Thursday, January 14, 2010

ഹൌസ് കോൾ



ഡോക്ടർ രഘുറാം ക്ലിനിക് പൂട്ടി പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ,
ആശുപത്രിമുറ്റത്ത് സഡൻ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്ന്
നിന്ന് ഒരു ചെറുപ്പക്കാരൻ ധൃതിയിൽ പുറത്തിറങ്ങി...
.‘..താങ്ക് ഗോഡ്...ഡോക്ടർ സ്ഥലം വിട്ടുകാണുമെന്നാണ് ഞാൻ
കരുതിയത്...‘ അയ്യാൾ ആശ്വാസത്തോടെ പറഞ്ഞു...
‘ഇന്നത്തെ കൺസൾട്ടെഷൻ കഴിഞ്ഞു..എമർജൻസിയല്ലെങ്കിൽ
നാളെ വരൂ.....‘
ഡോക്റ്റർ ഒരു ശല്ല്യമൊഴിവാക്കുന്നമട്ടിൽ പറഞ്ഞു...
“...ഇല്ല ഡോക്ടർ ....ശ്വാസം മുട്ട് ഉച്ചയോടെ തുടങ്ങിയതാണ്..
നേരം വെളുപ്പിക്കുമെന്ന് തോന്നുന്നില്ല..”
തികച്ചും ആരോഗ്യവാനായ ഈ ചെറുപ്പക്കാ‍രൻ എന്തൊക്കെയാണീ
പറയുന്നത്..
ശ്വാസം മുട്ടോ..ആർക്ക്? അദ്ദേഹം അലസോരം മറച്ചു വക്കാതെ
ചോദിച്ചു..
“മുത്തഛനാണ് ..സാർ.സ്ട്രോക്ക് ബാധിച്ച് അദ്ദേഹം കുറച്ചുനാളായി
കോമയിൽ കിടക്കുകയായിരുന്നു..ഇന്ന് രാവിലെ മുതൽ കണ്ടീഷൻ
മോശമാ‍ണ്.. “

അതു ശരി ,ഒരു ഹൌസ് കോളാണ്..
“സുഹൃത്തെ നിങ്ങൾ വല്ല ആശുപത്രിയിലും കൊണ്ട് പോയി അഡ്മിറ്റ്
ചെയ്യൂ...ഞാനീ രാത്രി വന്നിട്ടെന്തു ചെയ്യാനാണ്..”
“ഡോക്ടർ പ്ലീ‍സ്...“
അയ്യാൾ വിടാനുള്ളഭാവമില്ല..അല്ലെങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
കാര്യം കാണാൻ കാലിൽ വീണുകളയും..പിന്നീട് മറ്റൊരാവശ്യത്തിന്
ഇതേകാലുകൾ വാരാനും അവനു മടിയില്ല...
നാട്ടിൻപുറത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരുഡോക്ടർക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്
ഇത്തരം ഹൌസ് കോളുകൾ. ദീർഘകാലമായി ശയ്യാവലംബിയായ
ഒരാളായിരിക്കും മിക്കവാറും രോഗി. ഇത്തരം കേസുകളിൽ ,“കൂടുതലൊന്നും
ചെയ്യാനില്ല..“അല്ലെങ്കിൽ ,“അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ..“
തുടങ്ങിയ ഡയലോഗുകളായിരിക്കും രോഗിയുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.
വൈദ്യപരിശോധന വെറുമൊരു ഫോർമാലിറ്റി.
“എങ്കിൽ അങ്ങനെ തന്നെ..
പക്ഷെ നിങ്ങൾ എന്നെ ടൌണിൽ ഡ്രോപ് ചെയ്യണം ..രണ്ട് ദിവസമായി
കാർ വർക്ക് ഷോപ്പീലാണ്.വീടെത്തണമെങ്കിൽ ബസ്സ് പിടിക്കണം..”
“..ഷുവർ ഡോക്ടർ....” ഡോക്ടറുടെ കയ്യിൽനിന്ന് ബ്രീഫ് കെയ്സ് വാങ്ങി
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നുപിടിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു...
.കാർ നീങ്ങി തുടങ്ങിയപ്പോഴാണ് ഡോക്ടർ രഘുറാം ചെറുപ്പക്കാരന്റെ
സൈഡ് പ്രൊഫയിൽ ശ്രദ്ധിക്കുന്നത്. എവിടെയോ കണ്ട് പരിചയമുള്ള ഒരു രൂപം..
മുഖത്തെ കണ്ണട കണ്ണുകൾ മാത്രമല്ല..മറ്റേതോ ഒരു രഹസ്യം കൂടിമറക്കാൻ ശ്രമിക്കുന്നുണ്ടോ?!
ഇരുട്ടും തണുപ്പും വീണുകഴിഞ്ഞിട്ടും അയ്യാൾ
എന്തിനാണ് കറുത്തകണ്ണട ധരിച്ചിരിക്കുന്നത് എന്ന് രഘുറാം
കൌതുകത്തോടെ ഓർത്തു...............
“രാത്രി കൂളിംഗ് ഗ്ലാസ്സ് ധരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ..??”
ഡോക്ടർ ചോദിച്ചു.അപ്പോൾ ചെറുപ്പകാരന്റെ മുഖത്ത് ഒരു ചിരിപടർന്നു.
“ ഓ താങ്കൾക്കും.അതു മനസ്സിലായില്ല അല്ലേ ..!!ഐ ആം ബ്ലൈൻഡ് ...!!
അയ്യാൾ മുഖത്ത് നിന്ന് കണ്ണട എടുത്തുകൊണ്ട് ഡോക്ടർക്കു നേരെ മുഖം
തിരിച്ചു... അയ്യാളുടെ കണ്ണുകൾ പാടലവർണ്ണമുള്ള ഒരു സ്തരം കൊണ്ട്
മൂടപെട്ടതുപോലെ കാണപെട്ടു.. ഭയപെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.."
കൃഷ്ണമണിയില്ലാത്ത ആ കണ്ണുകൾക്ക് കാഴ്ചയില്ലെന്ന കാര്യത്തിൽ സംശയി
ക്കാനൊന്നുമില്ല.. പക്ഷെ തീർത്തും അന്ധനായ ഒരാൾ ഇത്രയും അനായാസ
മായി ഡ്രൈവ് ചെയ്യുന്നത് എങ്ങിനെയെന്നത് ഒരത്ഭുതം തന്നെയായിരുന്നു..

‌-“ കാഴ്ചയില്ലാഞ്ഞിട്ടും കണ്ണടവച്ചിരിക്കുന്നത് വൈരൂപ്യം മറക്കാൻ വേണ്ടിയല്ല
.. ഈ കണ്ണട വച്ചാൽ എനിക്കെല്ലാം കാണാം... “
അയ്യാൾ കണ്ണടവീണ്ടും മുഖത്തണിഞ്ഞുകൊണ്ട് പറഞ്ഞു....ഡോക്ടറുടെ ചുവന്ന
ബുഷ് ഷർട്ടും മുൻപിൽ നീണ്ട് കിടക്കുന്ന വഴിയുമൊക്കെ വ്യക്തമായി കാണാം..
മാത്രമല്ല, ഈ കണ്ണടധരിക്കുമ്പോൾ സാധാരണകാർക്ക് കാണുവാൻ കഴിയാത്ത
പല കാഴ്ചകളും എനിക്കു കാണുവാൻ കഴിയും....ഡോക്ടർ ഭയപെടില്ലെങ്കിൽ
ഒരു കാര്യം ഞാൻ പറയാം..”
സത്യത്തിൽ ഡോക്ടർ രഘുറാം ഇപ്പോൾ വല്ലാതെ ഭയപെടാൻ തുടങ്ങിയിരുന്നു..
ആ ചെറുപ്പക്കാരന്റെ കോമ്പല്ലുകൾ അല്പം കൂർത്തുനീണ്ടതാണെന്ന കാര്യവും അദ്ദേഹം
ഇതിനകം ശ്രദ്ധിച്ചിരുന്നു..
എങ്കിലും പറഞ്ഞു;
“പറയൂ...“
“ഓടികൊണ്ടിരിക്കുന്ന നമ്മുടെ ഈ കാറിനുമുൻപിലായി വെളുത്തളോഹയിട്ട ഒരു രൂപം
സഞ്ചരിക്കുന്നുണ്ട് ..കുറച്ചുനേരമായി ഞാൻ അയ്യാളെ കാണാൻ തുടങ്ങിയിട്ട് പക്ഷെ
ഇതു വരെ ഒപ്പമെത്താനൊ അയ്യാളെ മറികടക്കാനോ കഴിഞ്ഞിട്ടില്ല....“
തന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം സ്വന്തം കാതിൽ മുഴങ്ങുന്നത്ഡോക്ടർക്ക് അനുഭവ
പെട്ടു. ഓടികൊണ്ടിരിക്കുന്ന ആ‍ കാറിൽ നിന്ന് ചാടിയിറങ്ങണമെന്നുപോലും അദ്ദേഹം ഒരു
നിമിഷം ആഗ്രഹിച്ചു ..പക്ഷെ പുറത്തെ ഇരുട്ട് വല്ലാതെ ഭയപെടുത്തുന്നതായിരുന്നു
ഇരുണ്ട ആകാശത്ത് ചില്ലകൾ പടർത്തി നിൽക്കുന്ന വഴിയോരത്തെ മരങ്ങൾ
പ്രാചീനമായ ഗോത്തിക് ശില്പങ്ങളെ പോലെ തോന്നിച്ചു...
“ ഡോക്ടർ ഭയപെട്ടുവോ..? പക്ഷെ ഞാൻ ആദ്യമായല്ല ഇയ്യാളെകാണുന്നത്.
.. അടുത്തവളവു തിരിഞ്ഞാൽ ജൂതപള്ളിയുടെ ശ്മശാനമാണ് ..
അവിടത്തെ കല്ലറകളിലെ അന്തേവാസികളിൽ ആരോ ഒരാളാണ് ..നിലാവില്ലാത്തരാത്രികളിലൊക്കെ
ഇതുവഴിപോകുമ്പോൾ ഇദ്ദേഹം എന്റെകാറിനുമുൻപിൽ പ്രത്യക്ഷപെടുന്നു..ജുതപള്ളീകഴിയുന്നതോടെ
അപ്രത്യക്ഷ്മാവുകയും ചെയ്യും..”
ഡോക്ടർ ഡൂയു വാണ്ട് ടു ട്രൈ മൈ സ്പെക്ട്സ്....“
“ നോ ...” ഡോക്ടർ ഒരു വിലാപത്തിന്റെ സ്വരത്തിൽ പറഞ്ഞു...
തനിക്കല്പം ധൃതിയുണ്ടെന്നും തന്നെ എത്രയും പെട്ടെന്ന് ടൌണിൽ എത്തിക്കണമെന്നു
മൊക്കെ പറയാൻ അദ്ദേഹം ആഗ്രഹിച്ചു..പക്ഷെ പിന്നെ സംസാരിക്കാൻ
ശ്രമിച്ചപ്പോൾ വെറും കാറ്റുമാത്രമേ പുറത്തുവന്നുള്ളൂ.... അദ്ദേഹം കണ്ണുകൾ
മുറുകെ അടച്ച് ഇരുന്നു...പഠിച്ചതും പ്രാക്ടീസു ചെയ്യുന്നതുമായ വൈദ്യശാസ്ത്രത്തിന്റെ
യുക്തി ഭയം പോലെയുള്ള ശക്തമായവികാരങ്ങളുടെ മുന്നിൽ വളരെ ദുർബലമായ
ഒരായുധം മാത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യപെട്ടു..അല്ലെങ്കിലും കണ്ണുകൾക്ക്
പകരമാണ് കണ്ണട എന്ന് താൻ എവിടെയും പഠിച്ചിട്ടില്ലല്ലോ..

പക്ഷെ ചെറുപ്പക്കാരൻ തന്റെ റണ്ണിംഗ് കമന്ട്രി തുടരുകയാണ് ...യെസ് ഡോക്ടർ
ഞാൻ പറഞ്ഞില്ലേ നമ്മൾ നേരത്തെ പറഞ്ഞ ആൾ അതാ ആ കല്ലറക്കു മുകളിൽ
ഇരു ന്നു കാറ്റുകൊള്ളുന്നു... “
ഡോക്ടർ വല്ലാതെ ഭയപെട്ടുഅല്ലേ..? സത്യത്തിൽ നമ്മൾ ഭയപെടേണ്ടത്
ജീവിച്ചിരിക്കുന്നവരെ അല്ലേ ?മരിച്ചവരെയല്ലല്ലോ... ??
ഒരു വലിയ പൊതുതത്വം പറഞ്ഞുകൊണ്ട് അയ്യാൾ അവസാനിപ്പിച്ചു.
....പിന്നെ തികഞ്ഞ നിശ്ശബ്ദതതയായിരുന്നു..
അയ്യാളുടെ വർത്തമാനം ഡോക്ടർ രഘുറാമിനെ ഭയപെടുത്തിയെങ്കിൽ ഇപ്പോഴത്തെ
മൌനം വല്ലാതെ ശ്വാസം മുട്ടിച്ചു....
അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പാടുചോദ്യങ്ങൾ ഉത്തരത്തിനുവേണ്ടി തിരക്കുകൂട്ടുന്നുണ്ട്..
മരണാസന്നനായ രോഗിയെ കാണാൻ താൻ ക്ലിനിക്കിൽ നിന്ന് പുറപെട്ടിട്ട്
എത്രയോ സമയം കഴിഞ്ഞെന്നും ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്നും
ഈ രാത്രി പുലരാനും പോകുന്നില്ലെന്നുമൊക്കെ അദ്ദേഹത്തിനു തോന്നി....
പക്ഷെ ഒറ്റപെട്ടുകിടക്കുന്ന ഒരു പഴയ ബംഗ്ലാവിനുമുൻപിൽ ആ യാത്ര അവസാനിക്കുക
തന്നെ ചെയ്തു...വീടാകെ ഇരുളിൽ മുങ്ങികിടക്കുകയാണ്..അകത്തെവിടെയോ
എരിയുന്നതിരിവെളിച്ചം വാതിൽ പഴുതിലൂടെ പുറത്ത് വീണുകിടപ്പുണ്ട്...
“വരൂ ഡോക്ടർ...”അയ്യാൾ മുൻ വാതിൽ
തള്ളി തുറന്നു...
“അതാ അവിടെയാണ് മുത്തഛൻ കിടക്കുന്നത് ..ഹാളിന്റെ അറ്റത്ത് വെളിച്ചം
മങ്ങികാണുന്ന മുറി ചൂണ്ടി കാണിച്ചുകൊണ്ട് ചെറുപ്പകാരൻ പറഞ്ഞു..
“ഡോക്ടർ നടന്നുകൊള്ളൂ...ഞാൻ മുകളിൽ നിന്ന് എമർജൻസി ലാമ്പ്
എടുത്തുകൊണ്ട് വരാം..”
രോഗി കിടക്കുന്ന മുറിയുടെ വാതിൽ പകുതിയേ ചാരിയിട്ടുണ്ടായിരുന്നുള്ളൂ..

അകത്തുനിന്ന് ശബ്ദമൊന്നുംകേൾക്കാനില്ല... ഡോക്ടർ തന്റെ
ബ്രീഫ് കെയ്സുമായി മുറിയിലേക്ക് നടന്നു.
മങ്ങിയമെഴുകുതിരിവെട്ടത്തിൽ കട്ടിലിൽ പുതപ്പുകൊണ്ട് മൂടികിടക്കുന്ന രൂപത്തിന്
ചലനമൊന്നുമുണ്ടായിരുന്നില്ല.....
തന്റെ വിദഗ്ദസഹായം ലഭിക്കും മുൻപ് തന്നെ രോഗി മരിച്ചുകഴിഞ്ഞെന്ന് ഡോക്ടർ
രഘുറാമിന് മനസ്സിലായി...
അദ്ദേഹം രോഗിയെ മൂടിയിരിക്കുന്ന കരിമ്പടം വലിച്ചു മാറ്റി ..
അറിയാതെ അദ്ദേഹത്തിൽ നിന്ന് ഒരു നിലവിളി ഉയർന്നു...
കട്ടിലിൽകിടക്കുന്നത് രോഗിയോ രോഗിയുടെ മൃതശരീരമോ ആയിരുന്നില്ല...........................
.
******* * * ************************
13‌-9-86
പ്രിയപെട്ട ഡോക്ടർ,
ഞാൻ ബാബുരാജ് .... ഈ പേരുകൊണ്ട് മാത്രം എന്നെ മനസ്സിലായില്ലെങ്കിൽ
ഞാൻ പരിചയപെടുത്താം.. ഡോക്ടർക്ക് ഭയത്തിന്റെ അവിസ്മരണീയ
മായ ഒരു രാത്രി ഒരുക്കിതന്ന അതേ ആൾ...നമ്മൾ അതിനും എത്രയോ
വർഷം മുൻപ് പരിചയപെട്ടിരുന്നു...താങ്കൾ എന്റെ മുഖം തിരയേണ്ടത് പത്ത് വർഷങ്ങൾ
ക്കപ്പുറമുള്ള മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഒരു കൂട്ടം ജൂനിയേഴ്സിന്റെ ഇടയിലാണ്
അരക്ഷിതമായ ഭാവത്തോടെ ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ തനിച്ച് നടന്നിരുന്ന
അന്തർമുഖനായ ഒരു പയ്യന്റെ മുഖം ഓർത്തെടുക്കാൻ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല..

സത്യത്തിൽ ഡോക്ടറെ ഒന്നു ഭയപെടുത്തണമെന്ന ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് താങ്കൾ എന്നെ അനുഭവപെടുത്തിയ ഭയമെന്നതീവ്രവികാരത്തിന്റെ
ലഹരി താങ്കളെയും ഒന്ന് അനുഭവിപ്പിക്കുക...ഒരു ചെറിയപ്രതികാരം..
ആ ഭയം താങ്കളെ ഒരു ഹൃദയാഘാതത്തിലേക്ക് നയിക്കും എന്ന്
ഞാൻ പ്രതീക്ഷിച്ചതല്ല.. റാഗിംഗിന്റെ പേരിൽ അന്ന്, മെഡിക്കൽ കോളെജിലെ
ശവങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്ന കഡാവർ റൂമിൽ ഒരു രാത്രി മുഴുവൻ എന്നെ പൂട്ടിയിട്ടപ്പോൾ താങ്കളും
വിചാരിച്ചുകാണില്ല..അതെന്റെ വൈദ്യശാസ്ത്രപഠനം തന്നെ അവസാനിക്കാൻ കാരണമാകുമെന്ന്..
തീവ്രമായ ഭയം അനുഭവിച്ച ആ രാത്രിമാത്രമല്ല..പിന്നീടുള്ള രാത്രികളിലൊന്നും എനിക്ക് ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
പഠനത്തിൽ ശ്രദ്ധിക്കാനും പറ്റിയില്ല...
സൈക്യാട്രിസ്റ്റിന്റെ ഉപദേശ പ്രകാരം മറ്റൊരുകോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിയിട്ടും ഫലമൊന്നുമുണ്ടായില്ല.
ആറേഴുമാസംകൊണ്ട് ഞാൻ പഠനം നിറുത്തി. പക്ഷെ മെഡിസിൻ പഠിക്കാനായില്ലെങ്കിലും
ഞാനും ഇന്ന് ഒരു ഡോക്ടറാണ്..ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ മാസ്റ്റർ ഡിഗ്രികം പ്ലീറ്റ് ചെയ്തതിനു
ശേഷം യൂണിവേഴ്സിറ്റിയിൽ തീസിസ് സമർപ്പിച്ച് പി എച്ച് ഡിയും നേടി ഞാൻ ഡോക്ടർ ബാബുരാജ് ആയി..
ഇപ്പോൾ അതേ കോളേജിൽ ലക്ചററായി വർക്ക് ചെയ്യുന്നു...
ഡോക്ടറുടെ നെയിം ബോർഡ് ഞാൻ യാദൃശ്ചികമായാണ് കണ്ടത് .
അന്വേഷിച്ചപ്പോൾ താങ്കൾ ഈ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചാർജെടുത്തിട്ട് അധികനാളായിട്ടില്ലെന്ന്
അറിഞ്ഞു. ഞാൻ ഇങ്ങനെയൊരവസരത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു..
താങ്കളോട് പ്രതികാരം ചെയ്യുവാനുള്ള ഹൊറർ ഡ്രാമയുടെ സ്ക്രിപ്റ്റ് ഞാൻ തന്നെയുണ്ടാക്കി..
അതനുസരിച്ച് തന്നെയാണ് കാര്യങ്ങളെല്ലാം അവസാനം വരെ നീങ്ങിയത്...
റെഡ് കോൺ ടാക്ട് ലെൻസും ,ആർട്ടിഫിഷ്യൽ ഡെൻ ച്വറുംഇല്ലാത്ത കാഴ്ചകളുടെ വിവരണവുമൊക്കെ
ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഇഫക്ടുകൾ സൃഷ്ടിച്ചു...
എന്നാൽ തന്നെയും അവസാനത്തെ ക്ലൈമാക്സ് പാളിപോകുമോ എന്ന ശങ്ക എനിക്കുണ്ടായിരുന്നു.
ഒരു സാധാരണക്കാരനെ ഭയപെടുത്താൻ എളുപ്പമാണ്..പക്ഷെ അതുപോലെയല്ലല്ലോ ഒരു ഡോക്ടർ !!
ആളൊഴിഞ്ഞ ബംഗ്ലാവിൽ വളരെ ബുദ്ധിമുട്ടിയാണ് സുവോളജി ലാബിൽ നിന്ന് ആ സ്പെസിമൻ ഞാൻ
എത്തിച്ചത്...ഒരു റിയൽ ഹ്യൂമൺ സ്കെലിട്ടൺ!! എന്നിട്ടത് ആ മുറിയിലെകട്ടിലിൽകിടത്തി മൂടി..
അതിന്റെ കൈകാലുകളിൽ നേർത്ത നൈലോൺ ചരടുകൾ കെട്ടിയിരുന്നു...അതിന്റെ അറ്റം തട്ടിൻ
മുകളിലേക്ക് നീട്ടിയിടുകയും ചെയ്തിരുന്നു... ഡോക്ടർ ആ മുറിയിൽ എത്തുമ്പോൾ അപ്രതീക്ഷിത
മായുള്ള ഒരു സ്കെലിട്ടൺ ഡാൻസ് ആയിരുന്നു ഉദ്ദേശിച്ചിരുന്നത്..
പക്ഷെ ടൈമിംഗ് അല്പം തെറ്റി പോയി...ഡോക്ടർ അതിനുമുൻപ് തന്നെ പുതപ്പ് വലിച്ചുമാറ്റുകയും
രോഗിക്കു പകരം അസ്ഥികൂടം കണ്ട് ബോധരഹിതനാവുകയും ..അങ്ങനെ ആ മനോഹരമായ
നൃത്തം കാണുവാനുള്ള അവസരം കളഞ്ഞുകുളിക്കുകയും ചെയ്തു...
കാര്യങ്ങൾ അതിന്റെ യഥാർഥരൂ പത്തിൽ മനസ്സിലാക്കുന്നത് താങ്കളുടെ മനോനില എത്രയും പെട്ടെന്ന്
നോർമലാകുന്നതിന്സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇതെല്ലാം തുറന്നെഴുതുന്നത്..
നല്ലൊരു ഭാവി ജീവിതം ആശംസിച്ചുകൊണ്ട്.. .
ഡോക്ടർ ബാബുരാജ്
(ഒപ്പ്)

44 comments:

OAB/ഒഎബി said...

കുതിര വണ്ടിക്ക് പകരം കാര്‍. ഒരു ഡ്രാക്കുളക്കഥയുടെ തുടക്കം! ചീവീടില്ല, കടവാവലും. പുഷ്പരാജ് സിഗരറ്റിന് തിരി കൊളുത്തുന്നില്ല.
പിന്നെന്ത് കഥ?
ഒരു സ്വീറ്റ് പ്രതികാരത്തിന്റെ കഥ! പറഞ്ഞ രീതി കൊള്ളാം.

Blogreader said...

good I enjoyed thanks

ശ്രീ said...

മാഷേ... കഥ പതിവു പോലെ ത്രില്ലിങ്ങ്!!! പക്ഷേ ഡോ. ബാബുരാജിന്റെ കത്ത് വന്നതോടെ ഹൊറര്‍ നു പകരം പ്രായോഗികമായി നടന്നേക്കാവുന്ന ഒരു കഥ ആയി. (അത് മനപുര്‍വ്വം ആയിരിയ്ക്കുമല്ലോ അങ്ങനെ ആക്കിയത്, അല്ലേ?)

ഒരു കാര്യം പറയട്ടെ... ബ്ലോഗില്‍ ഒരു ഹൊറര്‍ നോവല്‍ എഴുതാന്‍ ശ്രമിച്ചു കൂടെ? അതല്ലെങ്കില്‍ ഒരു അപസര്‍പ്പക നോവല്‍? മാഷിന് അത് സാധിയ്ക്കും എന്നുറപ്പാണ്.

[അത്തരത്തില്‍ നല്ലൊരു കഥ വായിച്ചിട്ട് നാളു കുറേയായി]

siva // ശിവ said...

കഥയിലെ വഴിത്തിരിവ് കഥയെ മികച്ചതാക്കുന്നു. അഭിനന്ദനങ്ങള്‍.

Irshad said...

കൊള്ളാം... ത്രില്ലിംഗ്....

അവസാനം എല്ലാം തുറന്നെഴുതിയില്ലായിരുന്നെങ്കില്‍ എന്റെ മനോനില താറുമാറായേനെ...ഹും...

Jithin Mohan said...

Wow!! How can simplicity be so sharp?!

The part that captivated me the most is the failed attempt to pull up the skeleton!! എങ്ങനെ ചിന്തിച്ചു കൂട്ടുന്നു ഇത്തരം മൈന്യുട്ട് details?

hshshshs said...

തകർത്തല്ലോ താരകാ...
ഒരൊന്നരപ്പേജിൽ മൂന്നര മണിക്കൂറിന്റെ ചലച്ചിത്രം !!
അതാണീ കഥ..
ആ രാമേട്ടനെങ്ങാനും അറിഞ്ഞാൽ താരകനെ യെപ്പ പൊക്കിയെന്നു ചോദിച്ചാൽ മതി...
ഹോ ..രാമേട്ടനെ മനസ്സിലായില്ലേ...നിങ്ങളൊക്കെ രാം ഗോപാൽ വർമ്മ എന്നു പറഞ്ഞാലേ അറിയത്തൊളൂ അല്ലേ...ആശംസകൾ !!!

VEERU said...

പ്രിയ താരകാ,
ഡോക്ടറുടേയും ബാബുരാജിന്റേയും കൂടെ ഒരു കാളരാത്രി യാത്ര ചെയ്ത അനുഭൂതി കിട്ടി ട്ടാ...
ക്ലൈമാക്സ് , ഭൂത പ്രേതാദികളുടെ illusory ലോകത്തു നിന്നും വഴിമാറി കഥാന്ത്യത്തിലേക്കു കടന്നതു വളരെ മനോഹരമായിരിക്കുന്നു.
ആശംസകൾ !!

ആര്‍ദ്ര ആസാദ് / Ardra Azad said...

വായനക്കാരെ ഭയപെടുത്താനുള്ള ശക്കതിയുണ്ട് താങ്കളുടെ രചനക്ക്.കുറച്ചുവരികള്‍ കൊണ്ടുതന്നെ അത് സാധിക്കുന്നതിനെയാണ് അഭിനന്ദിക്കേണ്ടത്.

ബ്ലോഗില്‍ ആരും കൈവച്ചിട്ടില്ലാത്ത മേഘലയാണ് ഹൊറര്‍, ശ്രീ പറഞ്ഞതുപോലെ ഒരു നോവലെഴുതണം.

Rare Rose said...

ഈ തൃസന്ധ്യയിലെപ്പോഴും ഹൊറര്‍ മൂഡാണല്ലോ ദൈവമേ എന്നു വിചാരിച്ചു പേടിച്ചാണു വായന തുടങ്ങിയത്..പക്ഷേ അവസാനം ഭീതിയുടെ കണ്ണട മാറ്റി യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നത് നന്നേ ഇഷ്ടായി.:)

പേടിപ്പെടുത്തുന്ന കഥകളും,കാര്യങ്ങളും ഇഷ്ടമുള്ളയൊരാളെന്ന നിലയില്‍ വീണ്ടുമിത്തരം പുതുമയുള്ള സംഭവങ്ങള്‍ എഴുതണമെന്നതിനോട് ഞാനും അനുകൂലിക്കുന്നു.:)

താരകൻ said...

ഓയെബീ ,ബ്ലോഗ് റീഡർ,ശിവ, പഥികൻ താങ്ക്സ്..
ശ്രീ ,ആർദ്ര...അത്രക്കുവേണോ,പിന്നെ നിങ്ങളൊക്കെ
നിർബന്ധിക്കുകയാണെങ്കിൽ....
എച് എസ് ഫോർ ,രാമേട്ടനൊക്കെ നമ്മുടെ ദോസ്തല്ലേ..
വീരൂ താങ്ക്സ് ,കാളരാത്രിയുടെ അനുഭവം ഏറ്റുവാങ്ങിയതിന്..
jithin, wat's there sharper than simplicity?
actually that is what the story is all about..
what lies behind the apparently unearthly and complex matters is
nothing but simple ,plain ,down to earth facts...
റോസ്, ഏതൊക്കെ അവാസ്തവിക കല്പനയിൽ ഭ്രമിച്ചാലും
ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നതു തന്നെയാണെനിക്കിshtam...

പട്ടേപ്പാടം റാംജി said...

"പഠിച്ചതും പ്രാക്ടീസു ചെയ്യുന്നതുമായ വൈദ്യശാസ്ത്രത്തിന്റെ
യുക്തി ഭയം പോലെയുള്ള ശക്തമായവികാരങ്ങളുടെ മുന്നിൽ വളരെ ദുർബലമായ
ഒരായുധം മാത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യപെട്ടു..

പ്രതികാരത്തിനു തെരഞ്ഞെടുത്ത രിതി മനോഹരമായി.
കഥയുടെ വഴിത്തിരിവ്‌ കൂടുതല്‍ വ്യക്തത വരുത്തി.
പഴയ രചനകള്‍ പോലെ ഗംഭിരമായി.
അഭിനന്ദനങ്ങള്‍.

ശ്രീ said...

എന്നാല്‍ നിര്‍ബന്ധിച്ചിരിയ്ക്കുന്നു മാഷേ...

അപ്പോ തുടങ്ങുകയല്ലേ? ഈ മാസം പതിനഞ്ചിനും പതിനാറിനുമിടയില്‍ നല്ലൊരു മുഹൂര്‍ത്തമുണ്ടെന്ന് പറഞ്ഞു കേട്ടു ;) കഥ എഴുതി തുടങ്ങാനേയ്...

(ഭംഗിവാക്ക് പറഞ്ഞതല്ല മാഷേ...)

Jayesh/ജയേഷ് said...

കൊള്ളാം ..ഹൊറര്‍ രം ഗങ്ങളൊക്കെ നന്നായി വന്നു. പക്ഷേ, അവസാനത്തെ ആ എഴുത്ത് പിന്നീട് ത്രില്‍ കൂടെക്കൊണ്ടു വരാന്‍ ശ്രമിച്ചില്ല. മൊത്തത്തില്‍ ഇഷ്ടപ്പെട്ടു

jayanEvoor said...

താരകാ...തകർപ്പൻ!

ശ്രീ പറഞ്ഞത് തീർച്ചയായും പരിഗണിക്കേണ്ട വിഷയമാണ്!!

താരകൻ said...

ജയേഷ് കൂടെകൊണ്ട് വരാൻ ശ്രമിക്കാഞ്ഞിട്ടല്ല..‘ത്രില്ല്’ വിളിച്ചിട്ട് വരാഞ്ഞതാണ്..and thrill is not a longlaasting thing..
ശ്രീ,ജയൻ അപ്പോ എല്ലാവരും കൂടെ എന്നെ ഒരു കോട്ടയം പുഷ്പനാഥാക്കാൻ തന്നെ തീരുമാനിച്ചല്ലെ..എന്നാൽ പിന്നെ നടക്കട്ടെ.
പക്ഷെ ശ്രീ ഒരു വ്യവസ്ഥയുണ്ട് ..ശ്രീ ഉദ്ദേശിക്കുന്നതരത്തിലുള്ള അപസർപ്പകസൃഷ്ടിക്ക് എനിക്ക് വേണ്ടത് നല്ല മുഹൂർത്തമല്ല,അസമയവും ദുശകുനവുമാണ് ..ദാ ഇന്നത്തെപോലെ ഒരു ഗ്രഹണദിവസം!!

ഷെരീഫ് കൊട്ടാരക്കര said...

വളരെ താമസിച്ചാണു ഞാൻ വന്നതു,പക്ഷേ ഇതുവരെ ഞാൻ എന്തു കൊണ്ടു വന്നില്ലാ എന്നു പോസ്റ്റ്‌ വായിച്ചപ്പോൾ എനിക്കു കുറ്റ ബോധം തോന്നി.വളരെ നന്നായിരിക്കുന്നു; രചനാ വൈഭവം നല്ലവണ്ണം ഉണ്ടു.ആശം സകൾ.

Anil cheleri kumaran said...

കലക്കന്‍ പ്രതികാരം. നല്ല കഥ.

Typist | എഴുത്തുകാരി said...

ഞങ്ങളെ പേടിപ്പിക്കാന്‍ തന്നെയാണ് തീരുമാനം അല്ലേ? നടക്കട്ടെ.

ഗീത said...

ഈ പേജില്‍ വന്നയുടനെ ഇത്രഭീകരമായ ഒരു പടം കണ്ട് ഞെട്ടേണ്ടി വന്നതില്‍ പ്രതിഷേധിച്ച് വായിക്കുന്നില്ല.
വായിച്ചാല്‍ ഇതിലും ഭയങ്കരമായി ഞെട്ടേണ്ടി വരുമായിരിക്കും. ഹെന്റമ്മേ എനിക്കു വയ്യ. രാത്രി കിടന്നുറങ്ങേണ്ടതാണ്..

ഹന്‍ല്ലലത്ത് Hanllalath said...

ശ്രീയും ആര്‍ദ്രയും പറഞ്ഞത് പോലെ ഒരു നോവല്‍ എഴുതാന്‍ ശ്രമിച്ച് കൂടെ ?

താരകൻ said...

sheriff,kumar,typist,hanlath..thanks..
ഗീതടീച്ചർ പടം കണ്ട് ഞെട്ടിയിരിപ്പാണല്ലെ..എങ്കിൽ തീർച്ചയായും കഥയും വായിക്കുക ,ആ ഞെട്ടൽ മാറികിട്ടും..പിന്നെ ടീച്ചർ എഴുതിയ hitch hiker story-യിൽ ഷീ ഈസ് നോ മോർ എന്നു പറഞ്ഞു ഞെട്ടിച്ച ഭീകരതയൊന്നും ഇതിലില്ല...

Shine Kurian said...

വളരെ ലൈവായി അവതരിപ്പിച്ചിരിക്കുന്നു.

മധുര പ്രതികാരം, അതിനുമൊരു കുലീനത്വം തോന്നി.

khader patteppadam said...

ആദ്യം ആകെ വിറപ്പിച്ചുകളഞ്ഞല്ലൊ,മി.താരകന്‍.അതു തന്നെയായിരുന്നല്ലൊ എഴുത്തിന്റെ ലക്ഷ്യവും അല്ലേ..?. നന്നായി.

K C G said...

ഓ അപ്പോള്‍ ഞാനെഴുതിയതു ഭീകര കഥ തന്നെയായിരുന്നല്ലേ? അതിപ്പഴാ മനസ്സിലായത്. അതു വായിച്ച് താരകന്‍ ഞെട്ടീന്നും കൂടി അറിഞ്ഞപ്പോള്‍ ഹൊഹൊഹോ എന്തൊരു സന്തോഷം ! എന്തൊരാത്മനിര്‍വൃതി !!
(എന്നിട്ടാണ് അവിടെ വന്ന് ഒരു ജാഡക്കമന്റ് വലിയ പ്രാസത്തിലൊക്കെ എഴുതിവച്ചേക്കുന്നു..)

പിന്നേയ്, ഇന്നും ഇതു വായിച്ചില്ല. സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു, അതാ...
നാളെ നേരം വെളുത്തോട്ടേ, പകല്‍ വെളിച്ചത്തില്‍ വായിക്കാം.
ആ പടം കണ്ട് ഒന്നും കൂടി ഞെട്ടേം ചെയ്തു. തൃപ്തിയായിക്കാണുമല്ലോ അല്ലേ?

ഗീത said...

കഥ വായിച്ചൂ‍ൂ‍ൂ‍ൂ‍ൂ
ഒന്നാംതരം കഥ. ഹോ, ആദ്യപകുതി വല്ലാതെ പേടിപ്പിച്ചു.
ആ ഡോക്ടറോട് ഇങ്ങനെ തന്നെ പ്രതികാരം വീട്ടണം.
കഥ ഇഷ്ടമായി 100 വട്ടം.
അപ്പോള്‍ എല്ലാവരും ഡ്രാക്കുള കഥ എഴുതാന്‍ പ്രേരിപ്പിക്കയല്ലേ? എഴുതൂ.

mukthaRionism said...

നല്ല കഥ.

Panicker said...

തകര്‍ത്തിരിക്കുന്നു ...എന്ന് പറഞ്ഞാല്‍ അതൊരു understatement ആയിരിക്കും എന്ന് തോന്നുന്നു ..

ഉഗ്രന്‍ അവതരണം .. പ്രത്യേകിച്ച് അവസാനത്തെ 'കട്ട്' ...

Bijith :|: ബിജിത്‌ said...

Your posts are very different, not even a single one ended happily !!! ( I read all of them ). Good to meet another Irinjalakudakkaran here. See you...

താരകൻ said...

khader ,shine,mukthar..thanks
panicker I know..you can't help loving it..,
bijith your observation is correct ...but happiness is different for different persons...
ഗീതടീച്ചർ ഒരുവട്ടംവായിച്ച് നൂറുവട്ടം ഇഷ്ടപെട്ടതിന് നൂറുവട്ടം താങ്ക്സ്..

ശ്രീ said...

അങ്ങനെയെങ്കില്‍ അങ്ങനെ. ദു:ശ്ശകുനം എല്ലാം നോക്കി തുടങ്ങിയാല്‍ മതി.
എന്തായാലും എഴുതണം... അത്രേയുള്ളൂ :)

ചിത്രഭാനു Chithrabhanu said...

ഇരുത്തി വായിപ്പിച്ചു കളഞ്ഞു...ആധുനിക മലയാള സാഹിത്യത്തിൽ ത്രില്ലറുകളുടെ അഭാവം നന്നായിട്ടുണ്ട്. ഒന്നു ശ്രമിക്കാവുന്നതാണു.......

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായി...

jyo.mds said...

ആദ്യ ഭാഗം വായിച്ചപ്പോള്‍ രാംഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ പോലെ സസ്പെന്‍സ് ആയിരുന്നു.കൊള്ളാം.

Anonymous said...

ഒരു ഹൊറര്‍ നോവല്‍ വായിക്കുന്നത് പോലെ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്..ക്ലൈമാക്സ്‌ അപ്രതീക്ഷിതമായിരുന്നു..എങ്കിലും..ആ ട്വിസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു..താങ്കളില്‍ നല്ലൊരു നോവലിസ്റ്റിനെ കാണാന്‍ സാധിക്കുന്നു..ആശംസകള്‍..ഇനിയും..കൂടുതല്‍ ത്രില്ലറുകള്‍ക്കായി കാത്തിരിക്കുന്നു..

ജീവി കരിവെള്ളൂർ said...

തൃസന്ധ്യയ്ക്ക് അല്പം പേടിപ്പിച്ചോ??

Unknown said...

താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/

മഹേഷ്‌ വിജയന്‍ said...

Good story..I like it..

കിച്ചന്‍ said...

നല്ല എമണ്ടന്‍ കഥ...........
സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഡോക്ടറുടെ നെഞ്ചിടിപ്പ് കൂടുന്ന കണക്കിനു എന്റെയും നെഞ്ചിടിപ്പ് കൂടി
..ഒരു ഹൊറര്‍ ബ്ലോഗ്‌ ഉടന്‍ പ്രതീഷിക്കുന്നു.....

SAJAN S said...

nice....

ഷൈജൻ കാക്കര said...

മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു

Muralee Mukundan , ബിലാത്തിപട്ടണം said...

ത്രില്ലിങ്ങുള്ള എല്ലാപ്രേതങ്ങളും,യക്ഷികളും ;ഭായിയുടെ കൈയ്യിലാണല്ലൊ അല്ലെ...
എന്നാലും ഭയങ്കര പ്രതികാരായീട്ടാ‍ാ...അത്
അതുകൊണ്ടീക്കഥ അത്യുഗ്രൻ !

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal..........

വിനുവേട്ടന്‍ said...

ഭീകര നോവല്‍ വായിച്ച്‌ അവസാനം താരകന്‍ സ്വയം പേടിച്ച്‌ വിറച്ചിരിക്കുന്ന ആ രംഗം ഒന്നോര്‍ത്ത്‌ നോക്കിയേ... ആശംസകള്‍ താരകന്‍ജി...