന്നു ദിവസം അവൾ സ്വന്തം ഡ്യൂട്ടികൾ ഭംഗിയായി ചെയ്തുകൊണ്ടുതന്നെ
,എന്നോട് പിണങ്ങിനടന്നു.മൂന്നാം ദിവസം ഹോട്ട്സ്പഞ്ച് ബാത്തിനിടയിലാണ്
പിണക്കം അവസാനിച്ചതും പ്രണയം തുടങ്ങിയതും..ഇതാ അതിപ്പോൾ ഒരു വിരുന്നിലെത്തി നില്ക്കുകകയാണ്.
വിരുന്നു വെറും ഫോർമാലിറ്റി .വിവാഹം അടുത്തമാസാദ്യം ഏതെങ്കിലുമൊരുശുഭ മുഹൂർത്തത്തിൽ.
അവളൊട് പോലും പറയാത്ത ഒരു സർപ്രയിസ് ഞാനിപ്പോൾ നിങ്ങളുമായി പങ്കുവക്കുകകയാണ് .
മറ്റൊന്നുമല്ല .എന്റെ വിവാഹത്തിന് അഞ്ച് ഗജവീരന്മാരെ അണിനിരത്തും..അതിലൊന്ന് പാറമേക്കാവ്
ശിവരാജനായിരിക്കും..സത്യം പറയട്ടെ ഇതെന്റെ സുഹൃത്ത് താരകന്റെ ഐഡിയ ആണ്.ചെറുപ്പത്തിലെ
മുതൽ ചെണ്ടപുറത്ത് കോലു വക്കുന്നിടങ്ങളിലെല്ലാം ഒരു മിച്ച് പോയി ആനച്ചൂരും മണത്ത് പഞ്ചാരി മേളങ്ങൾക്ക്
തലയാട്ടി നിന്നിരുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ..അതെല്ലാം മനസ്സിൽ കണ്ട് കൊണ്ട്
അല്പം മുൻപ് വരെ ഞാനെത്ര ആഹ്ലാദത്തിലായിരുന്നു. പക്ഷെ ആ അപകടത്തിനു ദൃക്‌സാക്ഷിയായതിനു
ശേഷം നിമിഷനേരം കൊണ്ട് ജീവിതത്തെകുറിച്ചുള്ള കാഴ്ചപാടുതന്നെ മാറിയിരിക്കുന്നു..എത്രക്ഷണിക
മാ‍ണെല്ലാം!!..മാത്രമല്ല ഞാൻ വല്ല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോൾ ..ഒരു സ്ഥലകാല ഭ്രമം
പോലെ ..വഴികൾ തെറ്റുന്നു ..ഞാൻ ആരെന്നും ..എങ്ങോട്ടാണ് പോകുന്നതെന്നും ഇടക്കിടെ മറന്നു പോകുന്നു
അങ്ങനെ കുറെ നേരമായി പിന്നിട്ട വഴിയിലൂടെ വീണ്ടും വീണ്ടും ഞാൻ അലയുന്നു.ഇതിനിടെ ആക്സിഡന്റ്
നടന്ന സ്പോട്ടിലൂടെ ഞാൻ രണ്ട് തവണ കടന്നുപോയിരുന്നു.ബോഡി അവിടെനിന്നും നീക്കം ചെയ്യപെട്ടിരുന്നു
ആളുകളും ഗതാഗത കുരുക്കും ഒഴിഞ്ഞിരുന്നു. റോഡിൽ ചോരപാടുകൾ കറുത്തുകിടക്കുന്നുണ്ടെന്നതെഴിച്ചാൽ
അവിടെ അല്പം മുൻപ് ഒരാക്സിഡന്റ് നടന്ന ഒരു ലക്ഷണവുമില്ല..ജീവിതം പഴയപടി.തലങ്ങും വിലങ്ങും
തിരക്കിട്ട് പായുന്ന വാഹനങ്ങൾ..കാൽ നടക്കാർ. കച്ചവടം പൊടി പൊടിക്കുന്ന ഷോപ്പുകൾ...ഷോപ്പിംഗ്
കോം പ്ലക്സുകൾ...ഇതിലൊന്ന് ഞങ്ങളുടെ വകയാണ് .അഛനും ചെറിയഛനും ഉടമസ്ഥരായ
കരിമ്പിൻ കണ്ടത്തിൽ കോം പ്ലക്സ്...
പക്ഷെ ,അവിടെ ഇപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ് .എൻ ട്രസ് ഹാളിനുമുകളിൽ ഒരു കറുത്ത
കൊടി തൂങ്ങുന്നു ..ആരാണ് മരിച്ച ത്..അവിടത്തെ ഏതെങ്കിലും ജീവനക്കാരനോ ..അതോ.. ഓർത്തപ്പോൾ
എനിക്ക് വല്ലാത്ത അങ്കലാപ്പുതോന്നി..അഛൻ ബൈ പാസ് ഓപ്പറെഷൻ കഴിഞ്ഞിരിക്കുന്ന ഒരു ഹാർട്ട്
പേഷ്യന്റാണ്..എത്രയും പെട്ടെന്ന് വീട്ടിലെത്തണം..പക്ഷെ എത്രയോകാലം ഞാൻ ചുറ്റി നടന്ന ഈവഴികൾ
ഇപ്പോൾ എന്നെ ഒരു കെണിയിലെന്നപോലെ കുടുക്കിയിരിക്കുന്നു.ഞാൻ വീണ്ടും വീണ്ടും എത്തിപെടുന്നത്
ഈ സ്പോട്ടിൽ തന്നെ ..സന്ധ്യയായതോടെ ,വീട്ടിൽ തിരിച്ചെത്താമെന്ന
എന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചിരുന്നു.മാത്രമല്ല എന്താണ് സംഭവിച്ചിരിക്കുന്നതെന്നും എനിക്കു മനസ്സിലായി
കഴിഞ്ഞു.ഇപ്പോൾ വിസയുടെ കാലാവധി തീർന്നൊരാൾ അറബി പോലീസിനു മുന്നിൽ ചെന്നു
പെട്ടതുപോലെ ഒരു പരിഭ്രമം എന്നെ പിടികൂടിയിരിക്കുകയാണ്.അതെ ഇനിയിവിടെ അധികം സമയമില്ല..
അതിനു മുൻപ് ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്റെ അനുഭവങ്ങൾ എവിടെയെങ്കിലും ഒന്നെഴുതി
വക്കണം. അടുത്തുള്ള ഇന്റർ നെറ്റ് കഫെ കണ്ടപ്പോഴാണ് ഒരു ആശയം എനിക്ക് തോന്നിയത്..അതെ
ഇതൊക്കെ എഴുതി ഒന്നു പോസ്റ്റുക..എന്റെ സുഹൃത്ത് ,താരകൻ ബ്ലോഗിൽ ഒരു പോസ്റ്റ് ഇടുന്ന വിദ്യയൊക്കെ
നേരത്തെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് ..അവന്റെ ത്രിസന്ധ്യ എന്ന ബ്ലോഗ് ഞാൻ ഇടക്ക് വായിക്കാറുമുണ്ട്.
അതിന്റെ പാസ് വേഡും എനിക്കറിയാം. അങ്ങനെയാണ് ത്രിസന്ധ്യനേരത്ത് ഞാൻ എന്റെ അനുഭവം
എഴുതിതുടങ്ങുന്നത്. ഇപ്പോൾ സമയം പാതിരയായിരിക്കുന്നു .ഉടമസ്ഥനാണെങ്കിൽ യാതൊരു
ധൃതി യുമില്ല .ഞാൻ ഒരു ക്ഷമാപണത്തോടെ നോക്കുമ്പോഴെല്ലാം അയ്യാൾ ടേക്ക് യുവർ ടൈം എന്ന
അർഥത്തിൽ ചിരിക്കുന്നു...അങ്ങനെ ഇതാ ഈ പോസ്റ്റ് ഞാൻ പബ്ലിഷ് ചെയ്യുകയാണ്.പോസ്റ്റ് ചെയ്യും
മുൻപാ‍ണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്..ഞാൻ എഴുതിയ അക്ഷരങ്ങൾക്ക് ചുറ്റും ഒരു പരിവേഷം.
അതെ, ഞാൻ ഈ എഴുതിയിരിക്കുന്നത് താരകനെന്നല്ല ജീവിച്ചിരിക്കുന്ന ഒരാൾ പോലും വായിക്കാൻ പോകുന്നില്ല..
പക്ഷെ അതുപോലെ എനിക്കുറപ്പുള്ള മറ്റൊരു കാര്യമാണ് ഈ ബ്ലൊഗും ബ്ലോഗിംഗുമൊന്നും ജീവിച്ചിരിക്കുന്നവർ
ക്കിടയിൽ മാത്രമല്ല ഉള്ളത്..അതുകൊണ്ട് ഞാനീ എഴുതുന്നതൊന്നും വായിക്കപെടാതെ പോകില്ലെന്ന് തീർച്ച.
ഇനി സത്യം പറയൂ !!നിങ്ങൾ ഇവിടം വരെ വായിച്ചുവോ? എങ്കിൽ...........................................................

Sunday, November 1, 2009

‘തത്വമസീ...”

തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറതാഴിന്റെ താക്കോലു തിരയുന്നൂ...
അറിയുകീയഴികളും തടവിലെ പുള്ളിയും
താക്കോലുകാക്കുന്ന പാ‍റാവുകാരനും
നീതന്നെയാണു മറ്റാരുമല്ല..
നിറവെളിച്ചം നിന്റെ ചുറ്റിലുമെങ്കിലും
കണ്ണടച്ചെപ്പൊഴും ഇരുളിൽനീയിടറുന്നൂ..
സത്യ , മീ ദീപവും ദിവ്യപ്രകാശവും
കൺകുളിർക്കേയതുകാണേണ്ട കൺകളും
നീതന്നെയാണൊന്നും വേറെയല്ലാ..
അഭയം തിരഞ്ഞു നീവാതിലിൽ മുട്ടുമ്പോൾ
അറിയണം മൃഗവും മൃഗയാവിനോദിയും
മാറോടണക്കുമീ അഭയസങ്കേതവും
നീതന്നെ! നീതന്നെ! നീതന്നെ...!!

(ഈ സത്യം “ഉൾക്കൊള്ളുവാൻ’ ആയാൽ പിന്നെ
കവി സ്വയം കവിതയാകുന്നു...
കവിതയിൽ വാക്കുകളില്ല;അർഥം മാത്രം
അനുഭവങ്ങളില്ല; അനുഭൂതികൾ മാത്രം...‌)