Monday, March 15, 2010

കഥയുടെ അനുബന്ധം......



(“മൽക്കുൽ മൌത്ത് “ എന്ന കഥയുടെ പ്രചോദന പാശ്ചാത്തലമായെഴുതിയ
ചിലകാര്യങ്ങളാണ് ഇത്.അനുബന്ധം അതീദീർഘമായെന്നു തോന്നിയ
തിനാൽ മറ്റൊരു പോസ്റ്റാക്കിയെന്നുമാത്രം)
ബാല്യകാലത്തിൽ നിന്നുള്ള ഒരു സന്ധ്യ എന്റെ ഓർമ്മയിൽ വീണ്ടും
തുടുക്കുന്നു.ബദർ യുദ്ധം കഴിഞ്ഞതു പോലെ രക്താഭമായ അസ്തമയത്തിനു
ശേഷം റംസാൻ രാവിന്റെ നീലിമപടരാൻ തുടങ്ങിയിരിക്കുന്ന ഒരു സന്ധ്യ...
പടിഞ്ഞാറൻ മാനത്ത്
യുദ്ധം കഴിഞ്ഞുള്ള സമാധാനത്തിന്റെ , മുനിഞ്ഞു കത്തുന്നഒരു അമ്പിളി നാളംമാത്രം
. മഗരിബ് നമസ്കാരത്തിനുശേഷം ഉമ്മൂമ
പടിഞ്ഞാറെ ഇറയത്ത് പുല്പായ വിരിച്ചു..
അറബി കഥകളിലെ പറക്കും പരവതാനി പോലെ ചിത്രപണികളുള്ള
ഒരു പേർഷ്യൻ പുല്പായ..അതിനു ശേഷം പാനീസു വിളക്കിന്റെ
വെളിച്ചത്തിലിരുന്ന് മുറുക്കുവാനുള്ള വട്ടം കൂട്ടി .ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. കൂടെ ഈണത്തിലുള്ള
പാട്ടുമുണ്ട്
“കാഫ് മലകണ്ട പൂങ്കാറ്റെ
കാണിക്ക നീകൊണ്ട് തന്നാട്ടെ
കാരക്ക പൂ‍ക്കുന്ന നാടിന്റെ
കിസ്സകളൊന്നു പറഞ്ഞാട്ടെ”
“മുത്തുമ്മാ ഇനി ജമീലയുടെ പാട്ട്...”എന്റെ സതീർഥ്യനായ ജലീൽ പറയുന്നു..
“അരയ്ക്കണ വയ്ക്കണ ജമീല
എന്താണ്ടി മോളെ കവുത്തീല്?”
“ഉപ്പാനോടുമ്മ പറയരുതേ..,ഇത്
ജബ്ബാറു കെട്ടിയ പൂത്താലി..
അള്ളാണെയുമ്മ പറയരുതെ..”
അപ്പോഴേക്കും ,ഗൃഹനാഥയായ ബിവിയുമ്മ എല്ലാവരെയും നോമ്പിറക്കലിന്
ക്ഷണിക്കുന്നു.. നെയ്പത്തിരി,വലിയ സാണുകളിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന
ബിരിയാണി,കോഴിക്കറി ,തണ്ണിമത്തൻ,കദളിപഴം,പൈനാപ്പീൾ, കാരക്ക...
മൃഷ്ടാന്നഭോജനത്തിനു ശേഷം വീണ്ടും പടിഞ്ഞാറ്റയിൽ ഒത്തുകൂടൽ..
രാവേറെ ചെല്ലുന്നതു വരെ കഥകൾ ,ജിന്നുകളുടെ,മലക്കുകളുടെ.......
* * * *
. മലക്കുകളെല്ലാം
ദൈവസന്നിധിയിലെ മാലാഖമാരാണെന്നതാണ് സങ്കല്പം.പലർക്കും
പല ജോലിയാണ്. മരണത്തിന്റെമാലാഖമാരാണ് മൽക്കുൽ മൌത്തും
‘അസ്രായീൽ ‘എന്ന മലക്കും...മരിച്ചവന്റെഖബറിൽ ചെന്ന് പടച്ചവന്റെ
ശിക്ഷാ നടപടികൾ നടപ്പാക്കുന്ന മലക്കുകളാണ് ‘മുൻ കർ’ ,‘നക്കീർ‘
തുടങ്ങിയവരൊക്കെ......
“ ഒരിടത്തൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു....” ഉമ്മൂമ കഥ പറയുകയാണ്..
- അറുത്തകയ്യിന് ഉപ്പു തേക്കാത്ത ഒരു കംജൂസ്..അറുപിശക്കൻ
പാവങ്ങൾക്ക് അറിഞ്ഞ് ദാനം ചെയ്യാത്തവൻ ,പുണ്യറംസാനായാൽ സക്കാത്തുനട
ത്താത്തവൻ. ഒരിക്കൽ അവന്റെ മുറ്റത്ത് ഒരു നേരത്തെ ഭക്ഷണം ചോദിച്ചു കൊണ്ട്
ഒരു യാചകനെത്തി..അവൻ യാചകനെ ആട്ടിയോടിച്ചു . പക്ഷെ ധനികന്റെ
ഭാര്യ നല്ല സ്ത്രീയായിരുന്നു.അവർ യാചകനെ വീടിന്റെ പുറകിലേക്ക് വിളിച്ച്
രണ്ട് പത്തിരികൾ നൽകി....
കാലം കഴിഞ്ഞപ്പോൾ ധനികൻ മൌത്തായി..എന്നുവച്ചാൽ മരിച്ചു.
ആചാരപ്രകാരം അദ്ദേഹത്തെ പള്ളി പറമ്പിൽ കബറടക്കി.രാവേറെ ചെന്നപ്പോൾ
പാവങ്ങളെ സഹായിക്കാത്ത ധനികനുള്ള ശിക്ഷനടപ്പിലാക്കുവാൻ പടച്ചവന്റെ
സന്നിധിയിൽ നിന്ന്,കബറിനുള്ളീൽ മലക്കുകൾ എത്തി.വലിയ ഉരുളൻ വടി
കൊണ്ട് നൂറടിയായിരുന്നു അവനുള്ള ശിക്ഷ..മലക്കുകൾ അടിക്കാൻ തുടങ്ങിയതും
ആ അടിതടുക്കാൻ രണ്ടു പത്തിരികൾ കബറിനുള്ളിൽ പ്രത്യക്ഷപെട്ടു..
മലക്കുകളുടെ ഓരോ അടിയും ആ പത്തിരി പരിചകൾ തടുത്തു...അവനറിയാതെ
യാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവൻ ദാനം ചെയ്ത പത്തിരികൾ...
“ മലക്കിനെ കണ്ടാൽ എങ്ങനെയിരിക്കും ? “ ഞാൻ ചോദിച്ചു..
“ നമ്മുടെ മുസ്ലിയാരില്ലെ വെളുത്ത താടീം,വെള്ളാരം കണ്ണും, താലേകെട്ടുമൊക്കെയുള്ള
അബ്ദുള്ളമുസ്ലിയാര്..അങ്ങേരെ പോലെയിരിക്കും..” ഉമ്മൂമ പറഞ്ഞു.
" കഴിഞ്ഞ വെള്ളിയാഴ്ച അദ്രമാന്റെ വീട്ടിൽ കത്തികുത്ത് റാത്തീബിന് വന്ന
മുസ്ലിയാരാ....!!”
“അദന്നെ...അങ്ങേരന്നെ....”
പിന്നീ‍ടൊരിക്കൽ പള്ളി പറമ്പിനോട് ചേർന്നുള്ള ഇടവഴി കൂടി ഞാൻ
സ്കൂളിൽ നിന്ന് തനിച്ച് മടങ്ങുകയായിരുന്നു. ഒരുവളവു തിരിഞ്ഞപ്പോൾ ഞാൻ
പെട്ടെന്ന് അബ്ദുള്ള മുസ്ലിയാരുടെ മുന്നിൽ ചെന്നു പെട്ടു...
ശുഭ്രവസ്ത്രങ്ങൾ ധരിച്ച് മെതിയടിപുറത്ത് നില്ക്കുന്ന ആജാനുബാഹുവായ മുസ്ലിയാരെ കണ്ടപ്പോൾ
ഞാൻ പേടി കൊണ്ട് മുട്ടിടിച്ചു നിന്നു പോയി. തന്നെ പ്രേതത്തെകണ്ടതു പോലെ
പകച്ചു നോക്കുന്ന കൊച്ചു പയ്യനെ കണ്ട് പ്പോൾ അദ്ദേഹവും എന്നെ സൂക്ഷിച്ചുകൊണ്ട്
നിശ്ചലനായി നിന്നു. അടുത്ത നിമിഷം നിന്നനില്പിൽ ഞാൻ നിക്കറിലൂ‍ടെ ശർ ശറേന്ന് പാത്തി....
പിന്നെ പുസ്തകവും സ്ലേറ്റുമൊക്കെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
വലിയ വായിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി.
.” ഇന്നെ പിടിക്കാൻ മലക്കു വരുന്നേ....‘
നാട്ടാരെ രക്ഷിക്ക്വോ......................”“
നാട്ടിടവഴികൾ ഒരു നാലാം ക്ലാസ്സുകാരന്റെ നിലവിളി കേട്ട് വിറങ്ങലിച്ചു നിന്നു.......
* * * .

Thursday, March 11, 2010

മൽക്കുൽ മൌത്ത്..........



.
ഡോക്ടർ ഫൈസൽ മുഹമ്മദ് രാവിലെ തന്നെ ക്വാർട്ടെഴ്സ് പൂട്ടി ദൂരെ യുള്ള
തന്റെ വീട്ടിലേക്ക് പുറപെട്ടു .ഞായാറാഴ്ചയായതിനാൽ ഇന്ന് കൺസൾട്ടെഷനില്ല.
എല്ലാദിവസങ്ങളും രോഗികൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന അദ്ദേഹം
ഈയൊരു ദിവസം നീക്കിവച്ചിരിക്കുന്നത് തന്റെ ബന്ധുക്കൾക്ക് വേണ്ടിയാണ്.ബാപ്പയും
ഉമ്മയും കല്ല്യാണം കഴിഞ്ഞ ഒരു സഹോദരിയും അവരുടെ ഇരട്ടകുട്ടികളായ ഷമീലും
ഷക്കീലും ഇത്രയും മായാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ ലിസ്റ്റ് പൂർണ്ണമായി.
അളിയൻ അമീര്‍ അലി ഗൾഫിലാണ് .... അതുകൊണ്ട് സഹോദരിയും കുട്ടികളും
ഡോക്ടറുടെ വീട്ടിൽ തന്നെയാണ്.അവധി ദിവസങ്ങളിൽ എല്ലാവരെയും കൂട്ടി ഓമ്നി വാനിൽ
ബീച്ചിലും പാർക്കിലുമൊക്കെ പോവുക ഏതെങ്കിലും കാണാൻ കൊള്ളാവുന്ന സിനിമകൾ
കാണുക..ഷോപ്പിംഗ് ..റെസ്റ്റോറന്റ് ഭക്ഷണം ഇതൊക്കെയാ‍ണ് പതിവ് ..
എത്രയൊക്കെ തിരക്കുണ്ടെങ്കിലും അദ്ദേഹം ഈ ഞായാറാഴ്ചകൾ മിസ് ചെയ്യാതിരിക്കാൻ
ശ്രദ്ധിക്കാറുണ്ട്. ഇന്ന് പതിവിലും നേരത്തെ പുറപെട്ടത് അതുകൊണ്ടാണ്..
അദ്ദേഹം കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു .....
“ദർദ് സെ മെരാ ദാമൻ ഭർ ദെ യാ അല്ലാഹ്
വർനാ‍ ദീവാനാ കർ ദെ യാ അല്ലാഹ്....”
നേർത്ത വിഷാദമുള്ള ഗസലിന്റെ വീചികൾ കാറിനുള്ളിൽ ഒഴുകി നടന്നു..
പെട്ടെന്നാണ് അദ്ദേഹം അതോർത്തത്...”ബാപ്പാക്ക് വേണ്ടി താൻ വാങ്ങിയ
‘പ്രവാചകന്റെ സൂക്തങ്ങൾ“ റൂമിൽ വെച്ച് മറന്നിരിക്കുന്നു..!!
അധികംദൂരം പിന്നിട്ടിട്ടില്ലാതിരുന്നതുകൊണ്ട് അദ്ദേഹം കാർ തിരിച്ചു.
ക്വാർട്ടെഴ്സിലെത്തിയപ്പോഴാണ് താൻ ഗേറ്റ് പൂട്ടാനും മറന്നുപോയ കാര്യം
അദ്ദേഹം ശ്രദ്ധിക്കുന്നത്.അതുകൊണ്ടാവാം “ ഞായാറാഴ്ച അവധി “ എന്ന
ബോർഡ് വച്ചിട്ടും ഡോക്ടറെ പ്രതീക്ഷിച്ച് ഒന്നു രണ്ടപേർ വരാന്തയിലിരിക്കുന്നുണ്ട്.
ഒരു സ്ത്രീയും കുട്ടിയും പിന്നെ അല്പം മാറി ഒരു വൃദ്ധനും..ഒരു പക്ഷെ സ്ത്രീയുടെ പിതാവാകാം..
കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ സ്ത്രീയും കുട്ടിയും ബഹുമാനത്തോടെ
എഴുന്നേറ്റു നിന്നു..പക്ഷെ വൃദ്ധൻ അദ്ദേഹത്തെ ശ്രദ്ധിക്കാതെ ദൂരെയെങ്ങൊ മിഴികൾ
നട്ടിരിപ്പാണ് . നരച്ചതാടിയും വെളുത്ത തലയിൽ കെട്ടും കണ്ണുകളിലെ ശാന്തതയും
അദ്ദേഹത്തിന് ഒരു മതപണ്ഡിതന്റെ ഭാവം നൽകുന്നുണ്ട്...
വൃദ്ധൻ തന്നെ ഗൌനിച്ചില്ലെന്കിലും ഡോക്ടർ ക്ക് അല്പം പോലും
നീരസം അയ്യാളുടെ നേരെ തോന്നിയില്ല... അയ്യളോടെന്നല്ല,തന്നോടിടപെടുന്ന ഒരു മനു
ഷ്യനൊടും അദ്ദേഹത്തിന് നീരസം തോന്നാറില്ല ,മാത്രമല്ല അപാരമായ കനിവാണ് താനും.
.ഈയൊരു ഗുണമാണ്
മറ്റു ഭിഷഗ്വരന്മാരിൽ നിന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിനെ വ്യത്യസ്തനാക്കുന്നത്..
അതുകൊണ്ടെന്താ,നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹം കഴിഞ്ഞെ ഒരു ഡോക്ടറുള്ളൂ....
മനുഷ്യർ മാത്രമല്ല ചിലപ്പോൾ മൃഗങ്ങളും അദ്ദേഹത്തിന്റെ ചികിത്സ തേടി എത്താറുണ്ട്.
ഒരിക്കൽ കൺസൾട്ടേഷൻ കഴിഞ്ഞ് മുറി പൂട്ടി ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ
വീട്ട് മുറ്റത്ത് കാലൊടിഞ്ഞ ഒരു നായ നൊണ്ടി കൊണ്ട് വന്നതും അദ്ദേഹം അതിനെ
അസുഖം മാറുന്നതു വരെ വീട്ടിലെ കാർഷെഡിൽ തന്നെ കിടത്തിചികിത്സിച്ചതുമൊക്കെ
നാട്ടിൽ പാട്ടാണ്.....
ഡോക്ടർ,അവരോട് ഒഴിവു കഴിവുകളൊന്നും പറയാൻ നിൽക്കാതെ നേരെ കൺസൾട്ടെഷൻ
റൂം തുറന്ന് ഉള്ളിൽ കയറി.മേശവിരി നേരെയാക്കി,മറിഞ്ഞു വീണുകിടക്കുന്ന ഫ്ലവർ വെയ്സ്
നേരെ വച്ച് ഫാനും ഓൺ ചെയ്തതിനുശേഷം ബെല്ലടിച്ചു.സ്ത്രീയും കുട്ടിയും ഉള്ളിലേക്ക്
കടന്നു..സ്ത്രീ ധരിച്ചിരിക്കുന്നത് കറുത്ത ബുർഖയാണ് .പുറത്തു കാണുന്ന അവരുടെ ,
ക്ഷീണിച്ചതെങ്കിലും വെളുത്ത വട്ടമുഖം ,മുഹമ്മദ് റാഫിയുടെ ഒരു പാട്ടിനെ ഓർമ്മ
പെടുത്തി
“ചൌദവീ കാ ചാംന്ദ് ഹോ യാ അഫ്താബ് ഹോ
ജോ ഭീ ഹൊ തും ലാജവാബ് ഹോ...”
അവരെ എവിടെയോ കണ്ട് പരിചയമുണ്ട് ,പക്ഷെ ഓരോ രോഗികളെ കാണുമ്പോഴും
തനിക്കീയിടെയായി ഇതു തന്നെയാണ് തോന്നുന്നത് ..ഒരു തരം De javu...
സത്യത്തിൽ രോഗികളായ കുട്ടികളെയും കൊണ്ട് വരുന്ന എല്ലാ അമ്മ മാർക്കും
ഒരേ മുഖമാണ് ...ആധി പിടിച്ച മുഖം..
ഡോക്ടർ കുട്ടിയെ പരിശോധിക്കാന്‍.തുടങ്ങി.ഏഴുദിവസമായി പനിതുടങ്ങിയിട്ട്.
നാട്ടിലെ വൈദ്യൻ മാരെയും വിദഗ്ധ ഡോക്ടർ മാരെയും കാണിച്ചു .പനിക്ക്
കുറവൊന്നു മില്ല .അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് കുട്ടികളുടെ ഡോക്ടറെകാണിക്കാൻ
കൊണ്ട് വന്നിരിക്കുന്നത്...അതുകൊണ്ടാണ് ഡോക്ടർ സ്ഥലം വിട്ടുവെന്നറിഞ്ഞിട്ടും
പ്രതീക്ഷകൈവിടാതെ പുറത്ത് കാത്തിരുന്നത്...
വിടർന്ന കണ്ണുകളൊടെ കൺസൾട്ടെഷൻ മുറിയിലെ ചുമരിൽ പതിച്ചിരിക്കുന്ന
ചിത്രങ്ങൾ നോക്കികാണുകയാണ് അവൻ ..വ്യാധിയുണ്ടെങ്കിലും അവന്റെ മുഖത്ത് ആധിയില്ല..
ഉള്ളത് തികഞ്ഞ നിഷ്കളങ്കതമാത്രം..”എല്ലാമൊരുണ്ണിയായ് കണ്ട് പഠിക്കാനിരുന്നവൻ..”
എന്ന കവിതപോലിരുന്നു അവന്റെ മുഖഭാവം .
ഡോക്ടർ കുട്ടിയെ നല്ലവണ്ണം പരിശോധിച്ചു.അതിനിടക്ക് അമ്മയോട് വിവരങ്ങൾ അന്വേഷിക്കുന്നു
മുണ്ട് .ഒടുവിൽ കുറച്ച് മരുന്നുകൾ കുറിച്ചുകൊണ്ട് അവരെ യാത്രയാക്കി..
പോകാൻ നേരം അദ്ദേഹം സ്ത്രീയോട് ചോദിച്ചു : “കൂടെ വന്നിരിക്കുന്നത് ബാപ്പയാണോ..”?
“ഇല്ല ഞങ്ങൾ തനിച്ചാണ് വന്നത്“ സ്ത്രീ പറഞ്ഞു.
അവർ ഇറങ്ങി കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത രോഗിക്ക് വേണ്ടി ബെല്ലു മുഴക്കി...
കുറച്ച് സമയം കഴിഞ്ഞും ആരേയും കാണാതായപ്പോൾ വരാന്തയിൽ ഇറങ്ങി നോക്കി.
അവിടെയും ആരു മുണ്ടായിരുന്നില്ല,ശൂന്യമായ ചൂരൽ കസേരകൾ ഒഴികെ ...
* * * *
ഏതായാലും നേരം വൈകിയനിലക്ക് ഇനി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാവാം യാത്ര എന്നു
അദ്ദേഹം തീരുമാനിച്ചു. ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ഇലക്ട്രിക് സ്റ്റൌവിന്മേൽ
ചൂടാക്കാൻ വച്ചു. ടിൻ തുറന്ന് ഒരു പിടി കോൺഫ്ലേക്സ് വാരി പ്ലേറ്റിലിട്ടു...
പെട്ടെന്ന് ക്വാർട്ടേഴ്സിന്റെ വാതിലിൽ ആരോ ധൃതിയിൽ മുട്ടുന്നതു കേട്ടു.അദ്ദേഹം
ഓടിചെന്നു വാതിൽ തുറന്നു. നേരത്തെ ഇറങ്ങി പോയ അമ്മയും കുട്ടിയുമാണ് .
അമ്മയുടെ ചുമലിൽ വാടി തളർന്നു കിടക്കുകയാണ് കുട്ടി...
അവരാകെ പരിഭ്രമിച്ചിരിക്കുന്നു.എന്തൊപറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ
പുറത്ത് വരുന്നില്ല.. കണ്ണുകളിൽ നിശ്ശബ്ദമായ ഒരു നിലവിളി.
മെഡിക്കൽ ഷോപ്പിലെ വർഗീസും മരുന്നെടുത്തുകൊടുക്കാൻ നിൽക്കുന്ന ഗിരിജയുമുണ്ട് കൂടെ...
“മരുന്നുവാങ്ങാൻ നിൽക്കുമ്പോൾ കുട്ടി പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു..“
വർഗീസ് പറഞ്ഞു.. “
ഡൊക്ടർ കുട്ടിയെ ഏറ്റുവാങ്ങികൊണ്ട് എക്സാമിനേഷൻ ടെബീളിൽ കിടത്തി.
മുഖത്തും കൈകാലുകളിലും നീലനിറം പാഞ്ഞിരിക്കുന്നു. കണ്ണിന്റെ കുഞ്ഞു വിടർന്നിട്ടുമുണ്ട്
അദ്ദേഹം സ്റ്റെതസ്കൊപ്പ് കുഞ്ഞിന്റെ നെഞ്ചിൽ ചേർത്തു കാതോർക്കുകായാണ്.ഒരു ജീവ
ശ്വാസത്തിനു വേണ്ടി..ഒരു കൊച്ചുമിടിപ്പിനു വേണ്ടി.. പക്ഷെ അദ്ദേഹത്തിന് അത്
കേൾക്കുവാൻ കഴിയുന്നില്ല....”
“....തമ്പുരാനെ അതെങ്ങിനെ സാധിക്കും...അല്പം മുൻപല്ലെ ഈ കുട്ടി ചിരിച്ചുകൊണ്ട്
യാത്ര പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങി പോയത്.....”
ഇല്ല നിന്റെ വിധി നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല.....നിനക്കുവേണമെങ്കിൽ എന്റെ
ആയുസ്സെടുക്കാം... “ ഇത്രയും നൊടിയിടയിൽ പ്രാർഥിച്ചുകൊണ്ട് അദ്ദേഹം പെട്ടെന്ന്
കർമ്മനിരതനായി. ആദ്യമായി, കുട്ടിയുടെഇടത്തുനെഞ്ചിൽ ശക്തിയായി അമർത്തികൊണ്ട് കാർഡിയാക്
മസ്സേജ് ചെയ്തു ...ഒപ്പം തന്നെ ഇടവിട്ടുകൊണ്ട് വായോട് വായ് ചെർത്ത് കൃത്രിമശ്വസോഛ്വാസവും..
ഇതിനിടെ ആശുപത്രിയിൽ നിന്ന് ചില ഉപകരണങ്ങൾ എടുത്തുകൊണ്ട് വരുവാൻ വർഗീസിനെ
പറഞ്ഞുവിട്ടു.. മുറിയുടെ ഒരു മൂലയിൽ കുഴഞ്ഞു വീണുകിടക്കുന്ന അമ്മയെ ശുശ്രൂഷിക്കാൻ ഗിരിജയെയും
ഏല്പിച്ചു..
സമയം കടന്നു പോവുകയാണ്.അടുത്തുള്ള ആശുപത്രിയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറും ആർട്ടിഫിഷ്യൽ
റെസ്പിറേഷനു വേണ്ട് ഉപകരണങ്ങളും എത്തികഴിഞ്ഞു..ഇതുകൂടാതെ വില കൂടിയ ജീവൻ രക്ഷാ‍ ഔഷധങ്ങൾ
ഡ്രിപ്പിലൂടെ കയറുന്നു മുണ്ട് .പക്ഷെ കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.എല്ലാപ്രതീക്ഷകളും അസ്തമിക്കുക
കായാ‍ണോ.. ? ഡോക്ടർ തന്റെ റിവോൾവിംഗ് ചെയറിൽ തളർന്നിരുന്നു.. ഇപ്പോൾ കണസൾട്ടേഷൻ റൂമിൽ
അദ്ദേഹവു കുട്ടിയും മാത്രമേയുള്ളൂ.കരഞ്ഞുതളർന്ന അമ്മയെ ആശ്വസിപ്പിച്ചും കൊണ്ട് ഗിരിജയും വർഗ്ഗിസുമൊക്കെ
പുറത്ത് വരാന്തയിലാണ്.....
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഡോക്ടർ ഹൃദയം നൊന്തു പ്രാർഥിക്കാൻ തുടങ്ങി...
“ പരമ കാരുണികനായ തമ്പുരാനെ ...ഈ കുട്ടിയല്ലാതെ ആ അമ്മക്ക് ഉറ്റവരാരുമായി
ആരുമില്ല..അതുകൊണ്ട്.........................”

പെട്ടെന്ന് ചാരിയിരുന്ന മുറിയുടെ വാതിൽ തുറക്കപെട്ടു .തുറന്നവാതിലിലൂടെ
നേരത്തെ കണ്ട വൃദ്ധൻ അകത്തുകടന്നു.ശുഭ്രവസ്ത്രങ്ങളും നരച്ച താടിയും തലയിൽ
കെട്ടുമുള്ള മതപണ്ഡിതനെ പോലെ തോന്നിക്കുന്ന ആവൃദ്ധൻ.....
എതിരെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചുകൊണ്ട് അദ്ദേഹം കാരുണ്യപൂർവ്വം ഡോക്ടർ
ഫൈസൽ മുഹമ്മദിനെ വീക്ഷിച്ചു....
“ആരാണങ്ങ്.....?” ഡോക്ടർ ചോദിച്ചു.
“മൽക്കുൽ മൌത്ത്...ദീപങ്ങളുടെ കാവൽക്കാരൻ...”
“എന്നുവച്ചാൽ ..?”
“ ഭൂമിയിലെ ഓരോ ജീവനും എന്റെ കയ്യിലെ വിളക്കുകളാണ്... ആയുസ്സു തീ‍രുമ്പോൾ
ഓരോ തിരിയും ഞാൻ താഴ്ത്തുന്നു..വേറൊരു വിധത്തിൽ പറഞ്ഞാൽ ഞാൻ
തിരിതാഴ്ത്തുമ്പോൾ ഭൂമിയിൽ ഒരു ജീവൻ പൊലിയുന്നു....., അല്പം മുൻപ് തിരി
താഴ്ത്തിയ ഒരു ജീവനാണ് ഇപ്പോൾ ഡോക്ടറുടെ റൂമിൽ കിടക്കുന്ന ഈ കുഞ്ഞ്...
പക്ഷെ ഭൂമിയിലെ ഏറ്റവും
കാരുണ്യവാനായ ഒരു മനുഷ്യന്റെ പ്രാർഥന കേൾക്കാതെ എനിക്കു നിവൃത്തിയില്ല..
എന്നുവെച്ചാൽ ചിലനീക്കുപോക്കുകൾ സാധ്യമാണെന്നർ ഥം.....താങ്കൾ ഇപ്പോഴും
ആപ്രാർഥനയിൽ ഉറച്ചു നിൽക്കുന്നോ...?
“അതെ എന്റെ ആയുസ്സെടുത്ത് ഈ കുഞ്ഞിന് കൊടുക്കാൻ എനിക്കു സമ്മതമാണ്..”
ഡോക്ടർ ഉറച്ച സ്വരത്തിൽ പറഞ്ഞു..
പെട്ടെന്ന് മാന്ത്രികവിദ്യയിലെന്നതു പോലെ മേശപുറത്ത് രണ്ട് വിളക്കുകൾ പ്രത്യക്ഷപെട്ടു.
സ്പിരിറ്റ്ലാമ്പ് പോലെ തോന്നിക്കുന്നരണ്ട് സ്ഫടികവിളക്കുകൾ ..
ഒന്ന് എണ്ണവറ്റിചെറിയൊരു നീലനാളം മാത്രമായി മുനിഞ്ഞു കത്തുന്നത്....
മറ്റൊന്ന് പാതിയോളം എണ്ണയുമായി തെളിഞ്ഞു കത്തുന്നത്..
മൽക്കുൽ മൌത്ത് രണ്ടാമത്തെ വിളക്കിൽ നിന്ന് ആദ്യത്തെ വീളക്കിലേക്ക് മുഴുവൻ എണ്ണയും
പകർന്നു. പിന്നെ ഡോക്ടറോടായി പറഞ്ഞു.
എന്റെ കയ്യിലെ കിതാബ് പ്രകാരം ഡോക്ടർക്ക് എണ്പത് വർഷത്തെ ആയുസ്സാണ്.
അതിൽ താങ്കൾ നാല്പതുവർഷം ജീവിച്ചുകഴിഞ്ഞു ശേഷിച്ച നാല്പതുവർഷത്തെ ആയുസ്സാണ്
ഞാനിപ്പോൾ കുട്ടിയുടെ വിളക്കിലേക്ക് പകർന്നത്...ഭൂമിയിൽ താങ്കളുടെ
ദിനങ്ങൾ എണ്ണപെട്ടുവെന്നർഥം...
ഇപ്പോൾ ആദ്യത്തെ വിളക്ക് തെളിഞ്ഞുകത്താൻ തുടങ്ങി..രണ്ടാമത്തെ വിളക്കു എപ്പോൾ വേണമെന്കിലും
കെട്ടുപോകാവുന്ന ഒരു നേർത്തനീലനാളം മാത്രമായി....
* * * *
ഡോക്ടറുടെ മുറിയിൽ ആഹ്ലാദം അണപൊട്ടുകയാണ്.കുട്ടി ചിരിച്ചുകൊണ്ട് കൺ തുറന്നിരിക്കുന്നു.
ബോധം തെളിഞ്ഞപ്പോൾ അവൻ ആദ്യം ചെയ്തത് മുഖത്ത് വച്ചിരിക്കുന്ന ഓക്സിജൻ മാസ്ക് സ്വയം
എടുത്തു മാറ്റുകയായിരുന്നു. പിന്നെ അവൻ നീട്ടി വിളിച്ചു. “ഉമ്മാ .........“ഉമ്മ ഇപ്പോഴും വിതുമ്പികരയുകയാണ്
പക്ഷെ ഇപ്പോൾ സന്തോഷമടക്കാൻ കഴിയാതെയുള്ള കരച്ചിലാണെന്നുമാത്രം...ആ ആഹ്ലാദം പങ്കിടാൻ
എല്ലാവരുമുണ്ട്..വർഗീസുണ്ട് ..ഗിരിജയുണ്ട് ..എമർജൻസി കോൾ അറ്റെൻഡ് ചെയ്യാൻ ആശുപത്രിയിൽ
നിന്ന് ആമ്പുലൻസിൽ എത്തിചേർന്ന ഏതാനും നഴ്സുമാരുണ്ട്.. പിന്നെ കുറച്ച് വഴിപോക്കരും...
* * * *
പിറ്റെന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിന്, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ സ്പെഷ്യൽ മെസ്സേജുമായി
ഒരു ദൂതനെത്തി.ആ സന്ദേശം ഡോക്ടർ അപ്പോൾ തന്നെപൊളിച്ചു വായിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, മെക്കയിലേക്കു
പുറപെടുന്ന മെഡിക്കൽ സംഘത്തിൽ അദ്ദേഹത്തിനെ അടിയന്തിരമായി നിയമിച്ചുകൊണ്ടുള്ള ദൂതായിരുന്നു അത്..
.ദൂത് വായിച്ചു കഴിഞ്ഞതും ഡോക്ടർ ദൂതനെ മുഖമുയർത്തി
നോക്കി. മറ്റൊരു വേഷത്തിലും മൽക്കുൽ മൌത്തിനെ അദ്ദേഹം എളുപ്പം തിരിച്ചറിഞ്ഞു.
വളരെ വിശേഷപെട്ട ആ ദൂതിനു പ്രത്യുപകരമായി ഡോക്ടർ ഒരു പുഞ്ചിരി സമ്മാനിച്ചു.
“ നിങ്ങളുടെ വിളക്കിൽ എണ്ണയുടെ ഏഴുതുള്ളീകൾ ബാക്കിയുണ്ടായിരുന്നു..”ദൂതൻ പറഞ്ഞു.
“ അതായത്...?”
“അതായത് ... വിലപെട്ട ഏഴുദിവസങ്ങൾ.“
അതെ, വിലപെട്ട ഏഴുദിവസങ്ങൾ................................

Friday, February 19, 2010

ലീല


......
ഭാ‍രതിയമ്മയുടെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് ,കഥയെല്ലാം
കേട്ടുതീർന്നപ്പോൾ കൃഷ്ണൻ നായർ അടുത്ത ആവശ്യമുന്നയിച്ചു;
“ ഇനി നമുക്കു ഒളിച്ചു കളിക്കാം..”
വേദനിക്കുന്ന മുട്ടുകൾ തടവികൊണ്ട് ഭാരതിയമ്മ പറഞ്ഞു: “ശരി..”
“അണ്ടക്ക..മണ്ടക്ക ..ഡാമ...ഡൂമ ..ഡെസ്കനക്കണ ..കോക്കണക്കണ..”
തന്നെയും ഭാര്യയും മാറി മാറി തൊട്ടുകൊണ്ട് കൃഷ്ണൻ നായർ പാടി..
“ഡെയ്..” ഒടുവിൽ കൈവിരൽ സ്വന്തം നെഞ്ചിൽ കുത്തികൊണ്ട്
കിതപ്പോടെ അയ്യാൾ അവസാനിപ്പിച്ചു..”അപ്പോ നീയെണ്ണണം..”
“ശരി ശരി..പക്ഷെ വീടിന്നു പുറത്തും അപ്സ്റ്റെയറിലും ഒളിക്കാൻ പാടില്ല..”
ഭാരതിയമ്മ ഒരു കണ്ടീഷൻ മുന്നോട്ട് വച്ചു.
“സമ്മതിച്ചു...“
പുറത്തെക്കുള്ള വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ട് സന്ദർശകമുറിയിലെ
അലങ്കാരതൂണിൽ കണ്ണുപൊത്തികൊണ്ട് ഭാരതിയമ്മ എണ്ണൽ ആരംഭിച്ചു..
.........നാല്പത്തെട്ട്,നാല്പൊത്തൊൻപത്, അമ്പത്..
അമ്പസ്താനി...
അമ്പസ്താനി...
അമ്പസ്താനി...
മൂന്നുതവണ ഉറക്കെ വിളിച്ചു കൂവി എണ്ണൽ അവസാനിപ്പിച്ച് അവർകണ്ണുതുറന്നു...
അപ്പോൾ പുറത്ത്ഉച്ച വെയിൽ മങ്ങിയതായും വീടിനുള്ളിൽ ഒരു നീലിമ
പടർന്നതായും അവർക്ക് തോന്നി.പുറത്ത് വെയില് നേർക്കുക മാത്രമല്ല
പൂത്തുനിൽക്കുന്ന ഗുൽമോഹർ ചില്ലകൈ ആട്ടി പൂവുകൾ വർഷിക്കുന്നതും
അതിൽ മൂന്നാലു വെൺപ്രാവുകൾ പറന്നുവന്നിരിക്കുന്നതും,നാളെക്ക്
വിരിയാൻ നിന്ന തോട്ടത്തിലെ പൂമൊട്ടുകളെല്ലാം പൊടുന്നനെ ഞെട്ടിവിടർന്നതുമൊന്നും
അവർ പക്ഷെ അറിഞ്ഞില്ല.....
ചുറ്റുമുള്ള പ്രകൃതിയിലെ അത്ഭുതകരമായ ഈ മാറ്റങ്ങളൊന്നുമറിയാതെ ,
അവർ വീട്ടിനുള്ളിലെ മുറിയിലെവിടെയോ ഒളിച്ചിരിക്കുന്ന
കൃഷ്ണൻ നായരെ കണ്ടുപിടിക്കാനായി അന്വേഷണം ആരംഭിച്ചു.ആദ്യം ബെഡ് റൂമിലും
വായനാമുറിയിലും നോക്കി ,കാണാതായപ്പോൾ അടുക്കളയിലും വർക്ക് ഏരിയായി
ലുമൊക്കെ നോക്കി..പക്ഷെ എവിടെയും കൃഷ്ണൻ നായരില്ല.!!!
പുറത്തേക്കുള്ള വാതിലുകൾ പരിശോധിച്ചു; ഇനി തന്നെ പറ്റിച്ച് പുറത്തേക്കെങ്ങാൻ
ഇറങ്ങി പോയോ?ഇല്ല! വാതിലുകളെല്ലാം ഉള്ളിൽ നിന്നുംപൂട്ടി കിടക്കുകയാണ്..ഒരിക്കൽ കൂടി
കട്ടിലുകൾക്കു ചുവട്ടിലും അളമാരികൾക്കു പിന്നിലും വാർഡ് റോബ് തുറന്ന് അതിനുള്ളി
ലുമൊക്കെ പരിശോധിച്ചു..... ഒടുവിൽ പഴയൊരു ചൊല്ല് ഓർത്തുകൊണ്ട് അടുക്കളയിലെ
ഫ്രിഡ്ജും തുറന്ന് പരിശോധിച്ചു..ഫ്രിഡ്ജ് തുറന്നപ്പോൾ കൃഷ്ണൻ നായർ ഇടക്കെടുത്ത്
തിന്നാൽ വേണ്ടി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലേറ്റ് പായ്ക്കറ്റിൽ നിന്ന് ഒന്നുരണ്ടെണ്ണം താഴെ വീണു....
പക്ഷെ എങ്ങും കൃഷ്ണൻ നായർ ഇല്ല......!!!!!!!!!!!
ഇദ്ദേഹമിതെവിടെ പോയി?തുറന്നുകിടക്കുന്ന ജനലുകൾ വഴി പുറത്തേക്ക് പറന്നുപോയോ??!!!
ഭാരതിയമ്മയുടെ പരിഭ്രമം വർധിക്കുകയാണ് ,അവർ കിതക്കുകയും ചെയ്യുന്നുണ്ട്
“കൃഷ്ണാ... “ അവർ കൃഷ്ണൻ നായരെ പേരെടുത്തു ഉറക്കെ വിളിച്ചു.ആരും അടുത്തില്ലാത്തപ്പോൾ
അവർ ഭർത്താവിനെ അങ്ങനെയാണ് വിളിക്കുക.. മറുപടിയൊന്നുമില്ലാതായപ്പോൾ
വീണ്ടും ഉറക്കെ വിളിച്ചു കൂവി “ കൃഷ്ണാ ... ഞാൻ തോറ്റു പുറത്തുവാ..”
അതിനു മറുപടിയായി പുറത്തെതോ മണ്ണാത്തിപുള്ളിന്റെ മധുരകൂജനമുയർന്നതല്ലാതെ
മറ്റു ശബ്ദങ്ങളൊന്നുമില്ല,എങ്ങും...
അവർ ഓടി വീണ്ടും വിസിറ്റേഴ്സ് റൂമിൽ എത്തി .അവിടെ നിന്നാൽ ബാൽക്കണിയും
മുകളിലുള്ള രണ്ടു മുറികളുടെ താഴിട്ടു പൂട്ടിയിരിക്കുന്ന വാതിലുകളും കാണാം... ..
ഇനി അവിടെ മാത്രമേ നോക്കാനുള്ളൂ.പക്ഷെ അവപുറത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുക
യാണ്..എന്നാലും തന്നെ പറ്റിച്ച് ,അദ്ദേഹം ആ മുറികളിലേതിലോ ഒന്നിൽ ഒളിച്ചിരിക്കുന്നു
ണ്ടെന്ന് അവർ വിശ്വസിച്ചു...കാരണം അവിടെ മാത്രമേ ഇനിനോക്കാനുള്ളൂ..
പ്രായമായതിൽ പിന്നെ മുകളിലെക്ക് കയറുന്നത് വലിയബുദ്ധിമുട്ടാണ്.,
കാൽ മുട്ടുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനു ശേഷം കയറിയിട്ട്
വർഷങ്ങൾ തന്നെയായി....അവർ ഷോകെയ്സിൽ വച്ചിരിക്കുന്ന പൊൻ പറയിൽ
നിന്ന് താക്കോൽ കൂട്ടമെടുത്ത് ഗോവണിചുവട്ടിലെത്തി...മുകളിലേക്ക് മുപ്പത്
പടികളുണ്ട്...
പടിയിൽ തൊട്ട് നെറുകയിൽ വച്ചുകൊണ്ട് വീണ്ടും ഉറക്കെ വിളിച്ചു.
“കൃഷ്ണാ....“ പക്ഷെ ഇത്തവണ അവർ വിളിച്ചത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെയാണ്....
അവർ ഉള്ളു നൊന്ത പ്രാർഥനയോടെ ആദ്യത്തെ പടിയിൽ കാൽ വച്ചതും ഭഗവാൻ തന്റെ
ലീലകൾ ആരംഭിച്ചു.()
ആദ്യമായി അവരുടെ കാൽ മുട്ടിലെ വേദന അപ്രത്യക്ഷമായി..പിന്നെ
അവർ ഓരൊ പടവിൽ കാൽ വക്കുമ്പോളും കാലചക്രം പിന്നോട്ടുതിരിയാൻ തുടങ്ങി.
ഓരോ പടവും ഓരോ വർഷങ്ങൾ.....ഇതു വരെ ജീവിച്ച ജീവിതം അവർ വീണ്ടും ഒരിക്കൽ കൂടി
ജീവിക്കുകയാണ്.അവരുടെ കാൽ ചുവട്ടിലൂടെ കാലം പുറകൊട്ട് ഒഴുകി കൊണ്ടിരുന്നു..
അങ്ങനെ അൾഷ്യമേഴ്സ് ബാധിതനായി ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറി കൊണ്ടിരിക്കുന്ന
തന്റെ ഭർത്താവിനെ ശുശ്രൂഷിച്ചും പരിചരിച്ചും
അവർ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ എത്തിചേർന്നു.അതായത് അവർ അഞ്ച് പടവുകൾ
കയറികഴിഞ്ഞു....,അന്നേദിവസം നേരം പുലരുമ്പോൾ അവർക്ക് ഭർത്താവിനോട് പറയാൻ ഒരു വിശേഷമുണ്ട്
ചെറിയൊരു തലകറക്കം ,ഛർദ്ദി..ഈ ശ്വരാ അതു തന്നെയോ ?മാസം തോറും മുറതെറ്റാതെ
വന്നെത്തുന്ന മാസമുറ പതിവ് തെറ്റിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു..
രണ്ട് പേരും കൂടി നേരെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ്ആദ്യം പോയത്.നട അടച്ചിരുന്നെങ്കിലും
പുറത്ത് നിന്ന് പ്രാർഥിച്ചു.ഭാരതിയമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ നടക്കല്ലിൽ
വീണു ചിതറി..
അവർ ഇവിടെ എത്രയോ നാളുകളായി പ്രാർഥിക്കുന്നു!
അവർ ഇവിടെ എത്രയെത്ര കണ്ണീരൊഴുക്കി...!!
അവിടെ നിന്ന് നേരെ ഡോക്ടർ സരളാ ദേവിയുടെ ക്ലീനിക്കിലേക്ക്...
വിശദമായി പരിശോധിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞു....menopause! അതായത് ആർത്തവവിരാമം..
ഒരമ്മയാവമെന്ന അവസാനത്തെ പ്രതീക്ഷയും തീർന്നിരിക്കുന്നു..അതു കേട്ടപ്പോൾ
അവർ തളർന്നു.. കൃഷ്ണൻ നായർ തകരുകതന്നെ ചെയ്തു..ആദ്യം മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ..
അതു മാറിയപ്പോൾ അൾഷിമേഴ്സ്....
അവർ വീണ്ടും പടവുകളീലൂടെ നീങ്ങുകയാണ്..ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച് തീർത്ത
സുഖദു:ഖങ്ങളൊക്കെ വീണ്ടും കണ്മുന്നിലൂടെ കടന്നുപോകുന്നു..,കമ്പനിയിലെ മികച്ച അഡ്മിനി
സ്ട്രേറ്റർക്കുള്ള അവാർഡ് അദ്ദേഹം ഏറ്റു വാങ്ങുന്നത്,പഴയതറവാട് പൊളിച്ച് ബംഗ്ലാവ് പണിയുന്നത്,

ഗൾഫിൽ നിന്ന് അദ്ദേഹത്തിനെ താൻ കത്തെഴുതിവരുത്തുന്നത് ,മാതൃകാ പരമായ ദാമ്പത്യം....
ദു:ഖഗാനം പോലെ ജീവിതത്തിന്റെ പാശ്ചാത്തലത്തിലെപ്പോഴുമുണ്ടായിരുന്ന അനപത്യതാ ദു:ഖം ,
ആർട്ടിഫിഷ്യൽ ഇൻസെമിനേഷനു വേണ്ടി ഡോക്ടർ മുഹമ്മദ് ഉപദെശിക്കുന്നത്...
അങ്ങനെ കഴിഞ്ഞു പോയ ജീവിത്തത്തിലെ സന്ധികളും പ്രതിസന്ധികളും പിന്നിട്ട്
അവർ ഇപ്പോൾ എത്തിനിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അനർഘസുന്ദരമായ
ഒരു മുഹൂർത്തതിലാണ്.....സ്റ്റെയർ കെയ്സിലെ മുപ്പതാമത്തെ പടിയിൽ.. അതായത്
ഇരുപതാം വയസ്സിൽ...............
അവരുടെ ആദ്യരാത്രി...സർവ്വാഭരണവിഭൂഷിതയായി
അവൾപാലുമായി മണിയറയിലേക്ക് പ്രവേശിക്കുന്നു..
പാല് ഗ്ലാസ്സ് വാങ്ങി മേശപുറത്ത് വച്ചശെഷം യുവാവായ കൃഷ്ണൻ നായർ അവളെ അരികിൽ
ചേർത്തിരുത്തി.. പിന്നെ ലഹരി പിടിപ്പിക്കുന്ന സ്വരത്തിൽ പറയുന്നു..“അഴിക്ക്...”
അവൾ ഞെട്ടി മുഖമുയർത്തുമ്പോൾ അയ്യാൾ കള്ളചിരിയോടെ വീണ്ടും പറയുന്നു; “ഈ ആഭര
ണങ്ങളെല്ലാം അഴിച്ചു മാറ്റ്...” അവൾ ആഭരണങ്ങൾ ഒന്നന്നായി അഴിച്ചു മാറ്റുമ്പോൾ,
ഇല്ലാത്ത ഉഷ്ണത്തെകുറ്റപെടുത്തി അയ്യാൾ തന്റെ സിൽക്ക് ജുബായും അഴിച്ചുമാറ്റി..
അപ്പോൾ അയ്യാളുടെ വലത്ത് മാറിടത്തിൽ ശ്രീലങ്കയുടെ മേപ്പ് പോലെ
പ്രത്യക്ഷപെട്ട ഇരുണ്ട അടയാളം കണ്ട് അവൾ ചോദിച്ചു:
..”എന്തായിത്...?”
“എന്റെ ബർത്ത് മാർക്ക്..ജനിച്ചപ്പോഴെയുള്ള കറുത്ത മറുക്..”
‘’ മറുക് വലത്ത് നെഞ്ചിലാകുമ്പോൾ അതിനെ "ശ്രീവത്സം" എന്നാണ് പറയുക..”
“ ഇഷ്ടമായോ ...?” അതിന് പക്ഷെ അവൾ മറുപടി പറഞ്ഞത് അയ്യാളുടെ മറുകിൽ
ചുംബിച്ചുകൊണ്ടാണ്...അതൊരു റിഫ്ലക്സ് ആക്ഷൻ പോലെയായിരുന്നു..
ആദ്യം ചുണ്ടുകൾ ഏറ്റുവാങ്ങേണ്ട് സമ്മാനം അങ്ങിനെ അയാളുടെ നെഞ്ചിലെ മറുകിനു
കിട്ടി..” കയ്യിൽ അവശേഷിച്ച ഒറ്റതടവളയും ഊരികൊണ്ട് അയ്യാൾ പറഞ്ഞു
“ഭാരതി, ഇനി നീ നിന്റെ പേരിൽ നിന്നൊരക്ഷരം അഴിച്ചു മാറ്റണം..”
“ഏതക്ഷരം..”
“ആദ്യത്തെ അക്ഷരം..”
“ ഇന്ന് രാത്രി മുഴുവൻ നീ ‘രതി‘ മാത്രമായിരിക്കും ..എന്റെ രതീദേവി..”
അയ്യാൾ മേശവിളക്ക് അണച്ചു കൊണ്ട് പറഞ്ഞു.ഇരുട്ടിൽ അല്പനിമിഷങ്ങൾ
നിശ്ശബ്ദമായി കടന്നു പോയി..പിന്നെ സ്ത്രീ പുരുഷ സമ്മിശ്രമായ സീൽക്കാര
സംഗിതമുയർന്നു..,അകമ്പടിയായി മണിയറ കട്ടിലിന്റെ സന്ധിബന്ധങ്ങൾ
താളാത്മക മായി ഞെരിഞ്ഞു....അങ്ങനെ,അവിടെ ആദ്യസംഗമത്തിന്റെ സംഗീതമേളം
നിറഞ്ഞു......
...പിറ്റെന്ന് പുലർന്നപ്പോൾ,ക്രീഡാലോലമായ രാവിന്റെ തിരുശേഷിപ്പു പോലെ ,തരംഗിത
മായ മെത്തവിരിപ്പിൽ,വാടിയമുല്ലപൂക്കൾക്കിടയിൽ ഒരു പനിനീരിതളുകണ്ടപ്പോൾ ,
അവളുടെ ഉള്ളിലെന്തൊ പിടഞ്ഞു.ഉഴുതുമറിക്കപെട്ട ക്ഷേത്രമണ്ണിൽ മുള പൊട്ടുന്ന
ഒരു വിത്തിന്റെ ഉൾ തുടിപ്പായി തന്റെ അടിവയറ്റിൽ ജീവന്റെ നാമ്പുകൾ
നങ്കൂരമിട്ടുകഴിഞ്ഞെന്നോ? പക്ഷെ..................
* * * * *
അത്ഭുതകരവും സ്വപ്നസന്നിഭവുമായ കാലാനുഭവത്തിൽ നിന്നുണരുമ്പോൾ
അവർ കോണിചുവട്ടിലിരിക്കുകയാണ്... മുകളിലേക്ക് കയറാതെ തന്നെ
കൃഷ്ണൻ നായർ അവിടെയെങ്ങുമില്ലെന്ന് അവർക്ക് ബോധോദയമുണ്ടായി.
പുറത്ത് ഉച്ചവെയിൽ നേർത്ത് നേർത്ത് നിലാവ് തന്നെയായിരിക്കുന്നു..
കുറുകുന്ന പ്രാവും വീശിയടിക്കുന്ന കാറ്റും ഇപ്പോൾ നിശ്ശ്ബ്ദമാണ്..
അപ്പോൾ,അപ്പോൾ ...വീടിനുള്ളീൽ ഒരു കരച്ചിൽ ഉയർന്നു...
വിശാലമായ തളത്തിലെ ഒരു കോണിൽ കിടന്നിരുന്ന നൂറ്റാണ്ടുകളുടെ
പഴക്കമുള്ള ചന്ദനതൊട്ടിലിൽ നിന്നാണ് ആ കരച്ചിലുയരുന്നത്..
ഒളിച്ചിരിക്കുന്ന ഭർത്താവിനു വേണ്ടി വീടു മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും
അവർ നോക്കാതെ വിട്ടു പോയ ഒരു ഇടമായിരുന്നു അത്.....
തൊട്ടിലിൽ കൈകാലിട്ടടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയാണ് ഓമനത്തം
തുളുമ്പുന്ന ഒരു കുഞ്ഞ്.അതിന്റെ വലത്തെ മാറിടത്തിൽ ഒരു കൊച്ചു മറുകും
അവർ കണ്ടു: ‘ശ്രീവത്സം”
അവർകുഞ്ഞിനെ വാരി മാറോടണച്ചു .പാൽ ചുരന്നു വിജൃംഭിച്ച
മുലകണ്ണ് കുഞ്ഞിന്റെ വായിലേക്ക് തിരുകി പാലൂട്ടുവാൻ ആരംഭിച്ചു..
അങ്ങനെയാണ് ഭാരതിയമ്മ അമ്പതാം വയസ്സിൽ ഭർത്താവിനെ
നഷ്ട പെടാതെ തന്നെ വിധവയായത്...
പ്രസവിക്കാതെ തന്നെ അമ്മയായത്..

Friday, February 12, 2010

അൽ വിദാ..........

അങ്ങനെ ഞാനും ആത്മകഥയെഴുതുന്നു. ആശയങ്ങളും എഴുതാനുള്ള ആത്മവിശ്വാസവും
തീർന്നാൽ ആത്മകഥ തന്നെ ശരണം,അല്ലെങ്കിൽ പിന്നെ മോഷ്ടിക്കണം,അഥവാ
മോഷണത്തിന്റെ രീതി ഒന്നു മാറ്റണം..
പക്ഷെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കപെടുമെന്നല്ലെ...
അതുകൊണ്ടാണ് ആത്മകഥയെഴുതാൻ തീരുമാനിച്ചത്...ആത്മകഥ എന്ന്
ആദ്യമെ പറഞ്ഞത് ഒരു മുൻ കൂർ ജാമ്യം കൂടിയാണ്..എന്നു വച്ചാൽ ഇതിൽ
ത്രില്ലും ഹൊററുമൊന്നും പ്രതീക്ഷിക്കരുത്..ഒരല്പം ബോറടി പ്രതീക്ഷിക്കുകയും വേണം..
അപ്പോൾ തുടങ്ങാം..പക്ഷെ ഒരു പ്രശ്നം.സ്വന്തം കഥയാകുമ്പോൾ സ്വന്തം
പേരും ഊരു മൊക്കെയാണല്ലൊ ആദ്യം പറയേണ്ടത്..,ഞാൻ ശ്രീ-----,
കൊല്ലാ വർഷം ഇത്രമാണ്ട് ഇന്ന സ്ഥലത്ത് ഇന്ന ആൾക്കാരുടെ ഇത്രാ‍മത്തെ
പുത്രനായി ഭൂജാതനായി...അതൊക്കെയാണല്ലൊ അതിന്റെ രീതികൾ ..
എന്തു ചെയ്യാം ഞാൻ എന്റെ പേരും ഊരുമൊക്കെ മറന്നുപോയിരിക്കുന്നു..
ഒരു പേരിലെന്തിരിക്കുന്നു എന്ന് വില്ല്യം ഷേക്ക്സ്പിയർ
ചെയ്തതുപോലെ കൈമലർത്താനുമാകുന്നില്ല ,കാരണം മറന്നുപോയിരിക്കുന്നത്
സ്വന്തം പേരാണ്!! മാത്രമല്ല, ഒരു പേരിൽ
പലതു മിരിക്കുന്നെണ്ടെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്...
ഉദ്ദാഹരണത്തിന് ,ഐശ്വര്യറായിയുടെ പേര് “ബസന്തി“യെന്നോ
‘ചമേലി’ എന്നോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും മിസ് വേൾഡ് ആകുമായിരുന്നില്ല
എന്നാണ് എന്റെ വിശ്വാസം.മിസ് ഇന്ഡ്യ ആയിട്ട് വേണ്ടെ മിസ് വേൾഡ് ആവാൻ..!!
എന്തിന് എന്റെയടുത്ത ഒരു സുഹൃത്ത്, ഒരു പാട്ഡിഗ്രികളും ആവശ്യത്തിന് സ്മാർട്ട്നെസ്സുമുള്ള
ശ്രീ . നാരായാണൻ കുട്ടി,ആപേരും വച്ച് ഒരു ജോലി തെണ്ടി മടുത്ത് ഈയിടെമാത്രമാണ്
ഒരു ഐടി കമ്പനിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് ..മിസ്റ്റർ നാരായൺ എന്നപേരിൽ.
സ്വന്തം പേരു മറന്നാലും സ്വന്തം കഥ ഞാൻ മറന്നിട്ടില്ല അതുകൊണ്ട് നേരെ ആത്മകഥയിലേക്കു
കടക്കാം...
* * * *
എന്റെ ഏറ്റവും പഴക്കമുള്ള ഓർമ്മ മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകളിക്കുന്നതാണ്.
മുറ്റത്തെ മാഞ്ചുവടാണ് സ്ഥിരംവേദി.ആദ്യം വാവട്ടമുള്ള ഒരു കണ്ണൻ ചിരട്ടയിൽ ഒരല്പം
പഞ്ചാര പൂഴിയിടുന്നു.അതിനുശേഷം വക്കുവെരെ നനച്ച് കുഴച്ചമണ്ണ നിറക്കുന്നു..പിന്നെ
ഒരറ്റ കമിഴ്ത്ത്...മണ്ണപ്പം റെഡി.....
അന്ന്മണ്ണപ്പം ചുട്ടുകളിക്കാൻ എന്റെകൂടെ അയൽ വക്കത്തെ ഒരു കൊച്ചു പെൺകുട്ടിയും
വരുമായിരുന്നു..ഇന്ന് അവൾ എന്റെ അടുക്കളയിൽ അരിയപ്പം ചുടുന്നു...
അപ്പോൾ എന്റെ കഥ ബാല്യവും കൌമാരവും കടന്ന് നേരെ യൌവനത്തിലേക്കും
അടുത്തപടിയായ വിവാഹജീവിതത്തിലേക്കും എടുത്തുചാടിയിരിക്കുന്നു ..ജനിച്ചു,രമിച്ചു ,ജനിപ്പിച്ചു,മരിച്ചു..
...ഇതൊക്കെ തന്നെയാണ് മിക്ക ആത്മകഥകളുടെയും കാതൽ ..
ഒരു നിമിഷം... ,ഒരു ഓട്ടൊബയോഗ്രഫി ആകുമ്പോൾ ഒടുവിൽ പറഞ്ഞ പ്രസ്താവാം
ഒഴിവാക്കേണ്ടതല്ലെ എന്നു നിങ്ങൾ ക്ക് തോന്നാം...
അവിടെയാണ് കഥ മാറുന്നത്........
കാലം മാറുന്നത്.
* * *
ഏതൊരു സാമാന്യവത്കരണത്തിനും കാണും ചില അപവാദങ്ങൾ...
വീടും പൂന്തോട്ടവും ഭാര്യയും കുട്ടികളും നേരം വെളുത്താൽ ഒരുപാടു ജോലികളും രാത്രിയായാൽ
ഒരു പാടുതമാശകളും ഇടക്കൊരു ഔട്ടിംഗുമൊക്കെയായി ജീവിതം അങ്ങനെ പുതുമകളൊന്നുമില്ലാതെ
നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് പെട്ടൊന്നൊരു തലവേദന...പതിവുള്ളതല്ല.എന്നാലും
ഡോക്ടറെയൊന്നും കാണാൻ പോയില്ല .ഒരു അനാസിൻ വാങ്ങികഴിച്ചു.വേദനയും മാറി.
വേദന തത്കാലം മാറിയെങ്കിലും ദുരിതങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.പിറ്റേന്ന് ഇടത്തെകണ്ണു
മാത്രം കരയാൻ തുടങ്ങി.രണ്ട് ദിവസം വെയ്റ്റ് ചെയ്ത് നോക്കി.മൂന്നാം ദിവസം കുടുംബഡോക്ടറുടെ
സന്നിധിയിൽ...ചെറുപ്പകാലം മുതലേ ചികിത്സിക്കുന്ന ഡോക്ടർ ആണ്..ഡോക്ടർ ശങ്കരൻ..,അതെ
പ്രാക്ടീസ് കുറഞ്ഞപ്പോൾ അദ്ദേഹവും ഈയിടെയായി പേരു മാറ്റിയിരിക്കുന്നു; ഇപ്പോൾ ഡോക്ടർ ശങ്കർ.
.പേരു മാറിയെങ്കിലുംസ്ഥായീ‍ഭാവം കരുണം തന്നെ
.. അദ്ദെഹം കാരുണ്യത്തോടെ എന്നെ പരിശോധിക്കാൻ തുടങ്ങി ,ഇരുത്തിയും കിടത്തിയും
കണ്ണിലേക്ക് ലൈറ്റ് അടിച്ചുമൊക്കെ.....
അവസാനം അദ്ദേഹം പറഞ്ഞു : “ കുഴപ്പമൊന്നുംകാണുന്നില്ല...മൂന്നുദിവസം മരുന്നു കഴിച്ചു നോക്കാം...”
നോക്കാമെന്ന്!!എന്റെ നെഞ്ചിലൂടെ ഒരു കുഞ്ഞാറ്റകിളി കുരുത്തോലപെരുന്നാളു കൂടുവാൻ പറന്നു പോയി....
ഞാൻ നേരത്തെ പറഞ്ഞല്ലോ,ചെറുപ്പം മുതലേ ചികിത്സിക്കുന്ന ഡോക്ടറാണ്...അദ്ദേഹത്തിന്റെ
രീതികളൊക്കെ എനിക്കറിയാം...നോക്കാമെന്ന്!!‘ ഇതദ്ദേഹത്തിന്റെ ശൈലിയല്ല...
എന്നാലോ മൂന്നുദിവസം അദ്ദേഹത്തിന്റെ മരുന്നു കഴിച്ചപ്പോഴേക്കും കണ്ണിൽ നിന്നുള്ള വെള്ളംവരവ്
നിന്നു.പക്ഷെ മറ്റൊരപകടം ! ഇടത്തുകണ്ണിന്റെ കാഴ്ചക്കൊരു മങ്ങൽ! കാഴ്ച മങ്ങാൻ തുടങ്ങിയ
പ്പോൾ ഞാൻ ഓർത്തത് എന്നെ ചികിത്സിക്കുന്ന ഡോക്ടറെയല്ല,എന്റെ ജ്യോത്സ്യരെയാണ്
ശ്രീ കാണിപറമ്പിൽ മഹാദേവനെ...കാരണം ഡോക്ടർ മാരൊക്കെ കണ്ടുപിടിക്കുന്നതിന് വളരെ
മുൻപ് തന്നെ എന്റെ ഹൃദയത്തിലെ ഇടത്തും വലത്തും അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ
ഒരു ദ്വാര മുണ്ടെന്ന് കണ്ട് പിടിച്ച മഹാനണദ്ദേഹം..എന്റെ ഒന്നാം പിറന്നാളിന് ജാതകമെഴുതുമ്പോഴാണ്
മഹത്തായ ആ കണ്ട് പിടുത്തം അദ്ദേഹം നടത്തിയത്..പിന്നെയും നാലുവർഷം കഴിഞ്ഞാണ്
ടൌണിലെ ഹാർട്ട് ഹൊസ്പ്റ്റലിലെ കാർഡിയോളജിസ്റ്റ് ഡോക്റ്റർ കൃഷ്ണനുണ്ണി
എ.എസ്.ഡി(atrial septal defect) എന്ന എന്റെ രോഗം സ്ഥിരീകരിക്കുന്നതും
ഒരു കാർഡിയാക് ഓപ്പറേഷനു വിധേയനാക്കുന്നതും..
അതുവരെ കാണിച്ച ഡോക്ടർമാരെല്ലാം പറഞ്ഞു; “ ഒരു കുഴപ്പവുമില്ല...”“.
അതുകൊണ്ട്,ജ്യോതിഷത്തിലൊന്നും എനിക്ക്
വിശ്വാസമില്ലെങ്കിലും ജ്യോത്സ്യരെ എനിക്ക് ദൃഢവിശ്വാസമാണ്.ഇനി അദ്ദേഹം തന്നെ അഭയം...
* * * * *
പനകളും പാലകളും മറ്റനവധി കാട്ടുവൃക്ഷങ്ങളും വളർന്ന് നിൽക്കുന്ന ഒരു വലിയ പറമ്പിന്റെ
യുള്ളിൽ ഒരു ശ്രീകോവിൽ പോലെയാണ് ജ്യോത്സ്യരുടെ വീട് നില കൊള്ളുന്നത്. ഒതുക്കുകല്ലു
കയറുമ്പോൾ ഒരു വലിയ മണിനാഗം എതിരെ ഇഴഞ്ഞുവരുന്നു...!! നല്ലകണി! ജ്യോത്സ്യരെ കാണുവാൻ
മനുഷ്യർ മാത്രമല്ല എത്താറ് എന്ന് നാട്ടിൽ പൊതുവെ ഒരു സംസാരമുണ്ട്...
ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിൽ ചമ്രം പടിഞ്ഞിരുന്ന് മണി നാഗത്തിന് വേണ്ടി നിരത്തിയ
കവിടികളെല്ലാം കൊച്ചു സഞ്ചിയിൽ വാരികെട്ടുകയാണ്...
ഞാൻ പേരും നാളും പറഞ്ഞ് സ്വയം പരിചയപെടുത്തി..എന്നെങ്കിലും കണ്ണു സംബന്ധമായ എന്തെങ്കിലും
രോഗമുണ്ടാവുകയാണെങ്കിൽ തന്നെ സമീപിക്കണമെന്ന് മുൻപ് ജ്യോത്സ്യർ എനിക്ക് നിർദേശം
തന്നിരുന്ന കാര്യവും ഓർമ്മപെടുത്തി.. അദ്ദേഹം വായിലെ താംബൂലമിശ്രിതം ഉമ്മറത്തേക്ക് നീട്ടി
തുപ്പി ഒന്ന് ഇരുത്തി മൂളി ..പിന്നെ എന്റെ ജാതകത്തിന്റെ ഓലകൾ മറിച്ചു നോക്കാൻ തുടങ്ങി
ഇതിനിടയിൽ ഭാര്യ കുട്ടികൾ കുടുംബം ഇതിനെകുറിച്ചൊക്കെ കുശലന്വേഷണം നടത്തുന്നുണ്ട്..
“എല്ലാവരും സുഖമായിരിക്കുന്നു...” ഞാൻ പറഞ്ഞു ..
ജാതകത്തിന്റെ ഒരു താളിൽ അദ്ദേഹത്തിന്റെകണ്ണുകൾ കുറെ നേരം ഉടക്കിനിന്നു.
പിന്നെ പൊടുന്നനെ എന്നെ നോക്കി ഒരു ചോദ്യം .
“നിങ്ങൾക്കിപ്പോൾ എന്ത് ബാങ്ക് ബാലൻസ് ഉണ്ട്?”
ഡോക്ടറും വക്കീലും ഇത് ചോദിച്ചാൽ ഞാൻ നേരു പറഞ്ഞില്ലെന്നിരിക്കും. പക്ഷെ
എന്റെ ജ്യോത്സ്യരോട് ഞാൻ കള്ളം പറയുകയില്ല.അതുകൊണ്ട് ഞാൻ
എന്റെ ബാങ്ക് ബാലൻസ് മുതലും പലിശയും അണപൈവിടാതെ പറഞ്ഞുകൊടുത്തു..
“എങ്കിൽ അതൊക്കെ വേഗം തന്നെ പിൻ വലിക്കണം .എന്നിട്ട് അത്രയും തുക പ്രീമിയം
അടച്ച് ഒരു ലൈഫ് പോളിസി എടുക്കണം.“”
അത്രയുവലിയ ഒരു തുകപ്രീമിയ മടച്ചാൽ അടുത്തവർഷം അതേ തുക അടക്കുവാൻ
ഞാൻ എന്തു ചെയ്യും? എന്റെ നാവിൻ തുമ്പോളം വന്ന ആ സംശയം ഞാൻ അങ്ങനെ
തന്നെ വിഴുങ്ങി. ..എനിക്കറിയാം ഇദ്ദേഹം ‘കാര്യം’ മാത്രം പറയുന്ന ആളാണ്.കാരണങ്ങൾ
തിരക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല..
അദ്ദേഹം ജാതകം അടച്ചു .സെഷൻ കഴിഞ്ഞെന്നർഥം.
ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു വെള്ളിരൂപ എടുത്തു...
“ദക്ഷിണ...”
“ഇപ്പോൾ വേണ്ട..” അദ്ദേഹം ശാന്തതയോടെ പറഞ്ഞു.
“ പിന്നെ??”
“”പോളിസികിട്ടിയിട്ടു മതി.........!!“”
* * * *
നാട്ടിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിലെല്ലാം കയറിയിറങ്ങി അവസാനം
തലയുടെ MRI scan ഉൾപ്പെടെ ഒരു കെട്ടു
ഫയലുമായി ഞാൻ വീണ്ടും എന്റെ കുടുംബഡോക്ടറുടെ മുന്നിൽ ഇരിക്കുകയാണ്..
ഫയലുകളെല്ലാം സമയമെടുത്ത് അവധാനതയോടെ പഠിച്ച ശേഷം എല്ലാവരും
പറഞ്ഞതുതന്നെ അദ്ദേഹവും പറഞ്ഞു. “ ഒരു കുഴപ്പവുമില്ല...”
അതും പറഞ്ഞ് കുറച്ച് വിറ്റാമിൻ ഗുളികകൾ കുറിക്കുവാനായി അദ്ദേഹം തന്റെ പ്രിസ്ക്രിപ്ഷൻ
പാഡിൽ നിന്ന് ഒരു താൾ വലിച്ചു കീറി............
പെട്ടെന്നെനിക്കൊരു കുസൃതി തോന്നി. ഞാൻ ചോദിച്ചു.
“ഡോക്ടർ , ഞാനിനി എത്രനാൾ ജീവിക്കും.........??”
അദ്ദേഹം എഴുതാനെടുത്ത പേനകടലാസിനുമുകളിൽ വച്ചു.അപൂർവ്വമായ ഒരു രോഗലക്ഷണം
ശ്രദ്ധയിൽ പെട്ടെതു പോലെ അദ്ദേഹത്തിന്റെ കണ്ണിൽ ക്ഷണനേരത്തേക്ക് ഒരു ഒളി മിന്നി..
പിന്നെ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു;
“” ആ‍യുസ്സു തീരുന്നതുവരെ...............................”
അതിനുശേഷം മരുന്നെഴുതാനുള്ളതാളിൽ അദ്ദേഹം എന്റെ രോഗചരിത്രത്തിന്റെ സംക്ഷിപ്തമെഴു
താൻ തുടങ്ങി..എഴുതികഴിഞ്ഞപ്പോൾ അടിയിൽ നീട്ടിയൊരുപ്പുമിട്ട് കടലാസ് നാലായി മടക്കി
ഒരു കവറിൽ വച്ച് എനിക്ക് നീട്ടി...........
“എന്തായിത്......?”
“റഫറൻസ് ലെറ്ററാണ്..ഡോക്ടർ ഗുരുദത്തിന്..”
“ഗുരു ദത്തോ?? ആരാണദ്ദേഹം ?
“എന്റെ ഗുരു......”
* * * *
ഡോക്ടർ ഗുരുദത്ത് ചികിത്സ നടത്തുന്ന ഹോസ്പിറ്റലിനെ കുറിച്ചന്വേഷിച്ചപ്പോഴാണ് രസം..
എഴുത്തു തന്ന കുടുംബഡോക്ടർക്കു കൂടി അതെവിടെയാണെന്ന് ശരിക്കു പറഞ്ഞുതരാൻ കഴിഞ്ഞില്ല.
അന്വേഷിക്കുവിൻ കണ്ടെത്തും എന്നല്ലെ..അവസാനം കരുണ ഹോസ്പിറ്റലിന്റെ ഫോൺ നമ്പർ
ഡയറക്ടറിയിൽ നിന്ന് കണ്ടെടുത്തു.കുറെ നേരം ശ്രമിച്ചിട്ടാണ് കണക്ഷൺ കിട്ടിയത്.
“ കരുണ ഹോസ്പിറ്റലല്ലേ..” ഫൊൺ അറ്റന്റ് ചെയ്ത റിസ്പ്ഷനിസ്റ്റിനോട് ഞാൻ ചോദിച്ചു.
“അതെ...ഡോക്ടർ കരുണാകരൻ റഫർചെയ്തപേഷ്യന്റല്ലേ.” അവർ തിരിച്ചിങ്ങോട്ടൊരു ചോദ്യം.
അത് കേട്ടപ്പോൾ അത്ഭുതവും സന്തോഷവും എനിക്ക് ഒരു മിച്ചനുഭവപെട്ടു.എങ്കിലും അവർ
എന്നെമറ്റാരോ ആയി തെറ്റിദ്ധരിച്ചതായി എനിക്കു തോന്നി. ഞാൻ തിരുത്തി:
‘അല്ല. ഡോക്ടർ ശങ്കർ റഫർ ചെയ്ത പേഷ്യന്റാണ്..”
“അതെ..അതുതന്നെ ! ഡോക്ടർ ഗുരുദത്ത് അദ്ദേഹത്തെ കരുണാകരൻ എന്നാണ് വിളിക്കാറ്..”
“എങ്കിൽ ഇപ്പോൾ കരുൺ എന്ന് വിളിക്കണം “ഞാൻ പറഞ്ഞു..
അങ്ങേ തലക്കൽ പളുങ്ക് ചിതറുന്നതു പോലെ ഒരു ചിരി ഉടഞ്ഞു..
ആ തമാശ അവർ ആസ്വദിച്ചെന്നു തോന്നുന്നു.
“ ഡോക്ടർ ഗുരുദത്തിന് ഒരു അപ്പോയിൻ മെന്റ് ഫിക്സ് ചെയ്യാനാണ് ഞാൻ വിളിച്ചത്..”
“ മനസ്സിലായി..അതു ഫിക്സ് ചെയ്തു കഴിഞ്ഞു.” അവർ പറഞ്ഞു..
“ എങ്ങനെയാണ് ഹോസ്പിറ്റലിലേക്ക് എത്തുക..വഴിയൊന്നു പറഞ്ഞു തരണം..”
“ ഏതു വഴിക്ക് വന്നാലും നിങ്ങൾ ഇവിടെ എത്തും”
“ഞാൻ എപ്പോൾ ആണ് പുറപെടെണ്ടത്?”
“എപ്പോൾ പുറപെട്ടാലും നിങ്ങൾ സമയത്തിനു തന്നെ ഇവിടെ എത്തിചേരും”
എന്റെ സംശയങ്ങളെല്ലാം തീർന്നിരുന്നു..എന്നാലും ഞാൻ വെറുതെ ചോദിച്ചു:
“ഞാൻ എവിടെ നിന്നാണ് പുറപെടേണ്ടത്?” അതിനും അവർക്കു മറുപടിയുണ്ടായിരുന്നു...
“നിങ്ങൾ എവിടെ നിന്നു പുറപെട്ടാലും ഇവിടെയെത്തുമ്പോൾ തൃസന്ധ്യയാകും.........”.
അപ്പുറത്ത് ഫോൺ വെക്കുന്ന ശബ്ദം.അത് ചെറിയൊരു ആഘാതമായി എന്റെ ചെവിയിൽ
പതിക്കുന്നു..വലിയൊരു ഇടിമുഴക്കമായി എന്റെ തലക്കുള്ളിൽ മുഴങ്ങുന്നു...ശക്തമായ
തലവേദനയുടെ ആരംഭം....കാഴ്ച മങ്ങുന്നു ..ഓർമ്മകൾ മറയുന്നു......
* * *
ഓർമ്മവരുമ്പോൾ ഞാൻ വിശാലമായ ഒരു ആശു പത്രി മുറിയിലാണ്.ചുറ്റും കണ്ണഞ്ചിക്കുന്നവെണ്മ.
ചുമരിനും ജനൽ വിരിക്കും ഞാനിട്ടിരിക്കുന്ന ഹോസ്പിറ്റൽ യൂണിഫോമിനും മാത്രമല്ല മുറിയിലെ
ഫർണീച്ചറുകൾക്കും ഉപകരണങ്ങൾക്കും തലകീഴായി
സലൈൻ കുപ്പികൾ തൂങ്ങികിടക്കുന്ന ഡ്രിപ്പ് സ്റ്റാൻഡിനും വെളുത്തനിറം..കറുപ്പിന്റെ ഒരു പാടു പോലുമില്ല..
ഒരു രോഗാണുവും ആ പരിസരത്തെങ്ങുമില്ല.. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്.
ഞാൻ കിടക്കുന്ന മുറിക്ക് വാതിലുകളൊന്നു മില്ല ..ഉള്ളത് മൂന്നുജനലുകളാണ്..അതാകട്ടെ അടഞ്ഞുകിടക്കുന്നു..
ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്..കാഴ്ചതെളിഞ്ഞിരിക്കുന്നു തലവേദന അനുഭവപെടുന്നേയില്ല...
പുറത്തെ കാഴ്ചകൾ നോക്കികാണുവാൻ എന്തെന്നില്ലാത്ത ഒരു ആഗ്രഹം.......
ഞാൻ മെല്ലെ എണീറ്റ് ആദ്യത്തെ ജനൽ തുറന്നു..പെട്ടെന്ന് വെളിച്ചവും കുളിരും നേർത്തസുഗന്ധവും
മുറിയിലേക്ക് ചൊരിഞ്ഞുവീണു..എത്രമനോഹരമായ കാഴ്ച..നോക്കെത്താദൂരം പരന്നുകിടക്കുന്ന
ഒരു താഴ്വാരം..താഴ്വരയിൽ നീലകടൽ പോലെ പൂത്തു കിടക്കുന്ന നീല കുറിഞ്ഞികൾ ...
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അതേ പൂക്കൾ ...പൂങ്കടലിനു മേലെ അനുഗ്രഹം
ചൊരിഞ്ഞുകൊണ്ട് ചക്രവാളത്തിൽ ചുവന്നു തുടുത്തു നിലകൊള്ളുകയാണ് ഉദയ സൂര്യൻ..........
ഇതെ കാഴ്ച മറ്റൊരു വീക്ഷണകോണിൽ നോക്കി കാണുവാൻ ഞാൻ അടുത്ത ജനൽ തുറന്നു..
പക്ഷെ അവിടെ ഞാൻ കണ്ടത് നക്ഷത്രഖചിതമായ രാത്രിമാനമാണ്.. ആകാശത്ത് ‘ശബരനും’(orione)
അവന്റെ വേട്ടനായയും(canis major) കൊലുത്തഴിഞ്ഞുകിടക്കുന്ന ഒരു പാദസരം പോലെ ‘കാർത്തികകൂട്ടവും..(plaedes)
അശ്വമുഖം പോലെ അശ്വതിയും നിരന്നു മിന്നുന്നു............അശ്വതി എന്റെ ജന്മ നക്ഷത്രം കൂടിയാണ്...എല്ലാം തണുപ്പുകാലത്തെ നക്ഷത്രങ്ങൾ!!
ഞാൻ വർദ്ധിച്ച കൌതുകത്തോടെ മൂന്നാമത്തെ ജനലും തുറന്നു ...തുറന്നത് വേനലിന്റെനീല വെളിച്ചം
വീണുകിടക്കുന്ന ഒരു വരാന്തയിലേക്ക്.........അതിന് ചുരുങ്ങിയത് ഒരു നാഴികയെങ്കിലും നീളം കാണും..
ഒരേ മുറിയിൽ നിന്നുള്ള ജാലകകാഴ്ചകൾ ഒന്നാവണമെന്നില്ല,എന്നാൽ ഒരേ സമയം
വ്യത്യസ്തമായ കാലവും കാലാവസ്ഥയുമൊക്കെ ആദ്യാനുഭവമാണ്!!
ദൂരെ വെളുത്ത ഓവർകോട്ട് ധരിച്ച ഡോക്ടറും സംഘവും പ്രത്യക്ഷപെട്ടപ്പോൾ ഞാൻ കട്ടിലിൽ വന്ന് കണ്ണുമടച്ച് കിടന്നു..
അല്പസമയം കഴിഞ്ഞപ്പോൾ മധുരമായ സ്വരത്തിൽ ആരോഎന്റെ പേരുചൊല്ലിവിളിച്ചു...
നെറ്റിയിൽ ചന്ദന കുറിയുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഡോക്ടർ ഗുരുദത്ത്..കൂടെ
സുന്ദരികളായ രണ്ട് നഴ്സ്മാരുമുണ്ട്.. ഡോക്ടർ ഗുരുദത്തിനെ കണ്ടപ്പോൾ എനിക്ക്
എന്തെന്നില്ലാത്ത ആശ്ചര്യമുണ്ടായി..അദ്ദേഹത്തിന് എന്റെ ജ്യോത്സ്യന്റെ അതേ മുഖഛായ..
സംശയം ഞാൻ മനസ്സിൽ വച്ചതെയുള്ളൂ.. പക്ഷെ ഉത്തരം അദ്ദേഹത്തിൽ നിന്ന്
പുറത്ത് വന്നു കഴിഞ്ഞു“ എനിക്ക് വൈദ്യവും അറിയാം.........” ദേവനാഗരിലിപിയിൽ സ്വന്തം
പേരെഴുതിവച്ചിരിക്കുന്ന ഓവർകോട്ടിന്റെ ഇടത്ത് ഭാഗത്ത് കുത്തിയിരിക്കുന്ന നെയിം പ്ലെറ്റിലേക്കും
കഴുത്തിൽ കിടക്കുന്ന ഇരട്ടകുഴൽ സ്റ്റെതസ്കോപ്പിലേക്കും ഞാൻ മാറി മാറി നോക്കി..
“ഞാൻ തന്നെ ...ജ്യോത്സ്യർ മഹാദേവൻ..ചികിത്സിക്കുമ്പോൾ ഡോക്ടർ ഗുരുദത്ത്..”
അദ്ദേഹം എന്റെ വലത്ത് കൈയിൽ വിരൽ ചേർത്ത് പിടിച്ച് നാഡി മിടിപ്പ്
പരിശോധിച്ചു ..
“എല്ലാം മാറിയല്ലോ...” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോഴാണ് എനിക്ക് എന്തെന്നില്ലാത്ത ഒരു അങ്കലാപ്പ് അനുഭവപെട്ടത്...
കയ്യിലെ പണമെല്ലാം കഴിഞ്ഞിരിക്കുന്നു..ലൈഫ് ഇൻഷ്വറൻസിന്റെ അടുത്ത് പ്രീമിയം
അടക്കുവാനുള്ള സമയവും അടുത്തെത്തിയിരിക്കുന്നു.അല്ലെങ്കിൽ അടച്ച തുക ലാപ്സായ
തു തന്നെ.........
എന്റെ പരിഭ്രമം ഒരു കുരുത്തംകെട്ട ചോദ്യമായാണ് പുറത്ത് വന്നത്..
“ ഡോക്ടർ ഞാൻ എപ്പോഴാണ് മരിക്കുക??”
“ചോദ്യം തെറ്റിപോയല്ലോ...” അദ്ദേഹം പുഞ്ചിരി കൈവിടാതെ പറഞ്ഞു.
“ഏതാണ് ശരിയായ ചോദ്യം..?”
“എപ്പോഴാണ് മരിച്ചത് എന്നാണ് ചോദിക്കേണ്ടത്...”
(THE END)
*****************************************************************

Tuesday, February 9, 2010

വിചാരണയില്ലാതെ......

മുറ്റത്തെ പതിനെട്ടാം പട്ടയുടെ ഉച്ചിയിൽ പച്ചോലപാമ്പുകളുടെ ചൂളം വിളിയുയരുന്നു.അകമ്പടിയായി,
കൊത്തുപണിചെയ്ത ഉമ്മറതൂണുകളിൽ പടർന്ന് പരിലസിച്ചിരുന്ന ബ്ലീഡിംഗ് ഹാർട്ടിന്റെ
പൂങ്കുലകൾക്കുള്ളിൽ നിന്ന് ഭയചകിതരായ സുചിമുഖികൾ ചിറകടിച്ചു പറക്കുന്നശബ്ദം...
പുറത്ത് അവർ എത്തി കഴിഞെന്ന്ഉമാദത്തനു മനസ്സിലായി.
എഴുതികൊണ്ടിരിക്കുന്ന ‘സ്വർണ്ണവലയുള്ള ചിലന്തി’ യുടെ സ്ക്രിപ്റ്റ്
മാറ്റിവച്ച് അയ്യാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റു...
വാതിൽ തുറന്നപ്പോൾ,വരാന്തയിൽ അവർ മൂന്നാലു പേരുണ്ട്. കൂട്ടത്തിൽ ജുബയും മുണ്ടും ധരിച്ച അവരുടെ
നേതാവെന്നു തോന്നിക്കുന്ന ആൾ സ്വയം പരിചയപെടുത്തി. “ ഞാൻ ..കുമാരമംഗലം
അമ്പലം കമ്മറ്റി പ്രസിഡണ്ട്..” നെറ്റിയിലെ ചന്ദനകുറിയും വെറ്റില കറപുരണ്ട പുഞ്ചിരിയും ആ
പ്രസ്താവനക്ക് റാൻ മൂളിയെങ്കിലും കണ്ണുകളിലെ ക്രൌര്യവും കൌശലവും അയ്യാളെ ഒറ്റുകൊടുത്തു...
ഇടുങ്ങിയ തളത്തിൽ കിടന്നിരുന്ന ചൂരൽ കസേരകളിലും സ്റ്റൂളുകളിലുമായി എല്ലാവരും ഉപവിഷ്ടരായി
കഴിഞ്ഞപ്പോൾ ഉമാദത്തൻ ചോദിച്ചു: “കുടിക്കാൻ ... ഹോട്ട് ഓർ ..കോൾഡ്?”
“ചായയായാലും സർബത്തായാലും ഞങ്ങൾക്ക് സന്തോഷം” അനുയായികളിൽ ഒരാൾ വലിയതമാശ
പൊട്ടിക്കും മട്ടിൽ പറഞ്ഞു.
“ ക്ഷമിക്കണം...കുടിക്കാൻ ചൂടുവെള്ളം വേണോ അതോ പച്ചവെള്ളം മതിയോ എന്നാണ്
ഉദ്ദേശിച്ചത്...ഞാനിവിടെ തനിച്ചാണ്”
“അതിനെന്താ...പക്ഷെ വെള്ളംകുടിക്കാനല്ല.. താങ്കളെ വെള്ളം കുടിപ്പിക്കാനാണ് ഞങ്ങൾ
വന്നിരിക്കുന്നത് ..കഴിഞ്ഞയാഴ്ച അക്കാദമിഹാളിൽ വച്ചുകണ്ട താങ്കളുടെ ‘ന്യായവിധി ‘
ഞങ്ങൾക്കത്രക്കും ഇഷ്ടപെട്ടുപോയി...“
ക.പ്ര. പറഞ്ഞു;
“ അതെ..എല്ലാവരും അതു തന്നെ പറയുന്നു..”
“”അപ്പോൾ നേരെ കാര്യത്തിലേക്കു കടക്കാം പത്തേ മാസം പന്ത്രണ്ടിനാണ് ഞങ്ങളുടെ ഉത്സവം.
ഉത്സവം കൊഴുപ്പിക്കാൻ നിങ്ങളുടെ നാടകം തന്നെ വേണം ..”“
“ പക്ഷെ ഈ മാസം ഡേറ്റൊന്നുമില്ലല്ല്ലോ..? “ ഉമാദത്തൻ നിസ്സഹായനായി പറഞ്ഞു.
“ അതു പിന്നെ ഞങ്ങൾക്കറിയരുതോ ..ധൃതിയില്ല ..അടുത്തവർഷം ഉത്സവത്തിനുവേണ്ടിയുള്ള
ബുക്കിംഗ് ആണ് ഞങ്ങൾ ഉദ്ദേശിച്ചത്... പക്ഷെ അതിനുമുൻപ് ആ നാടകത്തെകുറിച്ചു ഞങ്ങൾ
ക്കുള്ള സംശയനിവൃത്തി ഉണ്ടാക്കി തരണം”
“എക്സ്ക്യുസ് മി ..ഇവിടെ എവിടെയാണ് ബാത്ത് റൂം? “ അനുയായികളിൽ ഒരാൾ ഇടക്ക് കയറി
ചോദിച്ചു.
“ ഒന്നിനോ..രണ്ടിനോ?
“രണ്ടിനും...“
“എങ്കിൽ .. പുറത്തു തന്നെ പോകണം“
“ താങ്ക്യൂ...”
ഒഴിഞ്ഞ സീറ്റിൽ കയറി ഇരുന്നു കൊണ്ട് ഉമാദത്തൻ ക. പ്ര ന്റെ ചോദ്യങ്ങളെ നേരിടാൻ
തയ്യാറായി....
“കോടതിവിധിയും കാത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒരു ക്രിമിനലിനെ,കഥാനായകൻ വളരെ സാഹസികമായി
രക്ഷിക്കുന്നതും ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയേയും സാമൂഹികക്രമങ്ങളെയും കൊഞ്ഞനം
കാട്ടുന്നതുമൊക്കെയാണല്ലോ ‘ന്യായവിധി’യിലെ പ്രമേയം.. സത്യത്തിൽ താങ്കളുടെ ജീവിതവുമായി
ഈ നാടകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
“ കാണുന്നവരെ കൊണ്ട് ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിപ്പിക്കുക എന്നത് ഈ നാടകത്തിന്റെ
ഹിഡൺ അജൻഡയിൽ പെടുന്നു. പക്ഷെ ,ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾ എഴുത്തുകാരൻ
എന്ന നിലയിൽ ഉത്തരം പറയാൻ എനിക്കു താത്പര്യമില്ല. എങ്കിലും ചോദിച്ച നിലക്ക് പറയാം..
ഇതിലെ പ്രതി നായകൻ ...തീർച്ചയായും ഞാൻ അല്ല..പക്ഷെ അവസരം കിട്ടുകയാണെങ്കിൽ
കഥാനായകനാകുന്നതിൽ വിരോധമില്ല..”
“ അങ്ങനെ വീരനായകൻ ചമയാനാണോ ,താങ്കൾ ലൈസൻസ്പുതുക്കാത്ത തോക്ക് ഇപ്പോഴും
കൈവശം വച്ചിരിക്കുന്നത്..”
“ നിങ്ങൾ പോലീസുകാരെ പോലെ സംസാരിക്കുന്നു...”
“തീർച്ചയായും ഞങ്ങൾ പോലീസുകാർ തന്നെ..മഫ്ടിയിലാണെന്നുമാത്രം. ഐ ആം എസ് ഐ സുബറാവു...”
തന്റെ പോക്കറ്റിൽ നിന്നുള്ള ഐഡന്റിറ്റി കാർഡ്
എടുത്തുകൊണ്ട് കമ്മറ്റി പ്രസിഡണ്ട് എന്ന് നേരത്തെ പരിചയപെടുത്തിയ ആൾ പറഞ്ഞു.
“”ഇനിയധികം വളച്ചുകെട്ടുന്നില്ല മിസ്റ്റർ ഉമാദത്തൻ...ഈയിടെ തടവു ചാടിയ രാം പ്രകാശ് എന്നപുള്ളിയെ
ഈ പരിസരത്ത് കണ്ടതായി ഞങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ഇൻഫർമെഷൻ കിട്ടിയി
രിക്കുന്നു..ഏന്റ് യൂ നോ ഹീ ഈസ് എ ബോൺ ക്രിമിനൽ. പലതും ചേർത്തു വായിക്കുമ്പോൾ അയ്യാൾക്ക്
നിങ്ങൾ നിയമവിരുദ്ധമായി അഭയം നൽകിയിരിക്കുന്നു എന്ന് സംശയിക്കുന്നതിൽ അന്യായമൊന്നുമില്ല...
പിന്നെ എവിടെ ഒളിപ്പിച്ചാലും, അയ്യാളെ കോളറിൽ പിടിച്ച് പൊക്കുവാനാണ് ഞങ്ങൾ ഇറങ്ങി
പുറപെട്ടിരിക്കുന്നത്.ഏതു ഗർഭഗൃഹ
ത്തിലൊളിച്ചാലും അവനെ ഞങ്ങൾ പൊക്കിയിരിക്കും.
. ഞങ്ങൾക്ക് ഈ വീടൊന്ന് പരിശോധിക്കണം....”
“ഒരു വിരോധവുമില്ല, പക്ഷെ നിങ്ങൾ ഈ പറഞ്ഞ ക്രിമിനലിനെ കുറിച്ച് പേപ്പറിൽ
നിന്ന് വായിച്ച അറിവെ എനിക്കുള്ളൂ...അധികമൊന്നും പുറത്തിറങ്ങാത്തതുകൊണ്ട് അയ്യാൾ
ഈ പരിസരത്തിൽ ചുറ്റി തിരിഞ്ഞുട്ടെണ്ടെങ്കിൽ തന്നെ ഞാൻ കാണുവാൻ വഴിയില്ല.
പിന്നെ കണ്ണുവെട്ടിച്ച് അയ്യാൾ എന്റെ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം എനിക്കും
ഉറപ്പീല്ല “ .ഉള്ളിലേക്ക് കയറിപോകുന്ന
അനുയായികളെ വീക്ഷിച്ചുകൊണ്ട് ഉമാദത്തൻ മനസ്സാന്നിധ്യം കൈവിടാതെ പറഞ്ഞു.
അപ്പോൾ,അകത്താരുടെയോ ചിലമ്പിച്ച ചുമ ഉയർന്നു കേട്ടു....
“ ഈ വീട്ടിൽ താങ്കൾ തനിച്ചാണെന്നല്ലേ പറഞ്ഞത്..?!“
“വിവാഹമൊന്നുംകഴിഞ്ഞിട്ടില്ല എന്നാ‍ണ് ഉദ്ദേശിച്ചത്..രണ്ട് ദിവസമായി
സുഖമില്ലാത്ത എന്റെ വകയിലൊരു വല്ല്യമ്മയും എത്തിയിട്ടുണ്ട് ..
പാവം വയസ്സാം കാലത്ത് അവരെ നോക്കാൻ ആരുമില്ല!
“ അവരെവിടെയാണ്? “
“അകത്തെ കട്ടിലിൽ വിശ്രമിക്കുന്നു...“
എങ്കിൽ അവരോടും ചിലത് ചോദിക്കാനുണ്ട്..?
അപ്പോഴേക്കും വടിയുംകുത്തിപിടിച്ച് വൃദ്ധ പുറത്തേക്ക് വേച്ച് വേച്ച് കടന്നു വന്നു..
“ആരാ അവിടെ? കുറെ നേരാമായല്ലൊ കിടന്നു തൊള്ളയിടുന്നു ..മനുഷ്യനൊരു
തൊയിരം തരില്ലാന്ന് വെച്ചാൽ.. വധൂരികള്.....” വിറക്കുന്ന സ്വരത്തിൽ അവർപറഞ്ഞു.
“”ഞങ്ങൾ ഒരാളെ അന്വേഷിച്ചിറങ്ങിയതാവല്ല്യമ്മെ .. .. ഇവിടെ അടുത്തെങ്ങാൻ
ഒരു ചെറുക്കൻ വന്നിരുന്നോ..?“”
“ കുറുക്കനോ? അതിനിവിടെയെവിടെയാ കോഴികള്? “
“വല്ല്യമ്മക്ക് ചെവി പതമാണ്..“
ഉമാദത്തൻ പറഞ്ഞു.
അപ്പോഴേക്കും മുറികളെല്ലാം കയറിയിറങ്ങി പരിശോധന കഴിഞ്ഞ് മറ്റനുയായികളെല്ലാം
തിരിച്ചെത്തിയിരുന്നു.പറമ്പും പരിസരവും നിരീക്ഷിക്കാൻ പോയ പോലീസ് കാരനും
തിരിച്ചെത്തി..
അവരുടെ മുഖത്തെല്ലാം ഒരു ഇഛാഭംഗം കാണപെട്ടു.
പക്ഷെ സബ് ഇൻസ്പെക്ടർ സുബറാവു അപ്പോഴും ഉത്സാഹത്തിലായിരുന്നു...
“ഉമാദത്തൻ ഞങ്ങളുടെ കൂടെ സ്റ്റേഷൻ വരെയൊന്നു വരേണ്ടി വരും..“
“എന്തിന്സാർ.!!.ഞാനിവിടെ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് ബോധ്യപെട്ടതല്ലെ?“
“-ലൈസൻസ് പുതുക്കാത്ത തോക്ക് കൈവശം വക്കുന്നത് ഒരു കുറ്റമാണെന്ന്
അറിഞ്ഞുകൂടെ..അല്ലെങ്കിലും നിങ്ങളെപോലുള്ള ഒരു എഴുത്തുകാരന് എന്തിനാണ്
തോക്ക് ..നിങ്ങൾ ഒരു ക്രിമിനലോ നിയമപാലകനോഅല്ലാത്ത നിലക്ക്?
“ സാർ ഈ റിവോൾവർ പൈതൃകമായിട്ടാണ് എനിക്കുകിട്ടിയത്..എന്നെ
പോലൊരാൾക്ക് ആയുധം അടിസ്ഥാനപരമായി
ആത്മരക്ഷക്കാണ് ,അക്രമണത്തിനല്ല..
ലൈസൻസ് എല്ലാമൂന്നുവർഷം കൂടുമ്പോഴും
പുതുക്കുന്നുണ്ട്..പക്ഷെ സമയത്തിനപേക്ഷിച്ചാലും ലൈസൻസ് കിട്ടാൻ വൈകും ..അപ്പോഴൊക്കെ ജില്ലാകളക്ടറുടെ
സ്പെഷ്യൽ പെർമിഷൻ വാങ്ങി സൂക്ഷിക്കാറുണ്ട്..“”
കളക്ടർ പച്ചമഷിയിൽ ഒപ്പിട്ട കടലാസ് അലമാരിയിലെ ഫയലിൽ നിന്നും എടുത്തു നീട്ടികൊണ്ട് ഉമാദത്തൻ
പറഞ്ഞു. ഇപ്പോൾ അനുയായികളുടെ ഇഛാഭംഗം സുബറാവുവിന്റെ മുഖത്തും പടർന്നു..
“ശരി ..ഇപ്പോൾ ഞങ്ങൾ ഇറങ്ങുന്നു..പക്ഷെ പോലീസിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം ..ഓർമ്മയിരിക്കട്ടെ.”
ഇടിഞ്ഞു പൊളിഞ്ഞ മതിലിനുപിന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോലീസ് സംഘം പോയപ്പോൾ
ഉമാദത്തൻ വാതിൽ അടച്ചു തഴുതിട്ടു.. എന്നിട്ട് വല്ല്യമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ ഉറക്കെ പ്രസ്താവിച്ചു.
“ രാം പ്രകാശ് ഒരു ഒന്നാംതരം നടനാണ് നീ .. ഒരുമികച്ച മിമിക്രികാരനും. നമ്മുടെ സ്ക്രിപ്റ്റിലില്ലാത്ത നിന്റെ
മനോധർമ്മ ഭാഷണങ്ങളും എനിക്കിഷ്ടപെട്ടു..”
അപ്പോൾ നരച്ച മുടിയുടെ വിഗ് ഊരിയെടുത്ത് രാം പ്രകാശ് തന്റെ കുറ്റിമുടിതല വെളിവാക്കി കൊണ്ട്
നിവർന്നു നിന്നു..
പക്ഷെ ,താങ്കളുടെ മേക്കപ്പ് ആണ് എന്നെ രക്ഷിച്ചത്...എഴുത്തുകാരനും സംവിധായകനും പ്രോഡ്യൂസറും മാത്രമല്ല
താങ്കൾ ഒരു ലോകോത്തര മേക്കപ്പ് മാൻ കൂടിയാണ്..” മുഖത്തെചുളിവുകൾകൂടി താങ്കൾ എത്ര നാച്വറലായി സൃഷ്ടിച്ചു.!!“”
അയ്യാൾ ചുമരിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കികൊണ്ട് പറഞ്ഞു..
“- പറയൂ സുഹൃത്തെ ,ഇന്ന് രാത്രിയിലെ മുംബൈ എക്സ്പ്രസ്സിൽ ഞാൻ സ്ഥലം വിടും ..അതിന് മുമ്പ് എന്നെരക്ഷി
ച്ചതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്?
“”നന്ദി താങ്കൾ കയ്യിൽ വച്ചുകൊള്ളൂ, എനിക്ക് വേണ്ടത് പ്രതിഫലമാണ്...“”
“ ..അഴികൾക്കു പുറത്ത്, രാം പ്രകാശിന് എന്ത് പ്രത്യുപകാരവും ചെയ്യാൻ കഴിയും...പറയൂ‍,എന്ത് പ്രതിഫലമാണ്
വേണ്ടത്..”
“താങ്കളുടെ ജീവൻ...“ ഉമാദത്തൻ റിവോൾവർ തനിക്കു നേരെ ചൂണ്ടുന്നത് അയാൾ കണ്ണാടിയിൽ കണ്ടു.
************************************************************************
(ഇന്നത്തെ മനോരമയിൽ,(9-2-10) “വിചാരണയില്ലാത്ത ശിക്ഷ...“എന്ന അടികുറിപ്പോടെയുള്ള ചിത്രവും വാർത്തയുമാണ്
ഈ കഥയുടെ പരോക്ഷമായ പ്രചോദനം..അതുകൊണ്ട് ഇത് കഥമാത്രമല്ല,നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും
ആ വാർത്തയോടുള്ള പ്രതികരണം കൂടിയാണ്..)

Thursday, January 14, 2010

ഹൌസ് കോൾ



ഡോക്ടർ രഘുറാം ക്ലിനിക് പൂട്ടി പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ,
ആശുപത്രിമുറ്റത്ത് സഡൻ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്ന്
നിന്ന് ഒരു ചെറുപ്പക്കാരൻ ധൃതിയിൽ പുറത്തിറങ്ങി...
.‘..താങ്ക് ഗോഡ്...ഡോക്ടർ സ്ഥലം വിട്ടുകാണുമെന്നാണ് ഞാൻ
കരുതിയത്...‘ അയ്യാൾ ആശ്വാസത്തോടെ പറഞ്ഞു...
‘ഇന്നത്തെ കൺസൾട്ടെഷൻ കഴിഞ്ഞു..എമർജൻസിയല്ലെങ്കിൽ
നാളെ വരൂ.....‘
ഡോക്റ്റർ ഒരു ശല്ല്യമൊഴിവാക്കുന്നമട്ടിൽ പറഞ്ഞു...
“...ഇല്ല ഡോക്ടർ ....ശ്വാസം മുട്ട് ഉച്ചയോടെ തുടങ്ങിയതാണ്..
നേരം വെളുപ്പിക്കുമെന്ന് തോന്നുന്നില്ല..”
തികച്ചും ആരോഗ്യവാനായ ഈ ചെറുപ്പക്കാ‍രൻ എന്തൊക്കെയാണീ
പറയുന്നത്..
ശ്വാസം മുട്ടോ..ആർക്ക്? അദ്ദേഹം അലസോരം മറച്ചു വക്കാതെ
ചോദിച്ചു..
“മുത്തഛനാണ് ..സാർ.സ്ട്രോക്ക് ബാധിച്ച് അദ്ദേഹം കുറച്ചുനാളായി
കോമയിൽ കിടക്കുകയായിരുന്നു..ഇന്ന് രാവിലെ മുതൽ കണ്ടീഷൻ
മോശമാ‍ണ്.. “

അതു ശരി ,ഒരു ഹൌസ് കോളാണ്..
“സുഹൃത്തെ നിങ്ങൾ വല്ല ആശുപത്രിയിലും കൊണ്ട് പോയി അഡ്മിറ്റ്
ചെയ്യൂ...ഞാനീ രാത്രി വന്നിട്ടെന്തു ചെയ്യാനാണ്..”
“ഡോക്ടർ പ്ലീ‍സ്...“
അയ്യാൾ വിടാനുള്ളഭാവമില്ല..അല്ലെങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
കാര്യം കാണാൻ കാലിൽ വീണുകളയും..പിന്നീട് മറ്റൊരാവശ്യത്തിന്
ഇതേകാലുകൾ വാരാനും അവനു മടിയില്ല...
നാട്ടിൻപുറത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരുഡോക്ടർക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്
ഇത്തരം ഹൌസ് കോളുകൾ. ദീർഘകാലമായി ശയ്യാവലംബിയായ
ഒരാളായിരിക്കും മിക്കവാറും രോഗി. ഇത്തരം കേസുകളിൽ ,“കൂടുതലൊന്നും
ചെയ്യാനില്ല..“അല്ലെങ്കിൽ ,“അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ..“
തുടങ്ങിയ ഡയലോഗുകളായിരിക്കും രോഗിയുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.
വൈദ്യപരിശോധന വെറുമൊരു ഫോർമാലിറ്റി.
“എങ്കിൽ അങ്ങനെ തന്നെ..
പക്ഷെ നിങ്ങൾ എന്നെ ടൌണിൽ ഡ്രോപ് ചെയ്യണം ..രണ്ട് ദിവസമായി
കാർ വർക്ക് ഷോപ്പീലാണ്.വീടെത്തണമെങ്കിൽ ബസ്സ് പിടിക്കണം..”
“..ഷുവർ ഡോക്ടർ....” ഡോക്ടറുടെ കയ്യിൽനിന്ന് ബ്രീഫ് കെയ്സ് വാങ്ങി
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നുപിടിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു...
.കാർ നീങ്ങി തുടങ്ങിയപ്പോഴാണ് ഡോക്ടർ രഘുറാം ചെറുപ്പക്കാരന്റെ
സൈഡ് പ്രൊഫയിൽ ശ്രദ്ധിക്കുന്നത്. എവിടെയോ കണ്ട് പരിചയമുള്ള ഒരു രൂപം..
മുഖത്തെ കണ്ണട കണ്ണുകൾ മാത്രമല്ല..മറ്റേതോ ഒരു രഹസ്യം കൂടിമറക്കാൻ ശ്രമിക്കുന്നുണ്ടോ?!
ഇരുട്ടും തണുപ്പും വീണുകഴിഞ്ഞിട്ടും അയ്യാൾ
എന്തിനാണ് കറുത്തകണ്ണട ധരിച്ചിരിക്കുന്നത് എന്ന് രഘുറാം
കൌതുകത്തോടെ ഓർത്തു...............
“രാത്രി കൂളിംഗ് ഗ്ലാസ്സ് ധരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ..??”
ഡോക്ടർ ചോദിച്ചു.അപ്പോൾ ചെറുപ്പകാരന്റെ മുഖത്ത് ഒരു ചിരിപടർന്നു.
“ ഓ താങ്കൾക്കും.അതു മനസ്സിലായില്ല അല്ലേ ..!!ഐ ആം ബ്ലൈൻഡ് ...!!
അയ്യാൾ മുഖത്ത് നിന്ന് കണ്ണട എടുത്തുകൊണ്ട് ഡോക്ടർക്കു നേരെ മുഖം
തിരിച്ചു... അയ്യാളുടെ കണ്ണുകൾ പാടലവർണ്ണമുള്ള ഒരു സ്തരം കൊണ്ട്
മൂടപെട്ടതുപോലെ കാണപെട്ടു.. ഭയപെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.."
കൃഷ്ണമണിയില്ലാത്ത ആ കണ്ണുകൾക്ക് കാഴ്ചയില്ലെന്ന കാര്യത്തിൽ സംശയി
ക്കാനൊന്നുമില്ല.. പക്ഷെ തീർത്തും അന്ധനായ ഒരാൾ ഇത്രയും അനായാസ
മായി ഡ്രൈവ് ചെയ്യുന്നത് എങ്ങിനെയെന്നത് ഒരത്ഭുതം തന്നെയായിരുന്നു..

‌-“ കാഴ്ചയില്ലാഞ്ഞിട്ടും കണ്ണടവച്ചിരിക്കുന്നത് വൈരൂപ്യം മറക്കാൻ വേണ്ടിയല്ല
.. ഈ കണ്ണട വച്ചാൽ എനിക്കെല്ലാം കാണാം... “
അയ്യാൾ കണ്ണടവീണ്ടും മുഖത്തണിഞ്ഞുകൊണ്ട് പറഞ്ഞു....ഡോക്ടറുടെ ചുവന്ന
ബുഷ് ഷർട്ടും മുൻപിൽ നീണ്ട് കിടക്കുന്ന വഴിയുമൊക്കെ വ്യക്തമായി കാണാം..
മാത്രമല്ല, ഈ കണ്ണടധരിക്കുമ്പോൾ സാധാരണകാർക്ക് കാണുവാൻ കഴിയാത്ത
പല കാഴ്ചകളും എനിക്കു കാണുവാൻ കഴിയും....ഡോക്ടർ ഭയപെടില്ലെങ്കിൽ
ഒരു കാര്യം ഞാൻ പറയാം..”
സത്യത്തിൽ ഡോക്ടർ രഘുറാം ഇപ്പോൾ വല്ലാതെ ഭയപെടാൻ തുടങ്ങിയിരുന്നു..
ആ ചെറുപ്പക്കാരന്റെ കോമ്പല്ലുകൾ അല്പം കൂർത്തുനീണ്ടതാണെന്ന കാര്യവും അദ്ദേഹം
ഇതിനകം ശ്രദ്ധിച്ചിരുന്നു..
എങ്കിലും പറഞ്ഞു;
“പറയൂ...“
“ഓടികൊണ്ടിരിക്കുന്ന നമ്മുടെ ഈ കാറിനുമുൻപിലായി വെളുത്തളോഹയിട്ട ഒരു രൂപം
സഞ്ചരിക്കുന്നുണ്ട് ..കുറച്ചുനേരമായി ഞാൻ അയ്യാളെ കാണാൻ തുടങ്ങിയിട്ട് പക്ഷെ
ഇതു വരെ ഒപ്പമെത്താനൊ അയ്യാളെ മറികടക്കാനോ കഴിഞ്ഞിട്ടില്ല....“
തന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം സ്വന്തം കാതിൽ മുഴങ്ങുന്നത്ഡോക്ടർക്ക് അനുഭവ
പെട്ടു. ഓടികൊണ്ടിരിക്കുന്ന ആ‍ കാറിൽ നിന്ന് ചാടിയിറങ്ങണമെന്നുപോലും അദ്ദേഹം ഒരു
നിമിഷം ആഗ്രഹിച്ചു ..പക്ഷെ പുറത്തെ ഇരുട്ട് വല്ലാതെ ഭയപെടുത്തുന്നതായിരുന്നു
ഇരുണ്ട ആകാശത്ത് ചില്ലകൾ പടർത്തി നിൽക്കുന്ന വഴിയോരത്തെ മരങ്ങൾ
പ്രാചീനമായ ഗോത്തിക് ശില്പങ്ങളെ പോലെ തോന്നിച്ചു...
“ ഡോക്ടർ ഭയപെട്ടുവോ..? പക്ഷെ ഞാൻ ആദ്യമായല്ല ഇയ്യാളെകാണുന്നത്.
.. അടുത്തവളവു തിരിഞ്ഞാൽ ജൂതപള്ളിയുടെ ശ്മശാനമാണ് ..
അവിടത്തെ കല്ലറകളിലെ അന്തേവാസികളിൽ ആരോ ഒരാളാണ് ..നിലാവില്ലാത്തരാത്രികളിലൊക്കെ
ഇതുവഴിപോകുമ്പോൾ ഇദ്ദേഹം എന്റെകാറിനുമുൻപിൽ പ്രത്യക്ഷപെടുന്നു..ജുതപള്ളീകഴിയുന്നതോടെ
അപ്രത്യക്ഷ്മാവുകയും ചെയ്യും..”
ഡോക്ടർ ഡൂയു വാണ്ട് ടു ട്രൈ മൈ സ്പെക്ട്സ്....“
“ നോ ...” ഡോക്ടർ ഒരു വിലാപത്തിന്റെ സ്വരത്തിൽ പറഞ്ഞു...
തനിക്കല്പം ധൃതിയുണ്ടെന്നും തന്നെ എത്രയും പെട്ടെന്ന് ടൌണിൽ എത്തിക്കണമെന്നു
മൊക്കെ പറയാൻ അദ്ദേഹം ആഗ്രഹിച്ചു..പക്ഷെ പിന്നെ സംസാരിക്കാൻ
ശ്രമിച്ചപ്പോൾ വെറും കാറ്റുമാത്രമേ പുറത്തുവന്നുള്ളൂ.... അദ്ദേഹം കണ്ണുകൾ
മുറുകെ അടച്ച് ഇരുന്നു...പഠിച്ചതും പ്രാക്ടീസു ചെയ്യുന്നതുമായ വൈദ്യശാസ്ത്രത്തിന്റെ
യുക്തി ഭയം പോലെയുള്ള ശക്തമായവികാരങ്ങളുടെ മുന്നിൽ വളരെ ദുർബലമായ
ഒരായുധം മാത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യപെട്ടു..അല്ലെങ്കിലും കണ്ണുകൾക്ക്
പകരമാണ് കണ്ണട എന്ന് താൻ എവിടെയും പഠിച്ചിട്ടില്ലല്ലോ..

പക്ഷെ ചെറുപ്പക്കാരൻ തന്റെ റണ്ണിംഗ് കമന്ട്രി തുടരുകയാണ് ...യെസ് ഡോക്ടർ
ഞാൻ പറഞ്ഞില്ലേ നമ്മൾ നേരത്തെ പറഞ്ഞ ആൾ അതാ ആ കല്ലറക്കു മുകളിൽ
ഇരു ന്നു കാറ്റുകൊള്ളുന്നു... “
ഡോക്ടർ വല്ലാതെ ഭയപെട്ടുഅല്ലേ..? സത്യത്തിൽ നമ്മൾ ഭയപെടേണ്ടത്
ജീവിച്ചിരിക്കുന്നവരെ അല്ലേ ?മരിച്ചവരെയല്ലല്ലോ... ??
ഒരു വലിയ പൊതുതത്വം പറഞ്ഞുകൊണ്ട് അയ്യാൾ അവസാനിപ്പിച്ചു.
....പിന്നെ തികഞ്ഞ നിശ്ശബ്ദതതയായിരുന്നു..
അയ്യാളുടെ വർത്തമാനം ഡോക്ടർ രഘുറാമിനെ ഭയപെടുത്തിയെങ്കിൽ ഇപ്പോഴത്തെ
മൌനം വല്ലാതെ ശ്വാസം മുട്ടിച്ചു....
അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പാടുചോദ്യങ്ങൾ ഉത്തരത്തിനുവേണ്ടി തിരക്കുകൂട്ടുന്നുണ്ട്..
മരണാസന്നനായ രോഗിയെ കാണാൻ താൻ ക്ലിനിക്കിൽ നിന്ന് പുറപെട്ടിട്ട്
എത്രയോ സമയം കഴിഞ്ഞെന്നും ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്നും
ഈ രാത്രി പുലരാനും പോകുന്നില്ലെന്നുമൊക്കെ അദ്ദേഹത്തിനു തോന്നി....
പക്ഷെ ഒറ്റപെട്ടുകിടക്കുന്ന ഒരു പഴയ ബംഗ്ലാവിനുമുൻപിൽ ആ യാത്ര അവസാനിക്കുക
തന്നെ ചെയ്തു...വീടാകെ ഇരുളിൽ മുങ്ങികിടക്കുകയാണ്..അകത്തെവിടെയോ
എരിയുന്നതിരിവെളിച്ചം വാതിൽ പഴുതിലൂടെ പുറത്ത് വീണുകിടപ്പുണ്ട്...
“വരൂ ഡോക്ടർ...”അയ്യാൾ മുൻ വാതിൽ
തള്ളി തുറന്നു...
“അതാ അവിടെയാണ് മുത്തഛൻ കിടക്കുന്നത് ..ഹാളിന്റെ അറ്റത്ത് വെളിച്ചം
മങ്ങികാണുന്ന മുറി ചൂണ്ടി കാണിച്ചുകൊണ്ട് ചെറുപ്പകാരൻ പറഞ്ഞു..
“ഡോക്ടർ നടന്നുകൊള്ളൂ...ഞാൻ മുകളിൽ നിന്ന് എമർജൻസി ലാമ്പ്
എടുത്തുകൊണ്ട് വരാം..”
രോഗി കിടക്കുന്ന മുറിയുടെ വാതിൽ പകുതിയേ ചാരിയിട്ടുണ്ടായിരുന്നുള്ളൂ..

അകത്തുനിന്ന് ശബ്ദമൊന്നുംകേൾക്കാനില്ല... ഡോക്ടർ തന്റെ
ബ്രീഫ് കെയ്സുമായി മുറിയിലേക്ക് നടന്നു.
മങ്ങിയമെഴുകുതിരിവെട്ടത്തിൽ കട്ടിലിൽ പുതപ്പുകൊണ്ട് മൂടികിടക്കുന്ന രൂപത്തിന്
ചലനമൊന്നുമുണ്ടായിരുന്നില്ല.....
തന്റെ വിദഗ്ദസഹായം ലഭിക്കും മുൻപ് തന്നെ രോഗി മരിച്ചുകഴിഞ്ഞെന്ന് ഡോക്ടർ
രഘുറാമിന് മനസ്സിലായി...
അദ്ദേഹം രോഗിയെ മൂടിയിരിക്കുന്ന കരിമ്പടം വലിച്ചു മാറ്റി ..
അറിയാതെ അദ്ദേഹത്തിൽ നിന്ന് ഒരു നിലവിളി ഉയർന്നു...
കട്ടിലിൽകിടക്കുന്നത് രോഗിയോ രോഗിയുടെ മൃതശരീരമോ ആയിരുന്നില്ല...........................
.
******* * * ************************
13‌-9-86
പ്രിയപെട്ട ഡോക്ടർ,
ഞാൻ ബാബുരാജ് .... ഈ പേരുകൊണ്ട് മാത്രം എന്നെ മനസ്സിലായില്ലെങ്കിൽ
ഞാൻ പരിചയപെടുത്താം.. ഡോക്ടർക്ക് ഭയത്തിന്റെ അവിസ്മരണീയ
മായ ഒരു രാത്രി ഒരുക്കിതന്ന അതേ ആൾ...നമ്മൾ അതിനും എത്രയോ
വർഷം മുൻപ് പരിചയപെട്ടിരുന്നു...താങ്കൾ എന്റെ മുഖം തിരയേണ്ടത് പത്ത് വർഷങ്ങൾ
ക്കപ്പുറമുള്ള മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഒരു കൂട്ടം ജൂനിയേഴ്സിന്റെ ഇടയിലാണ്
അരക്ഷിതമായ ഭാവത്തോടെ ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ തനിച്ച് നടന്നിരുന്ന
അന്തർമുഖനായ ഒരു പയ്യന്റെ മുഖം ഓർത്തെടുക്കാൻ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല..

സത്യത്തിൽ ഡോക്ടറെ ഒന്നു ഭയപെടുത്തണമെന്ന ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് താങ്കൾ എന്നെ അനുഭവപെടുത്തിയ ഭയമെന്നതീവ്രവികാരത്തിന്റെ
ലഹരി താങ്കളെയും ഒന്ന് അനുഭവിപ്പിക്കുക...ഒരു ചെറിയപ്രതികാരം..
ആ ഭയം താങ്കളെ ഒരു ഹൃദയാഘാതത്തിലേക്ക് നയിക്കും എന്ന്
ഞാൻ പ്രതീക്ഷിച്ചതല്ല.. റാഗിംഗിന്റെ പേരിൽ അന്ന്, മെഡിക്കൽ കോളെജിലെ
ശവങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്ന കഡാവർ റൂമിൽ ഒരു രാത്രി മുഴുവൻ എന്നെ പൂട്ടിയിട്ടപ്പോൾ താങ്കളും
വിചാരിച്ചുകാണില്ല..അതെന്റെ വൈദ്യശാസ്ത്രപഠനം തന്നെ അവസാനിക്കാൻ കാരണമാകുമെന്ന്..
തീവ്രമായ ഭയം അനുഭവിച്ച ആ രാത്രിമാത്രമല്ല..പിന്നീടുള്ള രാത്രികളിലൊന്നും എനിക്ക് ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
പഠനത്തിൽ ശ്രദ്ധിക്കാനും പറ്റിയില്ല...
സൈക്യാട്രിസ്റ്റിന്റെ ഉപദേശ പ്രകാരം മറ്റൊരുകോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിയിട്ടും ഫലമൊന്നുമുണ്ടായില്ല.
ആറേഴുമാസംകൊണ്ട് ഞാൻ പഠനം നിറുത്തി. പക്ഷെ മെഡിസിൻ പഠിക്കാനായില്ലെങ്കിലും
ഞാനും ഇന്ന് ഒരു ഡോക്ടറാണ്..ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ മാസ്റ്റർ ഡിഗ്രികം പ്ലീറ്റ് ചെയ്തതിനു
ശേഷം യൂണിവേഴ്സിറ്റിയിൽ തീസിസ് സമർപ്പിച്ച് പി എച്ച് ഡിയും നേടി ഞാൻ ഡോക്ടർ ബാബുരാജ് ആയി..
ഇപ്പോൾ അതേ കോളേജിൽ ലക്ചററായി വർക്ക് ചെയ്യുന്നു...
ഡോക്ടറുടെ നെയിം ബോർഡ് ഞാൻ യാദൃശ്ചികമായാണ് കണ്ടത് .
അന്വേഷിച്ചപ്പോൾ താങ്കൾ ഈ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചാർജെടുത്തിട്ട് അധികനാളായിട്ടില്ലെന്ന്
അറിഞ്ഞു. ഞാൻ ഇങ്ങനെയൊരവസരത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു..
താങ്കളോട് പ്രതികാരം ചെയ്യുവാനുള്ള ഹൊറർ ഡ്രാമയുടെ സ്ക്രിപ്റ്റ് ഞാൻ തന്നെയുണ്ടാക്കി..
അതനുസരിച്ച് തന്നെയാണ് കാര്യങ്ങളെല്ലാം അവസാനം വരെ നീങ്ങിയത്...
റെഡ് കോൺ ടാക്ട് ലെൻസും ,ആർട്ടിഫിഷ്യൽ ഡെൻ ച്വറുംഇല്ലാത്ത കാഴ്ചകളുടെ വിവരണവുമൊക്കെ
ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഇഫക്ടുകൾ സൃഷ്ടിച്ചു...
എന്നാൽ തന്നെയും അവസാനത്തെ ക്ലൈമാക്സ് പാളിപോകുമോ എന്ന ശങ്ക എനിക്കുണ്ടായിരുന്നു.
ഒരു സാധാരണക്കാരനെ ഭയപെടുത്താൻ എളുപ്പമാണ്..പക്ഷെ അതുപോലെയല്ലല്ലോ ഒരു ഡോക്ടർ !!
ആളൊഴിഞ്ഞ ബംഗ്ലാവിൽ വളരെ ബുദ്ധിമുട്ടിയാണ് സുവോളജി ലാബിൽ നിന്ന് ആ സ്പെസിമൻ ഞാൻ
എത്തിച്ചത്...ഒരു റിയൽ ഹ്യൂമൺ സ്കെലിട്ടൺ!! എന്നിട്ടത് ആ മുറിയിലെകട്ടിലിൽകിടത്തി മൂടി..
അതിന്റെ കൈകാലുകളിൽ നേർത്ത നൈലോൺ ചരടുകൾ കെട്ടിയിരുന്നു...അതിന്റെ അറ്റം തട്ടിൻ
മുകളിലേക്ക് നീട്ടിയിടുകയും ചെയ്തിരുന്നു... ഡോക്ടർ ആ മുറിയിൽ എത്തുമ്പോൾ അപ്രതീക്ഷിത
മായുള്ള ഒരു സ്കെലിട്ടൺ ഡാൻസ് ആയിരുന്നു ഉദ്ദേശിച്ചിരുന്നത്..
പക്ഷെ ടൈമിംഗ് അല്പം തെറ്റി പോയി...ഡോക്ടർ അതിനുമുൻപ് തന്നെ പുതപ്പ് വലിച്ചുമാറ്റുകയും
രോഗിക്കു പകരം അസ്ഥികൂടം കണ്ട് ബോധരഹിതനാവുകയും ..അങ്ങനെ ആ മനോഹരമായ
നൃത്തം കാണുവാനുള്ള അവസരം കളഞ്ഞുകുളിക്കുകയും ചെയ്തു...
കാര്യങ്ങൾ അതിന്റെ യഥാർഥരൂ പത്തിൽ മനസ്സിലാക്കുന്നത് താങ്കളുടെ മനോനില എത്രയും പെട്ടെന്ന്
നോർമലാകുന്നതിന്സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇതെല്ലാം തുറന്നെഴുതുന്നത്..
നല്ലൊരു ഭാവി ജീവിതം ആശംസിച്ചുകൊണ്ട്.. .
ഡോക്ടർ ബാബുരാജ്
(ഒപ്പ്)

Friday, January 1, 2010

നാളത്തെ പത്രം......

ഇന്ന് മാർച്ച് മുപ്പത്തൊന്ന്,ഞായർ.നഗരത്തിൽ നിന്ന് പടിഞ്ഞാറുമാറി
കുന്നിൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രികെട്ടിടത്തിലെ
അന്തേവാസിയായിട്ട് ഒരാഴ്ചതികയുന്നു.കടുത്ത നെഞ്ചുവേദന ആയിട്ടാണ്
ഇവിടത്തെ ഐസിയുവിൽ അഡ്മിറ്റായത്....
ഇസിജി ,ടി എം ടി മുതൽ എക്കോ,ആൻ ജിയോഗ്രാം ടെസ്റ്റുകൾവരെ ചെയ്തുകഴിഞ്ഞു.ഒന്നിലും ഒരു
കുഴപ്പവുമില്ല.മൂന്നു ദിവസത്തെ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക്മാറി..
വേദനകുറവുണ്ടെങ്കിലും വിട്ടു പോയിട്ടില്ല. പെട്ടിയും പ്രമാണ
ങ്ങളുമായി സ്ഥിരതാമസത്തിനെത്തിയ ബന്ധുവിനെ പോലെ അതെന്റെ
ഇടനെഞ്ചിൽ ഇരിപ്പിടം കണ്ടെത്തി കഴിഞ്ഞു..
ഡോക്ടറുടെ അഭിപ്രായത്തിൽ ഇതൊരു നോൺ കാർഡി
യാക് ചെസ്റ്റ് പെയിൻ(non cardiac chest pain) ആണ്.എന്നുവച്ചാൽ എന്റെ ഹൃദയത്തിന് സാങ്കേതിക തകരാറുകളൊന്നുമില്ലെന്നർഥം.ഇനിയും അത് വർഷങ്ങളോളം ആരോഗ്യത്തോടെ സ്പന്ദിച്ചുകൊണ്ടിരിക്കും.. വേറെ വിശേഷിച്ചൊന്നുമില്ലെങ്കിൽ
നാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാവാം.. ഇവിടെ സമയം പോയികിട്ടുവാനാണ് വലിയ
ബുദ്ധിമുട്ട്. ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയാണ്.
അതുകൊണ്ട് ചൂടു കൂടുതൽ അനുഭവപെടുന്നുണ്ട്..ഇവിടെ നിന്നു നോക്കിയാൽ
കിഴക്കുള്ള നഗരത്തിന്റെ ആകാശവീക്ഷണത്തിന് അതിരിട്ടുകൊണ്ട് ചക്രവാള
ത്തിൽ നീലതിരമാലകൾ പോലെ മലനിരകളും കാണാം..
രാവിലെതന്നെ ആശുപത്രികാന്റീനിൽ നിന്നുള്ള കാപ്പിക്കൊപ്പം മാതൃഭൂമി പത്രവും
എത്തിയിരിക്കുന്നു.വാർത്തകളിലൂടെയൊക്കെ ഒന്നു വെറുതെ കണ്ണോടിച്ചു.
വേനൽ കെടുതികൾ ,വരൾച്ചയിൽ വിണ്ടുണങ്ങിയ പാടശേഖരങ്ങളുടെ
ചിത്രങ്ങൾ,വിലകയറ്റത്തിനെതിരെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ,
അപകടമരണങ്ങൾ ,ആത്മഹത്യകൾ.., അപകസർപ്പക നോവൽ
പോലെ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊലപാതകത്തിന്റെ റിപ്പോർട്ടുകൾ...
ഒന്നും പുതുമയുള്ള വാർത്തകളല്ലാ..
സ്പോർട്സ് പേജ് തുറന്നു.. ബാറ്റ് ഉയർത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന
സച്ചിന്റെ വലിയ ബഹുവർണ്ണ ചിത്രം.. ഓ , ഇന്ന് ഈഡൻ ഗാർഡനിൽ
ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനൽ ആണ് ..ഇൻഡ്യയും ശ്രീലങ്കയും തമ്മിൽ..
കളി തുടങ്ങി കാണും .വേഗം തന്നെ ടിവി ഓൺ ചെയ്തു.. ഇന്ഡ്യയാണ്
ബാറ്റിംഗ്..സച്ചിനും സേവാഗും ഓപ്പൺ ചെയ്യുന്നു. ഓടിവരുന്ന ഗുണവർധനയുടെ ക്ലോസ് അപ് ഷോട്ട്..അയ്യാളുടെ
കയ്യിൽ നിന്ന് തീ പാറുന്ന ഒരു യോർക്കർ ..ഒരു നിമിഷം ശ്വാസം നിലച്ചു.
പക്ഷെ സച്ചിൻ അതു ഭംഗിയായി ഫ്രണ്ട് ഫൂട്ടിൽ ഡിഫന്റ് ചെയ്തു..
അടുത്തത്, രണ്ടാമത്തെ ഓവറിലെ.അവസാനത്തെ പന്ത് ..സച്ചിൻ അത് കേറിയടിക്കുമെന്നു
വിചാരിച്ചില്ല. ഒരു സ്വീപ് ഷോട്ട്. പക്ഷെ പന്തുകൊണ്ടത് ബാറ്റിന്റെ
എഡ്ജിൽ. പന്ത് പ്രതീക്ഷിക്കാത്ത ഒരു ആംഗിളിൽ ഉയർന്നു പൊന്തി..
ബൌണ്ടറിയിലേക്കാണ് പന്തിന്റെ പാച്ചിൽ.. ഫീൽഡർ പിന്നാലെ
യുണ്ട് .ഗാലറിയിൽ അപകടമരമായ ഒരു നിശ്ബ്ദത..നിശ്ചലമായ ഒരു
നിമിഷം............... പന്ത് വളരെ അനായാസം
ഫീൽഡറുടെ കയ്യിൽ ഒരു കോഴികുഞ്ഞിനെ പോലെ അമർന്നു..
...നെഞ്ചിൽ വീണ്ടും ഒരു കൊളുത്തിവലി അനുഭവപെടുന്നു .ഇനി കാണാൻ വയ്യ ....
.ടിവി ഓഫ് ചെയ്തു.എന്നെ സംബന്ധിച്ചിടത്തൊളം ഇൻഡ്യ തോറ്റുകഴിഞ്ഞു..
കഷ്ടമായി പോയി.സച്ചിൻ ഈ കളിയോടുകൂടി വൺ ഡേക്രിക്കറ്റിൽ നിന്ന്
വിരമിക്കുകയാണെന്നുള്ള പ്രഖ്യാപനം നേരത്തെ വന്നു കഴിഞ്ഞിരുന്നു.
തീർച്ചയായും അത് നിരാശയുടെ ആഴം വല്ലാതെകൂട്ടുന്നു..മാന്യമായ ഒരു സ്കോറിന്റെ
കാവ്യനീതി പ്രതീക്ഷിച്ചിരുന്നു....
തുറന്നിട്ട ജാലകത്തിലൂടെ വല്ലാതെ തണുത്തകാറ്റു വീശുന്നു..മേശപുറത്തിരിക്കുന്ന
ഒന്നു രണ്ട് വാരികകൾ ചിറകടിച്ചുകൊണ്ട് താഴേക്ക് പറന്നു വീണു.പുറത്ത് ആകാശം
ഇരുണ്ട് കഴിഞ്ഞു. ഇടികുടുക്കവും മിന്നലുമുണ്ട് ..ഒരു മഴക്കുള്ളലക്ഷണമുണ്ടെന്നു
തോന്നുന്നു.വളരെ നല്ലത് ..ചുട്ടുപൊള്ളുന്ന ഭൂമിക്ക് അത് എന്തൊരാശ്വാസമായിരിക്കും.!!
അപ്പോൾ ആരോ വാതിലിൽ മുട്ടി.വാതിൽ തുറന്നപ്പോൾ ഒരു പെൺകുട്ടിയാണ്
വെളുത്ത വസ്ത്രം ധരിച്ച അവൾ നഴ്സ് ആണെന്നാണ് ആദ്യം ധരിച്ചത് .പക്ഷെ
മുൻപ്കണ്ടിട്ടില്ല .നല്ലസൌന്ദര്യമുള്ള കുട്ടി . ചെമ്പിച്ച സമൃദ്ധമായ മുടി വല്ലാതെ
അഴിഞ്ഞുലഞ്ഞു കിടക്കുന്നു ..ചുണ്ടിൽ പുഞ്ചിരിയുണ്ടെ ങ്കിലും വിടർന്ന
കണ്ണുകളിൽ ഭയപെടുത്തുന്ന ഒരു ശൂന്യത.! അവൾ അന്ധയാണ്!!.
“ സാർ പത്രം..”
അവളുടെ കൈതണ്ടയിൽ പട്ടുവസ്ത്രങ്ങൾ പോലെ മടക്കിയിട്ടിട്ടുണ്ട്
മൂന്നു നാലു പത്രങ്ങൾ ....... ആശുപത്രിയിലെ ന്യൂസ് പേപ്പർ ഗേളാണ്.!!
“വേണ്ട കുട്ടീ ..ഇവിടെ പത്രം കിട്ടി കഴിഞ്ഞൂ‍ എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും
അവൾ വീണ്ടും പറഞ്ഞു..
“ സാർ ഇത് “ നാളെ” ആ‍ണ് .. നാളത്തെ പത്രം..”
കൊള്ളാമല്ലോ ..നാളത്തെ പത്രമോ..ഞാൻ കൌതുകപൂർവ്വം അവൾ നീട്ടിയ
പത്രം വാങ്ങി പരിശോധിച്ചു.. വലിയ നീല അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നപത്രത്തിന്റെ
പേരു വായിച്ചു..“നാളെ “ !!
താഴെ അത്രതന്നെ വലിപ്പമില്ലാത്ത അക്ഷരങ്ങളിൽ നാളത്തെ ദിവസവും
തിയ്യതിയും എഴുതിയിട്ടുണ്ട് ..ഏപ്രിൽ -ഒന്ന്-തിങ്കൾ!!!!!!!!!!!!!
വളരെ കൌതുകകരമായിരിക്കുന്നു.. എത്രയാണിതിന്റെ വില..?
ഞാൻ അവളൊട് ചോദിച്ചു .പക്ഷെ അപ്പോഴേക്കും അവൾ തിരിഞ്ഞു
നടന്നുതുടന്നിയിരുന്നു..അല്ലെങ്കിലും,ഇന്നു തന്നെ കിട്ടുന്ന ‘നാളത്തെ’ പത്രത്തിന്റെ
വില എന്തായിരിക്കും?..
“കുട്ടീ പൈസ വേണ്ടേ...?” ഞാൻ അല്പം ശബ്ദമുയർത്തി വിളിച്ചു ചോദിച്ചു..
പക്ഷെ അവൾ തിരിഞ്ഞുനോക്കിയില്ല!..അവൾ അന്ധമാത്രമല്ല ..ബധിരയും
കൂടി ആണെന്നു തോന്നുന്നു..!!അപ്പോഴാണ് എനിക്ക് മറ്റൊരു സംശയവും ഉദിച്ചത്..
അവൾ സത്യത്തിൽ എന്തെങ്കിലും സംസാരിക്കുകയുണ്ടായോ..അതോ വെറും
തോന്നലായിരുന്നോ..ആകാശത്തൊ നിന്നോമറ്റൊ വരുന്നത് പോലെയാണ്
അവളുടെ ശബ്ദം കേട്ടത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു..
ഞാൻ നോക്കിനിൽക്കെ അവൾവരാന്തയിലൂടെ നടന്ന് ,വടക്കെഅറ്റത്തുള്ള
മുറിയുടെ വാതിലിൽഅവൾ മുട്ടി..
അവിടെ അത്യാസന്നനിലയിലുള്ള ഒരു രോഗിയാണ് കിടക്കുന്നത്.....!!
ഞാൻ വാതിൽ അടച്ചു .പത്രവുമായി കിടക്കിയിലേക്കു ചാഞ്ഞു. അപ്പോഴേക്കും
പുറത്ത് ശക്തിയേറിയകാറ്റും മഴയും തുടങ്ങിയിരുന്നു..
പത്രം നിവർത്തിയപ്പോൾ ഹെഡ് ലൈൻ അതുതന്നെ.. ജില്ലയിൽ
കനത്ത വേനൽമഴയിൽ പരക്കെ നാശനഷ്ടങ്ങൾ.. ചിത്രങ്ങളുമുണ്ട്..
തൊട്ടു താഴെയുള്ള വാർത്ത വായിച്ചപ്പോഴാണ് ഞാൻ ശരിക്കും അത്ഭുതപെട്ടത്..
വിട പറയുന്ന നായകന് സെഞ്ച്വറി..ഇന്ത്യക്ക് ഉജ്ജ്വല വിജയം !!
വിശ്വസിക്കാനാവാതെ ഞാൻ ടിവി ഓൺ ചെയ്തു ..അഞ്ചാമത്തെ ഓവർ ആണ്
സ്കോർ മുപ്പത്തിരണ്ട് ..വൺ വിക്കറ്റ് ..പക്ഷെ സച്ചിൻ ക്രീസിൽ തന്നെയുണ്ട്..
ബൌൻഡറി ക്യാച്ചിന്റെ റീ പ്ലെ ഇടക്കിടക്ക് കാണിക്കുന്നു..ക്യാച്ച് ചെയ്യുമ്പോൾ
ഫീൽഡർ പൂർണ്ണമായും ബൌൻഡറി ലൈനു പുറത്തായിരുന്നു..
ശക്തമായ ഇടി മിന്നലുണ്ട് ..ഞാൻ ടിവിയും ലൈറ്റും ഓഫ് ചെയ്ത് പത്രവുമായി
പുറത്ത് ബാൽക്കണിയിലേക്ക് നടന്നു.. മഴശമിച്ചിരുന്നു... പക്ഷെ ഒരു മൂടൽമഞ്ഞ് നഗരത്തെ
പൊതിഞ്ഞിരിക്കുന്നു ...ഒന്നും കാണാൻ വയ്യ..
ബാൽ ക്കണിയിൽ സ്റ്റീൽ റെയിലിൽ ചാരി നിന്ന് വീണ്ടും വായനതുടങ്ങി..
നാളത്തെ വിശേഷങ്ങൾ അറിയാൻ എനിക്ക് വല്ലാത്തധൃതിയായിരിക്കുന്നു.
നഗരത്തിലെ ഷോപ്പിംഗ് കോം പ്ലക്സിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ
തീപിടിത്തമാണ് ഫ്രണ്ട് പേജിലെ മറ്റൊരു വാർത്ത.മുന്നു പേർ മരിക്കുകയും
നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് സന്ധ്യക്ക് ആറു
മണിക്കാണ് ആ തീ പിടുത്തം സംഭവിക്കാൻ പോകുന്നത്..
സന്ധ്യയാവാൻ ഇനിയും എട്ടൊമ്പത് മണിക്കൂറുകൾ ബാക്കികിടക്കുന്നു ..അധികൃതർക്ക്
വേഗം തന്നെ വാണിംഗ് കൊടുക്കണം... പത്രത്തിന്റെ
നടു പേജ് തുറന്ന ഞാൻ ഒന്നു നടുങ്ങുകതന്നെ ചെയ്തു..ഒന്നാമത്തെകോളത്തിൽ
മധ്യത്തിലായി എന്റെ ഫോട്ടോ!! അത്ഭുതമായിരിക്കുന്നല്ലോ..
എന്തായിത്? എന്റെ കഥകൾക്ക് വല്ല അവാർഡെങ്ങാൻ കിട്ടിയോ? മങ്ങിയവെളിച്ചം
കാരണമായിരിക്കാം താഴെ എഴുതിയിരിക്കുന്നതു വ്യക്തമല്ല.. ഞാൻ സ്റ്റീൽ ബാരിക്കേഡിലേക്ക്
നല്ലവണ്ണം ചാരി പത്രം ഒന്നു കൂടെ അടുത്ത് പിടിച്ചു..പെട്ടെന്ന് ഞാൻ ചാരിനിൽക്കുന്ന
സ്റ്റീൽ അഴികളുടെ സന്ധി ബന്ധങ്ങൾ ഒരു ഞരക്കത്തൊടെ പൊട്ടുന്ന ശബ്ദമുയർന്നു..
ഒരു നിലവിളിക്കുപോലും പ്രസക്തിയില്ലാത്തസന്ദർഭമായിരുന്നുഅത്...എന്റെ കയ്യിൽ നിന്നു വേർപെട്ട
പത്രതാളുകൾ ഒരു മഴകാറ്റിൽ നൂലറ്റപട്ടം പോലെ അന്തരീക്ഷത്തിൽ പാറിനടന്നു...
അതായിരുന്നു അവസാനത്തെ കാഴ്ച....